ADVERTISEMENT

കാത്തിരുന്ന ദിവസം അരികിലെത്തുകയാണ്. ഇടതുകയ്യിലെ ചൂണ്ടുവിരലിൽ പതിഞ്ഞ മഷിയടയാളം ഉയർത്തിക്കാട്ടി അഭിമാനത്തോടെ നാളെ നമുക്കു ജനാധിപത്യത്തിന്റെ കൊടി വാനോളമുയർത്താം. ജനാധിപത്യത്തിലുള്ള അചഞ്ചലമായ വിശ്വാസവും രാഷ്‌ട്രീയ പക്വതയും എന്നും പ്രകടിപ്പിച്ചുപോന്ന സംസ്‌ഥാനത്തിന് ഒരിക്കൽക്കൂടി അക്കാര്യങ്ങൾ അടിവരയിട്ടു പ്രഖ്യാപിക്കാനുള്ള അവസരമാണു കൈവന്നിരിക്കുന്നത്. ഓരോ വോട്ടും കേരളത്തിന്റെ ഭാവിക്കു നിർണായകമാണെന്ന തിരിച്ചറിവോടെയാണ് പതിനഞ്ചാം നിയമസഭയെ തിരഞ്ഞെടുക്കാൻ നാം പോളിങ് ബൂത്തിലെത്തേണ്ടത്.

കോവിഡുമായി ബന്ധപ്പെട്ട ആശങ്കകളുടെയും നിയന്ത്രണങ്ങളുടെയും സാഹചര്യത്തിലാണു തിരഞ്ഞെടുപ്പ് എന്നതിനാൽ ആരോഗ്യജാഗ്രതയ്ക്കാണ് ആദ്യ വോട്ട്. മുൻപൊരിക്കലും വേണ്ടിവരാത്തവിധം കടുത്ത നിയന്ത്രണങ്ങളോടെയും ജാഗ്രതയോടെയുമാണ് തിരഞ്ഞെടുപ്പു കമ്മിഷനും ഒരുങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ, ആരോഗ്യനിർദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാവണം നാം ബൂത്തിലെത്തേണ്ടതും വോട്ട് രേഖപ്പെടുത്തേണ്ടതും. കോവിഡ്കാല തിരഞ്ഞെടുപ്പ് കുറ്റമറ്റതാക്കി, വൈറസിനു ജനാധിപത്യത്തെ തോൽപിക്കാനാവില്ലെന്നു കേരളം മാതൃകാപരമായി തെളിയിക്കേണ്ടതുണ്ട്. ഈ കഠിനകാലത്തു വോട്ടെടുപ്പു നടത്താൻ പോളിങ് ഉദ്യോഗസ്ഥരടക്കമുള്ളവർ നേരിടുന്നത് ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും ഉണ്ടാകാത്തവിധത്തിലുള്ള വെല്ലുവിളികളായതിനാൽ അവർ തീർച്ചയായും കേരളത്തിന്റെ നന്ദിയും അഭിവാദ്യവും അർഹിക്കുന്നു.

പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കൾ ഇവിടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തി. ചൂടേറിയ ചർച്ചകളും ആരോപണ പ്രത്യാരോപണങ്ങളും വിവാദപ്രളയവുമൊക്കെ തിരഞ്ഞെടുപ്പരങ്ങിന്റെ താപനില ഉയർത്തിക്കൊണ്ടേയിരുന്നു. മുൻപൊരിക്കലും ഉണ്ടാവാത്തവിധം, വ്യാജവോട്ടുകളും തപാൽ വോട്ടുകളിലെ അട്ടിമറിയും പ്രചാരണവിഷയങ്ങളായി. ജനാധിപത്യത്തെത്തന്നെ വെല്ലുവിളിക്കുന്ന ഇക്കാര്യങ്ങൾക്കെതിരെ ഹൈക്കോടതി കർശനനിലപാട് സ്വീകരിക്കുകയും ചെയ്തു. ഒരൊറ്റ വോട്ടും പാഴാകാനിടയാകാത്തവിധം തിരഞ്ഞെടുപ്പു വിജയിപ്പിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങേണ്ടതുണ്ട്. ഒരു വോട്ടിനോ ഏതാനും വോട്ടുകൾക്കു മാത്രമോ ഒരു സ്‌ഥാനാർഥി ജയിക്കുമ്പോഴോ തോൽക്കുമ്പോഴോ ആകും സമ്മതിദാനാവകാശത്തിന്റെ വില പലരും തിരിച്ചറിയുക. ഉയർന്ന പോളിങ് ശതമാനം ഒരു നാടിന്റെ ജനാധിപത്യബോധത്തിന്റെ സൂചികയായതിനാ‍ൽ ആ റെക്കോർഡിനായാണ് ഇത്തവണ കേരളം ശ്രമിക്കേണ്ടത്.

കള്ളവോട്ടു ചെയ്യുന്നതും ചെയ്യാൻ സഹായിക്കുന്നതും ശിക്ഷാർഹമായ കുറ്റങ്ങളാണെന്നതും ഇതോടു ചേർത്ത് ഓർമിക്കാം. എതിർസ്‌ഥാനാർഥികളുടെ പേരിനോടു സാദൃശ്യമുള്ള പേരുകാരെ കണ്ടെത്തി വോട്ടുകുറയ്ക്കാൻ ശ്രമിക്കുന്നവരും നമ്മുടെ നാട്ടിൽ കുറവല്ല. ഈ അപര സ്ഥാനാർഥികളോടുള്ള ജനവികാരം പ്രതിഫലിക്കുന്നതു കൂടിയാവണം ഈ തിരഞ്ഞെടുപ്പ്. സമ്മർദത്തിനു വഴങ്ങാതെ, അക്രമം ഭയപ്പെടാതെ, സ്വതന്ത്രമായി സമ്മതിദാനാവകാശം വിനിയോഗിക്കാൻ എല്ലാ സജ്‌ജീകരണങ്ങളും തിരഞ്ഞെടുപ്പു കമ്മിഷൻ ഒരുക്കിയിട്ടുണ്ട്.

കോവിഡ് അനന്തര കേരളത്തിന്റെ നിർമിതിയിൽ നേതൃപരമായ പങ്കുവഹിക്കേണ്ടവരെ തിരഞ്ഞെടുക്കുന്നതിനാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. നാളെ കേരളം രേഖപ്പെടുത്തുന്ന സമ്മതിദാനാവകാശം നാം ജനാധിപത്യത്തിനു നൽകുന്ന ഏറ്റവും മൂല്യവത്തായ അഭിവാദ്യവുമാണ്. വിവേകത്തോടെയും ഗുണനിർണയശേഷിയോടെയുമാണ് അതു സാർഥകമാക്കേണ്ടത്. തിരഞ്ഞെടുപ്പു വിജയിപ്പിക്കേണ്ടത് രാഷ്‌ട്രീയ പാർട്ടികളെക്കാളുപരി നാം വോട്ടർമാരുടെ ഉത്തരവാദിത്തമാണെന്നതു മറക്കാനും പാടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com