ADVERTISEMENT

സ്ത്രീധന–ഗാർഹിക പീഡനങ്ങളുടെയും മരണങ്ങളുടെയും കൊലപാതകങ്ങളുടെയും തുടർവാർത്തകൾ മലയാളിസമൂഹം എത്രയോ മാറേണ്ടതുണ്ട് എന്നതിന്റെ സൂചനകളാണു തരുന്നത്. പല മേഖലകളിലും ഒന്നാമതെന്നു പെരുമ കെ‍ാള്ളുന്ന കേരളത്തിന്റെ നേട്ടങ്ങളെയെല്ലാം ചോദ്യം ചെയ്യുന്നുണ്ട്, ഈ നിർഭാഗ്യസംഭവങ്ങൾ; ആത്മപരിശോധനയും സ്വയംതിരുത്തലും അടിയന്തരാവശ്യമാണെന്നു സർക്കാരിനെയും പെ‍ാതുസമൂഹത്തെയും നമ്മെ ഓരോരുത്തരെയും ഓർമപ്പെടുത്തുന്നുമുണ്ട്. സ്ത്രീധന നിരോധന നിയമവും ചട്ടങ്ങളും കർശനമായി നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്നു സംസ്ഥാന സർക്കാരിനോടു കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചത് ഇതിനോടു ചേർത്തുവയ്ക്കുകയും വേണം.

വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സർക്കാർ സംവിധാനങ്ങളുടെയും മനോഭാവത്തിലും പ്രവൃത്തികളിലും ഇപ്പോഴും പഴഞ്ചൻകാലം കുടിയിരിക്കുന്നതുകൊണ്ടാണ് എത്ര വിദ്യാഭ്യാസം നേടിയിട്ടും നാം സ്ത്രീ–പുരുഷ വേർതിരിവുകളിൽ കുടുങ്ങിക്കിടക്കുന്നതെന്നതിൽ സംശയമില്ല. ഈ അവസ്ഥയിൽനിന്നുള്ള മാറ്റങ്ങളാണു കാലം ആവശ്യപ്പെടുന്നത്. മലയാള മനോരമയിലെ വനിതാ മാധ്യമപ്രവർത്തകർ തയാറാക്കിയ ‘മാറാം, മുഹൂർത്തമായി’ എന്ന പരമ്പര വിരൽചൂണ്ടിയതും ഈ മാറ്റങ്ങളിലേക്കു തന്നെ.

രാജ്യത്ത് സ്ത്രീധന നിരോധന നിയമം പ്രാബല്യത്തിലായി ആറു പതിറ്റാണ്ടു പിന്നിട്ടിട്ടും അതു കർശനമായി നടപ്പാക്കാത്തതു നമ്മുടെ വ്യവസ്ഥിതിയുടെ അലംഭാവത്തിന്റെ നേർചിത്രം കാണിച്ചുതരുന്നു. കേന്ദ്രനിയമം പാസായി 43 വർഷം പിന്നിട്ടതിനുശേഷം, 2004ൽ സംസ്ഥാനം സ്ത്രീധന നിരോധനചട്ടം ബാധകമാക്കിയെങ്കിലും കാലാനുസൃതമായി എത്രത്തോളം മുന്നോട്ടുപോകാനായിട്ടുണ്ട്? ചട്ടവ്യവസ്ഥകൾ നടപ്പാക്കാൻ ഇതിനകം സ്വീകരിച്ച നടപടികൾ അറിയിക്കാൻ സർക്കാരിനോടു ഹൈക്കോടതി ആവശ്യപ്പെടുകയുണ്ടായി. 2017 മുതൽ കേരളത്തിൽ മേഖലാ സ്ത്രീധന നിരോധന ഓഫിസർമാരെ നിയമിക്കാത്തതിന്റെ കാരണം എന്താണെന്നും കോടതി ചോദിച്ചു.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട്, ഓരോ വർഷവും ഒട്ടേറെ കേസുകളാണു വിചാരണ പൂർത്തിയാകാൻ ബാക്കിയാകുന്നത്. ഇത്തരം കേസുകൾക്കായി പ്രത്യേക കോടതികൾ അനുവദിക്കുന്നതു പരിഗണിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനം നടപ്പായാൽ ഏറെ ഗുണകരമാകും. കോടതിയുടെ ഇടപെടലിനെത്തുടർന്ന്, സ്ത്രീധന നിരോധനനിയമം നടപ്പാക്കാൻ എല്ലാ ജില്ലകളിലും ഉദ്യോഗസ്ഥരെ നിയമിക്കുമെന്നു സർക്കാർ അറിയിച്ചതു പ്രതീക്ഷ നൽകുന്നു. 2004ലെ സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതി വരുത്താനുള്ള ഫയൽ നിയമവകുപ്പിന്റെ പരിഗണനയിലാണെന്നും സർക്കാർ പറയുന്നുണ്ട്. 

കർശനനിയമങ്ങളും അവയുടെ പിഴവില്ലാത്ത നിർവഹണവും സ്ത്രീസുരക്ഷാ സ്ഥാപനങ്ങളുടെ കുറ്റമറ്റ പ്രവർത്തനവും കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കുമെന്നതിൽ സംശയമില്ല. പക്ഷേ, കേരളത്തിൽനിന്നു സ്ത്രീധന–ഗാർഹിക പീഡനങ്ങൾ ഇല്ലായ്മ ചെയ്യണമെങ്കിൽ മനോഭാവത്തിൽ സമൂലമാറ്റം കൂടിയേ തീരൂ. സ്ത്രീയും പുരുഷനും തുല്യരാണെന്നും തുല്യനീതിയും തുല്യബഹുമാനവും അർഹിക്കുന്നവരാണെന്നുമുള്ള ബോധ്യം വ്യക്തിയിലും വീടുകളിലും സമൂഹത്തിലും ഉണ്ടാകണം. പാഠപുസ്തകങ്ങളിൽ ലിംഗനീതി ഉറപ്പുവരുത്താനുള്ള പദ്ധതിക്കു സർക്കാർ തുടക്കമിടുന്നതു പ്രതീക്ഷ പകരുന്നു. പദ്ധതിയുടെ ഭാഗമായ ജെൻഡർ ഓഡിറ്റിങ് ആരംഭിച്ചുകഴിഞ്ഞു.

ഓരോ സംഭവവും ഉണ്ടാകുമ്പോഴുള്ള തീപാറുംചർച്ചകൾ മാത്രമല്ല വേണ്ടത്; സമാനസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കൂടിയാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോൾ അത് അവരുടെ മാത്രം കാര്യമാണെന്ന മട്ടിലുള്ള ചിന്താഗതി ഒഴിവാക്കിയേ പറ്റൂ. ഓരോ ഗാർഹികപീഡനവും ഓരോ സ്ത്രീധന ക്രൂരതയും ഈ സമൂഹത്തിന്റെയാകെ കണ്ണീരാണ്, നാണക്കേടാണ്. അതുകൊണ്ട്, സ്ത്രീപക്ഷം എന്നതു സമൂഹപക്ഷമായി മാറുകതന്നെ വേണം. സ്ത്രീയും പുരുഷനും ഒറ്റക്കെട്ടായി നിന്നുകൊണ്ടാകണം പുതിയ നാളെയിലേക്കുള്ള ചുവടുകൾ വയ്ക്കാൻ. ദാമ്പത്യം, കുടുംബം തുടങ്ങിയ സംവിധാനങ്ങളെ കാലത്തിനനുസരിച്ചു പുതുക്കിയെഴുതണം. അപ്പോൾ, അതിനു സൗന്ദര്യവും കെട്ടുറപ്പും ഏറുകയേയുള്ളൂ.

Content Highlight: Dowry harassment and domestic violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com