വിലയിരുത്തലിന്റെ ശരിതെറ്റുകൾ
Mail This Article
സന്യാസി ശിഷ്യരുമൊത്തു നടക്കുമ്പോൾ എതിരെ ഒരു പിന്നാക്ക ജാതിക്കാരൻ വന്നു. സന്യാസി അപ്പോൾത്തന്നെ അയാളോടു വഴിമാറാൻ ആവശ്യപ്പെട്ടു. ‘‘എന്റെ ഉള്ളിലെ ഈശ്വരനോടാണോ താങ്കൾ വഴിമാറാൻ പറഞ്ഞത്? എങ്കിലും താങ്കളുടെ ഉള്ളിലെ ഈശ്വരനെ ഞാൻ വണങ്ങുന്നു’’. ഇതും പറഞ്ഞ് അയാൾ സന്യാസിയുടെ കാൽക്കൽ വീണു. അമ്പരന്നുപോയ സന്യാസി അയാളോടു പറഞ്ഞു: ‘‘അങ്ങയുടെ ഉള്ളിലെ ഈശ്വരനെ കാണാൻ വൈകിയതിൽ എന്നോടു ക്ഷമിക്കണം. ആ ദൈവത്തെ ഞാനും വണങ്ങുന്നു’’. സന്യാസി അയാളുടെ മുന്നിൽ തലകുനിച്ചു.
വേഷത്തിന്റെയും നിറത്തിന്റെയും പേരിൽ മാത്രം വിലയിരുത്തപ്പെട്ടാൽ ആർക്കും അർഹിക്കുന്ന അസ്തിത്വം ലഭിക്കില്ല. എല്ലാം തികഞ്ഞ ഒരു സൃഷ്ടിയുമുണ്ടാകില്ല; ഒരു അദ്ഭുതശേഷിയെങ്കിലും ഇല്ലാത്തവരായും ആരുമുണ്ടാകില്ല. പൂ വിരിയിക്കാനുള്ള ചേറിന്റെ കഴിവും പൂവിനെ സംരക്ഷിക്കാൻ കഴിയാത്ത പൂപ്പാത്രത്തിന്റെ ദൗർബല്യവും തിരിച്ചറിയുന്നവർക്ക് ആരെയും മാറ്റിനിർത്താനോ അവഹേളിക്കാനോ ആകില്ല.
ഒരു പടി ഉയർന്നവരാണെന്നു കരുതുന്നവർ ഇടയ്ക്കൊന്നു മുകളിലേക്കു നോക്കിയാൽ കൂടുതൽ ഉയരങ്ങളിലുള്ള ഒട്ടേറെപ്പേരെ കാണാം. ഒരുപടി താഴെയാണെന്നു വിഷമിക്കുന്നവരുണ്ടെങ്കിൽ, ആരോഗ്യവും കഴിവും സാമർഥ്യവും ഉണ്ടായിട്ടും ഉയരാൻ കഴിയാത്തവരെ ഒന്നോർത്താൽ മതി. എവിടെ ജന്മമെടുക്കുന്നു എന്നതിൽ ജനിക്കുന്നവർക്ക് എന്ത് ഉത്തരവാദിത്തമാണുള്ളത്? കർമത്തിന്റെ പേരിൽ ആളുകളെ വിലയിരുത്താൻ തുടങ്ങിയാൽ പിന്നെ ജന്മത്തിന്റെ പേരിലുള്ള ശീർഷകങ്ങളെല്ലാം എത്ര അർഥശൂന്യമാണെന്നു മനസ്സിലാകും.
സ്ഥാനങ്ങളല്ല ചെയ്തികളാണ് ഗുരുവിനെയും ശിഷ്യനെയും തമ്മിൽ വേർതിരിക്കുന്നത്. പ്രായമാകുന്നതു കൊണ്ടു മാത്രം ജ്ഞാനമുണ്ടാകുമെന്നു കരുതാനാവില്ല. തെറ്റും തിരുത്തലും ഒരുപോലെ വരുത്തുന്നവർക്കാണ് ഗുരുവാകാൻ യോഗ്യത. തെറ്റു ഭയന്ന് ഒന്നും ചെയ്യാതിരിക്കുന്നവർക്കും എന്തിനെയും എതിർക്കുന്നവർക്കും എങ്ങനെയാണ് സാധ്യതകളും ന്യൂനതകളും തിരിച്ചറിയാനാകുക?
Content Highlight: Subhadinam