ADVERTISEMENT

ഒട്ടേറെ ആരോപണങ്ങളിൽപെട്ട് ആടിയുലയുന്ന ഇടതുമുന്നണി സർക്കാരിന്റെ അവസാന ദിവസങ്ങളിൽ കനത്ത പ്രഹരമായി ബന്ധുനിയമനത്തിന്റെ പേരിലുള്ള മന്ത്രി കെ.ടി.ജലീലിന്റെ രാജി. നിൽക്കക്കള്ളിയില്ലാതെയുള്ള ഈ രാജിക്കു ധാർമികത എന്ന വാക്കിനെ സിപിഎമ്മും ജലീലും കൂട്ടുപിടിച്ചതാകട്ടെ അങ്ങേയറ്റം അപഹാസ്യവുമായി.

ബന്ധുനിയമനത്തിനായി അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ കെ.ടി.ജലീൽ മന്ത്രിസ്ഥാനത്തു തുടരാൻ പാടില്ലെന്നുള്ള ലോകായുക്ത പ്രഖ്യാപനത്തിലൂടെ ഇടതുമുന്നണിയുടെയും സർക്കാരിന്റെയും ജനാധിപത്യബോധവും രാഷ്ട്രീയ മൂല്യബോധവുമാണു പൊതുസമൂഹത്തിൽ ചോദ്യം ചെയ്യപ്പെട്ടത്. ധാർമികമായും ജനാധിപത്യപരമായും രാജി ആവശ്യമായി വന്നിട്ടും തീരുമാനം മൂന്നു ദിവസം വലിച്ചുനീട്ടിയത് രാഷ്ട്രീയകേരളത്തിനുതന്നെ അപമാനകരവുമായി. ലോകായുക്ത പ്രഖ്യാപനത്തിനെതിരെ കെ.ടി.ജലീൽ നൽകിയ ഹർജി ഹൈക്കോടതിയിലെത്തിയ നേരത്താണു രാജി.

രാജി കഴിയുന്നത്ര വലിച്ചുനീട്ടുകയും ഒടുവിൽ നിവൃത്തിയില്ലാതെ രാജിവയ്ക്കുകയും ചെയ്തിട്ട് ‘അങ്ങാടിയിൽ തോറ്റതിന് അമ്മയോട്’ എന്നു പറയുന്നതുപോലെ, മാധ്യമങ്ങളെ വൃഥാ പഴിചാരുന്നതിലെ പൊള്ളത്തരം കേരളത്തിനു കേട്ടു ചിരിക്കാനുള്ളതായി. ‘രാജിക്കത്ത് മുഖ്യമന്ത്രിക്കു കൈമാറിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു’ എന്നു പറയുന്ന കെ.ടി.ജലീലിന്റെ ഫെയ്സ്ബുക് പോസ്റ്റിൽ, ‘കഴിഞ്ഞ രണ്ടു വർഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടയ്ക്ക് ഇരയാകുന്ന പൊതുപ്രവർത്തകനാണ് ഞാൻ’ എന്ന് ആരോപിക്കുന്നതിലൂടെ സ്വയം അപഹാസ്യനാവുകയല്ലേ?

അധാർമിക വഴികളിലൂടെ സഞ്ചരിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു പൊതുപ്രവർത്തകനെ സംരക്ഷിക്കുന്നതല്ല മാധ്യമധർമം. മറിച്ച്, ജനാധിപത്യത്തെ സാക്ഷിയാക്കി തിര‍ഞ്ഞെടുക്കപ്പെട്ട്, ജനങ്ങളെ സേവിക്കാൻ മന്ത്രിപദമേറിയ ഒരാൾ സ്വന്തം താൽപര്യങ്ങൾ അധികാരത്തിന്റെ മറവിൽ സുഗമമായി നടത്തുമ്പോൾ അതു ജനങ്ങളെ വ്യക്തമായി അറിയിക്കുന്നതുതന്നെയാണ്. ധാർമികതയ്ക്കു വേണ്ടിയാണു രാജിയെന്ന് ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്നതിനോടൊപ്പം, ‘എന്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം’ എന്നിങ്ങനെയുള്ള അതിനാടകീയ പ്രഖ്യാപനങ്ങൾകൂടി നടത്തിയതിന്റെ പൊള്ളത്തരം ജനത്തിനു മനസ്സിലാകില്ലെന്നാവും ജലീൽ കരുതുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു മന്ത്രിയിൽനിന്നു പ്രതീക്ഷിക്കാവുന്നതല്ല ഇത്തരമൊരു സമീപനം.

ജലീലിനെതിരെ ബന്ധുനിയമന ആരോപണം ഉയർന്ന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ 2018 ഡിസംബർ നാലിനു നിയമസഭയിൽ പറഞ്ഞതിങ്ങനെയാണ്: ‘‘ജലീലിന്റെ നടപടിയിൽ ചട്ടവിരുദ്ധമോ ക്രമവിരുദ്ധമോ ആയ ഒന്നുമില്ല. സ്ഥാപനത്തിന്റെ ആവശ്യം കണക്കിലെടുത്തുള്ള തീരുമാനത്തിൽ സത്യപ്രതിജ്ഞാ ലംഘനമോ നിയമനലംഘനമോ ഇല്ല’’. എന്നാൽ, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു കെ.ടി.അദീബിനെ നിയമിച്ചതു മുഖ്യമന്ത്രിയുടെ അനുമതിയോടെയെന്ന രേഖകൾ പുറത്തുവന്നുകഴിഞ്ഞു. ഈ കോർപറേഷന്റെ ജനറൽ മാനേജർക്കു വേണ്ട യോഗ്യത ജലീലിന്റെ താൽപര്യപ്രകാരം അദീബിനു യോജ്യമായ രീതിയിൽ മാറ്റുന്നതിന് അംഗീകാരം നൽകിയതു മുഖ്യമന്ത്രി തന്നെയാണെന്നാണു ലോകായുക്ത പ്രഖ്യാപനത്തിനു പിന്നാലെ പുറത്തുവന്ന രേഖകൾ സൂചിപ്പിക്കുന്നത്.

പിണറായി വിജയൻ മന്ത്രിസഭയിൽനിന്നു രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി.ജലീൽ. അഴിമതി, സ്വജനപക്ഷപാതം, ലോകായുക്ത എന്നിവയെക്കുറിച്ച് സിപിഎമ്മിന്റെ അടിസ്ഥാന നിലപാടുകളെ ചോദ്യം ചെയ്യുന്നതായി ജലീലിനു പാർട്ടി നൽകുന്ന സംരക്ഷണം. ഈ പ്രശ്നം മുന്നിലുണ്ടായിട്ടുപോലും ബന്ധുനിയമന വിവാദത്തിൽ ജലീൽ രാജിവയ്ക്കേണ്ടതില്ലെന്നാണു നിയമമന്ത്രി എ.കെ.ബാലൻ ലോകായുക്ത പ്രഖ്യാപനത്തിനു പിന്നാലെ പറഞ്ഞത്.ജലീലിന്റേത് ധാർമികത ഉയർത്തിപ്പിടിച്ച തീരുമാനമാണെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ തന്നെ ഇന്നലെ പറയുകയുണ്ടായി. ഇതൊക്കെ കൂട്ടിച്ചേർത്തു വായിക്കുമ്പോൾ ധാർമികത എന്ന വാക്കിനു പാർട്ടി നൽകുന്ന നിർവചനം എന്താണെന്ന ചോദ്യം ജനമനസ്സിൽ ഉയരുന്നു.

English Summary: K.T. Jaleel resignation - editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com