ADVERTISEMENT

വലിയ തിരിച്ചടിയിലും പ്രതീക്ഷയുടെ പൊൻവെട്ടമാണ് കരുനാഗപ്പള്ളിയിൽ സി.ആർ. മഹേഷിന്റെ അത്ഭുത വിജയം കോൺഗ്രസിനും  യുഡിഎഫിനും നൽകുന്നത്. 2016 ൽ തോറ്റ മണ്ഡലത്തിൽ അഞ്ചു വർഷവും ജനങ്ങൾക്കൊപ്പം തുടർന്നു പിടിച്ചു വാങ്ങിയ വിജയം. ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രത്തിൽ സിപിഐയുടെ സിറ്റിങ് എംഎൽഎ ആർ.രാമചന്ദ്രനെ 29,096 വോട്ടിനാണ് കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ മഹേഷ് മലർത്തിയടിച്ചത്. ആ മധുരപ്രതികാരത്തിന്റെ വഴി മഹേഷ് ആദ്യമായി തുറന്നു പറയുന്നു. 

∙ചെറിയ മാർജിനിൽ 2016ലെ തോൽവിക്കു ശേഷം അതേ സീറ്റിൽ യുഡിഎഫിലെ ഉയർന്ന ഭൂരിപക്ഷത്തോടെ അത്ഭുത ജയം.എന്തു തോന്നുന്നു?

ജനങ്ങളോടൊപ്പം നിന്ന് ജനവിശ്വാസം നേടിയാൽ അവർ അന്ധമായി കൂടെ നിൽക്കുകയും അകമഴിഞ്ഞു സഹായിക്കുകയും ചെയ്യും. അതിൽ രാഷ്ട്രീയമോ ജാതിയോ മതമോ പരിഗണനയ്ക്കു വരില്ല. തെറ്റിദ്ധാരണ പരത്തുന്ന ഒരു പിടി അപവാദ പ്രചാരണങ്ങളുടെ പേരിലാണ് ഞാൻ തോറ്റത്. ഈ അഞ്ചു വർഷം കൊണ്ട് ഞാൻ ആരാണെന്ന് അവർക്കു പൂർണ ബോധ്യമായി. ദിവസവും തലമുടി നാര് കീറി പരിശോധിക്കാൻ പോലെ നിന്നു കൊടുത്തു. 

∙തോൽക്കുമ്പോൾ ഒളിച്ചോടരുതെന്ന  പാഠമാണോ  ഇതു വഴി താങ്കൾ കോൺഗ്രസിനു നൽകുന്നത്?

അതു തന്നെ.പാർട്ടി നമുക്ക് ഒരു അവസരം തരുന്നു. ഭാഗ്യ ദോഷത്തിനോ രാഷ്ട്രീയ സാഹചര്യം മോശമായതു കൊണ്ടോ തോൽക്കാം.അതോടെ രാഷ്ട്രീയം തീർന്നെന്നു കരുതരുത്.എംഎൽഎയോ എംപിയോ മന്ത്രിയോ ആകണമെന്ന ലക്ഷ്യത്തോടെ ചെയ്യേണ്ട കാര്യമല്ല അത്. പറ്റാവുന്ന സഹായം മറ്റുള്ളവർക്ക് ചെയ്യുന്നതാണ് പണ്ടേ എന്റെ രീതി. അതിനുള്ള ഒരു മാർഗം മാത്രമാണ് കോൺഗ്രസ്.അല്ലെങ്കിൽ കമ്യൂണിസ്റ്റ് ആയേനെ. ജയിച്ച എംഎൽഎക്ക് എത്തിപ്പെടാൻ  കഴിയാത്ത ഇടത്തു വരെ തോറ്റ ഞാൻ പോയി. കുട്ടികൾക്ക് പഠിക്കാനായി ടിവി മുതൽ കിറ്റും വീടും വരെ റെഡിയാക്കി.പ്രവാസികൾ ഉൾപ്പെടെ  ഉള്ള  സുഹൃത്തുക്കൾ സഹായിച്ചാണ് എല്ലാം നടന്നത്.ഓട്ടോയിൽ പോകാനും തുണി അലക്കാനും എന്റെ കൊച്ചുങ്ങൾക്കു മിഠായി വാങ്ങി കൊടുക്കാനും  ഒഴിച്ചാൽ കയ്യിൽ കൂടുതൽ പണം വേണമെന്ന് ഒരു കാലത്തും തോന്നിയിട്ടില്ല. വഴിയിൽ കിടന്ന് ഒരു കോടി കിട്ടിയാലും അതിൽ ആയിരം രൂപ മതി എനിക്ക്.

∙കഴിഞ്ഞ അഞ്ചു വർഷം ഒരു ഇടതു ശക്തികേന്ദ്രത്തിൽ പ്രതീക്ഷയോടെ തുടർന്നത്  ആശാവഹമായിരുന്നോ?

വലിയ ‘റിസ്ക്’ ആയിരുന്നു.‘നീ മണ്ഡലം മാറ്റിപ്പിടിക്ക്’ എന്ന്  താൽപര്യമുള്ള പലരും ഉപദേശിച്ചു.പക്ഷേ, തോറ്റ അന്ന് ഉച്ചയ്ക്ക് എടുത്ത തീരുമാനമാണ് എന്നും ഓർത്തത്. ഫലം വന്നതോടെ വീട്ടിൽ പോകാമെന്നു കുട്ടൂകാരെല്ലാം പറഞ്ഞു. അപ്പോൾ വീട്ടിൽ പോയാൽ പിന്നെ  ഒരിക്കലും  തിരിച്ചിറങ്ങാൻ പറ്റില്ലെന്നു ഞാൻ മനസ്സിലാക്കി.നേരെ വേണ്ടപ്പെട്ട ഒരു കല്യാണത്തിനു പോയി.വളരെ സന്തോഷത്തോടെ ഫോട്ടോ എടുത്തു, ആസ്വദിച്ച് ബിരിയാണി കഴിച്ചു, അപ്പോൾ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന പർദ്ദയിട്ട സ്ത്രീകളുടെ കണ്ണിൽ കൂടി കുടുകുടുകുടായെന്ന് കണ്ണുനീരു വരുന്നത് ഞാൻ കണ്ടു. ജനങ്ങൾക്ക്  വെറുപ്പില്ലെന്ന് അതോടെ എനിക്ക് ഉറപ്പായി. അവരുടെ കൂടെ നിന്നാൽ ജയിക്കാൻ പറ്റുമെന്ന് തോന്നിത്തുടങ്ങി.

∙ജയിക്കാനുള്ള വഴി ബോധപൂർവം രൂപപ്പെടുത്തുകയായിരുന്നു അല്ലേ?

അങ്ങനെ മാത്രം പറയാൻ കഴിയില്ല. ഞാൻ വളരെ താഴേത്തട്ടിലുള്ള ആളാണ്. അതുകൊണ്ട് എന്നെ ആളുകൾക്ക് ‘അളിയാ’എന്നു വിളിക്കാം, അണ്ണാ എന്നു  വിളിക്കാം, ഇങ്ങോട്ട് പോടാ, വണ്ടീലോട്ട് കേറടാ എന്നെല്ലാം പറയാം. ഭയങ്കര സൗഹൃദമുണ്ട് എനിക്ക്.അതി‍ൽ കുഴപ്പക്കാർ തൊട്ട് നല്ലവർ വരെയുണ്ട്. നടന്നും സ്കൂട്ടറിലും ഓട്ടോയിലും വല്ലപ്പോഴും കാറിലും എല്ലാമായാണു ഞാൻ ജീവിക്കുന്നത്. കമ്യൂണിസ്റ്റ് എന്നാൽ കമ്യൂണിസ്റ്റ് ജീവിത രീതി പുലർത്തുന്ന ആളാണെങ്കിൽ‍  സ്ഥാനാർഥികളിൽ കമ്യൂണിസ്റ്റുകാരൻ ‍ഞാനായിരുന്നു.അതുകൊണ്ട് എനിക്കു വോട്ടു ചെയ്യാൻ അവർക്കും അറപ്പില്ലാതായി.

∙ഇത്രമാത്രം ആത്മാർഥത പ്രകടിപ്പിക്കുന്ന  താങ്കൾ പക്ഷേ  ഇടക്കാലത്ത് പ്രകോപിതനായി കോൺഗ്രസിൽ നിന്നു  രാജിവച്ചു പോയല്ലോ?

കളഞ്ഞിട്ടു പോയിട്ടും എന്നിൽ സത്യം ഉള്ളതു കൊണ്ടാണല്ലോ  തിരിച്ചു വരാനും കെപിസിസി ജനറൽസെക്രട്ടറി വരെ ആകാനും സാധിച്ചത്.രാഹുൽ ഗാന്ധി കൂടുതൽ സജീവമായി  വരണമെന്ന് പറഞ്ഞതിനെ വളച്ചൊടിച്ച് സംഘപരിവാറിനു വേണ്ടി പ്രസ്താവന ഇറക്കിയെന്നു പ്രചരിപ്പിക്കുകയായിരുന്നു. വർഗീയവാദി ആക്കാനുള്ള  ശ്രമത്തിൽ മനംനൊന്താണ് രാജിവച്ചത്.ആ സമയത്ത് കിട്ടിയ  ഇടതുപക്ഷ വേദികളും ഒരു പക്ഷേ,  തിരഞ്ഞെടുപ്പിൽ പ്രയോജനം ചെയ്തു കാണും. രാഹുൽഗാന്ധിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തണം എന്ന  ആഗ്രഹം കൊണ്ട് കാണാൻ  അവസരം തേടി കത്തുകൾ അയച്ചു കൊണ്ടിരുന്നു. ഒടുവിൽ കണ്ടപ്പോൾ  യൂത്ത് കോൺഗ്രസിന്റെ ദേശീയ ചുമതല വഹിക്കാൻ താൽപര്യമുണ്ടോ എന്നാണ് എന്നോട് ചോദിച്ചത്.ഞാൻ ശുദ്ധനാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. എന്റെ മുന്നിലിരുന്ന്  കെപിസിസി പ്രസിഡന്റായിരുന്ന എം.എം. ഹസനെ രാഹുൽജി വിളിച്ചു,ഹസൻജി ഞെട്ടിപ്പോയി.

∙അഞ്ചു വർഷം ഒരു മണ്ഡലത്തിൽ കേന്ദ്രീകരിച്ചു വിജയിച്ച ഒരാൾ എന്ന നിലയിൽ തിരിച്ചറിഞ്ഞ സംഘടനാ ദൗർബല്യങ്ങൾ എന്താണ്?

ആരാണ് കോൺഗ്രസുകാരൻ എന്ന കാര്യം ആർക്കും അറിഞ്ഞു കൂടാത്തത് വലിയ പോരായ്മയാണ്. ഒരു ബൂത്തിൽ ഒരു  യോഗം വിളിച്ചാൽ അന്നു വരുന്നവരാണ് കോൺഗ്രസ്. അടുത്ത യോഗത്തിൽ  20 പേർ ഇല്ലെങ്കിൽ ബാക്കി ഉള്ളവരാണ് കോൺഗ്രസ്. പോയവർ എവിടെ പോയെന്നും പുതുതായി വന്നവർ എങ്ങനെ വന്നെന്നും ആർക്കും അറിഞ്ഞു കൂടാ. സംഘടന പിടിക്കാൻ വേണ്ടി മുട്ടേൽ വച്ച് എഴുതുന്നതാണ് കോൺഗ്രസിന് മെംബർഷിപ്. മറ്റു പാർട്ടികളിൽ അംഗത്വം എന്നാൽ ആ പാർട്ടിയുടെ ഹൃദയമാണ്. അതിലേക്ക് കയറുക അത്ര എളുപ്പമല്ല.അതുകൊണ്ടാണ് കോൺഗ്രസ്  ആൾക്കൂട്ടമായി ചുരുങ്ങുന്നത്. ഗൗരവം ഉള്ള വ്യവസ്ഥാപിതമായ മെംബർഷിപ് രീതി ഉണ്ടാക്കിയാൽ പകുതി രക്ഷപ്പെടും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപ് റേഷൻ കടകളിലെ പോലത്തെ  നല്ല വലിപ്പമുള്ള 151 മിനിട്സ് ബുക്കുകൾ ഞാൻ വാങ്ങി. അതിൽ രാഹുൽ ഗാന്ധിയുടെ ചിത്രം ഒട്ടിച്ചു. കൺവൻഷൻ വിളിക്കാനുള്ള  250 നോട്ടിസും അച്ചടിച്ചു. ഇതു രണ്ടും നേരിട്ട് ബന്ധപ്പെട്ടവർക്കു കൊടുത്ത് ബൂത്ത് കമ്മിറ്റിയും കൺവൻഷനും വിളിച്ചു. ശേഖരിച്ച ഫോൺ നമ്പറുകൾ വച്ചു ഞാൻ തന്നെ ക്രോസ് ചെക്ക് ചെയ്തു. അങ്ങനെ ഓരോ പ്രവർത്തകനുമായും ബന്ധം ദൃഢമാക്കി.

∙വ്യക്തിപരമായി വലിയ സന്തോഷം ഉണ്ടായപ്പോൾ മുന്നണി തകർന്നടിഞ്ഞു. എന്താണ് കോൺഗ്രസിനു പറ്റിയത്?

കോൺഗ്രസ് ഗൗരവം ഉള്ള പാർട്ടി ആണെന്ന്  ആളുകൾക്ക് തോന്നണം. ക്യാമറ ഇടത്തോട്ട് പോയാൽ ഇടത്തോട്ട്, വലത്തോട്ട് പോയാൽ അങ്ങോട്ട് എന്ന പടം വരാനുള്ള  രീതി കോൺഗ്രസുകാർ അവസാനിപ്പിക്കണം. ഫ്ലെക്സ് പ്രദർശനം വഴിയുള്ള ‘അവനവനിസം’ നിർത്തണം. നയങ്ങളും സമീപനങ്ങളും മാത്രമല്ല, പെരുമാറ്റം വരെ മാറ്റണം. ഒരു സോഷ്യലിസ്റ്റ് ചിന്ത കൂടി ഇതിൽ കടന്നുവരണം.

∙താങ്കൾ അത്ഭുത ജയം നേടിയപ്പോൾ കൂടെയുള്ള മിക്ക യുവാക്കളും പുതുമുഖങ്ങളും  തോറ്റു. അവരോടു പറയാൻ എന്താണുള്ളത്?

ഹൃദയം കൊണ്ട് വർത്തമാനം പറയുക, ഹൃദയംകൊണ്ടു പ്രവർത്തിക്കുക. പൊതു പ്രവർത്തനം കണ്ണാടിച്ചില്ല് പോലെ സുതാര്യമാകണം. ജനങ്ങളുടെ മുന്നിൽ അഭിനയിക്കാൻ നിൽക്കരുത്. നമ്മൾ ജീവിതം തുറന്നിട്ടു കൊടുക്കുമ്പോൾ ആളുകൾക്ക് ഒരു വിശ്വാസം വരും.അതാണ് വോട്ട്.

English Summary: CR Mahesh Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com