ADVERTISEMENT

ആകെ തളർത്തിക്കളയുന്ന ഈ കോവിഡ് കാലത്ത് തുടർച്ചയായ പ്രകൃതിദുരന്തങ്ങളിൽപെട്ടു കഷ്ടപ്പെടുന്നവർക്കു വലിയ ആശ്വാസമായാണു സംസ്ഥാന സർക്കാരിന്റെ ജപ്തി മൊറട്ടോറിയം പ്രഖ്യാപനം വന്നത്. എന്നാൽ, പ്രഖ്യാപനം വന്നു രണ്ടാഴ്ച പിന്നിട്ടിട്ടും അതിന്റെ ആനുകൂല്യം ബഹുഭൂരിപക്ഷം ആളുകൾക്കും ലഭിക്കാത്ത സാഹചര്യമാണുള്ളത്. മൊറട്ടോറിയം അനുവദിക്കുന്നതിന് വാണിജ്യ ബാങ്കുകൾക്കും സഹകരണ ബാങ്കുകൾക്കുമുള്ള സാങ്കേതിക പ്രശ്നങ്ങളാണു വായ്പക്കാർക്കു തിരിച്ചടിയാകുന്നത്.

മഴക്കെടുതി മൂലമുള്ള കൃഷിനാശവും കടലാക്രമണവും കോവിഡ് ലോക്ഡൗണും കണക്കിലെടുത്താണു ഡിസംബർ 31 വരെ ജപ്തി നടപടികൾക്കു സംസ്ഥാന സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത്. റവന്യു വകുപ്പ് ഒക്ടബോർ 22ന് ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ, ഈ ഉത്തരവുപ്രകാരം വാണിജ്യ ബാങ്കുകൾക്കും സഹകരണ ബാങ്കുകൾക്കും മൊറട്ടോറിയം നൽകാനാകില്ല എന്നതാണു പ്രശ്നം. കേരളത്തിൽ ഏറ്റവും കൂടുതൽപേർ വായ്പ എടുത്തിട്ടുള്ളത് ഈ വിഭാഗം ബാങ്കുകളിൽ നിന്നാണ്. ഹൗസിങ് ബോർഡ്, സഹകരണ ഹൗസിങ് ഫെഡറേഷൻ, പിന്നാക്ക വികസന കോർപറേഷൻ, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, റവന്യു റിക്കവറി ആക്ടിലെ 71–ാം വകുപ്പ് അനുസരിച്ച് വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ എന്നിവയിൽനിന്നു വായ്പ എടുത്തവർക്കു മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തിൽ മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കൂ.

വാണിജ്യ ബാങ്കുകൾ മൊറട്ടോറിയം അനുവദിക്കണമെങ്കിൽ റിസർവ് ബാങ്കിന്റെ അനുമതി വേണം. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോട് ഇതിനായി ശുപാർശ ചെയ്യുമെന്നു നേരത്തേ സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, റിസർവ് ബാങ്കിന്റെ ഭാഗത്തുനിന്ന് ബാങ്കുകൾക്ക് ഇതുവരെ നിർദേശമൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ജപ്തി നടപടികളുമായി മുന്നോട്ടുപോകാൻ തന്നെയാണു ബാങ്കുകളുടെ തീരുമാനമെന്നു പറയുന്നു. സംസ്ഥാനത്തെ പ്രധാന സഹകരണ ബാങ്കുകളായ കേരള ബാങ്കിനും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനും റിസ‍ർവ് ബാങ്ക് ലൈസൻസ് ഉള്ളതിനാൽ സമാന പ്രശ്നമുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ റിസർവ് ബാങ്ക് കേരളത്തിനു മാത്രമായി മൊറട്ടോറിയം അനുമതി നൽകുമോ എന്ന ആശങ്ക നിലനിൽക്കുന്നു.

ഗ്രാമീണ മേഖലയിൽ ഏറ്റവും കൂടുതൽ പേർ വായ്പ എടുത്തിട്ടുള്ള സർവീസ് സഹകരണ ബാങ്കുകളും മൊറട്ടോറിയം നൽകാൻ തയാറായിട്ടില്ല. റവന്യു വകുപ്പിന്റെ ഉത്തരവിൽ സഹകരണ ബാങ്കുകൾക്കും മൊറട്ടോറിയം ബാധകമാണെന്നു പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിലും സാങ്കേതികതടസ്സം ഉന്നയിക്കപ്പെടുന്നു. സർവീസ് സഹകരണ ബാങ്കുകളുടെയും (പ്രാഥമിക സംഘങ്ങൾ) സഹകരണ ബാങ്കുകളുടെയും നിയന്ത്രണാധികാരി സംസ്ഥാന സഹകരണ റജിസ്ട്രാർ ആണ്. റജിസ്ട്രാർ ഉത്തരവ് ഇറക്കിയാലേ സഹകരണ ബാങ്കുകൾക്കു മൊറട്ടോറിയം നൽകാനാകൂ. സർക്കാർ തീരുമാനം വന്ന് ഇത്രയും ദിവസങ്ങളായിട്ടും ഉത്തരവ് ഇറക്കാൻ റജിസ്ട്രാർ തയാറായിട്ടില്ല.

ഉത്തരവിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പം സഹകരണ ബാങ്കുകളിലെ തിരിച്ചടവിനെയും ബാധിക്കുന്നുണ്ട്. മൊറട്ടോറിയം പ്രഖ്യാപിച്ചതിനാൽ വായ്പയെടുത്തവർ തിരിച്ചടവിനു തയാറാകുന്നില്ല. ഈ സാമ്പത്തിക വർഷം ഇതുവരെ 5000 കോടിയോളം രൂപയാണ് സഹകരണ ബാങ്കുകൾ മാത്രം പല മേഖലകളിലായി വായ്പ നൽകിയിരിക്കുന്നത്.

കോവിഡ് തീർത്ത ദുരിതത്തിൽനിന്നു ജനങ്ങളും വിപണിയും കരകയറി വരുന്നതേയുള്ളൂ. ഇതിനിടെയാണ് കേരളത്തിൽ പലയിടത്തും അപ്രതീക്ഷിതമായി അതിതീവ്രമഴയുടെ കെടുതികളുണ്ടായത്. സാമ്പത്തികമായി നട്ടംതിരിയുന്ന സാധാരണക്കാർക്ക് ഏറെ ആശ്വാസകരമാകേണ്ട നടപടിയാണ് സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ വഴിയിൽ കുടുങ്ങിക്കിടക്കുന്നത്. ആശയക്കുഴപ്പവും സാങ്കേതികക്കുരുക്കുകളും നീക്കി, പരമാവധി പേർക്കു പദ്ധതിയുടെ ആനുകൂല്യം അടിയന്തരമായി ഉറപ്പുവരുത്താൻ സർക്കാർ മുൻകയ്യെടുക്കണം.

English summary: Moratorium norms in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com