ADVERTISEMENT


കോവിഡിനെതിരായ പോരാട്ടത്തിന്റെ ആദ്യനാൾ മുതൽ നാമോരോരുത്തരും നന്ദി പറയുന്നത് ആരോഗ്യപ്രവർത്തകരെന്ന  കാവൽഭടന്മാരോടാണ്. ജീവൻതന്നെ പണയംവച്ചുള്ള പോരാട്ടത്തിലേർപ്പെടുന്നവർ; ജനതയുടെ ആയുരാരോഗ്യസൗഖ്യത്തിനായി  സ്വയം സമർപ്പിച്ചവർ.

പണം പരിഹാരമാകില്ലെങ്കിലും അവരിൽ ജീവഹാനി സംഭവിക്കുന്നവരുടെ കുടുംബത്തിന് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയെന്ന പ്രഖ്യാപനം അതുകൊണ്ടുതന്നെ വലിയ ആശ്വാസമായിരുന്നു. എന്നാൽ, ഈ പദ്ധതി നിർത്തുകയാണെന്ന  സർക്കാർ ഉത്തരവ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നുണ്ടായത് ആരോഗ്യപ്രവർത്തകരെ കടുത്ത ആശങ്കയിലാക്കുന്നതായി. പദ്ധതി അവസാനിപ്പിക്കുന്നില്ലെന്നും ഇതിന്റെ തുടർച്ചയ്ക്കായി ഇൻഷുറൻസ് കമ്പനിയുമായി ചർച്ചയിലാണെന്നും ഇപ്പോൾ ആരോഗ്യമന്ത്രാലയം വിശദീകരിച്ചുവെങ്കിലും ആശങ്ക ബാക്കിനിൽക്കുകയാണ്. 

മാർച്ച് 24 വരെയുള്ള അപകടമരണങ്ങളിൽ ഈ മാസം 24 വരെ മാത്രമേ അപേക്ഷ നൽകാൻ കഴിയൂ എന്നും പദ്ധതി അവസാനിപ്പിക്കുന്നതിലേക്കു പിന്തുണ വേണമെന്നും വ്യക്തമാക്കി കേന്ദ്ര ആരോഗ്യ സെക്രട്ടറി മൂന്നാഴ്ച മുൻപു സംസ്ഥാന സർക്കാരുകൾക്കയച്ച കത്തിൽനിന്നാണ് ആശങ്കകളുടെ തുടക്കം. തുടർന്ന് ഇന്നലെവരെ ഇക്കാര്യത്തിൽ ആരോഗ്യമന്ത്രാലയം നിശ്ശബ്ദത പാലിച്ചത് ശുചീകരണത്തൊഴിലാളികൾ മുതൽ ഡോക്ടർമാർ വരെയുള്ള ആരോഗ്യപ്രവർത്തകരുടെ മനോവീര്യം കെടുത്തുന്നതായി. 

തിരിച്ചുവരുമെന്ന ഉറപ്പില്ലാതെയും പ്രിയപ്പെട്ടവരുമായി അകന്നും മണിക്കൂറുകളോളം പിപിഇ കിറ്റിന്റെ വേവുന്ന ചൂടിൽ ഉരുകിയുമാണ് ഈ കെട്ടകാലത്തും ആരോഗ്യപ്രവർത്തകർ നാടിനെ പരിചരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരെ ആശ്രയിക്കുന്ന കുടുംബങ്ങൾ നിശ്ചയമായും പരിരക്ഷയ്ക്ക് അർഹരാണ്. ഇക്കാര്യം തിരിച്ചറിഞ്ഞാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെയുള്ള മരണത്തിനു പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജിൽ ഉൾപ്പെടുത്തി 2020 മാർച്ച് 30 മുതൽ ഇൻഷുറൻസ് പ്രഖ്യാപിച്ചത്. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരെയും സർക്കാരിന്റെ ആവശ്യപ്രകാരം കോവിഡ് പ്രവർത്തനങ്ങൾക്കിറങ്ങിയ റിട്ട. ജീവനക്കാരെയും സന്നദ്ധ പ്രവർത്തകരെയും പദ്ധതിയുടെ ഭാഗമാക്കി. രാജ്യത്തെ കോവിഡ് സ്ഥിതി പരിഗണിച്ച്, പലപ്പോഴായി നിശ്ചയിച്ച കാലാവധി കഴിഞ്ഞും പദ്ധതി നീട്ടുകയും ചെയ്തു. 

മുൻപില്ലാത്തവിധം കോവിഡ് വ്യാപനം ശക്തമായിരിക്കെ, പദ്ധതിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം ഒഴിവാക്കേണ്ടതുണ്ട്. ഇപ്പോഴത്തേത് ഇടവേള മാത്രമാണെന്നും പദ്ധതി തുടരുമെന്നും ന്യായീകരിക്കുമ്പോഴും 50 ലക്ഷം രൂപയുടേതു തന്നെയാകുമോ പദ്ധതി എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. ഒരു ദിവസം പോലും പാഴാക്കാതെ പദ്ധതി പുനരാരംഭിക്കുകയും ആരോഗ്യപ്രവർത്തകർക്ക് ആത്മവിശ്വാസത്തോടെ ജോലി തുടരാനുള്ള പ്രചോദനം നൽകുകയുമാണു വേണ്ടത്. ഇൻഷുറൻസ് കമ്പനിയുമായുള്ള ചർച്ച സമയബന്ധിതമായി നടത്തി ഇടവേളയില്ലാതെ പദ്ധതി തുടരാനുള്ള ദീർഘവീക്ഷണം സർക്കാർ  കാട്ടേണ്ടതുണ്ട്.

ഇൻഷുറൻസ് പദ്ധതി വഴി ഇതുവരെ രാജ്യത്ത് 287 പേരുടെ കുടുംബങ്ങൾക്കു മാത്രമാണ് 50 ലക്ഷം രൂപയുടെ സഹായമെത്തിയത്. ബാക്കിയുള്ള ആരോഗ്യപ്രവർത്തകരുടെ കാര്യത്തിലും എത്രയുംവേഗം സഹായം എത്തണം. കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കെ ജീവൻ നഷ്ടമായവരിൽ 734 ഡോക്ടർമാരുമുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാർച്ച് 24 വരെയുള്ള അപകടമരണങ്ങൾക്കാണു നിലവിൽ സർക്കാർരേഖ പ്രകാരം ഇൻഷുറൻസ് പരിരക്ഷ. പദ്ധതി 3 തവണ നീട്ടിയപ്പോഴും ഇടവേള ഒഴിവാക്കാൻ സർക്കാർ കാട്ടിയ ജാഗ്രത ഇക്കുറിയും പാലിക്കേണ്ടതുണ്ട്. പദ്ധതി പുതുക്കി, അപേക്ഷകരെ പരിഗണിക്കുമ്പോൾ മുൻകാല പ്രാബല്യം ഉറപ്പാക്കാനും പ്രത്യേക ശ്രദ്ധ വേണം.

സ്വന്തം ജീവസുരക്ഷ പോലും മറന്ന് കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും പരിചരണത്തിലും ശ്രദ്ധയൂന്നുന്ന ആരോഗ്യപ്രവർത്തകർക്കു സർക്കാരും സമൂഹവും തിരിച്ചുനൽകേണ്ട കരുതൽ ഒരു സാഹചര്യത്തിലും മറന്നുകൂടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com