ADVERTISEMENT

കേരളത്തിനൊപ്പം തമിഴകവും നാളെ വിധിയെഴുതുന്നു. പ്രത്യക്ഷത്തിൽ കൊടുങ്കാറ്റിന്റെ ലക്ഷണങ്ങളില്ലെങ്കിലും അടിയൊഴുക്കുകൾ ശക്തം. അഭിപ്രായ സർവേകൾ പ്രവചിച്ച പോലെ, തിരഞ്ഞെടുപ്പു പ്രചാരണം സമാപിക്കുമ്പോഴും ഡിഎംകെ സഖ്യത്തിനു തന്നെ മുൻതൂക്കം. പാർട്ടിയെന്നതിലുപരി നേതാക്കളിലാണ് അണ്ണാ ഡിഎംകെയുടെ പ്രതീക്ഷയത്രയും.

ന്യൂനമർദം രൂപപ്പെടുന്നതു ബംഗാൾ ഉൾക്കടലിലായാലും അറബിക്കടലിലായാലും തമിഴ്നാട്ടിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പുവരും. ബംഗാൾ ഉൾക്കടലിലെങ്കിൽ ചെന്നൈ ഉൾപ്പെടുന്ന വടക്കൻ തമിഴ്നാട്ടിൽ. അറബിക്കടലിലെങ്കിൽ കന്യാകുമാരി ഉൾപ്പെടുന്ന തെക്കൻ ജില്ലകളിൽ. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് തമിഴക രാഷ്ട്രീയത്തിലും രണ്ടു ചുഴലി മുന്നറിയിപ്പുകളുണ്ടായി. ശശികലയുടെ ജയിൽ മോചനത്തിന്റെ രൂപത്തിലൊന്ന്. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടു മറ്റൊന്ന്. കരയിലേക്കു കടക്കാതെ കടലിൽ നിർവീര്യമായ ന്യൂനമർദം പോലെ രണ്ടും മുന്നറിയിപ്പിലൊതുങ്ങി. തമിഴകത്തെ 6 കോടി വോട്ടർമാർ നാളെ വിധിയെഴുത്തിനൊരുങ്ങുമ്പോൾ പ്രത്യക്ഷത്തിൽ കൊടുങ്കാറ്റിന്റെ ലക്ഷണങ്ങളില്ല. എന്നാൽ, നിലവിലെ രാഷ്ട്രീയ ചിത്രത്തെ വേരോടെ പിഴുതെറിയാൻ ശേഷിയുള്ള അടിയൊഴുക്കുകളുണ്ട്; മുന്നറിയിപ്പില്ലാതെ വരുന്ന ചുഴലിപോലെ.

അഭിപ്രായ സർവേകൾ പ്രവചിച്ചതുപോലെ, തിരഞ്ഞെടുപ്പു പ്രചാരണം സമാപിക്കുമ്പോഴും ഡിഎംകെ സഖ്യത്തിനു കൃത്യമായ മുൻതൂക്കമുണ്ട്. എന്നാൽ, പാർട്ടിയെന്നതിലുപരി ആളും അർഥവുമുള്ള നേതാക്കളുടെ മിടുക്കിലാണ് അണ്ണാഡിഎംകെ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. മന്ത്രിമാർ, സിറ്റിങ് എംഎൽഎമാർ, മുൻ എംപിമാർ, മുൻ മന്ത്രിമാർ തുടങ്ങി സ്വന്തം നിലയിൽ പ്രതാപശാലികളായ നേതാക്കളാണ് അണ്ണാഡിഎംകെ സ്ഥാനാർഥികളിൽ ഭൂരിഭാഗവും. ജയലളിതയും കരുണാനിധിയുമില്ലാത്ത ആദ്യ തിരഞ്ഞെടുപ്പിൽ തമിഴകമൊട്ടാകെ ഒരേ രേഖയിൽ വിധിയെഴുതാൻ സാധ്യതയില്ല. ഓരോ മേഖലയിലും വിഷയങ്ങൾ വ്യത്യസ്തമാണ്. ജാതി സമവാക്യങ്ങളും പണമൊഴുക്കും അടിയൊഴുക്കിന് ആഴംകൂട്ടുന്നു.

ക്യാപ്റ്റൻ സ്റ്റാലിൻ, ടീം ലീഡർ എടപ്പാടി

കോൺഗ്രസും ഇടതുപാർട്ടികളുമുൾപ്പെടെ 13 കക്ഷികളുൾപ്പെടുന്ന മതനിരപേക്ഷ പുരോഗമന സഖ്യത്തെ മുന്നിൽനിന്നു നയിക്കുന്ന ക്യാപ്റ്റനാണ് എം.കെ.സ്റ്റാലിൻ. ഇനിയൊരു തിരഞ്ഞെടുപ്പു തോൽവി ഡിഎംകെയ്ക്കോ സ്റ്റാലിനോ താങ്ങാനാകില്ല. ജയമെന്ന ഒറ്റലക്ഷ്യത്തിലൂന്നിയുള്ള പ്രചാരണത്തിനു ലോക്സഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയമാണ് ആത്മവിശ്വാസം.
മുന്നിൽനിന്നു നയിക്കുന്ന ക്യാപ്റ്റനല്ല, ടീമിനൊപ്പം നടക്കുന്ന നേതാവാണ് എടപ്പാടി കെ.പളനിസാമി. 4 വർഷം മുൻപ് എടപ്പാടി മുഖ്യമന്ത്രി പദമേൽക്കുമ്പോൾ സർക്കാർ കയ്യാലപ്പുറത്തെ തേങ്ങപോലെയായിരുന്നു. വീഴാം, വീഴാതിരിക്കാം. 4 വർഷത്തിനിപ്പുറം ഡിഎംകെ സഖ്യത്തെ മുന്നിൽനിന്നു വെല്ലുവിളിക്കുന്ന, എം.കെ.സ്റ്റാലിനൊപ്പം നിൽക്കുന്ന എതിരാളിയായി എടപ്പാടി വളർന്നിരിക്കുന്നു. എന്നാൽ, വമ്പൻ തോൽവി സംഭവിച്ചാൽ കൂടെനിൽക്കുന്നവർ തന്നെ സ്വരം മാറ്റുമെന്ന ബോധ്യം അദ്ദേഹത്തിനുണ്ട്.

ചോർത്തുന്നത് ആരുടെ വോട്ട്?

1200-rahul-gandhi-tamil-nadu-stalin
രാഹുൽ ഗാന്ധി ഡിഎംകെ നേതാക്കൾക്കൊപ്പം

കമൽ ഹാസന്റെ മക്കൾ നീതി മയ്യം, ടി.ടി.വി.ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം, സീമാന്റെ നാം തമിഴർ കക്ഷി തുടങ്ങിയ പാർട്ടികൾ ചോർത്തുന്നത് ആരുടെ വോട്ടെന്നതു ഫലത്തിൽ നിർണായകം. മൂന്നു പാർട്ടികളും ചുരുങ്ങിയത് 5 ശതമാനം വീതം വോട്ടു നേടുമെന്നാണു പ്രവചനം. നഗര മേഖലകളിലാണു കമലിന്റെ സ്വാധീനം. ദിനകരന്റെ കാടിളക്കിയുള്ള പ്രചാരണത്തിൽ ഹൃദയമിടിപ്പ് കൂടുന്നത് അണ്ണാഡിഎംകെയ്ക്കാണ്. വിജയകാന്തിന്റെ ഡിഎംഡികെ കൂടി ദിനകര സഖ്യത്തിൽ ചേർന്നതോടെ അവഗണിക്കാനാവാത്ത ശക്തിയായി മാറി. തെക്കൻ തമിഴ്നാട്ടിൽ ദിനകരൻ പിടിക്കുന്ന വോട്ടുകളാണു വിജയിയെ നിശ്ചയിക്കാൻ പോകുന്നത്. ദ്രാവിഡത്തിനു പകരം തമിഴ് ദേശീയത മുന്നിൽ നിർത്തുന്ന സീമാന്റെ മൂർച്ചയുള്ള നാക്ക് ഗ്രാമീണ മേഖലയിൽ ആർക്കു പാരയാകുമെന്നു കണ്ടറിയണം.

സൗജന്യപ്പെരുമഴ, ഗുണ്ടായിസം

പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൂന്നിയായിരുന്നു പ്രചാരണത്തിന്റെ തുടക്കം. വീട്ടമ്മമാർക്കു ശമ്പളം, വാഷിങ് മെഷിൻ, ഗ്യാസ് സിലിണ്ടർ എന്നിവ ചർച്ചയായി. സർക്കാരിന്റെ നേട്ടങ്ങൾക്കൊപ്പം ഡിഎംകെ അധികാരത്തിലെത്തിയാൽ ഗുണ്ടായിസം എന്ന സമവാക്യം ജനങ്ങൾക്കിടയിലെത്തിക്കാനാണ് അണ്ണാഡിഎംകെ ശ്രമിച്ചത്. ഡിഎംകെയുടെ കുടുംബ രാഷ്ട്രീയവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ഉന്നയിച്ചു. തമിഴ്നാടിന്റെ സ്വാഭിമാനം എടപ്പാടി സർക്കാർ കേന്ദ്രത്തിനു മുന്നിൽ അടിയറവ് വച്ചെന്നതായിരുന്നു ഡിഎംകെയുടെ പ്രധാന പ്രചാരണ ആയുധം.

കോൺഗ്രസ്, ബിജെപി, ഇടതു പാർട്ടികൾ

25 സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസ് 15 സീറ്റെങ്കിലും നേടുമെന്ന ആത്മവിശ്വാസത്തിലാണ്. ബിജെപിയുടെ തമിഴ്നാട്ടിലെ മികച്ച പ്രകടനം 2001ൽ ഡിഎംകെ സഖ്യത്തിലാണ് - 21 സീറ്റിൽ മത്സരിച്ച് 4 സീറ്റ്. അതു മറികടക്കാനുള്ള തീവ്രശ്രമത്തിലാണു പാർട്ടി. സിപിഐയും സിപിഎമ്മും 6 സീറ്റുകളിൽ വീതം മത്സരിക്കുന്നു. ഡിഎംകെ തരംഗമുണ്ടായാൽ മുഴുവൻ സീറ്റും അല്ലെങ്കിൽ പകുതിയെങ്കിലും എന്നാണു കണക്കുകൂട്ടൽ. 3 സീറ്റുകളിൽ മത്സരിക്കുന്ന മുസ്‍ലിം ലീഗ് രണ്ടിടത്തു ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു.

ഖുഷ്ബു മുതൽ കമൽവരെ

rajnikanth-kamal-hassan-2
രജനീകാന്തും കമൽ ഹാസനും

മക്കൾ നീതി മയ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി കമൽ ഹാസനാണു സിനിമാരംഗത്തു നിന്നുള്ള സൂപ്പർ താരം. കോയമ്പത്തൂർ സൗത്തിൽ കന്നിയങ്കം കുറിക്കുന്ന കമൽ നാടിളക്കിയുള്ള പ്രചാരണമാണു നടത്തിയത്. മഹിളാമോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ, കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് മയൂര ജയകുമാർ എന്നിവർ കൂടി ചേർന്ന കടുപ്പമേറിയ ത്രികോണപ്പോരിൽ പ്രവചനം അസാധ്യം. നടി ഖുഷ്ബു ചെന്നൈയിലെ തൗസന്റ് ലൈറ്റ്സിൽ ബിജെപി സ്ഥാനാർഥിയാണ്. പ്രചാരണ രംഗത്തു നിറഞ്ഞുനിന്നെങ്കിലും ഡിഎംകെ കോട്ടയിൽ അട്ടിമറി എളുപ്പമല്ല. എം.കെ.സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിൻ മത്സരിക്കുന്ന ചെപ്പോക്കിൽ ഭൂരിപക്ഷം മാത്രമാണ് അറിയാനുള്ളത്. മൈലാപൂരിൽ ശ്രീപ്രിയ (മക്കൾ നീതി മയ്യം) രണ്ടാം സ്ഥാനത്തെത്തിയാൽ അദ്ഭുതം. 10 വർഷമായി തമിഴ്നാട്ടിൽ ഡിഎംകെയ്ക്കു ഗ്രഹണകാലമാണ്. രണ്ടിലയുടെ നിഴലിൽ നിന്ന് ഉദയസൂര്യനു പുറത്തുവരാൻ മുഹൂർത്തമായോയെന്നു തമിഴ് മക്കൾ നാളെ വിധി കുറിക്കും.

English Summary: Tamil Nadu Assembly Election tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com