ADVERTISEMENT

മഴക്കാല സമ്മേളനം ജൂലൈയിലാണെങ്കിലും പെൻഷൻ ഫണ്ടുകളിൽ ഉയർന്ന വിദേശനിക്ഷേപം അനുവദിക്കുന്ന ഒരു ബിൽ അടുത്ത പാർലമെന്റ് ചേരുമ്പോൾ അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം ഇപ്പോഴേ പ്രഖ്യാപിച്ചിട്ടുണ്ട്.

ലോക്ഡൗണിനു പിന്നാലെ കഴിഞ്ഞവർഷം തുടക്കമിട്ട രണ്ടാം തലമുറ സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമാണിതെങ്കിലും, യഥാർഥത്തിൽ ഇന്ത്യ - യുഎസ് വ്യാപാരചർച്ചകൾ പുനരാരംഭിക്കുന്നതിനു മുന്നോടിയായുള്ള ഒരു പ്രഖ്യാപനമാണിത്.

ഈ മാസം 22നും 23നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വിളിച്ചുകൂട്ടുന്ന 40 രാഷ്ട്രങ്ങളുടെ വെർച്വൽ കാലാവസ്ഥാ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്നുണ്ട്. ധനകാര്യ മേഖലയിലെ നിക്ഷേപത്തിൽ ഊന്നിയ യുഎസുമായുള്ള വ്യാപാരചർച്ചകൾക്കു കൂടി വേദിയാകും ഉച്ചകോടി. അതിനു മുൻപേ ധനകാര്യമേഖലയിൽ വരുന്ന സുപ്രധാന മാറ്റങ്ങളാണു പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്.

ധനകാര്യമേഖലയിലെ വിദേശനിക്ഷേപം ലക്ഷ്യമിട്ടു പലിശനിരക്കുകൾ കുത്തനെ കുറയ്ക്കുക എന്നത് രാജ്യത്ത് ആദ്യം സാമ്പത്തിക ഉദാരവൽക്കരണം നടപ്പാക്കിയ പി.വി.നരസിംഹ റാവുവിന്റെ കാലം മുതൽക്കേയുള്ള നടപടിയാണ്.

പെൻഷൻ - സമ്പാദ്യ പദ്ധതികളിൽ പലിശനിരക്കു കുത്തനെ കുറഞ്ഞാൽ, പെൻഷൻകാരും മാസശമ്പളക്കാരും തങ്ങളുടെ സമ്പാദ്യം സ്വകാര്യമേഖലയിലും ഓഹരിവിപണിയിലും മാറ്റി നിക്ഷേപിക്കാൻ തുടങ്ങും. എന്നാൽ, തപാൽ ഓഫിസുകളിലെ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്കുകൾ വെട്ടിക്കുറയ്ക്കുന്നതായി കഴിഞ്ഞയാഴ്ച ധനമന്ത്രാലയം നടത്തിയ പ്രഖ്യാപനം മണിക്കൂറുകൾക്കകം ധനമന്ത്രി നിർമല സീതാരാമനു പിൻവലിക്കേണ്ടിവന്നു. മന്ത്രാലയത്തിലെ അശ്രദ്ധ മൂലമാണു പ്രഖ്യാപനമുണ്ടായതെന്നാണു നിർമല സീതാരാമന്റെ വാദം.

ഇന്ത്യ - യുഎസ് വ്യാപാരചർച്ചകളുടെ ചരിത്രം നോക്കിയാൽ, ഓരോ തവണയും ഉച്ചകോടിക്കു മുൻപേ, അനുകൂല അന്തരീക്ഷമൊരുക്കാൻ ചില പ്രഖ്യാപനങ്ങൾ നടത്താറുണ്ട്. 1994ൽ പ്രസിഡന്റ് ബിൽ ക്ലിന്റനുമായുള്ള ഉച്ചകോടിക്കു യുഎസിലെത്തിയ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവും ഇത്തരം ചില പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. വ്യാപാര, നിക്ഷേപ രംഗത്തെ പ്രധാന പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന ഉച്ചകോടിക്ക് അനുകൂല അന്തരീക്ഷമൊരുക്കാൻ മുൻകൂർ വാഗ്ദാനങ്ങൾ ഗുണകരമാകുമത്രേ.

റാവുവിന്റെ പിൻഗാമികളായ ഐ.കെ.ഗുജ്റാൾ, എ.ബി.വാജ്പേയി, മൻമോഹൻ സിങ്, നരേന്ദ്ര മോദി എന്നിവർ യുഎസ് സന്ദർശിച്ചപ്പോഴും യുഎസ് പ്രസിഡന്റുമാരായ ക്ലിന്റൻ, ജോർജ് ഡബ്ല്യു.ബുഷ്, ബറാക് ഒബാമ, ഡോണൾഡ് ട്രംപ് എന്നിവർ ഇന്ത്യ സന്ദർശിച്ചപ്പോഴും വ്യാപാരചർച്ചയ്ക്കു ഗുണകരമായ പ്രഖ്യാപനങ്ങൾ നടത്തുന്ന പതിവു തുടർന്നു. ഈ ചർച്ചകളിൽ ആണവശക്തി, പ്രതിരോധം എന്നീ മേഖലകളിൽ ഏറ്റവും ഉന്നതമായ സാങ്കേതിക വിദ്യയാണ് ഇന്ത്യ യുഎസിൽനിന്നു പ്രതീക്ഷിച്ചതെങ്കിൽ, സൈനിക സഹകരണത്തിനു പുറമേ, ഇന്ത്യയുടെ വിൽപന, സേവന മേഖലയിലെ വിപണി തുറന്നുകിട്ടണമെന്ന താൽപര്യമാണ് യുഎസിനുണ്ടായിരുന്നത്.

ഇൻഫർമേഷൻ ടെക്നോളജി, പ്രതിരോധം എന്നിവ കഴിഞ്ഞാൽ, അമേരിക്കൻ കമ്പനികൾക്കു ബാങ്കിങ് മുതൽ ഇൻഷുറൻസ് വരെയുള്ള ധനകാര്യമേഖലയിലാണ് ഏറ്റവും താൽപര്യം. മൻമോഹൻ സിങ്ങിന്റെ 2005ലെയും 2011ലെയും യുഎസ് സന്ദർശനത്തിലും 2007ലെ ബുഷിന്റെ ഇന്ത്യാ സന്ദർശനത്തിലും മുന്നിട്ടുനിന്നത് ആണവക്കരാർ വിഷയമായിരുന്നെങ്കിലും ഈ ചർച്ചകൾക്കെല്ലാം മുന്നോടിയായി സാമ്പത്തികരംഗത്തു മാറ്റങ്ങളുണ്ടായിട്ടുണ്ട്.

കഴിഞ്ഞ മൂന്നു ദശകമായി കേന്ദ്ര സർക്കാരിനുള്ളിൽ നടക്കുന്ന ഒരു പ്രധാന സംവാദം, സർക്കാർ നിക്ഷേപങ്ങൾക്കു നൽകുന്ന ഉയർന്ന പലിശ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ലഘുസമ്പാദ്യങ്ങൾ, പോസ്റ്റ് ഓഫിസ് സമ്പാദ്യങ്ങൾ, പ്രോവിഡന്റ് ഫണ്ട്, ജനറൽ പ്രോവിഡന്റ് ഫണ്ട്, എംപ്ലോയീസ് ഇൻഷുറൻസ് തുടങ്ങിയവയാണു പ്രധാന സർക്കാർ സമ്പാദ്യപദ്ധതികൾ. റിസർവ് ബാങ്ക് കണക്കു പ്രകാരം, പോയ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ഗാർഹിക സമ്പാദ്യങ്ങളുടെ ഏറ്റവും വലിയ വിഹിതം ബാങ്ക് നിക്ഷേപമാണ് - ആകെ 7.4 ലക്ഷം കോടി രൂപ. അതു കഴിഞ്ഞാൽ പെൻഷൻ – പ്രോവിഡന്റ് ഫണ്ട് നിക്ഷേപവും - 4 ലക്ഷം കോടി രൂപ. എൽഐസിയുടെയും സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെയും ലൈഫ് ഇൻഷുറൻസ് പോളിസികളിൽ ഇന്ത്യക്കാരുടെ നിക്ഷേപം 2.5 ലക്ഷം കോടി രൂപ വരും. ഇതുമായി താരതമ്യം ചെയ്താൽ ഓഹരിവിപണിയിലും മറ്റുമുള്ള നിക്ഷേപം കുറവാണ്- 77,000 കോടി രൂപ.

സമ്പദ്ഘടനയുടെ വൻ വികാസം, സമ്പാദ്യ നിക്ഷേപങ്ങൾക്കായി ഒട്ടേറെ മാർഗങ്ങൾ തുറന്നുകൊടുത്തുവെന്നും സർക്കാർ ചെയ്തുവരുന്ന സാമ്പത്തിക സുരക്ഷാപദ്ധതികൾ ഇനി സ്വകാര്യമേഖല കൈകാര്യം ചെയ്യുമെന്നുമാണു വലതുപക്ഷ സാമ്പത്തികവിദഗ്ധരുടെ വാദം. കഴിഞ്ഞ രണ്ടു ദശകത്തിനിടെ രാജ്യത്തു സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ വളർച്ചയും പ്രചാരവും ഇതിന് ഉദാഹരണമാണെന്നും സർക്കാരിന്റെ പദ്ധതികൾ തുടരേണ്ടതില്ലെന്നും അവർ വാദിക്കുന്നു.

പക്ഷേ, പെൻഷനുകളും സമ്പാദ്യപദ്ധതികളും രാഷ്ട്രീയ വിഷയങ്ങൾ കൂടിയാണ്. പെൻഷനുകൾ വിവിധ മന്ത്രാലയങ്ങൾക്കു കീഴിലുമാണ്. പലിശനിരക്കു കുത്തനെ കുറയ്ക്കുന്ന ധനമന്ത്രാലയ നീക്കത്തോടു പൂർണമായി യോജിച്ചുപോകാൻ വിവിധ മന്ത്രാലയങ്ങൾക്കു പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. സർക്കാർ ജീവനക്കാരുടെ പെൻഷൻ കൈകാര്യം ചെയ്യുന്നതു പ്രധാനമന്ത്രിയുടെ കീഴിലുള്ള പെൻഷൻ വകുപ്പും പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള പ്രതിരോധ പെൻഷൻ വകുപ്പുമാണ്. സ്വകാര്യമേഖലയുടെ വികാസവും വിദേശനിക്ഷേപവും ലക്ഷ്യമിടുന്ന വ്യവസായ മന്ത്രാലയം ധനമന്ത്രാലയത്തെ പിന്തുണയ്ക്കുന്നു. 

അതേസമയം, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസും പോലെയുള്ള തൊഴിലാളിക്ഷേമ പദ്ധതികൾ നടത്തുന്ന തൊഴിൽ മന്ത്രാലയത്തിനു ജീവനക്കാരുടെയും തൊഴിലുടമകളുടെയും സാമ്പത്തികവിദഗ്ധരുടെയും ഭിന്നാഭിപ്രായങ്ങളെ ബാലൻസ് ചെയ്തു കൊണ്ടുപോകേണ്ടതുണ്ട്.

ബിജെപി സർക്കാരിനു ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്), സ്വദേശി ജാഗരൺ മഞ്ച് പോലെയുള്ള സംഘപരിവാർ സംഘടനകളുടെ വീക്ഷണങ്ങളും പരിഗണിക്കേണ്ടതുണ്ട്. എങ്കിലും കഴിഞ്ഞ ഒരുവർഷത്തെ തീരുമാനങ്ങൾ നോക്കിയാൽ പെൻഷൻ, സമ്പാദ്യ മേഖലകളിലെ ഉദാരവൽക്കരണ, സ്വകാര്യവൽക്കരണ നടപടികൾ നരേന്ദ്ര മോദി സർക്കാർ തുടരുക തന്നെ ചെയ്യും എന്നു മനസ്സിലാക്കാം; കുറച്ചു വൈകിയാലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com