ADVERTISEMENT

ഗുരുദർശനത്തിന്റെയും ഗുരുധർമത്തിന്റെയും ആധാരശിലയിൽ സ്വജീവിതത്തെ അർഥപൂർണമാക്കിയ സന്യാസിശ്രേഷ്ഠന്റെ വേർപാടാണിത്. ഭക്‌തിയുടെയും വ്രതത്തിന്റെയും മഹനീയവഴികളിലൂടെ സഞ്ചരിച്ച ശിവഗിരി മഠം മുൻ അധിപൻ സ്വാമി പ്രകാശാനന്ദയുടെ ദീപ്തസ്മരണ ഇനി കാലത്തിനു പ്രകാശം ചൊരിയും.

യുഗപ്രഭാവനായ ശ്രീനാരായണ ഗുരു നൽകിയ എളിമയുടെയും ഒരുമയുടെയും മഹനീയദർശനങ്ങൾ നമ്മുടെ കാൽവയ്പുകൾക്ക് ഇന്നും ദൃഢമായ ലക്ഷ്യബോധം പകർന്നുകൊണ്ടിരിക്കുന്നു. ഭേദങ്ങളും ദ്വേഷങ്ങളുമല്ല, സമഭാവനയും സാഹോദര്യവുമാണ് ഒരു ജനത സ്വീകരിക്കേണ്ട ഹൃദയമന്ത്രമെന്ന ഗുരുസന്ദേശത്തിന്റെ കാലാതീതപ്രകാശം തിരിച്ചറിഞ്ഞ്, ആ സന്ദേശ പ്രചാരണത്തിനും ശ്രീനാരായണ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും വേണ്ടിയാണു സ്വാമി പ്രകാശാനന്ദ ജീവിച്ചത്. ഒരു നൂറ്റാണ്ടിനടുത്തുവരെയെത്തിയ അദ്ദേഹത്തിന്റെ ജീവിതം സമർപ്പണം എന്ന വാക്കിന്റെ ആഴവും അർഥവും നമ്മെ അറിയിക്കുന്നു. 

പൂർവാശ്രമത്തിൽ കുമാരൻ എന്ന നാമധേയമുള്ള സ്വാമി പ്രകാശാനന്ദ, ശ്രീനാരായണ ഗുരു സന്ദർശനം നടത്തിയ, കൊല്ലം പിറവന്തൂരിലുള്ള കളത്തരാടി എന്ന കർഷകകുടുംബത്തിലെ  അംഗമായിരുന്നു. കളത്തരാടി തറവാട് സന്ദർശിച്ചപ്പോൾ ഗുരു പറഞ്ഞ വാക്കുകൾ സ്വാമി പ്രകാശാനന്ദയുടെ ജീവിതത്തിന്റെത്തന്നെ ആമുഖവാക്യമായിത്തീർന്നു. ‘നമുക്കിവിടെ ഒരാളുണ്ടല്ലോ’ എന്നായിരുന്നു ഗുരുവചനം. വീട്ടുകാർ പറഞ്ഞുകേട്ടു മനസ്സിലെത്തിയ ആ വാക്കുകളാണു പിൽക്കാലത്തു ശിവഗിരിയിലേക്കു തന്നെ നയിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

ഗുരുവിന്റെ സമാധിവേളയിൽ കുമാരന് അഞ്ചു വയസ്സായിരുന്നു. തീവ്രമായ വ്രതാനുഷ്ഠാനങ്ങളും പ്രാർഥനയും ഭക്തിയും പുരാണഗ്രന്ഥങ്ങളുടെ പാരായണവുംകൊണ്ടു പ്രകാശിച്ച ബാല്യകൗമാരങ്ങളായിരുന്നു കുമാരന്റേത്. യൗവനാരംഭത്തിൽത്തന്നെ ശിവഗിരിയിലെത്തിയ പ്രകാശാനന്ദയുടെ പിൽക്കാലജീവിതം കേരളത്തിന് ഉള്ളറിവിന്റെ തെളിച്ചം തന്ന ഗുരുസന്ദേശങ്ങൾക്കൊപ്പമുള്ള സഹയാത്രയായി മാറുകയും ചെയ്തു. 

നീണ്ട സേവനത്തിന്റെയും ത്യാഗത്തിന്റെയും സാധനാനുഷ്ഠാനങ്ങളുടെയും ലയനത്തിൽ സന്യാസദീക്ഷയ്ക്കർഹനായിത്തീർന്ന കുമാരൻ 35–ാം വയസ്സിൽ, ശിവഗിരിമഠത്തിന്റെ അന്നത്തെ മഠാധിപതിയായ ശങ്കരാനന്ദസ്വാമികളിൽനിന്നു സന്യാസദീക്ഷയും സ്വാമി പ്രകാശാനന്ദയെന്ന സന്യാസനാമവും സ്വീകരിച്ച് ഗുരുദേവ ശിഷ്യപരമ്പരയിലെ കണ്ണിയായി. ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്‌റ്റ് ജനറൽ സെക്രട്ടറിയായും അധ്യക്ഷനായും പ്രവർത്തിക്കുകയും ശ്രദ്ധേയമായ പല കാര്യങ്ങൾക്കും മുൻകയ്യെടുക്കുകയും ചെയ്ത അദ്ദേഹത്തിന്റെ നേതൃകാലം ചരിത്രമാണ്. ഗുരുദേവന്റെ സന്യസ്ത ശിഷ്യപരമ്പരയ്ക്കു ലളിതവും തപോനിരതവുമായ ജീവിതചര്യകൊണ്ടു സഫലനേതൃത്വം നൽകുകയായിരുന്നു, സ്വാമി പ്രകാശാനന്ദ.

ചാഞ്ചല്യമില്ലാത്തതായിരുന്നു അദ്ദേഹത്തിന്റെ ജീവിതതീരുമാനങ്ങൾ. ഈശ്വരവിശ്വാസത്തിനും ധർമനിഷ്ഠയ്ക്കുമൊപ്പം നിശ്ചയദാർഢ്യവും കഠിനാധ്വാനവും എന്നും കൂടെയുണ്ടായി. വലിയ ദൗത്യങ്ങൾ ഏറ്റെടുക്കാനും യാഥാർഥ്യമാക്കാനും അതുകൊണ്ടാണ് അദ്ദേഹത്തിനു സാധിച്ചത്. കന്യാകുമാരിയിൽനിന്നു തുടങ്ങി നേപ്പാളിലെ ഹിമാലയ സാനുക്കൾ വരെ അദ്ദേഹം രണ്ടുവർഷം നീണ്ട തീർഥയാത്ര നടത്തി. കൂടുതലും കാൽനടയായാണ് ആ ദൂരങ്ങൾ താണ്ടിയതും. ഷഷ്ടിപൂർത്തിയുടെ തൊട്ടടുത്ത ദിവസം തുടങ്ങിവച്ച മൗനവ്രതം എട്ടു വർഷത്തിലേറെയായപ്പോൾ മനസ്സില്ലാമനസ്സോടെ അവസാനിപ്പിച്ച സംഭവവും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ട്. ലേശംപോലും തളർച്ചയില്ലാതെ 31 ദിവസം ഉപവാസമിരുന്നു ഡോക്ടർമാരെത്തന്നെ അമ്പരപ്പിച്ചിട്ടുമുണ്ട്. ശിവഗിരി ഭരണം സർക്കാർ ഏറ്റെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു  ഉപവാസം. ചെറുപ്പത്തിലേ ശീലിച്ച മനസ്സിന്റെ ഏകാഗ്രതയാണ് ഇതൊക്കെ ചെയ്യാനുള്ള കരുത്തു നൽകിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുസൂക്തം എല്ലാ കാലത്തേക്കുമുള്ള പ്രചോദനമായി മുന്നിലുള്ളപ്പോൾ സമത്വത്തിന്റെയും ഏകതയുടെയും സാഹോദര്യത്തിന്റെയും പാതയിൽ കേരളത്തിനു കാലിടറില്ലെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. സമാദരണീയനായ സ്വാമി പ്രകാശാനന്ദയ്ക്ക് ഞങ്ങളുടെ ആദരാഞ്ജലി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com