ADVERTISEMENT

സോളി സൊറാബ്ജിയുടെ ഓഫിസിലും വസതിയിലും എന്നും അറിവിന്റെയും പ്രബുദ്ധതയുടെയും വെളിച്ചം നിറഞ്ഞുനിന്നു. പുസ്തകങ്ങളുടെയും ജാസ് സംഗീത ശേഖരത്തിന്റെയും നടുവിലിരുന്നാണ് അദ്ദേഹം അധികാരശ്രേണിയിലെ ഉന്നതരുടെ മുതൽ സമൂഹത്തിലെ ഏറ്റവും തിരസ്കൃതരായ മനുഷ്യരുടെ വരെ പരാതികൾ കേട്ടത്. സഹൃദയനായ ഈ കുലീനൻ, പാവങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാളിയായി മാറി.

7 ദശകം നീണ്ട അഭിഭാഷക ജീവിതത്തിൽ സോളി സൊറാബ്ജി, ഭരണഘടനാപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിച്ച കേസുകളിൽ മാത്രമല്ല ഇടപെട്ടത്. പാവങ്ങളുടെ ജീവിതവും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള നിയമയുദ്ധങ്ങൾക്കും അദ്ദേഹം മുന്നിട്ടിറങ്ങി.

തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പുറത്താക്കാനുള്ള കേന്ദ്രത്തിന്റെയും ഗവർണർമാരുടെയും സ്വേച്ഛാധികാരത്തിനെതിരെയാണു ബൊമ്മൈ കേസിൽ അദ്ദേഹം ശക്തമായി വാദിച്ചത്. മുഖ്യമന്ത്രിയുടെ ഭാവി നിയമസഭയ്ക്കുള്ളിലാണു തീരുമാനിക്കേണ്ടതെന്ന സൊറാബ്ജിയുടെ വാദമാണ് അന്നു സുപ്രീം കോടതി ശരിവച്ചത്. നിയമസഭയിൽ ഭൂരിപക്ഷം പരിശോധിക്കാതെ 1988 ൽ കർണാടക മുഖ്യമന്ത്രി എസ്. ആർ. ബൊമ്മൈയെ പുറത്താക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ സുപ്രീം കോടതിയിൽ അദ്ദേഹം നൽകിയ ഹർജിയിലാണു സൊറാബ്ജി ഹാജരായത്. എന്നാൽ, 1997 ൽ ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ പുറത്താക്കാനുള്ള തീരുമാനത്തെ, ഐ.കെ. ഗുജ്റാൾ മന്ത്രിസഭയിൽ അംഗമായിരുന്ന ബൊമ്മൈ പിന്തുണച്ചതു സൊറാബ്ജിയെ വേദനിപ്പിച്ചു.

മാനവവിഭവശേഷി മന്ത്രിയായിരുന്ന ബൊമ്മൈയുടെ വസതിയിൽ നേരിട്ട് എത്തിയ സൊറാബ്ജി, സംസ്ഥാന സർക്കാരിനെ പുറത്താക്കുന്നതിനെതിരെ തത്വാധിഷ്ഠിത നിലപാട് സ്വീകരിക്കാനും മന്ത്രിസഭായോഗത്തിൽ നിന്നു വിട്ടുനിൽക്കാനും അഭ്യർഥിച്ചു. എന്നാൽ, താൻ നേടിയെടുത്ത ഭരണഘടനാപരമായ അവകാശത്തെക്കാൾ, രാഷ്ട്രീയതാൽപര്യത്തിനു വേണ്ടി നിലകൊളളാനാണു ബൊമ്മൈ തീരുമാനിച്ചത്. ഇതിനെതിരെ സൊറാബ്ജി തന്നെ സുപ്രീം കോടതിയെ സമീപിക്കുകയും നിയമസഭയിൽ വിശ്വാസവോട്ട് തേടാൻ ഉത്തരവു നേടുകയും ചെയ്തു.

വിഖ്യാതനായ അഭിഭാഷകൻ നാനി പൽക്കിവാലയുടെ ജൂനിയറായിരുന്ന സൊറാബ്ജി മൗലികാവകാശങ്ങളിലാണു സ്പെഷലൈസ് ചെയ്തത്. ഒട്ടേറെ മനുഷ്യാവകാശകേസുകളിൽ അദ്ദേഹം ഹാജരായി. സാധാരണ പൗരന്മാർക്കെതിരെ പൊലീസും സൈന്യവും സർക്കാരുകളും പ്രയോഗിക്കുന്ന അമിതാധികാരങ്ങളെ നിശിതമായി എതിർത്തു. അയിയന്തരാവസ്ഥക്കാലത്ത് ആഭ്യന്തര സുരക്ഷാനിയമം (മിസ) ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട നൂറുകണക്കിനു പൗരന്മാരുടെ കേസുകൾ ഏറ്റെടുത്തു വാദിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയുടെ സർക്കാരിനെ പുറത്താക്കി മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ സർക്കാർ അധികാരത്തിലേറിയപ്പോൾ, സൊറാബ്ജി സോളിസിറ്റർ ജനറലായി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതും മൗലികാവകാശങ്ങൾ മരവിപ്പിക്കുന്നതുമായ ഭരണഘടനാ വ്യവസ്ഥകൾ റദ്ദാക്കാനുള്ള നിയമഭേദഗതികൾ തയാറാക്കാൻ അദ്ദേഹം സഹായിച്ചു.

ജനതാസർക്കാർ ആഭ്യന്തര സുരക്ഷാനിയമം എടുത്തുകളഞ്ഞെങ്കിലും രാജ്യദ്രോഹപ്രവർത്തനം ആരോപിച്ചു പൗരന്മാരെ വിചാരണയില്ലാതെ തടവിലിടാൻ അനുവദിക്കുന്ന നിയമം തുടരുന്നത് അദ്ദേഹത്തെ ഞെട്ടിച്ചു. മൊറാർജി ദേശായിയോടും മന്ത്രിസഭാംഗങ്ങളോടും അദ്ദേഹം ഈ ജനവിരുദ്ധ നിയമത്തിനെതിരെ ശക്തമായി വാദിച്ചു. ഈ കരാളനിയമത്തിന്റെ ഇരകളായിരുന്നു മൊറാർജിയും കൂട്ടരുമെന്ന കാര്യം ഓർമിപ്പിച്ചു. രാജ്യദ്രോഹനിയമത്തെ ആഭ്യന്തര മന്ത്രി ചരൺസിങ്ങും അനുകൂലിച്ചതു സൊറാബ്ജിക്കു വിശ്വസിക്കാനായില്ല.

ഒടുവിൽ, വിചാരണ കൂടാതെയുള്ള തടവ് പരമാവധി 3 മാസമാക്കി കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തിന് സൊറാബ്ജി വഴങ്ങി. പാർലമെന്റ് നിയമം പാസാക്കിയെങ്കിലും 1980 ൽ ഇന്ദിരാഗാന്ധി അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ, ഭീകരാക്രമണങ്ങൾ ചൂണ്ടിക്കാട്ടി ആ നിയമം വിജ്ഞാപനം ചെയ്തില്ല. വി.പി. സിങ്ങിന്റെയും (1989–90), അടൽ ബിഹാരി വാജ്പേയിയുടെയും (1998–2004) ഭരണകാലത്ത് അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ചെങ്കിലും കരുതൽതടങ്കലിന്റെ കാലാവധി കുറയ്ക്കാനുള്ള നിയമം പ്രാബല്യത്തിൽ വരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ അഭിഭാഷകരിലൊരാളായിരുന്നിട്ടും ഡൽഹിയിലെ സിഖ് കൂട്ടക്കൊലക്കേസുകളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സൈനിക, പൊലീസ് പീഡനക്കേസുകളിലും പാവപ്പെട്ടവർക്കായി ഫീസ് വാങ്ങാതെയാണ് അദ്ദേഹം ഹാജരായത്.

ഐക്യരാഷ്ട്ര സംഘടന അടക്കം രാജ്യാന്തര മനുഷ്യാവകാശ പ്രസ്ഥാനങ്ങളിൽ സൊറാബ്ജി പ്രവർത്തിച്ചു. മാധ്യമസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള എത്രയോ കേസുകളാണ് അദ്ദേഹം വാദിച്ചത്. ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ ഘടകം ഏർപ്പെടുത്തിയ ജേണലിസം അവാർഡിന്റെ ജൂറി ചെയർമാനായിരുന്നു.വലിയ വായനക്കാരനായിരുന്ന സൊറാബ്ജി നിയമപുസ്തകങ്ങൾക്കൊപ്പം കവിതയും വായിച്ചു.  ജാസ് സംഗീതം പ്രചരിപ്പിക്കാനും സമയം  കണ്ടെത്തി.

Content Highlights: Soli J. Sorabjee: A man of law

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com