ADVERTISEMENT

ജനമനസ്സിനൊപ്പം സഞ്ചരിച്ച മഹിതപാരമ്പര്യമുള്ള കേരളത്തിലെ കോൺഗ്രസ് പാർട്ടി, പുതിയ കാലത്തിന്റെ വെല്ലുവിളികൾ തിരിച്ചറിയുന്നതിന്റെ സൂചനകളാണിപ്പോൾ പ്രകടമാവുന്നത്. കാലത്തിന്റെ ചുവരെഴുത്തിലുള്ള മാറ്റം എന്ന പദത്തിന്റെ വിലയറിഞ്ഞുതുടങ്ങുന്നതുതന്നെ വലിയ മാറ്റമാണ്.

കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിവേളയിലാണ് മാറ്റത്തിലൂന്നിയ മാർഗരേഖയുടെ വരവ്. കേഡർ സ്വഭാവമുള്ള പാർട്ടികളിലെപ്പോലെ കർശനമായ അച്ചടക്കബോധമോ കർക്കശ നടപടികളോ കോൺഗ്രസിലില്ലാത്തത് ആ പാർട്ടിയുടെ ദൗർബല്യംതന്നെയാണെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പുകൾ തെളിയിച്ചു. ഈ അയഞ്ഞ ചട്ടക്കൂടാണു കോൺഗ്രസിനെ ഗ്രൂപ്പ് പ്രവർത്തനത്തിന്റെയും പാരവയ്ക്കലിന്റെയും വിളനിലമാക്കി മാറ്റിയത്. ഈ യാഥാർഥ്യം പാർട്ടി തിരിച്ചറിഞ്ഞതുകൊണ്ടാവണം അച്ചടക്കവും ചുമതലാബോധവും ഉറപ്പാക്കുന്ന മാർഗരേഖയ്ക്കു രൂപം നൽകിയത്. സമർപ്പിത സേവനത്തിനു കേഡർമാരെ നിയോഗിക്കാനും കേഡർമാർക്ക് ഓണറേറിയം നൽകാനുമുള്ള തീരുമാനമുണ്ടായിക്കഴിഞ്ഞു. അടിത്തട്ടു മുതൽ മേൽത്തട്ടു വരെയുള്ള എല്ലാ നേതാക്കളും ജനാധിപത്യബോധവും സഹിഷ്ണുതയും പാർട്ടിക്കൂറും പുലർത്തണമെന്നാണ് കോൺഗ്രസിന്റെ പുതിയ ‘കൈരേഖ’ നിർദേശിക്കുന്നത്.

സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം സമൂലമാറ്റത്തിനുള്ള ഈ മണ്ണൊരുക്കം ചരിത്രപരമാണെന്നു കരുതുന്നവരുണ്ട്. ഉന്നത നേതൃസ്ഥാനങ്ങളിലേക്കു പുതിയ ആളുകളെത്തിയതും മറ്റു നേതാക്കളെ ഒപ്പം നിർത്താനുള്ള അവരുടെ ശ്രമങ്ങളും െഎക്യസാഹചര്യം കരഗതമായെന്ന തോന്നൽ അണികളിലുണർത്തുന്നതുമൊക്കെ അതിന്റെ ഭാഗമായി കാണാം. കരുത്തുറ്റ പ്രതിപക്ഷമാണു ജനാധിപത്യവ്യവസ്ഥയെ ബലപ്പെടുത്തുന്നത് എന്നതിനാൽ, കോൺഗ്രസിന്റെ സുസ്ഥിതി നമ്മുടെ ജനാധിപത്യസംവിധാനത്തിന്റെ അനിവാര്യതതന്നെയാണ്.

ആത്മപരിശോധനയ്ക്കും സ്വയംതിരുത്തലുകൾക്കുമുള്ള കോൺഗ്രസിന്റെ നീക്കം രാഷ്ട്രീയ കേരളം അതീവശ്രദ്ധയോടെയാണു വീക്ഷിക്കുന്നത്. അതേസമയം, പാടേ കൈവിട്ടുപോയ ഒരു സാഹചര്യത്തിൽനിന്നുള്ള പുനരുജ്ജീവനം എന്നത് സൂക്ഷ്മശ്രദ്ധ ആവശ്യമുള്ള കഠിനയജ്ഞമാണുതാനും. ഏറെക്കാലമായി പാർട്ടിക്കു കൈവിടാനാവാത്ത നോമിനേഷൻ രീതി പുതിയ മാറ്റങ്ങളുടെ ശോഭയുമായി ചേർന്നുപോകുന്നതല്ല എന്നതു കാണാതിരുന്നുകൂടാ. പാർട്ടിയെ എല്ലാ തലത്തിലും നയിക്കേണ്ടവരെ പാർട്ടി അണികൾതന്നെ തിരഞ്ഞെടുക്കുന്നതിന്റെ കരുത്ത്് മറ്റൊന്നിനുമില്ല. അത് ആ സ്ഥാനങ്ങളുടെയും സംഘടനാ സംവിധാനത്തിന്റെയും വിശ്വാസ്യത കൂട്ടുകയേയുള്ളൂ.

എന്നാൽ, പുതിയ പെരുമാറ്റച്ചട്ടം വലിയൊരു ഉത്തരവാദിത്തമാണ് പാർട്ടിയുടെ എല്ലാ തലങ്ങളിലും നിക്ഷിപ്തമാക്കുന്നത്. മാറ്റത്തിനു വഴിവെട്ടുമ്പോൾ ആഴത്തിലോടിയ ജനകീയവേരുകൾ മുറിയാതെ നോക്കേണ്ടതുണ്ട്. ജനങ്ങളോടൊപ്പവും അവരുടെ പ്രശ്നങ്ങൾക്കൊപ്പവും നിൽക്കുക എന്നതും പരമപ്രധാനമാണ്. മാർഗരേഖ പ്രകാരമുള്ള നടപടികളിലേക്കു കടക്കുമ്പോൾ വിനയത്തിന്റെയും അപരബഹുമാനത്തിന്റെയും പരമ്പരാഗത കോൺഗ്രസ്പാഠങ്ങൾ ഒപ്പമുണ്ടാവുന്നതും പ്രധാനമാണ്.

രാജ്യസ്വാതന്ത്ര്യം എന്ന സ്വപ്നം മുൻനിർത്തി, ആദർശത്തിന്റെയും ദേശസ്നേഹത്തിന്റെയും വഴിവെളിച്ചത്തിൽ, ഒട്ടേറെപ്പേർ ഏകഹൃദയത്തോടെ പടുത്തുയർത്തിയതാണ് കോൺഗ്രസ് പാർട്ടി. കാലപ്രവാഹത്തിൽ കൈമോശം വരാൻ പാടില്ലാത്ത ആ ഉന്നതമൂല്യങ്ങളാണ് ഇന്നും, എന്നും ആ പാർട്ടിയുടെ ആധാരശിലയാകേണ്ടത്. ആദർശമില്ലാത്ത മനുഷ്യൻ വഴിതെറ്റിയ കപ്പൽ പോലെയാണെന്നു മഹാത്മജി പറഞ്ഞതുകൂടി കെപിസിസിയുടെ പുതിയ മാർഗരേഖയോടു ചേർന്നിരിക്കട്ടെ.

English Summary: Malayala Manorama Editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com