ADVERTISEMENT

മാന്നാനം കുന്ന്– കേരളനവോത്ഥാനം ആദ്യക്ഷരം കുറിച്ച പാഠശാല. ചാവറ കുര്യാക്കോസ് അച്ചന്റെ പുണ്യജീവിതം കൊണ്ട് വിശുദ്ധീകരിക്കപ്പെട്ട കുന്നിൻമുകളിൽ യൗസേപ്പ് പിതാവിന്റെ നാമധേയത്തിലുള്ള ആശ്രമദൈവാലയം ശിരസ്സുയർത്തി നിൽക്കുന്നു. അവിടെനിന്നു ദൈവാനുഗ്രഹത്തിന്റെ നീർച്ചാലുകൾ ഒഴുകിയിറങ്ങുന്നു.

1831 ൽ അടിസ്ഥാനശിലയിട്ട ആശ്രമദൈവാലയം ഇന്ന് ശതോത്തര നവതിയുടെ നിറവിലാണ്. ഒപ്പം സിഎംഐ സന്യാസസമൂഹവും. രണ്ടു സ്ഥാപനങ്ങളും ചാവറയച്ചന്റെ പുണ്യ ജീവിതപരിമളം പരത്തുന്നു. അവയോടൊപ്പം, ചാവറയച്ചൻ സ്ഥാപിച്ച സംസ്കൃതവിദ്യാലയവും സ്കൂളുകളും അച്ചടിശാലയും മാന്നാനം കുന്നിന്റെ ചരിത്രപരമായ പ്രാധാന്യം നമുക്ക് പറഞ്ഞു തരുന്നുണ്ട്. ദൈവാലയമധ്യത്തിൽ സംസ്കരിക്കപ്പെട്ടിരിക്കുന്ന ചാവറയച്ചന്റെ പൂജ്യാവശിഷ്ടങ്ങൾ, മാന്നാനം കുന്നിനെ പതിനായിരങ്ങൾ ആശ്വാസം തേടിയെത്തുന്ന തീർഥാടനകേന്ദ്രമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു.

ഇന്ത്യയിലെ ആദ്യ സന്യാസസമൂഹത്തിന്റെ ജന്മഗൃഹം എന്ന പ്രാധാന്യവും മാന്നാനം കുന്നിന് അവകാശപ്പെട്ടതാണ്. 1829 നവംബർ ഒന്നിന്, അന്നത്തെ വരാപ്പുഴ മെത്രാൻ മൗറേലിയൂസ് സ്തബലീനി അംഗീകാരം നൽകിയ ഇന്നത്തെ സിഎംഐ സഭ. സന്യാസാശ്രമം സ്ഥാപിക്കാൻ കണ്ടെത്തിയ സ്ഥലമാണ് മാന്നാനം കുന്ന്. ബാക്കിയെല്ലാം അതിനു പിന്നാലെ രൂപം കൊണ്ടവയും.

സിഎംഐ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കാർമലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്സിന്റെ ആദ്യ നാമം അമലോത്ഭവമാതാവിന്റെ ദാസസംഘം എന്നായിരുന്നു. 1860 ൽ അത് കർമലീത്താ നിഷ്പാദുക മൂന്നാം സഭ (ക.നി.മൂ.സ.) യായി. 1958 ൽ വീണ്ടും പേരു മാറി സിഎംഐ ആയി, ഇന്ന് മിക്കവാറും ലോകരാഷ്ട്രങ്ങളിലെല്ലാം സുവിശേഷദൗത്യം നിർവഹിക്കുന്ന ആയിരക്കണക്കിന് സമർപ്പിതരുടെ മാതൃഭവനം.

ആശ്രമനിർമാണം

ആശ്രമവും ദൈവാലയവും ഇരട്ടസഹോദരങ്ങളാണ്. അതിനു പിന്നിൽ ചില ചരിത്ര വസ്തുതകളുണ്ട്. തിരക്കേറിയ ഭൗതിക ജീവിതസാഹചര്യങ്ങളിൽ നിന്നകന്ന് ഏതെങ്കിലും വനഭൂമിയിൽ ഒരു പർണശാല തീർത്ത് പ്രാർഥനാജീവിതം നയിക്കണമെന്ന് രണ്ടു വൈദികർ ആഗ്രഹിച്ചു– പാലയ്ക്കൽ തോമാനും പോരൂക്കര തോമ്മാച്ചനും. അതിന് മെത്രാന്റെ അനുവാദം കൂടിയേ തീരൂ. ഇരുവരും വരാപ്പുഴയിൽ സ്തബലീനി മെത്രാന്റെ അടുത്തെത്തി. വൈദികരുടെ ആഗ്രഹം അംഗീകരിച്ചുകൊണ്ട് അദ്ദേഹം മറ്റൊരു നിർദേശം വച്ചു. ‘നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ ഒരു കൊവേന്ത വയ്പിൻ. എന്നാൽ എല്ലാവർക്കും ഉപകാരമുണ്ടല്ലോ.’

മെത്രാന്റെ ആശയം വൈദികർക്കും സമ്മതമായിരുന്നു. പക്ഷേ അതിന് ഭീമമായ സാമ്പത്തികബാധ്യത ഉണ്ടാവും. അതെങ്ങനെ കണ്ടെത്തും? അവരുടെ നിസ്സഹായത തിരിച്ചറിഞ്ഞ മെത്രാൻ തന്നെ പരിഹാരമാർഗവും നിർദ്ദേശിച്ചു. ‘ഉത്സാഹിച്ച് പുറപ്പെട്ടാൽ നടക്കും. ക്രിസ്ത്യാനികൾ വളരെ ഉണ്ടല്ലോ. അവരോട് ധർമം വാങ്ങിച്ചാൽ മതി’

ആശ്രമസ്ഥാപനത്തിനുള്ള അനുവാദത്തോടൊപ്പം സംഭാവന ശേഖരിക്കാനുള്ള അഭ്യർഥനയും മെത്രാൻ ഒപ്പിട്ടു നൽകി. അദ്ദേഹം തന്നെ പേരെഴുതി 200 രൂപ ആദ്യ സംഭാവനയായി കൊടുക്കുകയും ചെയ്തു.

ആശ്രമത്തിന് സ്ഥലം കണ്ടെത്താനുള്ള അന്വേഷണം രണ്ടു വർഷം നീണ്ടു. ഒടുവിൽ മാന്നാനം കുന്നിൽ അതിനു സമാപനമായി. അന്ന് കുന്നിന്റെ പേര് ഓലൻകണ്ണാമുകൾ എന്നായിരുന്നു. അച്ചന്മാർ അതിന് സുറിയാനിയിൽ ഒരു പേര് വിളിച്ചു: ‘ബേസ്റൗമാ’ – മലമുകളിലെ ഭവനം.

ഒരു പള്ളിയും ആശ്രമവും (ദർശനവീട്) പണിയാനുള്ള അനുവാദവും സർക്കാരിൽനിന്ന് ലഭിച്ചു. അതനുസരിച്ച്, 1831 മേയ് 11 ന് ആശ്രമത്തിനും ദൈവാലയത്തിനും തറക്കല്ലിട്ടു. സ്തബലീനി മെത്രാൻ സന്നിഹിതനായിരുന്നെങ്കിലും അനാരോഗ്യം മൂലം ആദ്യശില എടുത്തുവയ്ക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹത്തിനു വേണ്ടി പോരുക്കര തോമ്മാച്ചനാണ് ആ ചരിത്രദൗത്യം നിർവഹിച്ചത്. തുടർന്ന് താത്ക്കാലികമായി പണിതീർത്ത ചാപ്പലിൽ മേയ് 22 ന് പന്തക്കുസ്താദിനത്തിൽ പോരൂക്കരയച്ചൻ തന്നെ ആദ്യത്തെ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു.

1829 നവംബറിൽ പൗരോഹിത്യം സ്വീകരിച്ചു ചാവറയച്ചൻ എല്ലാക്കാര്യങ്ങളിലും പാലയ്ക്കലച്ചന്റെയും പോരുക്കരയച്ചന്റെയും വലംകൈയായി നിരന്തരം പ്രവർത്തിച്ചു. ബ്രദർ യാക്കോബ് കണിയാന്തറയും ഒപ്പം ഉണ്ടായിരുന്നു. 1841 ൽ പാലയ്ക്കലച്ചനും 1846 ൽ പോരൂക്കരയച്ചനും മരണമടഞ്ഞതോടെ സെമിനാരിയുടെയും ആശ്രമത്തിന്റെയും മുഴുവൻ ചുമതലയും ചാവറയച്ചനിൽ നിക്ഷിപ്തമായി. 1844 ൽ മെത്രാൻ അദ്ദേഹത്തെ മൽപാൻ പദവിയിലേക്കുയർത്തി. 1855 മുതൽ ആശ്രമത്തിന്റെ പ്രിയോരായി; 1861 ൽ വരാപ്പുഴ രൂപതയുടെ വികാരി ജനറാളും. എല്ലാ ഉത്തരവാദിത്തങ്ങളും 1871 ൽ നിര്യാതനാകുന്നതുവരെ ചാവറയച്ചൻ മാതൃകാപരമായി നിർവഹിച്ചു.

പള്ളിയോടൊപ്പം പള്ളിക്കൂടമെന്നതായിരുന്നല്ലോ ചാവറയച്ചന്റെ വിദ്യാഭ്യാസദർശനം. അത് പ്രായോഗികമാക്കുന്നതിന്റെ ആദ്യപാഠമായി 1846 ൽ അദ്ദേഹം സംസ്കൃതസ്കൂൾ ആരംഭിച്ചു. 1864 ൽ അന്നത്തെ രീതിയിലുള്ള ഒരു നാട്ടു വിദ്യാലയവും സ്ഥാപിച്ചുകൊണ്ട് ജാതിമതഭേദമില്ലാതെ വിദ്യാർഥികൾക്ക് പഠനസൗകര്യം ഒരുക്കി. ദരിദ്ര വിദ്യാർഥികൾക്ക് ഭക്ഷണവും വസ്ത്രവും നൽകുന്ന വിപ്ലവകരമായ വിദ്യാഭ്യാസ പരിപാടിക്കും തുടക്കം കുറിച്ചു.

ഇതിനു പിന്നാലെയാണ് ‘പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന ചരിത്രപ്രസിദ്ധമായ സർക്കുലർ ചാവറയച്ചൻ എല്ലാ സുറിയാനി കത്തോലിക്കാ ദൈവാലയങ്ങളിലേക്കും അയച്ചത്. വിപ്ലവകരമായ ഈ ചുവടുവയ്പാണ് ഇന്നത്തെ സിറോ മലബാർ ക്രൈസ്തവ സമൂഹത്തിന്റെ വിദ്യാഭ്യാസസമൃദ്ധിക്ക് നിദാനമായത്. അതിന്റെ ഗുണഭോക്താക്കൾ കേരള സമൂഹം മുഴുവനും ആണല്ലോ

ദൈവാലയചരിത്രം

1831 ൽ തന്നെ വിശുദ്ധ കുർബാനയർപ്പണം ആരംഭിച്ചെങ്കിലും ദൈവാലയനിർമാണം പൂർത്തിയാക്കാൻ ആറു വർഷം വേണ്ടിവന്നു. സ്തബലീനി മെത്രാൻ ഉപദേശിച്ചതുപോലെ വിശ്വാസികളിൽനിന്ന് സംഭരിച്ച ധർമമായിരുന്നു പ്രധാന ധനാഗമമാർഗ്ഗം. അത് പണമായി മാത്രമല്ല, നെല്ലായും തേങ്ങയായുമൊക്കെ മാന്നാനത്തേക്ക് ഒഴുകിയെത്തി. 1837 നവംബർ 21 ന് അന്നത്തെ വരാപ്പുഴ മെത്രാൻ ഫ്രാൻസിസ് സേവ്യർ ദൈവാലയത്തിന്റെ കൂദാശ നിർവഹിച്ചു.

അന്നത്തെ ദൈവാലയം പിന്നീട് രണ്ടു തവണ നവീകരിച്ചു; 1955 ലും 1996 ലും. ആദ്യപിതാക്കന്മാരായ 11 പേരുടെ വ്രതാനുഷ്ഠാനത്തിന്റെ ശതാബ്ദിയാഘോഷിച്ച 1955 ലെ നവീകരണജോലികൾക്ക് നേതൃത്വം വഹിച്ചത് ഫാ. മെൽക്കിയോറായിരുന്നു. ദൈവാലയത്തിന്റെ ഇരുവശങ്ങളിലെയും ഭിത്തികൾ മാറ്റി സ്ഥാപിച്ചു. വിസ്തൃതി കൂട്ടുകയും മേൽക്കൂര ആസ്ബസ്റ്റോസ് ഷീറ്റിട്ട് ബലവത്താക്കുകയും ചെയ്തു.

ചാവറയച്ചന്റെ 125-ാം ചരമവാർഷികമായിരുന്നു 1996 ൽ. അന്നത്തെ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ഫാ. സെബാസ്റ്റ്യൻ പാലാത്തറയാണ്. ദൈവാലയത്തിന്റെ അടിസ്ഥാന രൂപഘടനയിൽ മാറ്റം വരുത്താതെ പാർശ്വഭിത്തികൾ, എട്ടു പട്ടം, മദ്ബഹാ മേൽപുര എന്നിവ കോൺക്രീറ്റുകൊണ്ട് പുനർനിർമിക്കുകയും മുഖമണ്ഡപം അധികമായി പണിയിക്കുകയും ചെയ്തു.

ഇപ്പോൾ 2021 ൽ, ചാവറയച്ചൻ ദിവംഗതനായിട്ട് 150 വർഷങ്ങൾ തികഞ്ഞിരിക്കുന്നു. അദ്ദേഹം വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടതിന്റെ ഏഴാം വാർഷികവുമാണ്. ഈ സന്ദർഭത്തിൽ ദൈവാലയ നവീകരണം അനിവാര്യമായിത്തീർന്നു. സൗകര്യങ്ങളുടെ പരിമിതിയും തീർഥാടകരുടെ വർധനയുമാണ് പ്രധാനകാരണം.

ഇപ്പോൾ ദൈവാലയത്തിന്റെ മൗലികഘടനയ്ക്ക് മാറ്റം വരുത്താതെയുള്ള നവീകരണമാണ് നടത്തിയിരിക്കുന്നത്. മുഖവാരത്തിന് ഉയരം കൂട്ടി, പ്രധാന അൾത്താരയും നാല് ചെറിയ അൾത്താരകളും കൂടുതൽ മനോഹരമാക്കി, സീലിങ് അലങ്കാരപ്പണികൾകൊണ്ട് കമനീയമാക്കി. മങ്ങിപ്പോയ പെയിന്റിങ്ങുകൾ തെളിമയുള്ളതാക്കി. പുതിയ വരാന്തകളും പണിതീർത്തിരിക്കുന്നു. എല്ലാം കാലം ആവശ്യപ്പെട്ട മാറ്റം തന്നെ.

ഇന്ന് മാന്നാനം ദൈവാലയം അവിടുത്തെ ആശ്രമദൈവാലയം മാത്രമല്ല. അത് ജാതിമത ഭേദമില്ലാതെ കേരളസമൂഹത്തിന് മുഴുവൻ അവകാശപ്പെട്ടതാണ്. അവർ അന്വേഷിച്ചെത്തുന്നത് വിശുദ്ധ ചാവറയച്ചന്റെ മാധ്യസ്ഥ്യമാണ്. രോഗം, ദാരിദ്ര്യം, സാമ്പത്തിക കുഴപ്പങ്ങൾ, കുടുംബപ്രശ്നങ്ങൾ, വിദ്യാഭ്യാസം, ജോലി എന്നിങ്ങനെ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികളിലെല്ലാം ചാവറയച്ചൻ തുണയാകുമെന്ന ഉറപ്പോടെയാണവർ ഓടിയെത്തുന്നത്. അവരിലൊരാൾക്കും വെറുംകൈയോടെ മടങ്ങേണ്ടിവരുന്നില്ല.

English Summary: Kuriakose Elias Chavara; Mannanam ashramam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com