ADVERTISEMENT

കോവിഡ്കാലത്ത് രോഗികളെ ആശുപത്രിയിലെത്തിക്കാൻ, മരിച്ചവരെ സംസ്കരിക്കാൻ കൊടിയുടെ നിറംനോക്കാതെ വാഹനങ്ങളുമായി നമ്മുടെ യുവാക്കൾ രംഗത്ത്. ‘സന്ദേശം’ എന്ന തന്റെ  സിനിമയിൽ പറയുന്ന, ജനങ്ങളുടെ പ്രശ്നങ്ങളിൽ പാർട്ടികൾ ഇടപെട്ടിരുന്ന സുവർണരാഷ്ട്രീയകാലം  തിരികെവന്നെന്നു സംവിധായകൻ

കോവിഡ് എന്നതു കൂട്ടിലടയ്ക്കപ്പെട്ട അവസ്ഥയാണ്. കൂടു തുറക്കാൻ പറ്റിയാൽപോലും ആരും പുറത്തിറങ്ങാത്ത അവസ്ഥ. ഈ സമയത്തു തൃശൂർ ജില്ലാ ആശുപത്രിയുടെ മുന്നിലൂടെ പോകേണ്ടി വന്നപ്പോൾ അതിനു മുന്നിൽ പല യുവജന സംഘടനകളുടെയും കൊടിവച്ച വാഹനങ്ങൾ കണ്ടു. ചിലതു വാനുകൾ, ചിലത് അതോടിക്കുന്നവരുടെ സ്വന്തം കാറുകൾ. എല്ലാവരും ആശുപത്രിയുമായി ബന്ധപ്പെട്ട സഹായങ്ങളുമായി എത്തിയതാണ്. ഞാനപ്പോൾ ഓർത്തതു ‘സന്ദേശം’ എന്ന സിനിമയിൽ പാർട്ടി ത്വാത്വികാചാര്യനോടു സാദാ പ്രവർത്തകൻ ചോദിക്കുന്ന ചോദ്യമാണ്. 

‘പണ്ടൊക്കെ നമ്മുടെ പാർട്ടി എന്നു പറഞ്ഞാൽ നാട്ടിലാരെങ്കിലും മരിച്ചാൽ അവിടെ ഓടിയെത്തി വിറകുവെട്ടിക്കൊടുക്കും, കുഴിവെട്ടിക്കൊടുക്കും. വീട്ടിലൊരു കല്യാണം നടന്നാൽ ആദ്യാവസാനം നമ്മളവിടെ ഉണ്ടാകും. ഡോക്ടറെ വിളിക്കാനും രോഗിയെ ആശുപത്രിയിലെത്തിക്കാനും നമ്മളവിടെയുണ്ടാകും. ഇപ്പോൾ അതൊന്നുമില്ല. ’  30 വർഷം മുൻപ് ഈ രംഗം ചിത്രീകരിക്കുന്ന സമയത്തു നാട്ടിലെ ആ സുവർണ രാഷ്ട്രീയകാലം ഞാനും കണ്ടിട്ടില്ലായിരുന്നു. എനിക്കും പരിചിതമായതു കലുഷിതമായ സമരങ്ങളുടെ കാലമാണ്. പക്ഷേ ആ പഴയ സഖാവു പറഞ്ഞതു കോവിഡ്കാലത്തു സത്യമായിരിക്കുന്നുവെന്നു തോന്നുന്നു. 

covid-youth

വാഹനങ്ങളൊന്നും നിരത്തിലിറക്കാൻ പറ്റാത്ത കാലമാണിത്. എല്ലാവരും പേടിയോടെ വീട്ടിലിരിക്കുന്ന കാലം. ആ സമയത്താണു നമ്മുടെ യുവാക്കൾ സഹായിക്കാനായി ആശുപത്രിയുടെ പടിക്കൽ കാത്തുനിൽക്കുന്നത്. രാവും പകലും അവരവിടെയുണ്ട്. അവരെ ആരും നിർബന്ധിച്ച് അവിടെ നിർത്തിയതല്ല. അവരുടെ കൊടിയുടെ നിറം പലതായാലും പകയോടെയല്ല വണ്ടികൾ നിരനിരയായി പാർക്ക് ചെയ്തിരിക്കുന്നത്, തോളോടുതോൾ ചേർന്നാണ്. കോവിഡ്ബാധിച്ചു മരിച്ചവരെ സംസ്കരിക്കാനും ആരോരുമില്ലാത്ത രോഗികളെ ആശുപത്രിയിലെത്തിക്കാനും രാഷ്ട്രീയപാർട്ടികൾ രംഗത്തുവന്നിരിക്കുന്നു. വെറും വാർത്തയ്ക്കു വേണ്ടിയല്ല, പൂർണ സമർപ്പണത്തോടെ അവരതു ചെയ്യുന്നു. കഷ്ടപ്പെടുന്നവന്റെ കൊടിയുടെ നിറം അവർക്കു പ്രശ്നമേയല്ല. 

പൊലീസുകാർ കഷ്ടപ്പെടുന്നവനെ തേടിയെത്തി സഹായം നൽകുന്നു. അഗ്നിശമനസേനക്കാർ മരുന്നുമായി വീട്ടിലെത്തുന്നു, കുട്ടികളുടെ സംഘങ്ങൾ മുടങ്ങാതെ ഭക്ഷണപ്പൊതി നൽകുന്നു, വഴിയോരത്തുപോലും ആരും പട്ടിണി കിടക്കുന്നില്ലെന്ന് എല്ലാവരും ഉറപ്പു വരുത്തുന്നു. പഠിക്കാൻ സംവിധാനമില്ലാത്ത കുട്ടികളെക്കുറിച്ചു വാർത്ത വന്നാൽ അതുമായി പലരും ഓടിയെത്തുന്നു. നമ്മുടെ സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ആഹ്ലാദപ്രകടനങ്ങളുടെയും മുഖം മാറിയിരിക്കുന്നു. പൊതുമുതൽ നശിപ്പിക്കാതെ വീട്ടിലിരുന്നു പ്രതിഷേധിക്കാ‍നും ആഘോഷിക്കാനും നമ്മൾ പഠിച്ചു. ഈ മാറ്റവും നേട്ടവും ചെറുതല്ല. എത്രയോ ചെറുപ്പക്കാർ അടിയേറ്റുവീഴുമായിരുന്നു. അവർ അവശരായി വീടുകളിലും കോടതിവരാന്തകളിലും തള്ളപ്പെടുമായിരുന്നു. എത്രയോ ബസുകൾ തകർക്കപ്പെടുമായിരുന്നു. നമ്മുടെ യൗവനം ഒരു ഉപകാരവുമില്ലാത്തെ പ്രതിഷേധാഗ്നികളിൽ ഹോമിക്കപ്പെടുമായിരുന്നു. 

police-oldman

എത്രയോ പൊലീസുകാർ ഒരാവശ്യവുമില്ലാതെ റോഡിൽ രാവും പകലും കാവൽ കിടക്കുമായിരുന്നു. അവർ സ്വന്തം മക്കളെപ്പോലുള്ളവരെ അടിച്ചോടിക്കുമായിരുന്നു. ഓരോ ദിവസവും യുദ്ധം കഴിഞ്ഞു തളർന്നെത്തുന്ന പൊലീസുകാർ കാത്തുനിൽക്കുന്ന പരാതിക്കാരോടു വെറുപ്പോടെ പെരുമാറിയാൽ കുറ്റം പറയാനാകില്ല. ഇപ്പോൾ അവർ ജനങ്ങളുടെ ക്ഷേമം അന്വേഷിച്ചു ജനങ്ങളിലേക്കു വരികയാണ്. പഠിക്കാൻ പുസ്തകമില്ലെന്നു പറഞ്ഞ കുട്ടിയുടെ വീട്ടിലേക്ക് അന്വേഷിച്ചെത്തുന്ന പൊലീസുകാർ അവർക്കു ഭക്ഷണവും വസ്ത്രവും നല്ല വീടും നൽകി തിരിച്ചുപോകുന്ന വാർത്ത നാം വായിക്കുന്നു. നാലു പേർ വിചാരിച്ചാൽ കലക്ടറേറ്റിനു മുന്നിൽ കലാപം നടത്താം. അതോടെ പരിസരത്തെ പൊലീസ് സ്റ്റേഷനിലൊന്നും പൊലീസുകാരുണ്ടാകില്ല. അത്യാവശ്യത്തിനു സഹായംവേണ്ടവർ പോലും കാത്തിരിക്കണം. 

ആഴ്ചയിൽ ഒരു ദിവസമെങ്കിലും നഗരത്തിൽ ഇത്തരം യുദ്ധങ്ങളുണ്ടാകാറുണ്ട്. അടിയേൽക്കുന്ന സമരക്കാരനും അടിക്കുന്ന പാവം പൊലീസുകാരനും വീട്ടിൽ നെഞ്ചിൽ തീയുമായിരിക്കുന്ന കുടുംബമുണ്ട്. നക്ഷത്രങ്ങളുള്ള വലിയ ഓഫിസർമാർക്കോ വലിയ നേതാക്കൾക്കോ ഒരിക്കലും പരുക്കേൽക്കില്ല. അടി വാങ്ങുന്നവനും നൽകുന്നവനും ഇതിലൊരു നേട്ടവുമുണ്ടാക്കുന്നില്ല. ബസും സർക്കാർ ഓഫിസുമെല്ലാം ഈ നാടിന്റെ സ്വത്താണ്. അതു തല്ലിപ്പൊളിക്കുമ്പോൾ വാഹനവും ആശ്രയവും നഷ്ടപ്പെടുന്നതു പാവപ്പെട്ടവനിൽ പാവപ്പെട്ടവനാണ്. ഓരോ കല്ലും തകർക്കുന്നതു ഒന്നുമില്ലാത്തവന്റെ വാഹനമാണ്. 

കോവിഡ് നമുക്കു സമ്മാനിച്ചതു സമാനതകളില്ലാത്ത ദുരന്തമാണ്. അതിന്റെ യഥാർഥ ദുരന്തമുഖം വരാനിരിക്കുന്നതേയുള്ളൂ. അതാണു കോവിഡനന്തര സാമ്പത്തികത്തകർച്ച. അത് അനുഭവിക്കേണ്ടിവരിക പാവപ്പെട്ടവനാണ്. ഇതിനിടയിലുണ്ടായ നേട്ടങ്ങളും ഓർക്കണം. നാം പലതും പഠിച്ചു. രണ്ടു വർഷംകൊണ്ടു കേരളത്തിലെ പച്ചക്കറി ഉൽപാദനം 40% വർധിച്ചിരിക്കുന്നു. വളവും തൈകളും വിത്തും നൽകുന്ന കടകൾക്കു മുന്നിൽ ജനം ക്യൂ നിൽക്കുന്നത് ആദ്യമായി കേരളം കണ്ടു. 

police-oldman

വിവാഹമടക്കമുള്ള എല്ലാ ആഘോഷങ്ങളിലെയും ആർഭാടം നാം അവസാനിപ്പിച്ചു. ലക്ഷക്കണക്കിന് ആളുകളെ തെരുവിലിറക്കുന്ന പൊതുയോഗങ്ങളും ആയിരങ്ങൾ പങ്കെടുക്കുന്ന കല്യാണങ്ങളും വെറും ധൂർത്തു മാത്രമാണെന്നു നാം മനസ്സിലാക്കി. അത്തരം റാലി നടത്താത്തതുകൊണ്ട് ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ക്ഷയിച്ചുപോയോ. തിരിച്ചറിവുകളും നേട്ടങ്ങളും നാം മറക്കരുത്. ഈ മഹാമാരി ഒഴിഞ്ഞുപോകും. നാം പഴയതിലും നല്ല വിത്തും വിളയുമായി ഈ നാടിനെ ഉണർത്തും. കോവിഡ് നമ്മളെ പഠിപ്പിച്ച ഈ പാഠങ്ങൾ നാം മുന്നോട്ടുകൊണ്ടുപോകണം. 

ഒരു ബസിനു കല്ലെറിയുന്നതിനെക്കാൾ ശക്തിയുള്ള രാഷ്ട്രീയ പ്രവർത്തനം ഒരു കിലോ അരി വിശക്കുന്നവന്റെ വീട്ടിലെത്തിക്കുന്നതാണെന്നു നാം തിരിച്ചറിഞ്ഞിരിക്കുന്നു. ഈ മഹാമാരിയെ നാം നേരിട്ടതു തോളോടു തോൾ ചേർന്നാണ്. രോഗം വന്നാലും ഈ നാടിനുവേണ്ടി ഞാനതു സ്വീകരിക്കുമെന്നു അറിഞ്ഞുകൊണ്ടാണ് ഓരോ ആരോഗ്യപ്രവർത്തകനും മുന്നണിപ്പോരാളികളും ജോലി ചെയ്യുന്നത്. നമ്മളെപ്പോലെ അവർ വീട്ടിലിരുന്നിട്ടില്ല. അതു നാം മറക്കരുത്. 

വീട്ടിൽ മരുന്നെത്തിച്ചുകൊടുത്തവന്റെ രാഷ്ട്രീയം നാം നോക്കിയിട്ടില്ല. പിപിഇ കിറ്റ് പോലും ധരിക്കാതെ വയോധികയെ കൈകളിൽ എടുത്തോടിയ ചെറുപ്പക്കാരുടെ കൊടിയുടെ നിറം നമുക്കറിയില്ല. റാലികളുടെയും സമരങ്ങളുടെയും ധൂർത്തിലേക്കും കലാപങ്ങളിലേക്കും നാം തിരിച്ചുപോയാൽ അതു പൊറുക്കാനാകാത്ത തെറ്റാകും.  

സമരങ്ങൾ വേണം, പക്ഷേ അതിന്റെ സ്വഭാവം മാറേണ്ട കാലമായി എന്നതാണു നാം പഠിക്കേണ്ട പാഠം. സമരം തെരുവിൽ പാവപ്പെട്ടവനെ വലച്ചിട്ടു നടത്തരുത്. പലപ്പോഴും പ്രശ്നം കഴിഞ്ഞാൽ പാഠം മറക്കുന്നവരാണു നാം. ഈ പുത്തൻ രാഷ്ട്രീയ പ്രവർത്തന പാതയിലേക്കു വന്ന ഓരോ പ്രവർത്തകനെയും ഒരു സാധാരണക്കാരനായ ഞാൻ അഭിവാദ്യം ചെയ്യുന്നു. നിങ്ങൾ കൂടെയുണ്ടെന്ന ധൈര്യത്തിൽ മാത്രം ജീവിക്കുന്ന ആയിരങ്ങളുടെ അഭിവാദ്യമാണിത്. നിങ്ങളിതു സ്വീകരിക്കണം.

English Summary: Director Sathyan Anthikad congratulate youth politicians

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com