ADVERTISEMENT

കേന്ദ്ര – സംസ്ഥാന സർക്കാരുകൾ വാങ്ങുന്ന നികുതിയിൽ ഒരു രൂപ പോലും കുറയ്ക്കാതെ ലീറ്ററിനു 30 രൂപ വരെ വിലക്കിഴിവിൽ നമുക്കു പെട്രോൾ ലഭ്യമാക്കാനാകും. എങ്ങനെയാണിതു സാധ്യമാകുക? ഇപ്പോൾ ഓരോ ദിവസത്തെയും പെട്രോൾ വില നിർണയിക്കാനുള്ള അധികാരം ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾക്കാണ്. അവർ എങ്ങനെയാണു പെട്രോൾ വില നിർണയിക്കുന്നത് എന്നറിയാൻ ഒരു ഉദാഹരണം നോക്കാം.

അടിസ്ഥാനവില: 41.00 രൂപ
കേന്ദ്ര നികുതി: 32.00 രൂപ
ഡീലർ കമ്മിഷൻ: 3.77 രൂപ
ആകെ: 76.77 രൂപ
ഈ വിലയിന്മേൽ സംസ്ഥാന സംസ്ഥാന മൂല്യവർധിത നികുതി (വാറ്റ്): 23.60 രൂപ
അപ്പോൾ പെട്രോളിന്റെ വിൽപനവില: 76.77 + 23.60 = 100.37 രൂപ

ഇതിൽ ആദ്യം പറയുന്ന അടിസ്ഥാന വില (41 രൂപ) എങ്ങനെയാണു കണക്കാക്കുന്നത്?
നമ്മുടെ റിഫൈനറികളിൽ പെട്രോൾ ഉൽപാദിപ്പിക്കാനുള്ള ചെലവും പത്തോ പതിനഞ്ചോ ശതമാനം ലാഭവും ചേർന്നതാണ് അടിസ്ഥാനവില എന്നാകും പലരും കരുതുക. യാഥാർഥ്യം അതല്ല. അടിസ്ഥാനവിലയ്ക്ക് ഉൽപാദനച്ചെലവുമായി ഒരു ബന്ധവുമില്ല! ലണ്ടനും സിംഗപ്പൂരും പോലെയുള്ള രാജ്യാന്തര വിപണികളിൽനിന്നു പെട്രോൾ വിലകൊടുത്തു വാങ്ങി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണെങ്കിൽ അതിനു വേണ്ടിവരുന്ന തുകയാണിത്. ലണ്ടനിലെ വിപണിവില, അവിടെനിന്നു നാട്ടിലെത്തിക്കാനുള്ള കപ്പൽക്കൂലി, ഇൻഷുറൻസ് പ്രീമിയം, ഇന്ത്യയിലെ തുറമുഖ ചാർജ്, ഇറക്കുമതിച്ചുങ്കം, തുറമുഖത്തുനിന്നു നാട്ടിൽ വിതരണത്തിന് എത്തിക്കാനുള്ള ടാങ്കർ ലോറി വാടക എന്നിവയെല്ലാം ചേർന്ന ഒരു ‘സാങ്കൽപിക വില’. അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്ത് ഇവിടെ ശുദ്ധീകരിച്ചു പെട്രോൾ ആക്കുകയാണെങ്കിലും അതല്ല വിലനിർണയത്തിനു പരിഗണിക്കുന്നത്.

pc-cyriac
പി.സി.സിറിയക്. ഫയൽചിത്രം – ജോസ്കുട്ടി പനയ്ക്കൽ

സ്വകാര്യ റിഫൈനറികളുടെ താൽപര്യം കണക്കിലെടുത്താണ് ഈ രീതി സ്വീകരിച്ചതെന്നു സംശയിക്കണം. ഇന്ധന കയറ്റുമതിയാണു തങ്ങൾക്കു നേട്ടമെന്നും വിദേശത്തെ വില കിട്ടിയാലേ ഇവിടെ വിൽക്കുന്നത് ആകർഷകമാകൂ എന്നും അവർ നിലപാടെടുത്തിരുന്നു.

ഇന്ധനവില കുറയ്ക്കാൻ ചില നിർദേശങ്ങൾ

∙ വരട്ടെ, വിപണി മത്സരം

വിലനിയന്ത്രണം എടുത്തുകളഞ്ഞ് വിപണിയിലെ യഥാർഥ മത്സരത്തിലൂടെ വില കുറയ്ക്കാൻ സാഹചര്യമുണ്ടാക്കണം. ഒരു സാങ്കൽപിക തുകയെ അടിസ്ഥാനമാക്കി പെട്രോൾ വിൽപനവില നിശ്ചയിക്കുന്നതു ന്യായമല്ല. ഈ തലതിരിഞ്ഞ വിലനിർണയ നയം പൊതുമേഖലാ എണ്ണക്കമ്പനികളെ അലസരാക്കുന്നു. ഏറ്റവും കാര്യക്ഷമമായി പ്രവർത്തിച്ച്, ഏറ്റവും കുറഞ്ഞ ചെലവിൽ ഉൽപന്നം വിപണിയിലിറക്കണമെന്ന ചിന്ത അവരിൽ ഉണ്ടാകുന്നില്ല. ഉൽപാദനക്ഷമത ഉയർത്താൻ ഈ സർക്കാർകമ്പനികളുടെ മേൽ ഒരു സമ്മർദവുമില്ല. എണ്ണക്കമ്പനികൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരം ഒഴിവാക്കപ്പെട്ടിരിക്കുന്നു. മൂന്നു കമ്പനികളും ഒരുമിച്ചു വില നിശ്ചയിച്ചുകൊണ്ട് ഒരു കുത്തക ആയി പരിണമിക്കുന്നു. ജനങ്ങളെ അവരറിയാതെ പിഴിഞ്ഞെടുക്കാൻ ഈ കമ്പനികൾക്കു സർക്കാർ ഒത്താശ ചെയ്യുകയാണ്. ഈ കൊടും ചൂഷണത്തിന്റെ ഗുണഫലം ആസ്വദിച്ചു കൊഴുക്കുന്നതു സ്വകാര്യ റിഫൈനറികളാണ്. കാരണം, ഉയർന്ന ഉൽപാദനശേഷിയും കാര്യക്ഷമമായ മാനേജ്മെന്റ് സംവിധാനവുമുള്ള അവർക്ക് പൊതുമേഖലാ റിഫൈനറികളെക്കാൾ വളരെ കുറഞ്ഞ ചെലവിൽ പെട്രോളും മറ്റും ശുദ്ധീകരിച്ചെടുക്കാൻ കഴിയും.

ഇറക്കുമതി പെട്രോളിന്റെ സാങ്കൽപിക അടിസ്ഥാനവില എന്ന ആശയം ഉപേക്ഷിച്ച് എണ്ണവിലയെ എല്ലാവിധ നിയന്ത്രണങ്ങളിൽനിന്നും വിമുക്തമാക്കണം. ഇതോടെ സ്വകാര്യ – പൊതുമേഖലാ എണ്ണക്കമ്പനികൾ തമ്മിൽ വിപണി പിടിക്കാൻ മത്സരമുണ്ടാകും. ആരോഗ്യകരമായ മത്സരത്തിലൂടെ കാര്യക്ഷമത ഉയരും. പാഴ്ച്ചെലവുകളും ധൂർത്തും കുറയും. മത്സരത്തിലൂടെ രൂപപ്പെടുന്ന വില ഉപയോക്താക്കൾക്കും അനുകൂലമായിരിക്കും.

റിലയൻസിന്റെ റിഫൈനറി ലോകത്തിൽ ഏറ്റവും അധികം ക്രൂഡ് ശുദ്ധീകരിക്കാൻ തക്ക ശേഷിയുള്ളതാണ്. അവർക്ക് പൊതുമേഖലാ കമ്പനികളെക്കാൾ കുറഞ്ഞ വിലയ്ക്കു പെട്രോൾ വിൽക്കാനാകും. പക്ഷേ, അതു സാധ്യമാകണമെങ്കിൽ സർക്കാർ നയം മാറ്റണം.

എണ്ണക്കമ്പനികൾ തമ്മിൽ ഉണ്ടാകുന്നതുപോലെ ഓരോ സ്ഥലത്തുമുള്ള ഡീലർമാർ തമ്മിലും മത്സരമുണ്ടാകണം. എന്തിനാണ്, സർവ ഡീലർമാർക്കും ഒരേ തുക കമ്മിഷനായി നിശ്ചയിച്ചിരിക്കുന്നത്? നല്ല ഗുണനിലവാരത്തോടെ ഏറ്റവും കുറഞ്ഞ വിലയ്ക്കു പെട്രോൾ വിൽക്കുന്ന പമ്പുകൾക്കു കൂടുതൽ ബിസിനസ് ലഭിക്കുന്ന മട്ടിലാകട്ടെ. അങ്ങനെ നിയന്ത്രണങ്ങളെല്ലാം നീങ്ങുന്നതോടെ നിലവിലെ നികുതിനിരക്കുകൾ നിലനിർത്തിക്കൊണ്ടുതന്നെ ഒരു ലീറ്റർ പെട്രോളിന് 20 രൂപയെങ്കിലും വില കുറച്ചു വിൽക്കാൻ സാധിക്കും.

Petrol-

∙ വേണ്ട, ‘സഹായ’ കയറ്റുമതി

കുറഞ്ഞ വിലയ്ക്കു നടത്തുന്ന പെട്രോൾ കയറ്റുമതി നിർത്തണം. ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രണ്ടോ മൂന്നോ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഏറ്റവും കൂടുതൽ ശുദ്ധീകരിച്ച പെട്രോളും ഡീസലും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലും നാമുണ്ട്. നമുക്ക് 240 ദശലക്ഷം ടൺ ശുദ്ധീകരിച്ച പെട്രോൾ ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട്. നമ്മുടെ ആവശ്യം 180 ദശലക്ഷം ടൺ മാത്രം. അങ്ങനെ, കഴിഞ്ഞ പത്തു കൊല്ലമായി നാം ഒരു വർഷം 60 ദശലക്ഷം ടൺ പെട്രോൾ കയറ്റുമതി ചെയ്യുന്നു. ഇതാകട്ടെ ലീറ്ററിനു വെറും 30 രൂപയ്ക്കാണ്. (അപ്പോൾ സ്വകാര്യ റിഫൈനറികളുടെ ഉൽപാദനച്ചെലവ് ലീറ്ററിനു 25 രൂപയിൽ താഴെയേ വരൂ എന്നു വേണം കരുതാൻ.) 30 രൂപയ്ക്കുള്ള കയറ്റുമതി ഒഴിവാക്കി ആ ഉൽപന്നം കൂടി ആഭ്യന്തരവിപണിയിൽ വിറ്റാൽ, വില ലീറ്ററിനു 10 രൂപ കുറയ്ക്കാം. വില കുറയുന്നതോടെ ആഭ്യന്തര ഉപയോഗം വർധിക്കുകയും ചെയ്യും.

∙ ചുരുക്കത്തിൽ, സർക്കാർ തന്നെ വില നിർണയിക്കുന്ന നയം ഉപേക്ഷിച്ച് എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയാൽ ഉപയോക്താവിന് ലീറ്റർ ഒന്നിന് 20 രൂപയുടെ നേട്ടമുണ്ടാകും. ഇപ്പോൾ 30 രൂപയ്ക്കു കയറ്റുമതി ചെയ്യുന്നതു നിരോധിച്ച്, ഉൽപന്നം ആഭ്യന്തരവിപണിയിൽ വിൽക്കാൻ അനുവദിച്ചാൽ 10 രൂപ കൂടി കുറയ്ക്കാം. അങ്ങനെ, കേന്ദ്ര – സംസ്ഥാന നികുതികൾ കുറയ്ക്കാതെതന്നെ പെട്രോളിന്റെ വില ലീറ്ററിനു 30 രൂപ കുറയ്ക്കാമെന്നു സാരം.

(റബർ ബോർഡ് മുൻ ചെയർമാനും തമിഴ്നാട് മുൻ അഡീഷനൽ ചീഫ് സെക്രട്ടറിയുമാണു ലേഖകൻ)

Englidh Summary: How to reduce petrol, diesel prices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com