ADVERTISEMENT

മുൻപ് നിപ്പ റിപ്പോർട്ട് ചെയ്തപ്പോൾ നാം എടുത്ത തീരുമാനങ്ങൾ എന്തേ നടപ്പായില്ല? ഇനി വൈറസ് വരില്ലെന്ന് കരുതി ആശ്വസിച്ചോ? 2018ലും19ലും പഠിച്ച പാഠങ്ങൾ മറന്നതെന്തേ? നിപ്പയുടെ ലക്ഷണം കുട്ടിയിൽ കണ്ടെത്തിയിട്ടും മെഡി.കോളജ് ആശുപത്രി അധികൃതർക്ക് ഉൾപ്പെടെ എന്തേ സംശയങ്ങൾ തോന്നിയില്ല? 

അനുഭവങ്ങളും അതിൽനിന്നു പഠിച്ചതും എപ്പോഴും ഓർമയിലുണ്ടായാൽ മാത്രമേ വിപത്തുകളിൽ നിന്നുള്ള രക്ഷയ്ക്ക് ഉതകുകയുള്ളൂ. നിപ്പയുടെ കാര്യത്തിൽ നമ്മൾ അനുഭവിച്ചതും അറിഞ്ഞതുമെല്ലാം മറന്നോ? 

2018ൽ സംസ്ഥാനത്ത് ആദ്യമായി, കോഴിക്കോട് നിപ്പ വൈറസ് കണ്ടെത്തിയതു രാജ്യത്തുതന്നെ ഞെട്ടൽ സൃഷ്ടിച്ചിരുന്നു. വൈറസ് ബാധിക്കുന്നവരിൽ 100ൽ 95 പേരും മരണത്തിനു കീഴ്പ്പെടാൻ സാധ്യതയുള്ള ഭയപ്പെടുത്തുന്ന യാഥാർഥ്യത്തിനു മുന്നിൽ നമ്മൾ പകച്ചുനിന്നില്ല. കേന്ദ്രവും സംസ്ഥാനവും ഒത്തൊരുമിച്ചു നിന്നതും ആരോഗ്യപ്രവർത്തകരുടെ ജീവൻ പണയംവച്ചുള്ള പോരാട്ടവും കാരണം വലിയൊരു ദുരന്തത്തെ അകറ്റി നിർത്താൻ സാധിച്ചു. 2019ൽ എറണാകുളത്തു നിപ്പ റിപ്പോർട്ട് ചെയ്തു. 

സംസ്ഥാനത്ത് നിപ്പ വൈറസിന്റെ സാന്നിധ്യം ഉണ്ടെന്നും അതു വവ്വാലിൽ നിന്നാണു പകരുന്നതെന്നും കണ്ടെത്തിയെങ്കിലും വൈറസ് എങ്ങനെ മനുഷ്യരിലെത്തി എന്നതിൽ കൃത്യമായ സ്ഥിരീകരണം സാധിക്കാത്തതു പോരായ്മ തന്നെയാണ്. ഇപ്പോഴും അക്കാര്യത്തിൽ ഊഹങ്ങൾ മാത്രമേയുള്ളു. മരണഭീതി ഉയർത്തിക്കൊണ്ട് അതു നമുക്കിടയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നു കണ്ടെത്താൻ സാധിക്കാത്തതു പരാജയമല്ലേ? 

2018ൽ കോഴിക്കോട്ട് എത്തിയ കേന്ദ്രസംഘത്തിൽ ഞാനുമുണ്ടായിരുന്നു. പ്രതിരോധത്തിനൊപ്പം നിരീക്ഷണം ശക്തമാക്കുന്നതിനും ഉറവിടം കണ്ടെത്തുന്നതിനുമായിരുന്നു ഊന്നൽ. ആരോഗ്യ വകുപ്പ് മാത്രം വിചാരിച്ചാൽ ഇതു സാധ്യമല്ല. വൈറസുമായി നമുക്കു മുകളിൽ പറക്കുന്നതു വവ്വാലാണെന്ന സംശയം ദുരീകരിക്കാൻ മൃഗസംരക്ഷണ വകുപ്പിന്റെ പിന്തുണ വേണം. ആദ്യഘട്ടത്തിൽ അവർ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു. പിന്നിട് എന്തു സംഭവിച്ചു? മൃഗസംരക്ഷണ വകുപ്പിന്റെ അന്വേഷണം സ്ഥിരം സംവിധാനമായി തുടർന്നില്ല. വവ്വാലുകൾ ഏറെയുള്ള പ്രദേശത്തെ വളർത്തുമൃഗങ്ങളെ നിരന്തരം നിരീക്ഷിക്കാമെന്നും ചാകുന്നവയുടെ സ്രവ സാംപിൾ പരിശോധിക്കാമെന്നുമുള്ള ധാരണകളെല്ലാം കാറ്റിൽപറന്നു. പരിശോധനകൾ തുടർന്നിരുന്നെങ്കിൽ സംസ്ഥാനത്ത് എവിടെയൊക്കെ നിപ്പ വൈറസ് എത്താൻ സാധ്യതയുണ്ടെന്നതിലൊക്കെ നിഗമനത്തിൽ എത്താൻ സാധിച്ചേനെ. പ്രധാനപ്പെട്ട ഈ പ്രവർത്തനങ്ങൾ നടക്കാത്തതിന്റെ കാരണങ്ങൾ സർക്കാർ വിലയിരുത്തേണ്ട ഘട്ടമാണിപ്പോൾ. 

2018ലെ പോരാട്ടത്തിൽനിന്നു നമ്മൾ പഠിച്ചതു പിന്നീടു മറന്നുപോയോ? അതോ, ഇനി ആ വിപത്തു വരില്ലെന്നു സ്വയം വിശ്വസിച്ചോ? കോഴിക്കോട്ടെ കുട്ടിയുടെ  മരണത്തിൽനിന്ന് ഉയരുന്ന ചോദ്യങ്ങൾ ഇതാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നതിനു മുൻപുതന്നെ 3 ആശുപത്രികളിൽ മുഹമ്മദ് ഹാഷിമിനെ പ്രവേശിപ്പിച്ചിരുന്നു. കുട്ടിക്കു മസ്തിഷ്കജ്വരം ഉണ്ടെന്നു മനസ്സിലാക്കിയപ്പോൾതന്നെ നിപ്പയെക്കുറിച്ചു സംശയം ഉയരേണ്ടതാണ്. പ്രത്യേകിച്ചു കോഴിക്കോടിന് നിപ്പയുടെ ചരിത്രം കൂടി ഉള്ളപ്പോൾ. പിന്നീടു കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മെഡിക്കൽ കോളജ് ആശുപത്രിയിൽ എന്തു സംഭവിച്ചുവെന്നു സർക്കാർ കൃത്യമായ ഓ‍ഡിറ്റിങ് നടത്തുകയും തിരുത്തൽ നടപടികൾ സ്വീകരിക്കുകയും വേണം. 2019നുശേഷം നിപ്പ വൈറസ് കേസ് റിപ്പോർ‍ട്ട് ചെയ്തിട്ടില്ലെങ്കിലും അതിന്റെ സാന്നിധ്യം പൂർണമായും ഇല്ലാതായെന്നു കരുതാൻ പാടില്ലായിരുന്നു. ആരോഗ്യപ്രവർത്തകരിൽ ജാഗ്രത നിലനിർത്താൻ സർക്കാർ ബോധവൽക്കരണം തുടരേണ്ടതായിരുന്നു. ഇത്തരം പ്രതിസന്ധികൾ ആവർത്തിക്കാതിരിക്കാൻ കർമപദ്ധതി രൂപീകരിച്ചില്ല. സംശയകരമായ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ കർമപദ്ധതി അനുസരിച്ചു നീങ്ങിയാൽ വൈറസ് സ്ഥിരീകരിക്കുന്നതിനൊപ്പം ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ സമ്പർക്ക വ്യാപനത്തിന്റെ ഇരകളാകുന്നതിൽനിന്നു സംരക്ഷിക്കാനുമാകും. 

മസ്തിഷ്കജ്വരം ബാധിക്കുന്നവരെ കണ്ടെത്താനും അവരിൽ പരിശോധന നടത്താനും സംസ്ഥാനത്താകെ കേന്ദ്രീകൃത സൗകര്യം സർക്കാർ ഒരുക്കണമായിരുന്നു. ഈ രോഗവുമായി എത്തുന്നവരുടെ സാംപിളുകൾ ശേഖരിച്ചു പഠനം നടത്താനും സർക്കാർ ശ്രമം നടത്തിയില്ല. ഇത്തരം ഡേറ്റകളാണു മുൻകരുതലിന്റെ ബലമായി മാറുന്നതെന്ന ലോകാനുഭവം നമ്മളും ഉൾക്കൊള്ളണം.

നിപ്പ കേസുകൾ ഏതു ജില്ലയിൽ റിപ്പോർട്ട് ചെയ്യുമെന്നു പ്രവചിക്കാനാവില്ല. അതിനാൽ എല്ലാ ജില്ലകളിലെയും പ്രധാനപ്പെട്ട ഒരു ആശുപത്രിയിൽ ഏതുതരം വൈറസ് ബാധിക്കുന്നവരെയും പ്രവേശിപ്പിക്കാൻ ഐസലേഷൻ വാർഡ് എപ്പോഴും സജ്ജമായിരിക്കണം. 

(നാഷനൽ സെന്റർ ഫോർ ഡിസീസ്  കൺട്രോൾ മുൻ ഉപദേഷ്ടാവാണു ലേഖകൻ )

English Summary: Nipah; Kerala precautions flaws

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com