ADVERTISEMENT

കൊറോണ വൈറസിന്റെയും ഭീകരാക്രമണങ്ങളുടെയും ഭീഷണികളുടെ നിഴലിൽ, ഇറാഖിൽ 1450 കിലോമീറ്റർ സഞ്ചരിച്ച് ഫ്രാൻസിസ് മാർപാപ്പ ഇന്നലെ മടങ്ങിയപ്പോൾ ആ രാജ്യം മാത്രമല്ല, ലോകം തന്നെ അനുഭവിച്ചതു പ്രത്യാശയുടെയും സ്നേഹത്തിന്റെയും കുളിർമയാണ്. ‘നൂറ്റാണ്ടിലെ യാത്ര’ എന്ന വിശേഷണത്തെ മഹനീയമുദ്രകൾകൊണ്ട് അർഥവത്താക്കിയും സഹവർത്തിത്വത്തിന്റെ കാലാതീതസന്ദേശം ഇറാഖിനെ ഓർമിപ്പിച്ചുമാണു മാർപാപ്പയുടെ മടക്കം. 

വർഷങ്ങളോളം ഭീകരതയുടെ മുറിവുകൾ പേറേണ്ടിവന്നവരിലേക്കു കരുണാർദ്രമായൊരു സ്നേഹപ്രാർഥനപോലെ എത്തുകയായിരുന്നു മാർപാപ്പ. ‘‘സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അനുരഞ്ജനത്തിന്റെയും തീർഥാടകനായാണു ഞാൻ വരുന്നത്’’ – സന്ദർശനത്തിന്റെ മുന്നോടിയായി ഇറാഖിലെ ജനതയ്ക്കായുള്ള വിഡിയോ സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു. പതിറ്റാണ്ടുകളായി പീഡിപ്പിക്കപ്പെടുന്ന ഇറാഖിലെ ജനതയ്ക്കു സാന്ത്വനമരുളാൻ തന്റെ സന്ദർശനം സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശിക്കുകയുണ്ടായി. അതുതന്നെയാണു സംഭവിച്ചതും. പാപ്പയുടെ ചതുർദിന സന്ദർശനം അനേകായിരങ്ങളുടെ മനസ്സിലെ മുറിവുകൾക്കുള്ള ആശ്വാസലേപനംതന്നെയായി . 

മുൻഗാമി ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1999ൽ ഇറാഖ് സന്ദർശിക്കാൻ ഒരുങ്ങിയെങ്കിലും നടക്കാതെപോയ ആ സന്ദർശനം ഫ്രാൻസിസ് മാർപാപ്പയിലൂെടയാണു സാക്ഷാത്ക്കരിക്കപ്പെട്ടത്. ‘പൂർവപിതാവായ അബ്രഹാമിന്റെ നാട്ടിലേക്ക്’ ഒരു മാർപാപ്പ നടത്തുന്ന ആദ്യ സന്ദർശനമെന്നത് ഇതിനു ചരിത്രപ്രസക്തിയുടെ മാനംകൂടി നൽകി. കോവിഡ് മഹാമാരി ആരംഭിച്ചശേഷം ഇതാദ്യമായാണു മാർപാപ്പ ഇറ്റലിക്കു വെളിയിൽ പോകുന്നത്. ആദ്യം ബ്രിട്ടിഷ് ഭരണത്തിലും പിന്നീട് ഫൈസൽ രാജാവിന്റെ കീഴിലും ഇറാഖ് രൂപീകൃതമായതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചായിരുന്നു സന്ദർശനം.

ഭീകരത താണ്ഡവമാടിയ ഇറാഖിന്റെ വടക്കൻ പ്രദേശങ്ങളിൽ സമാധാനത്തിന്റെ സൗമ്യവചനങ്ങളുമായാണു മാർപാപ്പ എത്തിയത്. ജനതയുടെ സങ്കടങ്ങളും യാതനകളും സ്നേഹാർദ്രം കേട്ട്, പ്രത്യാശയിൽ കൈചേർത്തുവച്ച് അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. തീവ്രവാദികൾ ചെയ്ത എല്ലാ അനീതികളും പൊറുത്ത്, നഷ്ടമായതെല്ലാം പുനർനിർമിക്കാനായി യത്നിക്കാൻ ഫ്രാൻസിസ് മാർപാപ്പ ഇറാഖി ജനതയോട് അഭ്യർഥിച്ചപ്പോൾ അതിൽ കാലത്തിന്റെതന്നെ സൗഖ്യമുദ്രയുണ്ടായിരുന്നു. 

അലിവിന്റെ അലപോലെയാണ് തന്നെ കാത്തിരിക്കുന്നവരിലേക്കു പാപ്പ എത്തിയത്. ക്ഷമിക്കുക എന്നതാണ് ക്രിസ്തീയതയുടെ അടിസ്ഥാന വാക്കെന്ന്, ഖറഖോഷിൽ പുനർനിർമിച്ച അമലോത്ഭവ മാതാവിന്റെ പള്ളിയിൽ തടിച്ചുകൂടിയവരോട് മാർപാപ്പ പറഞ്ഞു. തളരാതെ, എല്ലാം ക്ഷമിച്ച്, തകർന്നതെല്ലാം പുനർനിർമിക്കാനും ആഹ്വാനം ചെയ്തു. മൊസൂളിൽ, തകർന്ന നാലു പള്ളികളുടെ സമീപമാണ് മാർപാപ്പയുടെ ചടങ്ങിനായി വേദി തീർത്തത്. ചരിത്രത്തിനു മുറിവേൽപ്പിച്ച, കൊടുംക്രൂരതകൾക്കു സാക്ഷിയായ ആ പ്രദേശത്തിനുതന്നെ മഹനീയമായ ആ സന്ദർശനം ആശ്വാസം പകർന്നു. 

മതന്യൂനപക്ഷങ്ങളെ പ്രതിബന്ധമായി കണ്ട് ഇല്ലാതാക്കാൻ ശ്രമിക്കാതെ, അവരുടെ മൂല്യം തിരിച്ചറിഞ്ഞ് ചേർത്തുനിർത്തണമെന്നു മാർപാപ്പ ഇറാഖി ജനതയോട് അഭ്യർഥിച്ചു. ആരെയും രണ്ടാംതരം പൗരന്മാരായി കാണരുതെന്നും ഏതു വിശ്വാസം പിന്തുടരുന്നവരുടെയും തുല്യഅവകാശം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പ്രസിഡന്റ് ബർഹം സാലിഹിനോടു പറയുകയുണ്ടായി. മാർപാപ്പയും ഷിയാ ആത്മീയാചാര്യൻ ഗ്രാൻഡ് ആയത്തുല്ല അലി അൽ സിസ്താനിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലും തെളിഞ്ഞത് സമാധാനപരമായ സഹവർത്തിത്വം എന്ന സന്ദേശംതന്നെയാണ്. ഐഎസ് അധിനിവേശക്കാലത്ത് കഠിന പീഡനം നേരിട്ട ഇറാഖിലെ ന്യൂനപക്ഷങ്ങൾക്കു പ്രതീക്ഷ പകരുന്നതായി ഈ കൂടിക്കാഴ്ച.

വിദ്വേഷം മാറ്റിവച്ചു സമാധാനത്തിനായി ഒരുമിച്ചു പ്രവർത്തിക്കാൻ ഇറാഖിലെ മുസ്‌ലിം, ക്രിസ്ത്യൻ നേതാക്കളോടു ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്യുകയുണ്ടായി. തീവ്രവാദവും അക്രമവും മതവിശ്വാസിയുടെ ഹൃദയത്തിൽനിന്നുള്ളതല്ലെന്നും അവ വിശ്വാസത്തെ വഞ്ചിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറയുമ്പോൾ അത് ആയുധം കയ്യിലെടുക്കുന്നവർക്കെല്ലാമുള്ള കാലത്തിന്റെ സന്ദേശമാകുന്നു.

English Summary: Pope Francis Iraq visit - editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com