ADVERTISEMENT

ആഡംബരക്കപ്പലിലെ ലഹരിമരുന്നു വേട്ട മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ നിന്ന് ഒഴിയാതെ നിൽക്കുകയാണ്. പ്രതികളിലൊരാളായ ആര്യൻ ഖാൻ, ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ പുത്രനാണ്. ചെറുപ്പമായാതുകൊണ്ടാവാം, പ്രസിദ്ധനായ അച്ഛന്റെ മകനാണെന്നതിൽ കവിഞ്ഞ് ആര്യൻ ഖാന് മറ്റൊരു മേൽവിലാസം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനു മുൻപ്, മറ്റൊരു താരപുത്രനും സ്വയം താരവുമായ സഞ്ജയ് ദത്തും ലക്ഷക്കണക്കിന് ആരാധകരുള്ള സൽമാൻ ഖാനും കുറ്റാരോപിതരായി ജയിലിൽ പോയിട്ടുണ്ട്. എന്നാൽ ആ കേസുകളിൽ ഇല്ലാതിരുന്ന ചില അവ്യക്തതകൾ ആര്യൻ ഖാന്റെ കേസിനെ കൂടുതൽ സങ്കീർണമാക്കുന്നു. അതിന്റെ ഫലമായിനർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) മുതിർന്ന ഉദ്യോഗസ്ഥനെതിരെ വൻഅഴിമതി ആരോപണം മുതൽ ന്യൂനപക്ഷവിരോധം വരെ പല ചർച്ചകളാലും മുഖരിതമാണ് അന്തരീക്ഷം.

അവയെല്ലാം മാറ്റിവച്ച് എന്താണു വസ്തുതകൾ എന്നു നോക്കാം: കോർഡിലിയ എന്ന ആഡംബരക്കപ്പലിൽ ലഹരിമരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള ഒരു പാർട്ടിയിൽ എൻസിബി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയപ്പോൾ പങ്കെടുത്തവരുടെ കൂട്ടത്തിൽ ആര്യൻ ഖാനെ കണ്ടെത്തി. അയാളുടെ പക്കൽ ലഹരിമരുന്ന് ഉണ്ടായിരുന്നില്ല. അയാൾ അത് ഉപയോഗിച്ചതായും എൻസിബി പറയുന്നില്ല. ആര്യൻ ഖാനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയില്ല. കേസന്വേഷണത്തിന്റെ ഭാഗമായി ആര്യൻ ഖാനിൽ നിന്നു പിടിച്ചെടുത്ത മൊബൈൽ ഫോണിലെ വാട്ട്സാപ് ചാറ്റുകൾ മാത്രമാണ് ഇതുവരെ എൻസിബിയ്ക്കു തെളിവായി പറയാനുള്ളത്. ആ ചാറ്റുകളുടെ അടിസ്ഥാനത്തിൽ ആര്യൻഖാനെയും അദ്ദേഹത്തിന്റെ സുഹൃത്തായ അനന്യ പാണ്ഡെയെയും ലഹരിമരുന്നു വിതരണക്കാർ എന്ന ശ്രേണിയിലേക്ക് ഉയർത്തിക്കൊണ്ടായിരുന്നു ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇതുവരെ എൻസിബി എതിർത്തത്. അതു തള്ളിയാണ് ഒടുവിൽ ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 

ഈ കേസിന്റെ ആധാരം വാട്ട്സാപ് ചാറ്റുകളാണ്. ആഡംബരക്കപ്പലിൽ നിന്ന് ഇറക്കിക്കൊണ്ടുവരുമ്പോൾ ആര്യൻ ഖാന് എതിരായി കാര്യമായി ഒന്നും എൻസിബിക്ക് പറയാൻ ഇല്ലായിരുന്നു. പിന്നെയാണു ഫോൺ പിടിച്ചെടുക്കുന്നതും കുറ്റകരം എന്നു പറയപ്പെടുന്ന വാട്ട്സാപ് ചാറ്റുകൾ കണ്ടെത്തുന്നതും. ഇത് അന്വേഷണ ഏജൻസികൾ കുറച്ചുകാലമായി തുടർന്നുവരുന്ന ഒരു നടപടിക്രമമാണ്. സംഭ്രമജനകമായ ഒരു കേസിന് തുടക്കമിടുക; പിന്നെ, തെളിവുകൾക്കായി പലയിടത്തും ചൂണ്ടകളിടുക. ഇത്തരത്തിൽ ‘മീൻപിടിത്തം’ നടത്താൻ ഒരു വ്യക്തിയുടെ മൊബൈൽ ഫോണാണ് പറ്റിയൊരിടം. സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത സമൂഹമാധ്യമങ്ങളിലെ സ്വകാര്യസംഭാഷണങ്ങൾ ‘തെളിവുകൾ’ ആയി മിക്കപ്പോഴും അവതരിപ്പിക്കപ്പെടുന്നു. ഈ പ്രക്രിയയിൽ ബലപ്രയോഗത്തിന്റെ സാധ്യത തള്ളിക്കളയാനാവില്ല. തികച്ചും ഗൂഢമായി സൂക്ഷിക്കുന്ന വാട്ട്സാപ് ചാറ്റുകൾ അന്വേഷണ ഏജൻസികൾക്കു കിട്ടുന്നതു ഫോൺ ബലമായി ഉടമസ്ഥരെക്കൊണ്ട് അൺലോക്ക് ചെയ്യിക്കുന്നതിലൂടെയാണ്. 

രാജ്യത്തെ നിയമത്തിൽ ഫോണുകൾ പിടിച്ചെടുക്കുന്നതിനെപ്പറ്റി വ്യവസ്ഥകളുണ്ട്. ഇന്ത്യൻ എവിഡൻസ് ആക്ട് 1874ലെ 65(ബി) പ്രകാരം ഇലക്ട്രോണിക് തെളിവുകൾ കോടതി അംഗീകരിക്കണമെങ്കിൽ അവ നിയമം പാലിച്ച്, നേരായ രീതിയിൽ ലഭിച്ചതായിരിക്കണം. ആ രീതിയിൽ ഒരു സർട്ടിഫിക്കറ്റും കോടതിയിൽ സമർപ്പിക്കേണ്ടതായുണ്ട്. 

പടിഞ്ഞാറൻ രാജ്യങ്ങളിൽ ഫോൺ പിടിച്ചെടുക്കുന്നതിനെപ്പറ്റി, വ്യക്തികളുടെ സ്വകാര്യത പരിഗണിച്ചുകൊണ്ട്, വ്യക്തമായ ചട്ടങ്ങളുണ്ട്. പ്രാഥമിക തെളിവുകളുടെ അഭാവത്തിൽ വളരെ പെട്ടെന്ന് അന്വേഷണ ഏജൻസികൾ വ്യക്തികളുടെ സ്വകാര്യതയുടെ ഇടമായ ഫോണിലേക്കു കൈനീട്ടുമ്പോൾ, ഓർക്കേണ്ടത് 2017ലെ പുട്ടസ്വാമി കേസിലെ സുപ്രീം കോടതിയുടെ വിധിയാണ്: ‘സ്വകാര്യത ഒരോ ഇന്ത്യാക്കാരന്റെയും മൗലികാവകാശമാണ്.’

ns-madhavan
എൻ.എസ്. മാധവൻ

ഹൃദയത്തോടു ചേർക്കാം, കേരളത്തിന്റെ നേട്ടം

പൊതുജനാരോഗ്യരംഗത്ത് കേരളം അടുത്തിടെ കൈവരിച്ച നേട്ടം ആഘോഷിക്കപ്പെടേണ്ടതാണ്. ഏറ്റവും പുതിയ സാംപിൾ റജിസ്ട്രേഷൻ സിസ്റ്റത്തിന്റെ ബുള്ളറ്റിൻ അനുസരിച്ച് 2019ൽ കേരളത്തിലെ ശിശുമരണ നിരക്ക് 6 ആണ്. ഇന്ത്യയിൽ ഏറ്റവും കുറവ്; ഒറ്റ അക്കസംഖ്യയിൽ രാജ്യത്ത് ശിശുമരണ നിരക്കുള്ള ഒരേയൊരു സംസ്ഥാനം; തൊട്ടുതാഴെയുള്ള ഡൽഹിയുടെ സംഖ്യ 11 ആണ്. ലോകത്തിലെ അതിസമ്പന്ന രാജ്യങ്ങളിലെ നിരക്കുകൾക്ക് അടുത്തുനിൽക്കുന്നു കേരളം. യുഎസിന്റെയും ചൈനയുടെയും നിരക്ക് കേരളത്തിലേതുപോലെ 6 ആണ്. 185 ലോകരാജ്യങ്ങൾക്കിടയിൽ യുഎസിന്റെയും ചൈനയുടെയും റാങ്കുകൾ യഥാക്രമം 46, 61 ആണ്. കേരളത്തിനെ ഈ പട്ടികയിൽ കയറ്റിയാൽ റാങ്ക് 53 ആയിരിക്കും; അതായത് ചൈനയുടെ മുകളിൽ. 

ശിശുമരണ നിരക്ക് എന്നു പറഞ്ഞാൽ 1000 ജീവനുള്ള കുട്ടികളുടെ പ്രസവത്തിൽ ഒരു വയസ്സാകുന്നതിനു മുൻപ് മരിക്കുന്ന കുട്ടികളുടെ സംഖ്യയാണ്. ഒരു രാജ്യത്തെ ആരോഗ്യസംവിധാനത്തെക്കുറിച്ച് പൊതുവെ ഈ സംഖ്യ മനസ്സിലാക്കിത്തരുന്നു. 

കേരളം ഇതു നേടിയെടുത്തതിന്റെ പിന്നിൽ ദീർഘമായ ചരിത്രമുണ്ട്. 19ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ തന്നെ കേരളത്തിലെ നാട്ടുരാജ്യങ്ങളിൽ ആശുപത്രികൾ നിലവിൽവന്നു. പൊതുജനസമരങ്ങളും പ്രസ്ഥാനങ്ങളും ആരോഗ്യസംവിധാനം എല്ലാവർക്കും പ്രാപ്യമാകുന്ന രീതിയിൽ സമത്വം നൽകി. ദശകങ്ങൾക്കു മുൻപേ പ്രസിദ്ധ ഗ്രന്ഥകാരനായ റോബിൻ ജെഫ്രി എഴുതിയിട്ടുണ്ട്, “1990ൽ ഇന്ത്യയിലെ തെക്കുപടിഞ്ഞാറൻ തീരത്തുള്ള കേരളം, ഇന്ത്യയിൽ ഏറ്റവും കുറവ് ശിശുമരണനിരക്കും ഏറ്റവും കൂടുതൽ ആയുർദൈർഘ്യവും സ്ത്രീസാക്ഷരതയുമുള്ള സംസ്ഥാനമാണ്. 1950കളിലെ ‘പ്രശ്ന’സംസ്ഥാനം ഇപ്പോൾ കേരള മോഡലായിരിക്കുന്നു. മരുമക്കത്തായ സമൂഹഘടനയുടെയും കർക്കശമായ ജാതിവ്യവസ്ഥയുടെയും തകർച്ച വിശാലമായ രാഷ്ട്രീയബോധത്തിനു വഴിയൊരുക്കി.’’

ഒറ്റ അക്കത്തിലേക്കുള്ള കേരളത്തിന്റെ യാത്ര അത്ര സുഗമമായിരുന്നില്ല. 2009ലും 2014ലും സാംപിൾ റജിസ്ട്രേഷൻ സിസ്റ്റം പുറത്തുവിട്ട കണക്കുകളിൽ കേരളത്തിലെ ശിശുമരണ നിരക്ക് 12 ആയി മാറ്റമില്ലാതെ നിന്നു. ഈ മുരടിപ്പിൽനിന്നു കേരളം പുറത്തുവന്നതു ബോധപൂർവമായ ഇടപെടലുകളിൽ കൂടിയാണ്. ഒറ്റ അക്ക ശിശുമരണനിരക്കിനായി കേരളത്തിലെ ആരോഗ്യവകുപ്പ് പ്രത്യേകശ്രമങ്ങൾക്കു തുടക്കമിട്ടു. ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് കേരള ബ്രാഞ്ചും ഇതിനായി ശ്രമങ്ങൾ നടത്തി. 2013ൽ അവർ നടത്തിയ പഠനം അനുസരിച്ച് കേരളത്തിൽ ഒരുവർഷം നടക്കുന്ന ഏകദേശം 5 ലക്ഷം പ്രസവങ്ങളിൽ സംഭവിക്കുന്ന മരണങ്ങൾ മിക്കവയും ജനിച്ചയുടനെയുള്ള കാലത്താണ്. 44%  ശിശുമരണം സംഭവിക്കുന്നത് ജനിച്ച ആദ്യത്തെ ആഴ്ചയിലാണ്. വളർച്ചയെത്താതെയുള്ള പ്രസവങ്ങളും കുട്ടികൾക്കു ജന്മനാലുള്ള ഹൃദ്രോഗവും ശിശുമരണങ്ങൾക്കു പ്രധാനകാരണങ്ങളായിരുന്നു. 

ജനിച്ച ഉടനെ എല്ലാ കുട്ടികളുടെയും സ്ക്രീനിങ് കേരളത്തിലെ ആരോഗ്യവകുപ്പ് ഏർപ്പെടുത്തി. ഇതിലൂടെ തുടക്കത്തിൽ തന്നെ രോഗനിർണയം സാധ്യമായി. സംസ്ഥാന സർക്കാർ ആശുപത്രികളിൽ പുതുതായി ജനിച്ച കുട്ടികൾക്ക് ശുശ്രൂഷ ഒരുക്കുന്ന നഴ്സറികൾ, ഐസിയുകൾ തുടങ്ങിയവയ്ക്കായി വലിയ തുക മുടക്കി. ഒപ്പം ഡോക്ടർമാർ തുടങ്ങിയവരുടെ പരിശീലനത്തിനും ഊന്നൽ നൽകി. 2017ൽ ജന്മനാ ഹൃദ്രോഗം ഉള്ള നവജാതർക്കായി ‘ഹൃദയം’ പദ്ധതി തുടങ്ങി. ഈ ശ്രമങ്ങളുടെ ഫലമായി 2018ൽ കേരളത്തിൽ ആദ്യമായി ശിശുമരണ നിരക്ക് ഒറ്റ അക്കമായി. ഇന്ത്യയിൽ ശിശുമരണനിരക്ക് ഏറ്റവും കൂടുതലുള്ള മധ്യപ്രദേശ്, യുപി, ഛത്തീസ്ഗഡ്, അസം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾക്കു പുറമെ ഇത്യോപ്യ, സുഡാൻ, സിംബാബ്‌വെ, നൈഗർ തുടങ്ങിയ രാജ്യങ്ങൾക്കും ശിശുമരണ നിരക്ക് കുറയ്ക്കാൻ കേരളം അടുത്തകാലത്തു നടത്തിയ ഭഗീരഥപ്രയത്നങ്ങളിൽ നിന്നു പാഠങ്ങൾ ഉൾക്കൊള്ളാവുന്നതാണ്.       

സ്കോർപിയൺ കിക്ക്‌

‘ഞാനൊരു എടുത്തുചാട്ട‍ക്കാരനാണ്. എന്നാലിപ്പോൾ എടുത്തുചാട്ട‍ക്കാരന്റെ എല്ലൊ‍ടിഞ്ഞ അവസ്ഥയിലാണ്’– യുഡിഎഫ് വിട്ടതിനെപ്പറ്റി ചെറിയാൻ ഫിലിപ്പ്‌

എന്നാൽ എൽഡിഎഫിൽ നിന്നു പുറത്തുചാടുമ്പോൾ ‘എൽ’ ഊരിപ്പോകും; ഒടിയില്ല.

English Summary: Aryan Khan's drug case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com