ADVERTISEMENT

വനിതാ സന്നദ്ധസേന വേണം

വനിതാ കമ്മിഷന്റെയും പൊലീസിന്റെയും നിയന്ത്രണത്തിൽ സംസ്ഥാനതലത്തിൽ വനിതാ സന്നദ്ധസേനകൾ രൂപീകരിക്കണം. ഭർതൃവീടുകളിൽ ദുരിതം അനുഭവിക്കുന്ന സ്ത്രീകളുടെ സംരക്ഷണത്തിനായി ഇവരുടെ സേവനം പ്രയോജനപ്പെടുത്തണം. പ്രാദേശികതലം മുതൽ സ്ത്രീധനത്തിനെതിരെ ക്യാംപെയ്നുകൾ ശക്തമാക്കണം. സ്ത്രീകളെ സ്വന്തംകാലിൽ നിൽക്കാൻ പ്രാപ്തരാക്കുക എന്നതാണു പ്രധാനം. ഇതിനായി മാതാപിതാക്കളും ബന്ധുക്കളും ശ്രദ്ധവയ്ക്കണം. വിവാഹസമയത്തു പെൺകുട്ടിക്കു കൊടുക്കുന്ന സ്വർണത്തിനും മറ്റും കൃത്യമായ രേഖകൾ ഇരുകൂട്ടരും ചേർന്നു തയാറാക്കണം. വിവാഹസമയത്ത് ഇത്ര പവന്റെ ആഭരണമേ ധരിക്കാൻ പാടുള്ളൂവെന്നും സദ്യയ്ക്ക് ഇത്രയാളുകളേ പരമാവധി ആകാവൂവെന്നും നിബന്ധന കൊണ്ടുവരണം. 

ഡോളി തോമസ്, കണ്ണൂർ

ഒഴിവാക്കേണ്ട ബാധ്യതയല്ല

സ്ത്രീധന ദുരന്തങ്ങൾക്കു കാരണം പെൺമക്കളെ എത്രയും വേഗം ഒഴിവാക്കേണ്ട ബാധ്യതയായി കാണുന്ന മാതാപിതാക്കളാണ്. മകളെ ഒഴിവാക്കി, മകൻ നേടിക്കൊണ്ടുവരുന്ന സുഖസൗകര്യങ്ങളിൽ ജീവിക്കണമെന്ന മോഹമാണു മിക്കവർക്കും. പെൺകുട്ടികൾക്കു വിദ്യാഭ്യാസം നൽകി സ്വന്തംകാലിൽ നിൽക്കാൻ പ്രാപ്തരാക്കണം. വിവാഹ ശേഷവും അവരോടൊപ്പമുണ്ടെന്ന തോന്നൽ ഉളവാക്കണം.

എസ്. സിന്ധു,  മറയൂർ, ഇടുക്കി

ആദ്യം മാറേണ്ടത് സ്ത്രീകൾ

മാറ്റം ആദ്യം ഉണ്ടാകേണ്ടതു സ്ത്രീകളിലാണ്. സ്ത്രീധന പീഡനങ്ങളിൽ മറുവശത്ത് ഒരു സ്ത്രീയോ അല്ലെങ്കിൽ പീഡിപ്പിക്കുന്ന ആൾക്കു സ്ത്രീയുടെ സഹായമോ ഉണ്ടാകും. ഈയവസ്ഥ മാറണം. മകളെ വിവാഹം കഴിച്ചയയ്ക്കുമ്പോൾ ഭർത്താവിനോടും ഭർതൃവീട്ടുകാരോടും പെരുമാറേണ്ടവിധം അമ്മമാർ പറഞ്ഞുകൊടുക്കാറുണ്ട്. എന്നാൽ ഭാര്യയോടു പെരുമാറേണ്ടവിധം വിവാഹം കഴിക്കാനൊരുങ്ങുന്ന മകനോട് അമ്മമാർ ഉപദേശിക്കാത്തതെന്താണ്? പെൺകുട്ടി സ്വന്തം വീട്ടിൽ രാജകുമാരിയെപ്പോലെ വളർന്നവളാണ്. പെട്ടെന്നൊരു ദിവസം മറ്റൊരു വീട്ടിലെ ഭാര്യയും മരുമകളും ആകുകയാണ്. ഈ മാറ്റം അവളെ അങ്കലാപ്പിലാക്കും. ഇതു ഭർത്താവും ഭർത്താവിന്റെ അമ്മയും മനസ്സിലാക്കണം. പണിക്കാരിയായല്ല, മകന്റെ ജീവിതപങ്കാളിയായി മരുമകളെ കാണാൻ അമ്മയ്ക്കു കഴിയണം. 

റംല അഷ്റഫ്, കാരക്കുന്ന്, മഞ്ചേരി

നോ’ പറയാനും പഠിപ്പിക്കണം

ആണിനുള്ള അവകാശങ്ങൾ പെണ്ണിനുമുണ്ടെന്നു പറയുമെങ്കിലും പലപ്പോഴും അതു പ്രാവർത്തികമാകാറില്ല. പെൺമക്കളെ വിവാഹം കഴിപ്പിച്ച് അയയ്ക്കുക എന്നതു കടമയാണെന്നു പറയുന്ന മാതാപിതാക്കളോട് ഒരു ചോദ്യം. വിവാഹം മാത്രമാണോ അവളുടെ നിലനിൽപിനുള്ള ഘടകം. നോ പറയേണ്ടിടത്തു തന്റേടത്തോടെ  പറയാൻ പഠിപ്പിക്കുക.

നയന,  കോഴിക്കോട്

English Summary: Letters from readers on dowry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com