ADVERTISEMENT

ആളിക്കത്തുന്ന കർഷകരോഷം, രാജ്യത്തെയാകെ മുൾമുനയിലാക്കിയ സംഘർഷം, രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും... യുപിയിലെ ലഖിംപുർ ഖേരി ജില്ലയിൽ എട്ടു ജീവൻ പൊലിഞ്ഞ ടികുനിയ ഗ്രാമം കണ്ണീർവാർക്കുകയാണിപ്പോൾ. 

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ഭരണഘടനാപരമായി ഉത്തരവാദിത്തമുള്ള കേന്ദ്ര സർക്കാരിലെ ഒരു മന്ത്രിതന്നെ പ്രകോപനത്തിനു പരസ്യമായി തിരികൊളുത്തിയതിൽനിന്നാണു സംഭവത്തിന്റെ തുടക്കമെന്നാണ് ആരോപണം ഉയരുന്നത്. സമരം ചെയ്യുന്ന കർഷകരെക്കുറിച്ചു കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്ര ഈയിടെ നടത്തിയ പ്രകോപനപരമായ പരാമർശങ്ങൾ വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു. 

ആ മന്ത്രിയുടെ മകൻ ആശിഷ് മിശ്ര പിതാവിനെക്കാൾ തീവ്രമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഞായറാഴ്ച ടികുനിയ ഗ്രാമത്തിൽ കരിങ്കൊടി കാട്ടി ഉപരോധിച്ചവർക്കിടയിലേക്കു വാഹനങ്ങൾ ഓടിച്ചുകയറ്റി നാലു കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ ആശിഷ് ഉൾപ്പെടെയുള്ളവർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തിരിക്കുകയാണ്. തുടർന്നുള്ള സംഘർഷത്തിൽ മന്ത്രിയുടെ ഡ്രൈവർ ഉൾപ്പെടെ മൂന്നു ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ കർഷകർക്കെതിരെയും കേസെടുത്തു. സംഘർഷങ്ങൾക്കിടെ മരിച്ച മറ്റൊരാൾ പ്രാദേശിക മാധ്യമപ്രവർത്തകനാണ്. 

വാഹനങ്ങൾ കർഷകരിലേക്ക് ഓടിച്ചുകയറ്റുന്നതിന്റെ ഭീതിദവും ക്രൂരവുമായ കാഴ്ചകളുടെ വിഡിയോ പ്രചരിക്കുന്നുണ്ട്. ആശിഷ് മിശ്രയുടെ നേതൃത്വത്തിലുള്ള വാഹനവ്യൂഹമാണ് ഇടിച്ചതെന്നു കർഷകർ പറയുമ്പോഴും തന്റെ മകൻ സ്ഥലത്തില്ലായിരുന്നുവെന്ന നിലപാടിലാണു മന്ത്രി. വാഹനങ്ങൾ കർഷകരിലേക്ക് ഓടിച്ചുകയറ്റുന്നതിന്റെ പിന്നിലുള്ളതു മന്ത്രിപുത്രനാണെങ്കിൽ അതിന്റെ പിന്നിലുള്ള ധൈര്യസ്രോതസ്സ് അധികാരഹുങ്കു തന്നെയാവുമെന്നതിൽ സംശയമില്ല. 

ഉത്തർപ്രദേശിൽ അധികാരത്തിന്റെ തണലിൽ എന്തും നടക്കുമെന്നതിനു മറ്റൊരു ഉദാഹരണമായി ലഖിംപുർ ഖേരി സംഭവത്തെ ചൂണ്ടിക്കാട്ടുന്നവരുണ്ട്. ദേശീയ നേതാക്കളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ ആർക്കും പ്രവേശനം അനുവദിക്കാതെയും ഇന്റർനെറ്റ് വിച്ഛേദിച്ചും 144 പ്രഖ്യാപിച്ചും ലഖിംപുർ ഖേരിയെ പൊലീസ് വലയത്തിലാക്കി. ഇതിനിടെ, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതും രാഷ്ട്രീയ  കോളിളക്കത്തിന്റെ ചൂടുകൂട്ടി. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പൊലീസ് കസ്റ്റഡിയിലായവരിൽപെടുന്നു. 

കാലങ്ങളായി രാജ്യത്തെ കർഷകർ അനുഭവിച്ചുവരുന്ന അവഗണനയുടെയും നിരാകരണത്തിന്റെയും പ്രത്യാഘാതമാണ് നീളുന്ന കർഷകസമരം എന്നതിൽ സംശയമില്ല. കർഷകരെ വിശ്വാസത്തിലെടുത്തും അവർക്കു താങ്ങും തണലും നൽകിയുമാണ് ഈ കാർഷികരാജ്യത്ത് ഏതു ഭരണകൂടവും മുന്നോട്ടുപോകേണ്ടതെന്ന അടിസ്ഥാനസന്ദേശം തുടരെ വിസ്മരിക്കപ്പെടുന്നു. നമ്മുടെ അന്നദാതാക്കളെ ശത്രുപക്ഷത്തു നിർത്തിയുള്ള അടിച്ചമർത്തലല്ല, അവരെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രശ്നപരിഹാര നടപടികളാണ് അടിയന്തരമായി വേണ്ടത്. സുപ്രീം കോടതി ഇടപെടലിനെത്തുടർന്നു വിവാദ നിയമങ്ങൾ ഇപ്പോൾ മരവിപ്പിച്ചിരിക്കുകയാണ്.  

ലഖിംപുർ ഖേരി സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരവും കുടുംബത്തിലൊരാൾക്കു ജോലിയുമൊക്കെ യുപി സർക്കാർ ഉടൻ പ്രഖ്യാപിച്ചതും ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടതുമൊക്കെ പ്രശ്നം കൂടുതൽ വഷളാവാതിരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണെന്നാണു വിലയിരുത്തൽ. എത്രയുംവേഗം, സത്യസന്ധമായ അന്വേഷണത്തിലൂടെ കേന്ദ്രമന്ത്രിയും മന്ത്രിപുത്രനുമടക്കമുള്ളവരുടെ പങ്ക് വെളിച്ചത്തു വരേണ്ടതുണ്ട്. അതേസമയം, സംഘർഷത്തിനിടെ കർഷകപ്രതിഷേധം കൈവിട്ടുപോയതു സമരവഴികൾ ചോരയിലെഴുതുന്നതിനെതിരെയുള്ള ഓർമപ്പെടുത്തലുമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com