ADVERTISEMENT

സ്ത്രീ/ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക പുരസ്കാരം ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിലെ പുതുമയായിരുന്നു. എല്ലാ ട്രാൻസ് സ്ത്രീകളും സ്ത്രീകളാണെന്നും എല്ലാ ട്രാൻസ് പുരുഷന്മാരും പുരുഷന്മാരാണെന്നുമുള്ള വാദം ശക്തമാകുന്ന കാലത്താണ് വേർതിരിവുമായി സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി രംഗത്തെത്തുന്നത്

ഹാരി പോട്ടറും സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനവുമായി എന്താണു ബന്ധം? നമ്മൾ ഉദ്ദേശിക്കുന്നതിനെക്കാൾ എത്രയോ വലിയ ബന്ധമുണ്ട്. പതിവു വിവാദച്ചുഴികളിലൊന്നും പെടാതെ, പൊതുവേ ജനസമ്മതി നേടിയ അവാർഡുകളായിരുന്നു ഇത്തവണത്തേത്. ചലച്ചിത്രനിർമാണത്തിന്റെ വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിക്കുന്ന ഒരുപറ്റം നവാഗതരാണു മലയാളസിനിമയുടെ കരുത്തെന്ന യാഥാർഥ്യം പ്രതിഫലിക്കുന്ന രീതിയിലായിരുന്നു ഏറെക്കുറെ 2020ലെ അവാർഡുകൾ. 

അവാർഡുകളുടെ കൂട്ടത്തിലേക്ക് ഒരു പുതിയ വിഭാഗം ഇത്തവണ കൂട്ടിച്ചേർക്കുകയുണ്ടായി. സ്ത്രീ/ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക പുരസ്കാരം. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ‘കെളക്കാത്ത സന്ദനമരം’ എന്ന പാട്ടിന്റെ ആലാപനത്തിനു നഞ്ചിയമ്മയ്ക്കാണ് ഈ അവാർഡ് നൽകിയത്. സ്ത്രീ/ട്രാൻസ്ജെൻഡർ വർഗീകരണത്തിന്റെ ലിംഗവിവേചനപരമായ മാനത്തെക്കുറിച്ചു പടിഞ്ഞാറൻ നാടുകളിൽ നടന്ന കൊടുംവിവാദം ഒരുപക്ഷേ അവാർഡ് കമ്മിറ്റി അറിഞ്ഞുകാണില്ല.

ഹാരി പോട്ടർ പുസ്തകങ്ങളെഴുതിയ ഇംഗ്ലിഷ് എഴുത്തുകാരി ജെ.കെ.റൗളിങ്ങാണു വിവാദത്തിനു തിരികൊളുത്തിയത്. 2020 ജൂണിൽ അവർ ഒരു ലേഖനമെഴുതി: ‘ആർത്തവമുള്ളവർക്കായി കൂടുതൽ സമത്വമുള്ള കോവിഡനന്തര ലോകത്തിന്റെ സൃഷ്ടിക്കായി.’ ആർത്തവം ഉള്ളവരെന്നു പറഞ്ഞതിലൂടെ റൗളിങ്, സ്ത്രീകളും ട്രാൻസ്ജെൻഡർമാരുമായി കൃത്യമായി വിഭജനം നടത്തി. 

ns-madhavan
എൻ.എസ്.മാധവൻ

ട്രാൻസ്ജെൻഡർമാർക്കു പൂർണപിന്തുണ നൽകുന്നുണ്ടെങ്കിലും തനിക്കു പ്രധാനം തന്റെ സ്ത്രീത്വം തന്നെയാണെന്നും ഹാരി പോട്ടറിന്റെ സ്രഷ്ടാവ് എഴുതി. 

അവരുടെ പ്രകോപനപരമായ  പ്രസ്താവന ഇതായിരുന്നു, “ആർത്തവം ഉള്ളവരായി ജനിക്കുന്നവർക്കും സുരക്ഷിതത്വം വേണം. ശുചിമുറികളുടെ വാതിലുകൾ സ്ത്രീയാണെന്നു സ്വയം കരുതുന്ന പുരുഷന്മാർക്കായി തുറന്നിടുമ്പോൾ നിങ്ങൾ ആ വാതിലുകൾ എല്ലാ പുരുഷന്മാർക്കുമായി തുറന്നിടുന്നു എന്നതാണു ലളിതമായ സത്യം.”

സ്നേഹത്തിന്റെയും ഒത്തുചേരലുകളുടെയും വിസ്മയകഥകൾ പറഞ്ഞ ജെ.കെ.റൗളിങ്ങാണു സ്ത്രീകളുടെ ശുചിമുറികളിൽനിന്നു ട്രാൻസ് സ്ത്രീകളെ മാറ്റിനിർത്താൻ ആവശ്യപ്പെടുന്നത്. ലോകമെമ്പാടുമുള്ള ട്രാൻസ്ജെൻഡർമാരും ആക്ടിവിസ്റ്റുകളും ഉദാരവാദികളും റൗളിങ്ങിനെതിരായി ശക്തമായി രംഗത്തുവന്നു. റൗളിങ്ങിന്റെ ‘ട്രാൻസ്ഫോബിയ’ ഹാരി പോട്ടർ പുസ്തകങ്ങളുടെ നിറം കെടുത്തി എന്നു ചില വായനക്കാർ പറഞ്ഞു. 

ഹാരി പോട്ടർ സിനിമകളിൽ അഭിനയിച്ച നടീനടന്മാർ അവർക്കെതിരായി പ്രസ്താവനകളിറക്കി. സിനിമകളിൽ ഹാരി പോട്ടറായി വേഷം കെട്ടിയ ഡാനിയൽ റാഡ്‌ക്ലിഫ് പറഞ്ഞതിങ്ങനെ: “ട്രാൻസ് സ്ത്രീകൾ സ്ത്രീകളാണ്. അതിനെതിരായ ഏതു പ്രസ്താവനയും - അതു റൗളിങ്ങിന്റേതായാലും എന്റേതായാലും ട്രാൻസ്ജെൻഡറുകളുടെ സ്വത്വത്തെയും അന്തസ്സിനെയും മായ്ച്ചുകളയുന്നു.

ലിംഗരാഷ്ട്രീയത്തെക്കുറിച്ചുള്ള അപകടകരമായ അജ്ഞതകൊണ്ടു മാത്രമായിരിക്കും സംസ്ഥാന ചലച്ചിത്ര അവാർഡ് അധികൃതർ ട്രാൻസ്ജെൻഡർ/സ്ത്രീകൾ എന്ന വിഭാഗം സൃഷ്ടിച്ചത്. മുഴുവൻ ട്രാൻസ്ജെൻഡർമാരെയും സ്ത്രീകളുടെ കൂട്ടത്തിൽ ചേർത്തപ്പോൾ ട്രാൻസ് പുരുഷന്മാരെ അവർ മറന്നു. എല്ലാ ട്രാൻസ് സ്ത്രീകളും സ്ത്രീകളാണെന്നും എല്ലാ ട്രാൻസ് പുരുഷന്മാരും പുരുഷന്മാരാണെന്നും ആയിരുന്നു റൗളിങ്ങിനെതിരായി ഉയർന്ന ഏറ്റവും ശക്തമായ വാദം. അതംഗീകരിക്കാതെ അതിപുരോഗമനപരം എന്നു കരുതി ട്രാൻസ്ജെൻഡർ/സ്ത്രീകൾ എന്നൊരു വിഭാഗം സൃഷ്ടിക്കുന്നതിലൂടെ അധികൃതർ നടന്നുകയറുന്നത് ലിംഗരാഷ്ട്രീയത്തിന്റെ കുഴിബോംബുകൾ നിറഞ്ഞ ഇടങ്ങളിലേക്കാണ്. 

hunger-plate

വിശപ്പുസൂചികയിൽനിന്ന് പഠിക്കാനേറെയുണ്ട്

അടുത്തിടെ പുറത്തിറങ്ങിയ ആഗോള വിശപ്പുസൂചികയിൽ ഇന്ത്യയുടെ സ്ഥാനം 116 രാജ്യങ്ങളിൽ 101 ആണ്. കഴിഞ്ഞ വർഷം ഇത് 94 ആയിരുന്നു. ചങ്കിൽ കൊള്ളുന്ന കാര്യം പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലദേശ് എന്നീ അയൽരാജ്യങ്ങളെക്കാൾ മോശമാണ് ഇന്ത്യയുടെ സ്ഥിതി എന്നതാണ്. ഉത്കണ്ഠാജനകം എന്നാണു റിപ്പോർട്ട് തയാറാക്കുന്ന അയർലൻഡിലെ കൺസേൺ വേൾഡ്‌വൈഡ്, ജർമനിയിലെ വെൽറ്റ് ഹുങെർ ഹെൽഫ എന്നീ സ്ഥാപനങ്ങൾ ഇന്ത്യയെക്കുറിച്ചു പറയുന്നത്. കേന്ദ്ര സർക്കാർ റിപ്പോർട്ടിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അതിലെ കണ്ടെത്തലുകൾ താഴെത്തട്ടിലെ യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കണക്കുകൂട്ടലുകളിൽ രീതിശാസ്ത്രപരമായ പിഴവുകൾ ഉണ്ടെന്നുമാണു സർക്കാരിന്റെ വാദം. 

ആഗോള വിശപ്പുസൂചിക തയാറാക്കുന്നതിൽ നാലു ഘടകങ്ങളാണു പരിഗണിക്കുന്നത്: ആദ്യത്തേത്, എല്ലാ പ്രായത്തിലുമുള്ളവരിൽ ഭക്ഷണത്തിലെ കാലറിയുടെ കുറവ് പരിശോധിക്കലാണ്. ലോക ഭക്ഷ്യസംഘടനയുടെ കണക്കുകൾ അനുസരിച്ചാണു കാലറി കുറവ് കണക്കാക്കിയിട്ടുള്ളത്. നമ്മുടെ നാഷനൽ സാംപിൾ സർവേ റിപ്പോർട്ടിലെ കണക്കുകളാണു സ്വീകരിച്ചിരുന്നതെങ്കിൽ സ്ഥിതി ഇതിലും മോശമായേനെ. 2019ൽ ചോർന്ന റിപ്പോർട്ട് അനുസരിച്ചു ഗ്രാമീണമേഖലയിൽ കുടുംബങ്ങൾ പ്രതിദിനം ചെലവഴിക്കുന്ന തുകയിൽ 10% ഇടിവു വന്നിട്ടുണ്ട്. 

രണ്ടാമത്തെ ഘടകം 5 വയസ്സിൽ താഴെയുള്ളവരിൽ കാണുന്ന ‘ക്ഷയിക്കൽ’ (wasting) ആണ്; അതായതു പൊക്കത്തിനനുസരിച്ചുള്ള തടി ഇല്ലെന്നത്. ഇന്ത്യയിലെ 17.3% കുട്ടികൾ ക്ഷയിക്കൽ നേരിടുന്നു; മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെക്കൂടുതലാണ്. മൂന്നാമത്തെ ഘടകം മുരടിപ്പ് (stunting) ആണ്; പ്രായത്തിനനുസരിച്ചു പൊക്കം ഇല്ലാതിരിക്കുക. ഇക്കാര്യത്തിൽ ഇന്ത്യയുടെ സ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു: 1998-2002ൽ കുട്ടികളുടെ മുരടിപ്പ് 54.2% ആയിരുന്നത് 2016-2020 ആയപ്പോഴേക്കും 34.7% ആയി കുറഞ്ഞു. നാലാമത്തെ ഘടകം ശിശുമരണനിരക്കാണ്. ഇന്ത്യയിൽ ഇതു കുറഞ്ഞുവരികയാണ്. ക്ഷയിക്കലിലേക്കും മുരടിപ്പിലേക്കും നയിക്കുന്ന പോഷകാഹാരക്കുറവ് ഇന്ത്യയിൽ കൂടുതലാണെങ്കിലും ശിശുമരണനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ കാരണം ഇവിടത്തെ ആരോഗ്യസംവിധാനം മെച്ചപ്പെടുന്നതാണ്. 

തർക്കിക്കാൻ പലതുണ്ടെങ്കിലും ഈ വർഷത്തെ ആഗോള വിശപ്പുസൂചികയിൽ, കഴിഞ്ഞ വർഷങ്ങളെക്കാൾ ഇന്ത്യയുടെ സ്ഥാനം മോശമാണെന്നു പറയുന്നതു തെറ്റല്ല എന്നാണു സാഹചര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കോവിഡ് കാരണമുള്ള തൊഴിൽനഷ്ടം തുടങ്ങി ഒട്ടേറെ യാതനകളിൽകൂടി ജനം കഴിഞ്ഞ വർഷം കടന്നുപോയി. കുട്ടികളുടെ പോഷകാഹാരത്തിന്റെ ഒരു പ്രധാനസ്രോതസ്സായ അങ്കണവാടികൾ പ്രവർത്തനരഹിതമായിരുന്നു. ആഗോള വിശപ്പുസൂചികയെ അമ്പേ തള്ളിക്കളയാതെ എതെല്ലാം മേഖലകളിലാണു നാം കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നു മനസ്സിലാക്കുന്നതായിരിക്കും കൂടുതൽ ഉചിതം.

സ്കോർപിയൺ കിക്ക് 

കാർഷിക നിയമങ്ങൾ മരവിപ്പിച്ചേക്കാം; നേരത്തെ പൗരത്വ നിയമം മരവിപ്പിച്ചിരുന്നു.

താൻ കുഴിച്ച കുഴികൾ താൻ തന്നെ മൂടുക.

English summary: Kerala state film awards criticism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com