ADVERTISEMENT

കയറിയും ഇറങ്ങിയും കളിക്കുന്ന കബഡിയുടെ നാട്ടിൽ വീഴ്ത്താനും വിജയിക്കാനും മുന്നണികൾ ആവേശത്തോടെ നിൽക്കുമ്പോൾ തിരഞ്ഞെടുപ്പു മൈതാനത്ത് പതിവില്ലാത്ത ആവേശച്ചൂട്.

മലയോരവും തീരദേശവും സമതലവും ഉൾപ്പെടുന്ന ജില്ലയുടെ ഭൂപ്രകൃതി പോലെ മൂന്നായി പിരിയുന്നു, ഇവിടത്തെ രാഷ്ട്രീയ ഭൂപടവും. കാസർകോട്ടും മഞ്ചേശ്വരത്തും മുസ്‌ലിം ലീഗും ബിജെപിയുമാണു കരുത്തർ. തൃക്കരിപ്പൂരും കാഞ്ഞങ്ങാടും ഇടതു കോട്ടകൾ. 3 പതിറ്റാണ്ടിനു ശേഷം ഇടത്തു നിന്നു വലത്തേക്കു ചാഞ്ചാടാൻ സാധ്യതയെന്നു കോൺഗ്രസ് വിലയിരുത്തുന്ന ഉദുമ നടുവിൽ.

1987നു ശേഷം ഒരിക്കൽപോലും തങ്ങൾ ജയിക്കാത്ത ഉദുമ പിടിച്ചെടുത്തു ചരിത്രം തിരുത്താനാണ് കോൺഗ്രസ് നീക്കം. കഴിഞ്ഞതവണ 89 വോട്ടിനു നഷ്ടമായ മഞ്ചേശ്വരം സ്വന്തമാക്കാൻ സംസ്ഥാന അധ്യക്ഷനെത്തന്നെ വീണ്ടും കളത്തിലിറക്കി ബിജെപിയും കച്ചമുറുക്കുന്നു. തുളുനാട്ടിൽ കബഡിയെക്കാൾ വലിയ ആവേശമായി തിരഞ്ഞെടുപ്പു മാറുകയാണ്.

തൃക്കരിപ്പൂരും കാഞ്ഞങ്ങാടും ഇളകില്ലെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുപക്ഷം. മുസ്‌ലിം ലീഗ് ഉറപ്പിക്കുന്ന മണ്ഡലങ്ങളാണ് കാസർകോടും മഞ്ചേശ്വരവും. ജില്ലയുടെ കണ്ണും കാതും ഇത്തവണ ഉദുമയും മഞ്ചേശ്വരവും കേന്ദ്രീകരിച്ചാണ്. ഉദുമയിൽ കോൺഗ്രസ് അട്ടിമറിവിജയം നേടുമോ എന്നതും മഞ്ചേശ്വരം ബിജെപി സ്വന്തമാക്കുമോ എന്നതുമാണ് ഏവരും ഉറ്റുനോക്കുന്നത്. മഞ്ചേശ്വരത്ത് സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ.സുരേന്ദ്രൻ തന്നെയാണ് ബിജെപിയുടെ തുറുപ്പുചീട്ട്. രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ നേതൃത്വത്തിലാണ് യുഡിഎഫ് കരുനീക്കങ്ങൾ. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കരുണാകരൻ എൽഡിഎഫിന്റെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നു.

മഞ്ചേശ്വരത്ത് വാശിയേറും പോരാട്ടം

89 വോട്ടിന്റെ ലീഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് ബിജെപിയെ രണ്ടാമതാക്കിയ മണ്ഡലമാണ് മഞ്ചേശ്വരം. എന്നാൽ, പി.ബി.അബ്ദുൽ റസാഖ് എംഎൽഎയുടെ മരണത്തെത്തുടർന്ന് 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 7927 വോട്ടുകളിലേക്ക് യുഡിഎഫിന്റെ ഭൂരിപക്ഷം ഉയർന്നു. അതിനാൽ ഇനി ഭയക്കാൻ ഒന്നുമില്ലെന്നു യുഡിഎഫ് കരുതുന്നുണ്ടെങ്കിലും കെ.സുരേന്ദ്രൻ തന്നെ മത്സരരംഗത്തെത്തിയത് ബിജെപിക്ക് ആവേശം നൽകുന്നു.

കാഞ്ഞങ്ങാട് നഗരസഭാ മുൻ ചെയർമാൻ വി.വി.രമേശനാണ് എൽഡിഎഫ് സ്ഥാനാർഥി. 2006ൽ സി.എച്ച്.കുഞ്ഞമ്പു വിജയിച്ചതിനു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം എൽഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്താണ്. എൽഡിഎഫിന്റെ സ്ഥിരം വോട്ടുകൾ ഉറപ്പാക്കുക എന്നതാണ് വി.വി.രമേശനിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്. അതേസമയം, ബിജെപി ഇവിടെ ജയിക്കും എന്ന പ്രതീതിയുണ്ടായാൽ ന്യൂനപക്ഷ വോട്ടുകളടക്കം കൂടുതൽ വോട്ടുകൾ യുഡിഎഫിലേക്കു ചായാനിടയുണ്ട്. കന്നഡ സമൂഹത്തിന്റെ വോട്ടുകളും ഇവിടെ നിർണായകം.

കാസർകോട്ട് മുന്നിൽ യുഡിഎഫ്

മുൻ തിരഞ്ഞെടുപ്പുകളിലെ വോട്ടുകണക്കു നോക്കിയാൽ കാസർകോട് മണ്ഡലത്തിൽ യുഡിഎഫ് ബഹുദൂരം മുന്നിലാണ്. മുസ്‌ലിം ലീഗിലെ എൻ.എ.നെല്ലിക്കുന്ന് മൂന്നാം തവണയും മത്സരിക്കുന്നു. ബിജെപിയാണു പതിവായി രണ്ടാം സ്ഥാനത്തുള്ളത്.

ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്താണു ബിജെപിക്കു വേണ്ടി ജനവിധി തേടുന്നത്. മധൂർ, ബെള്ളൂർ, കാറഡുക്ക എന്നീ പഞ്ചായത്തുകളിൽ അധികാരത്തിലുള്ള ബിജെപി, ശക്തമായ മത്സരം കാഴ്ചവയ്ക്കുമെങ്കിലും യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കാസർകോടിന്റെ കാര്യത്തിൽ സംശയമേതുമില്ല. എൽഡിഎഫിനു വേണ്ടി ഐഎൻഎല്ലിലെ എ.എ.ലത്തീഫ് കളത്തിലിറങ്ങുന്നു. പതിവായി തോൽക്കുന്ന സീറ്റിനു പകരം വേറെ സീറ്റ് നൽകണമെന്ന് ഐഎൻഎൽ ആവശ്യപ്പെട്ടിരുന്നെങ്കിലും എൽഡിഎഫ് അംഗീകരിച്ചില്ല.

ഉദുമയിലെ ഇടത് – വലത് പ്രതീക്ഷ

1987ൽ കെ.പി.കുഞ്ഞിക്കണ്ണൻ ജയിച്ചതിനു ശേഷം ഉദുമയിൽനിന്നു കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച ഒരാളും നിയമസഭയിലെത്തിയിട്ടില്ല. എങ്കിലും ഇക്കുറി കോൺഗ്രസ് ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് ഉദുമ. 

പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് അടക്കം ഉൾക്കൊള്ളുന്നതാണു മണ്ഡലം. കൊലപാതക രാഷ്ട്രീയത്തിന്റെ പേരിൽ സിപിഎമ്മിനോടുള്ള അതൃപ്തി അനുകൂലമാകുമെന്ന പ്രതീക്ഷയാണു യുഡിഎഫിന്.

2016ൽ കോൺഗ്രസിലെ കരുത്തനായ കെ.സുധാകരൻ തന്നെ ഉദുമ പിടിക്കാനെത്തിയെങ്കിലും സിറ്റിങ് എംഎൽഎയായ സിപിഎമ്മിലെ കെ.കുഞ്ഞിരാമനോട് 3832 വോട്ടുകൾക്കു തോൽവിയായിരുന്നു ഫലം. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ 8937 വോട്ടുകളുടെ പ്രതീക്ഷിക്കാത്ത ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന് ഉദുമയിൽ ലഭിച്ചത്. ഇതിലാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രതീക്ഷകൾ. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 6383 വോട്ടുകളുടെ മേൽക്കൈ ഉണ്ടായിരുന്നു. 2006ൽ മഞ്ചേശ്വരത്ത് അട്ടിമറി ജയം നേടിയ സംസ്ഥാന സമിതിയംഗം സി.എച്ച്.കുഞ്ഞമ്പുവിനെയാണ് സിപിഎം ഇവിടെ മത്സരിപ്പിക്കുന്നത്. മികച്ച പ്രസംഗകൻ കൂടിയായ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയെയാണ് കോൺഗ്രസ് കളത്തിലിറക്കിയത്. ബിജെപി ജില്ലാ സെക്രട്ടറി എ.വേലായുധനാണ് എൻഡിഎ സ്ഥാനാർഥി.

കാ‍ഞ്ഞങ്ങാട്ട് കരുത്തു കാട്ടാൻ

1987നു ശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ യുഡിഎഫ് വിജയിച്ചിട്ടില്ല. സിപിഎമ്മിന്റെ കോട്ടകൾ ഏറെയുള്ള മണ്ഡലത്തിൽ സിപിഐയുടെ മന്ത്രി ഇ.ചന്ദ്രശേഖരൻ മൂന്നാമതും മത്സരിക്കുന്നു. ചന്ദ്രശേഖരന്റെ സ്ഥാനാർഥിത്വത്തിനെതിരെ സിപിഐയിൽ തന്നെ ഒരുവിഭാഗം കടുത്ത വിമർശനമുയർത്തിയിരുന്നു. എൽഡിഎഫ് മണ്ഡലം കൺവീനറും സിപിഐ നേതാവുമായ ബങ്കളം പി.കുഞ്ഞിക്കൃഷ്ണൻ രാജിവയ്ക്കുകയും ചെയ്തു. ‌കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 26,011 വോട്ടുകൾക്കായിരുന്നു ചന്ദ്രശേഖരന്റെ വിജയം.

എന്നാൽ, ശക്തമായ മത്സരം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത് 2221 വോട്ടുകളായി കുറയ്ക്കാനായതാണ് യുഡിഎഫിനു പ്രതീക്ഷ നൽകുന്നത്. ഡിസിസി ജനറൽ സെക്രട്ടറി പി.വി.സുരേഷാണ് യുഡിഎഫ് സ്ഥാനാർഥി. എൻഡിഎക്കു വേണ്ടി ബിജെപി എം.ബൽരാജിനെയാണു രംഗത്തിറക്കിയിരിക്കുന്നത്.

തൃക്കരിപ്പൂരിലെ ഇടതു പ്രതീക്ഷ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 16,959 വോട്ടുകൾ‌ക്കാണ് എൽഡിഎഫ് തൃക്കരിപ്പൂരിൽ വിജയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പക്ഷേ, ഇവിടെയും എൽഡിഎഫിന് അടിതെറ്റിയിരുന്നു. ഭൂരിപക്ഷം വെറും 1899 വോട്ടുകൾ മാത്രം. അവസാനം നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ പക്ഷേ, എൽഡിഎഫ് ഭൂരിപക്ഷം 18,262 വോട്ടുകളായി ഉയർന്നു.

സിറ്റിങ് എംഎൽഎ എം.രാജഗോപാലനെ എൽഡിഎഫ് ഇവിടെ വീണ്ടും മത്സരിപ്പിക്കുന്നു. യുഡിഎഫ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു നൽകിയ മണ്ഡലത്തിൽ കെ.എം.മാണിയുടെ മരുമകൻ കൂടിയായ എം.പി.ജോസഫാണ് സ്ഥാനാർഥി. ബിജെപിയിലെ ടി.വി.ഷിബിനാണ് എൻഡിഎ സ്ഥാനാർഥി.

സ്വാധീനിച്ചേക്കാവുന്ന 3 വിഷയങ്ങൾ

∙ പെരിയ ഇരട്ടക്കൊലപാതകത്തിനു ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രധാനമായും ആയുധമാക്കുന്നത് അതുതന്നെ.

∙ എം.സി.കമറുദ്ദീൻ എംഎൽഎ പ്രതിയായ  ജ്വല്ലറി നിക്ഷേപത്തട്ടിപ്പു കേസാണ്  എൽഡിഎഫിന്റെ ആയുധം.

∙ ജില്ലയിലെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com