ADVERTISEMENT

എത്ര തലപുകച്ചാലും പിടിതരാത്ത രാഷ്ട്രീയമാണു തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തിന്റേത്. ഈ മൂന്നു കാര്യങ്ങൾ അതു ശരിവയ്ക്കുന്നു.
∙ തദ്ദേശതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ടുവിഹിതം കിട്ടിയ ജില്ല.
∙ തദ്ദേശത്തിലെ എല്ലാ തലത്തിലും ഇടതുമുന്നണി മിന്നിയ ജില്ല.
∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വെല്ലുവിളിയെ യുഡിഎഫിന്റെ ശശി തരൂർ മറികടക്കുകയും ആറ്റിങ്ങലിലെ ഇടതു കുത്തക അടൂർ പ്രകാശ് അവസാനിപ്പിക്കുകയും ചെയ്ത ജില്ല.
മൂന്നു മുന്നണികൾക്കും തിരുവനന്തപുരം രാഷ്ട്രീയ ഇടം നൽകിയിരിക്കുന്നു.

ത്രികോണമത്സരമെന്ന യാഥാർഥ്യം

ത്രികോണമത്സരം തിരുവനന്തപുരത്തു ഭംഗിവാക്കല്ല, യാഥാർഥ്യമാണ്. തദ്ദേശതിരഞ്ഞെടുപ്പിൽ 20 ശതമാനത്തിൽ കൂടുതൽ വോട്ട് ബിജെപി നേടിയ 35 മണ്ഡലങ്ങളിൽ എട്ടും ഈ ജില്ലയിലാണ്. എന്നാൽ, യുഡിഎഫിന്റെയോ എൽഡിഎഫിന്റെയോ സ്ഥാനത്തേക്കു ബിജെപി കയറിവന്നിട്ടില്ല. പക്ഷേ, ചില മണ്ഡലങ്ങളിൽ അവരെ വിറപ്പിക്കാനും വീഴ്ത്താനും കഴിഞ്ഞേക്കാം. 

16 നിയമസഭാ മണ്ഡലങ്ങളുള്ള മലപ്പുറം കഴിഞ്ഞാൽ എറണാകുളത്തും തിരുവനന്തപുരത്തുമാണ് കൂടുതൽ മണ്ഡലങ്ങൾ – 14 വീതം. എറണാകുളം പൊതുവേ യുഡിഎഫ് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന ജില്ലയാണ്. അപ്പോൾ ഇരുമുന്നണികൾക്കും പ്രതീക്ഷ പുലർത്താവുന്ന തിരുവനന്തപുരത്ത് കൂടുതൽ സീറ്റുകൾ നേടുന്നവർക്കു ഭരണസാധ്യത വർധിക്കും. അതുകൊണ്ടാണ് തിരുവനന്തപുരം കിട്ടിയാൽ കേരളവും പിടിക്കാമെന്നു ചരിത്രം പറയുന്നതും. നിലവിൽ 10 മണ്ഡലങ്ങൾ ഭരണമുന്നണിയായ എൽഡിഎഫിനൊപ്പമാണ്. തിരുവനന്തപുരം, അരുവിക്കര, കോവളം എന്നീ 3 മണ്ഡലങ്ങളാണ് യുഡിഎഫിന്റെ പക്കലുള്ളത്. പിന്നെയുള്ള നേമം, കേരളത്തിലാദ്യം താമര വിരിഞ്ഞ മണ്ഡലത്തിന്റെ നാമമാണ്.

പരിചയസമ്പന്നരും പുതുമുഖങ്ങളും

തിരുവനന്തപുരത്തും നെയ്യാറ്റിൻകരയിലും എൽഡിഎഫിനും യുഡിഎഫിനും വേണ്ടി 2016ലെ അതേ പോരാളികൾ കൊമ്പുകോ‍ർക്കുന്നു. ബാക്കി പന്ത്രണ്ടിലും നടക്കുന്നത് മുൻപരിചയമില്ലാത്ത മത്സരം. ഒൻപതിടത്ത് യുഡിഎഫ് അവതരിപ്പിക്കുന്നത് പുതുമുഖങ്ങളെ. 14ൽ 9 കന്നിക്കാർ എന്നതു ജില്ലയിൽ പുതുചരിത്രമാണ്. കന്നിമത്സരത്തിൽ അട്ടിമറി ജയം സാധ്യമാക്കാൻ പുതുമുഖങ്ങൾക്കു കഴിയുമോ എന്നാണ് യുഡിഎഫ് പ്രതീക്ഷാപൂർവം ഉറ്റുനോക്കുന്നത്. പുതുമുഖങ്ങൾ കൂട്ടത്തോടെ കടന്നുവന്നത് എൽഡിഎഫിനും അവ്യക്തത സൃഷ്ടിച്ചു. പതിവായി ഗോദയിൽ ഇറങ്ങുന്നവരുടെ ശക്തിയും ദൗർബല്യവും അളക്കാം; ആദ്യമായി മത്സരിക്കുന്നവരെ അളക്കുക എളുപ്പമല്ല. 3 സിറ്റിങ് സീറ്റുകളിൽ യുഡിഎഫ് പ്രതീക്ഷ പുലർത്തുന്നു. ആവേശകരമായ മത്സരം കാഴ്ചവയ്ക്കുന്ന യുവനിര മറ്റിടങ്ങളിൽ അദ്ഭുതം സൃഷ്ടിക്കുമെന്നു സ്വപ്നം കാണുന്നു. യുഡിഎഫിനായി 13 മണ്ഡലത്തിലും അങ്കം വെട്ടുന്നത് കോൺഗ്രസ് തന്നെ. ആറ്റിങ്ങലിൽ മാത്രം ആർഎസ്പി.

നേർവിപരീതമാണ് ഇടതു ചിത്രം. 11 സീറ്റിലും പയറ്റിത്തെളിഞ്ഞ പോരാളികളെ അവർ ഇറക്കി. അതിൽ ഒൻപതും സിറ്റിങ് എംഎൽഎമാർ. പിണറായി സർക്കാരിനു കീഴിൽ തലസ്ഥാന ജില്ലയിൽ കൊണ്ടുവരാനായ വികസനനേട്ടങ്ങൾ വോട്ടാക്കി മാറ്റി സീറ്റു നിലനിർത്താമെന്ന് അവർ കരുതുന്നു.

കഴക്കൂട്ടത്തെ ഒപ്പം നിർത്താൻ പോരാടുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒഴികെയുള്ള സിപിഎം എംഎൽഎമാർക്ക് ഇതു രണ്ടാം മത്സരം. നെടുമങ്ങാട്, ചിറയിൻകീഴ് (രണ്ടും സിപിഐ), കോവളം (ജനതാദൾ–എസ്) എന്നിവ ഒഴികെ 11 ഇടത്തും പോർക്കളത്തിൽ സിപിഎം തന്നെ.

കുമ്മനം രാജശേഖരൻ (നേമം), ശോഭാ സുരേന്ദ്രൻ (കഴക്കൂട്ടം), പി.കെ.കൃഷ്ണദാസ് (കാട്ടാക്കട), സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ (ആറ്റിങ്ങൽ) എന്നിവരുടെ സാന്നിധ്യം ബിജെപി പട്ടികയ്ക്കു താരപ്പൊലിമ നൽകി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലും വട്ടിയൂർക്കാവിലും നടത്തിയ നാടിളക്കിയുള്ള പ്രചാരണരീതിയല്ല കുമ്മനം അവലംബിക്കുന്നത്. ജയിക്കുമെന്ന പ്രതീതി വന്നാൽ തോൽപിക്കാൻ മുന്നണികൾ ഒരുമിച്ചേക്കാമെന്ന അപകടം കണ്ടുള്ള മുൻകരുതലായി ആ ‘ശാന്തത’യെ വ്യാഖ്യാനിക്കുന്നവരുണ്ട്. തിരുവനന്തപുരം, വട്ടിയൂർക്കാവ്, നെടുമങ്ങാട്, അരുവിക്കര, പാറശാല, വർക്കല എന്നിവിടങ്ങളിലും എൻഡിഎ നല്ല മത്സരം കാഴ്ചവയ്ക്കുന്നു.

മണ്ഡലങ്ങൾ ഒറ്റനോട്ടത്തിൽ

വട്ടിയൂർക്കാവ്: ‘മേയർ ബ്രോ’ ആയി രാഷ്ട്രീയരാശി തെളിഞ്ഞ വി.കെ.പ്രശാന്തിനു നല്ല വെല്ലുവിളി ഉയർത്താനുള്ള ശ്രമത്തിൽ വീണ എസ്.നായരും (യുഡിഎഫ്) ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷും.

തിരുവനന്തപുരം: നഗരവും തീരദേശവും തൊട്ടറിയാമെന്ന ആത്മവിശ്വാസത്തിൽ യുഡിഎഫിന്റെ സിറ്റിങ് എംഎൽഎ വി.എസ്.ശിവകുമാർ. സർവേകളും സീരിയലുകളും സമ്മാനിച്ച പ്രീതി ആവേശമാക്കി ബിജെപിയുടെ ജി.കൃഷ്ണകുമാർ. ന്യൂനപക്ഷ വോട്ടും എൽഡിഎഫിന്റെ അടിസ്ഥാന വോട്ടും കിട്ടിയാൽ ജയിക്കാമെന്ന പ്രതീക്ഷയുമായി ആന്റണി രാജു.

നേമം: ‘ഹീറോ’ പരിവേഷത്തോടെയുള്ള കെ.മുരളീധരന്റെ വരവ് നേമത്തു മാത്രമല്ല, ജില്ലയിൽത്തന്നെ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം പകർന്നു. ത്രികോണമത്സരത്തിൽ എൽഡിഎഫിന്റെ അടിസ്ഥാന വോട്ടു മാത്രം വിജയസംഖ്യയാണെന്നു ശിവൻകുട്ടിക്കു പ്രതീക്ഷിക്കാം. ദിവസവും പദയാത്രകളിലൂടെ പതുക്കെ പദമൂന്നി കുതിക്കാനുള്ള ശ്രമത്തിലാണു കുമ്മനം. പ്രവചനാതീതമായ മത്സരം.

∙ കഴക്കൂട്ടം: മന്ത്രി കടകംപള്ളി സുരേന്ദ്രനും ശോഭാ സുരേന്ദ്രനും നേർക്കുനേർ പോരാടുന്ന ഇവിടെ, പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.എസ്.ലാൽ യുഡിഎഫിന്റെ അടിസ്ഥാന വോട്ടുകളിലും യുവ വോട്ടർമാരിലും പ്രതീക്ഷ പുലർത്തുന്നു.

നെടുമങ്ങാട്: സിപിഐ സ്ഥാനാർഥി ജി.ആർ.അനിലിനും ജില്ലയിലെ കോൺഗ്രസിന്റെ യുവ മുഖമായ പി.എസ്.പ്രശാന്തിനും ഇതു കന്നിമത്സരം. കഴിഞ്ഞതവണ 38,000 വോട്ട് ബിജെപി പിടിച്ച ഇവിടെ ജെ.ആർ.പത്മകുമാർ നേടുന്ന വോട്ട് വിധി കുറിക്കുന്നതാകാം.

വാമനപുരം: സിപിഎമ്മിന്റെ ജനപ്രിയ എംഎൽഎ ഡി.കെ.മുരളിയും കോൺഗ്രസിന്റെ ജനകീയ നേതാവും ജില്ലാ പഞ്ചായത്തിലെ മുൻ പ്രതിപക്ഷ മുഖവുമായ ആനാട് ജയനും ഏറ്റുമുട്ടുമ്പോൾ മുന്നണികൾക്കു പുറത്ത് ആരാണു കൂടുതൽ സ്വീകാര്യൻ എന്നതാകും വിധിയെഴുതുക.‌

ചിറയിൻകീഴ്: എൽഡിഎഫ് ശക്തികേന്ദ്രം നിലനി‍ർത്താനിറങ്ങിയ സിപിഐയുടെ ഡപ്യൂട്ടി സ്പീക്കർ വി.ശശിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് ബി.എസ്.അനൂപ് കടുത്ത മത്സരം കാഴ്ചവയ്ക്കുന്നു.

വർക്കല: ടെലിവിഷൻ ചർച്ചകളിൽ കോൺഗ്രസിന്റെ പുതിയ മുഖമായ ബി.ആർ.എം.ഷഫീറും സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎ വി.ജോയിയും കൊമ്പുകോർക്കുന്നു. 2016ൽ ഇരുപതിനായിരത്തോളം വോട്ടു നേടിയ ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എസ്.ആർ.എം.അജി രണ്ടാമൂഴത്തിൽ നേടുന്ന വോട്ട് നിർണായകം.

ആറ്റിങ്ങൽ: സിപിഎമ്മിന്റെ കുത്തക സീറ്റ് നിലനിർത്താൻ നിയോഗിക്കപ്പെട്ട ഒ.എസ്.അംബികയെ നേരിടുന്നത് പഴയ സിപിഐക്കാരൻ കൂടിയായ ആർഎസ്പി സ്ഥാനാർഥി എ.ശ്രീധരൻ. ബിജെപിയുടെ ജില്ലയിലെ സ്വീകാര്യ മുഖമായ സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ വന്നതിന്റെ വാശി മത്സരത്തിലുണ്ട്.

അരുവിക്കര: ജി.കാർത്തികേയന്റെ പൈതൃകം മാത്രമല്ല, സ്വയമാർജിച്ച ചിരപരിചിതത്വം കൂടിയാണ് കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ കെ.എസ്.ശബരീനാഥന്റെ കരുത്ത്. ജി.സ്റ്റീഫനിലൂടെ മണ്ഡലം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണു സിപിഎം. ബിജെപി സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി അഭിമാനകരമായ മത്സരം കാഴ്ചവയ്ക്കാമെന്ന പ്രതീക്ഷയിലും.

പാറശാല: സിറ്റിങ് എംഎൽഎ സി.കെ.ഹരീന്ദ്രനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അൻസജിത റസലിനെ ഇറക്കിയതോടെ കോൺഗ്രസ് മത്സരം പ്രവചനാതീതമാക്കി. 2016ൽ 33,000 വോട്ടുപിടിച്ച ബിജെപി മുൻ ജില്ലാ പ്രസിഡന്റ് കരമന ജയൻ ഒപ്പത്തിനൊപ്പം. സാമുദായിക അടിയൊഴുക്കുകൾ നിർണായകം.

നെയ്യാറ്റിൻകര: പുതുമുഖ പരീക്ഷണങ്ങൾക്കിടയിലും നെയ്യാറ്റിൻകരയിൽ വീണ്ടും ആർ.സെൽവരാജിനെ കോൺഗ്രസ് നിയോഗിച്ചത് മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയി‍ലാണ്. എന്നാൽ, സിറ്റിങ് എംഎൽഎ കെ.ആൻസലൻ വിട്ടുകൊടുക്കാത്ത എതിരാളിയാണ്. നാടാർ വോട്ടുബാങ്കിലെ ഏറ്റക്കുറച്ചിൽ വിധി കുറിക്കാം. പ്രശസ്ത തെന്നിന്ത്യൻ നടിയായ ഭാര്യ രാധയ്ക്കൊപ്പം എൻഡിഎയുടെ ചെങ്കൽ രാജശേഖരൻ നായർ നടത്തുന്ന പ്രചാരണം വോട്ടർമാരെ ആകർഷിക്കുന്നു.

കാട്ടാക്കട: ഐ.ബി.സതീഷും (സിപിഎം) മലയിൻകീഴ് വേണുഗോപാലും (കോൺഗ്രസ്) തമ്മിലുള്ള മത്സരത്തെ പ്രവചനാതീതമാക്കുന്നത് 2016ലെ നേരിയ മാർജിനാണ് – 849 വോട്ട്. കാട്ടാക്കടയി‍ൽ രണ്ടാമൂഴത്തിനിറങ്ങിയ ബിജെപിയുടെ മുതിർന്ന നേതാവ് പി.കെ.കൃഷ്ണദാസ് പോരാട്ടം ആവേശകരമാക്കുന്നു.

കോവളം: സിറ്റിങ് എംഎൽഎ എം.വിൻസന്റിന്റെ യുവത്വവും എ.നീലലോഹിതദാസിന്റെ അനുഭവസമ്പത്തും തമ്മിലുള്ള മത്സരം. വോട്ടർമാരെ പേരെടുത്തു വിളിക്കാനുള്ള പരിചയവും തീരദേശ വോട്ടുകളും വിൻസന്റിന് അനുകൂല ഘടകങ്ങളാണ്. കേരള കാമരാജ് കോൺഗ്രസ് സ്ഥാനാർഥിയാണെങ്കിലും എൻഡിഎയുടെ വിഷ്ണുപുരം ചന്ദ്രശേഖരന്റെ ചിഹ്നം താമരയാണ്.

Content Highlight: Kerala Assembly election 2021, Thiruvananthapuram, Pinarayi Vijayan, LDF, UDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com