ADVERTISEMENT

കേരളത്തിലെ രാഷ്ട്രീയകക്ഷികളിൽ ‘കേഡർ ബാധ’ വ്യാപകമാകുകയാണ്. ചെങ്കൊടിയേന്തിയ ചില മുൻകാല കേഡർമാരുടെ ക്വട്ടേഷനുകൾ സിപിഎമ്മിനെ വേട്ടയാടുന്നെങ്കിലും കോൺഗ്രസിനു പോലും കേഡർ അല്ലെങ്കിൽ അർധ കേഡർ ആയേ പറ്റൂ. കേരള കോൺഗ്രസ് (എം) കേഡർ പദപ്രയാണം ആരംഭിച്ചുകഴിഞ്ഞു. കേരള കോൺഗ്രസ്(ബി) വരെ ആ ബാഡ്ജ് അണിയാനുള്ള ശ്രമത്തിലാണ്. 

രണ്ടില മാർച്ച്!

ഒരു പ്രത്യേക ലക്ഷ്യം നേടിയെടുക്കാൻ ചിട്ടയോടെ പ്രവർത്തിക്കുകയും പരിശീലനം നടത്തുകയും ചെയ്യുന്ന വ്യക്തിയെ അല്ലെങ്കിൽ സംഘത്തെ ‘കേഡർ’ എന്നു വിശേഷിപ്പിക്കാം. ലക്ഷ്യപ്രാപ്തിക്കു തടസ്സമാകാം എന്നതിനാൽ ലഘു അച്ചടക്കലംഘനം പോലും അനുവദനീയമല്ല. അച്ചടക്കമുള്ള സംഘടന കെട്ടിപ്പടുക്കുക എന്നതാണു കക്ഷികളുടെ ലക്ഷ്യമെന്നു ചുരുക്കം. 

നിയമസഭാ സമ്മേളനത്തിൽ കേരള കോൺഗ്രസി(എം)ലെ എംഎൽഎമാർ പുറത്തേക്കു പോകുന്നതു കണ്ട് ആ ഭരണകക്ഷിക്കാർ പ്രതിഷേധിച്ചു വോക്കൗട്ട് നടത്തുകയാണെന്നു തെറ്റിദ്ധരിക്കരുത്. ചായ കുടിക്കാൻവരെ ഒരുമിച്ചു കന്റിനിലേക്കു മാർച്ച് ചെയ്യാനാണു തീരുമാനം. സിപിഎം സഖ്യകക്ഷിയായി മാറിയ അവർക്കും ഉണ്ടാകും ഇനി സംസ്ഥാന സെക്രട്ടേറിയറ്റ്! സ്റ്റിയറിങ്–സംസ്ഥാന കമ്മിറ്റികൾക്ക് ഇടയിൽ ആ പുതിയഘടകം രൂപീകരിക്കാൻ പാർട്ടി ഒരുങ്ങുന്നു. പ്രതിമാസ ലെവി കൂടി തീരുമാനിച്ചതോടെ ‘സിപിഎം ബാധ’ വ്യക്തം. കോൺഗ്രസ് ജംബോ സമിതികളെ വെല്ലുവിളിക്കുന്ന ഏക പാർട്ടിയായ കേരള കോൺഗ്രസ് ഭാരവാഹികളുടെ എണ്ണവും വെട്ടിക്കുറയ്ക്കുകയാണ്. അടിച്ചു രണ്ടായിപ്പിരിഞ്ഞ പാർട്ടി, അച്ചടക്കസമിതികളും സൃഷ്ടിക്കാൻ പോകുന്നു. പത്തു രൂപ ഫീസടച്ച് അധ്വാനവർഗസിദ്ധാന്തത്തിനു സിന്ദാബാദ് വിളിച്ചാൽ ആർക്കും അംഗമാകാം എന്ന സ്ഥിതിയും തിരുത്തും. ഭരണഘടന മാറിയാലേ ഇതെല്ലാം നടപ്പാക്കി കേഡറാകൂ എന്നതിനാൽ ആറാം തീയതി ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി ആ നടപടികളിലേക്കു കടക്കും. 

കമാൻഡർ ചാക്കോ

സംസ്ഥാന പ്രസിഡന്റിന്റെ പ്രതിദിന ഷെഡ്യൂൾ കിറുകൃത്യമായി മുൻകൂട്ടി അറിയുന്ന ഒരു പാർട്ടിയേ കേരളത്തിലുള്ളൂ; എൻസിപി. പി.സി.ചാക്കോ സംസ്ഥാന പ്രസിഡന്റായതോടെ അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടികൾ സംസ്ഥാന ഭാരവാഹികൾക്കു വാട്സാപ്പിൽ ലഭിക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലും പാർട്ടി ഓഫിസ്, മണ്ഡലങ്ങളിൽ പാർട്ടിയുടെ യൂണിറ്റ്, ഓരോ അംഗത്തിനും  രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്ന ക്യാംപുകൾ...

ആറുമാസത്തെ പരിപാടി നിശ്ചയിച്ച് എൻസിപിയുടെ അലകും പിടിയും മാറ്റാനുള്ള ശ്രമത്തിലാണ് ചാക്കോ. ശരദ് പവാറും ചാക്കോയും വിചാരിച്ചാൽ എ.കെ.ശശീന്ദ്രൻ നാളെ മന്ത്രി അല്ലാതാകാം, ഈ രണ്ടുപേരും തീരുമാനിച്ചാൽ പകരം തോമസ് കെ.തോമസിനു മന്ത്രിയും ആകാം. തമ്മിൽത്തല്ലിയിരുന്ന രണ്ടു വിഭാഗങ്ങൾക്കു മുന്നറിയിപ്പും പ്രതീക്ഷയും ഒരേപോലെ നൽകി പാർട്ടിയിൽ തന്ത്രപരമായ അച്ചടക്കവും ചാക്കോ നടപ്പിൽ വരുത്തി.

‘ആദർശമാണ് എനിക്ക് എല്ലാം’ എന്ന് ഉരുവിടുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ പൈതൃകം പേറുന്ന ഐഎൻഎൽ പണ്ടേ ലേശം കേഡർ സ്വഭാവക്കാരാണ്. ഇടതുമുന്നണിയിൽ അക്കാര്യത്തിൽ അവർ മാതൃകയാക്കുന്നതു സിപിഐയെയും. എൽഡിഎഫ് അംഗത്വത്തിനു പിന്നാലെ മന്ത്രിസ്ഥാനംകൂടി ലഭിച്ചതോടെ അംഗത്വമോഹികൾ കൂടുന്നതിനാൽ പ്രവർത്തകസമിതി അംഗത്വരീതി വിലയിരുത്തും. ആർ.ബാലകൃഷ്ണപിള്ള വിടവാങ്ങിയതോടെ ചെയർമാനായ കെ.ബി.ഗണേഷ്കുമാറും പാർട്ടി അംഗത്വം കർക്കശമാക്കിയാണു കേഡർ സ്വഭാവത്തിലേക്ക് ആദ്യകാൽ വച്ചത്. 

കേ(ഡർ)പിസിസി 

അച്ചടക്കവും ചിട്ടയും ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനും ഇടതുമുന്നണിക്കും ചെയ്ത ഗുണമാണ് ഈ സഖ്യകക്ഷികളെ പ്രചോദിപ്പിക്കുന്നത്. രാഷ്ട്രീയ എതിരാളികളായ കോൺഗ്രസിൽ വരെ അതു സ്വാധീനം ചെലുത്തുന്നു. പുതിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ‘കെ’ പലർക്കും  മലയാളത്തിൽ ‘കേഡർ’ എന്നതിന്റെ ചുരുക്കമാണ്. 

ഇതൊക്കെയെങ്കിലും ദേശീയ സംഘടനാ പ്ലീനം നിർദേശിച്ച ‘കേഡർ നയം’ അതേപടി കേരളത്തിൽപ്പോലും നടപ്പാക്കാനായില്ലെന്ന ഖേദത്തിലാണു സിപിഎം തന്നെ. കേഡർമാർക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത അച്ചടക്കവും മൂല്യങ്ങളും ഉറപ്പാക്കുന്ന പരിശോധനയും നിരീക്ഷണവും വേണ്ടവിധം നടക്കുന്നില്ലെന്ന സ്വയംവിമർശനം നേതൃത്വത്തിൽ ശക്തം. അർജുൻ ആയങ്കിമാരും ആകാശ് തില്ലങ്കേരിമാരും സൃഷ്ടിക്കപ്പെട്ടത് അതുമൂലമാണെന്നു പാർട്ടി കരുതുന്നു. ഇടതുകക്ഷികൾക്കു സാധിക്കാത്ത കാർക്കശ്യം  ജനാധിപത്യപാർട്ടികളിൽ നടക്കുമോ? കേഡർ തലപ്പാവ് അവർ അണിയുമ്പോൾ ഉയരുന്ന ചോദ്യം മറ്റൊന്നല്ല.

Content Highlight: Cadre party parade, Keraleeyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com