ADVERTISEMENT

മന്ത്രിമാർക്കു പിടിച്ചുനിൽക്കാൻ പറ്റിയ തരത്തിലുള്ള ഘടാഘടിയൻ സാധനം അന്വേഷിക്കുകയാണു സംസ്ഥാന സർക്കാർ. ചിലപ്പോൾ മന്ത്രിസഭ ചേർന്ന് ആ കരുത്തുറ്റ സാധനത്തിനു വേണ്ടി ആഗോള ടെൻഡർ ക്ഷണിക്കാൻ വരെ തീരുമാനിച്ചേക്കും. അത്രയ്ക്കു പ്രയാസമാണു പിടിച്ചുനിൽക്കാൻ. ഇന്ധനവില കുറച്ച നിമിഷം തുടങ്ങിയതാണ് ഈ പ്രതിസന്ധി. അന്നു മുതൽ മന്ത്രിമുഖങ്ങളിൽനിന്ന് ഒരു വാചകമേ വരുന്നുള്ളൂ, പിടിച്ചുനിൽക്കാൻ മറ്റു വഴിയില്ല. 

കേന്ദ്രം ഇന്ധനവില കുറച്ചില്ലേ? സംസ്ഥാനം കുറയ്ക്കുമോ? അതു കേട്ടപ്പോൾ സർവം തളർന്ന അവസ്ഥയിലായിരുന്നു സർക്കാർ പ്രമാണികൾ. അവർ കുറച്ചതനുസരിച്ച് ഇവിടെ കുറഞ്ഞെങ്കിലും അവർ കൂട്ടിയതനുസരിച്ച് ഇവിടെ കൂടുകയും ഒപ്പം കുറയുകയും ചെയ്തല്ലോ എന്നൊക്കെയുള്ള ആർക്കും പിടികിട്ടാത്ത പരസ്പരവിരുദ്ധമായ മറുപടികൾ. ഒടുവിൽ മാധ്യമപ്രവർത്തകർ കണിശമായി ചോദിച്ചു: കുറയ്ക്കുമോ ഇല്ലയോ? ശിരസ്സിൽ കരതലം തുടച്ചുകൊണ്ടു മന്ത്രി ധനഗോപാൽ സമ്മതിച്ചു; പറ്റില്ല, പിടിച്ചുനിൽക്കാൻ മറ്റു വഴിയില്ല! 

ഇന്ധനവില കുറയാത്തതിന്റെ ആദ്യ അടി ആനവണ്ടിക്കായിരുന്നു. കിടപ്പിലായ കോർപറേഷനെ കസേരയിലെങ്കിലും ഇരുത്താൻ അരമന്ത്രി ആന്റണിയേട്ടൻ പാടുപെടുമ്പോഴാണ് ഇന്ധനവില കുതിച്ചത്. ഗതാഗതവും ഗതികേടും തമ്മിൽ ഏറെ അകലമൊന്നുമില്ല. സത്യം ആന്റണിയേട്ടൻ തിരിച്ചറിഞ്ഞെങ്കിലും കൈ വിടാനാകുമോ? ബസ് ചാർജ് കൂട്ടുക തന്നെ. സാധാരണക്കാരന്റെ പള്ളയ്ക്കു പിച്ചാത്തി കയറ്റരുതെന്നു പ്രതിപക്ഷം. അസ്വസ്ഥനായി ആന്റണിയേട്ടനും പറയുന്നു, കൂട്ടാതെ പറ്റില്ല; പിടിച്ചുനിൽക്കാൻ മറ്റു വഴിയില്ല. 

തൊഴിൽ കൃഷിയാണെങ്കിലും കർമം കറന്റ് വിതരണമാകയാൽ ആകെ പെട്ടിരിക്കുകയാണു കൃഷ്ണൻകുട്ടിയേട്ടൻ. എവിടെത്തൊട്ടാലും ഷോക്ക് അടിക്കും. വിവാഹപ്പന്തലിൽ നിന്നു വധുവിന്റെ താലി മോഷ്ടിക്കുന്നതിലെ ഹരംപോലെയാണു പെരുമഴക്കാലത്തെ വൈദ്യുതിനിരക്കു വർധന. വെള്ളം വേണ്ടുവോളം ഉണ്ടെങ്കിലും വൈദ്യുതിയാക്കി മാറ്റാൻ സാധിക്കാത്തതാണു നമ്മുടെ ആസൂത്രണ മികവ്. കൂട്ടലൊന്നും ഇല്ലെന്നു കൃഷ്ണൻകുട്ടിയേട്ടൻ കട്ടായം പറയുന്നുണ്ട്. ഒപ്പം വൈകിട്ട് 6 മുതൽ 10 വരെയുള്ള ഉപയോഗത്തിനു നിരക്ക് ഇത്തിരി കയറ്റിയേക്കാമെന്നും സമ്മതിക്കുന്നു. നാട്ടുകാർ വീടണയുന്ന സമയത്തല്ലേ വൈദ്യുതി വേണ്ടത്. ആ സമയത്തു നിരക്കു കൂട്ടാമോ? ഏട്ടനും സമ്മതിക്കുന്നു, അല്ലാതെ പിടിച്ചുനിൽക്കാൻ മറ്റു വഴികളില്ല.

മുഖ്യൻ മാത്രമേ പിടിച്ചുനിൽക്കുന്നുള്ളൂ. മുല്ലപ്പെരിയാറിലെ ബേബി ഡാമിൽനിന്നു മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയതിന്റെ പുകിൽ അടങ്ങിയിട്ടില്ല ഇതുവരെ. അങ്ങു സ്റ്റാലിൻ മുതൽ ഇങ്ങു സതീശൻ വരെ പറഞ്ഞു, പ്രതികരിക്കൂ മുഖ്യാ. എവിടെ മിണ്ടാൻ? ആ വിവാദം ശിരസ്സിനു നേരെ നീങ്ങിയ ശേഷം പത്രസമ്മേളനം പോലും വിളിക്കാതെ പിടിച്ചുനിൽക്കുകയാണു മുഖ്യൻ!

sudhakaran

അച്ചടക്ക പരിപാലകരെ ആവശ്യമുണ്ട്

അച്ചടക്കം, അതാണു കോൺഗ്രസിനു മുഖ്യം. അച്ചടക്കം വിട്ടൊരു കാര്യത്തിനും കോൺഗ്രസുകാരെ കിട്ടില്ല. നേതാവിന്റെ മുണ്ടഴിക്കലും ചാണകവെള്ളം തളിക്കലുമൊക്കെ ചരിത്രത്തിൽ കിടക്കുന്നുണ്ടാകാം. അതൊന്നും ഇനി ആവർത്തിക്കില്ലെന്ന ആണയിടൽ എത്രയോ കേട്ടിട്ടുണ്ടു ജനങ്ങൾ. പിറ്റേന്നു വേറെ നേതാവിന്റെ വണ്ടിയിൽ കല്ലെറിയും. തമ്മിലടിക്കാത്ത കോൺഗ്രസുകാരുണ്ടോ ഇന്ത്യാരാജ്യത്ത്. അങ്ങനെ അടിച്ചടിച്ചു കയറി വന്നവരാണു നേതാക്കളിൽ ഏറെയും.

കേരളത്തിൽ ഇത്തവണ അച്ചടക്കം കൃത്യമായി നടപ്പാക്കുമെന്ന ശപഥത്തിലാണു കുമ്പക്കുടിയാശാൻ. ഇതു പറഞ്ഞപാടെ ആശാന്റെ നല്ലകാലത്തെ ചരിത്രം ചികഞ്ഞു ചിലർ പോയിട്ടുണ്ട്. എന്തൊക്കെ കൊണ്ടുവരുമെന്നു കണ്ടറിയാം. ‌

അതിലൊന്നും ആശാൻ ആശങ്കപ്പെടുന്നേയില്ല. പുത്തൻ കോൺഗ്രസ്; പുതിയ അച്ചടക്കം. ആശാൻ ഉറച്ചു കഴിഞ്ഞു. ആശാനും സതീശനും ഒരു മെയ്യായതോടെ ഐ,എ ഗ്രൂപ്പുകൾ ഒരു മനസ്സായി. ഗ്രൂപ്പ് ഐക്യത്തിന്റെ തലതൊട്ടപ്പനായ ചാണ്ടി സാർ കഴിഞ്ഞ‍ ദിവസം ഡൽഹിയിൽ പോയിരുന്നു. ആന്ധ്രയുടെ ചുമതലക്കാരനാണല്ലോ. അവിടത്തെ ചില നൂലാമാലകൾ അഴിക്കാൻ പോയതാണത്രേ. പുറത്തുവന്ന കഥകളിൽ പക്ഷേ ആന്ധ്രയില്ല, കേരളം മാത്രമേയുള്ളൂ. 

അംഗത്വ വിതരണം നടക്കുന്നതിനാൽ പുനഃസംഘടന വേണ്ട, കെപിസിസി ഉന്നതാധികാര സമിതി വിളിക്കണം. ഇവയായിരുന്നു ഡിമാൻഡുകൾ. ആശാനെയും സാറിനെയും ഹൈക്കമാൻഡ് പിണക്കിയില്ല. പുനഃസംഘടന നടക്കട്ടെ, സമിതി യോഗം ചേരട്ടെ. ആരും ജയിച്ചില്ല; ആരും തോറ്റതുമില്ല. അതിനിടയ്ക്കാണ് ആശാൻ അച്ചടക്കച്ചുരികയുമായി ഇറങ്ങിയത്. അങ്ങേയറ്റം സിപിഎം വിരോധിയാണെങ്കിലും അവരുടെ ശൈലികളിൽ എന്നും ആകൃഷ്ടനാണ് ആശാൻ. അവരുടെ കൺട്രോൾ കമ്മിഷനെയൊക്കെ പകർത്തുന്ന ജോലി ഇന്ദിരാഭവനിൽ തകൃതിയായി നടക്കുന്നുണ്ട്. 

സംസ്ഥാന, ജില്ലാ തലങ്ങളിൽ അച്ചടക്ക പരിപാലകരാകാൻ പറ്റിയവരെ ആശാൻ അന്വേഷിക്കുന്നുണ്ട്. എന്തിനെയും നേരിടാൻ കരുത്തുള്ളവരായിരിക്കണം അവർ. അച്ചടക്കലംഘനം കല്ലായോ കമ്പായോ വരാം. ഒഴിഞ്ഞു മാറാനും എറിഞ്ഞവനെ കൃത്യമായി പുള്ളിയിട്ടു നിർത്താനും കഴിവു വേണം. സ്വന്തം ശത്രുവിനെ അച്ചടക്കലംഘനത്തിൽ കുരുക്കി സിപിഎമ്മിനോ ബിജെപിക്കോ സംഭാവന ചെയ്യരുത് തുടങ്ങിയവയാണു മാനദണ്ഡങ്ങൾ. പരിപാലകരാകാൻ വരുന്നവരുടെ പൂർവ കഥകൾ ആശാൻ മനസ്സിരുത്തി പഠിക്കേണ്ടിവരും. സ്വന്തം മണ്ഡലത്തിൽ കാലുവാരിയവർ, പോസ്റ്റർ കത്തിച്ചവർ, വോട്ടർ പട്ടികയിൽ നിന്നു കോൺഗ്രസുകാരുടെ പേരു വെട്ടി മാറ്റിയവർ ... ഇത്തരം പാരമ്പര്യങ്ങൾ ഇല്ലാത്തവരെ കണ്ടെത്തുന്നതു നിസ്സാര കാര്യമല്ലല്ലോ.

പ്രിയതമയായാൽ പിന്നെ പ്രഫസറാകാം

ഭർത്താവ് രാഷ്ട്രീയ ഭാവിയുടെ കോണിപ്പടികൾ കയറുമ്പോൾ ഭാര്യയുടെ മുഖം പ്രഭാപൂരിതമാകണം. അതിനുവേണ്ടി മാത്രം സംവരണം ചെയ്തിരിക്കുകയാണു നമ്മുടെ പല സർവകലാശാലകളിലെയും പ്രഫസർ നിയമനങ്ങൾ. സർവകലാശാലകളിൽ നിയമനത്തിന് അപേക്ഷ വാങ്ങാൻ വരുന്നവർ കൗണ്ടറിൽ അന്വേഷിക്കുന്നൊരു പതിവുചോദ്യമുണ്ട്. സഖാക്കളുടെ ഭാര്യമാരിൽ ആരെങ്കിലും അപേക്ഷ വാങ്ങിയോ? ഉണ്ടെന്നറിഞ്ഞാൽ ഉടൻ സ്ഥലം കാലിയാക്കും. 

ഭരണകേന്ദ്രത്തിലെ മുന്തിയ സെക്രട്ടറിക്കൊരു മോഹം. ഭാര്യയെ പ്രഫസറാക്കണം. മറ്റു സഖാക്കളെപ്പോലെ മുക്കാൽ ലക്ഷം ശമ്പളമുള്ള അസിസ്റ്റന്റ് പ്രഫസറല്ല ലക്ഷ്യം. ഒന്നര ലക്ഷം കിട്ടുന്ന അസോഷ്യേറ്റ് പ്രഫസർ പദവിയിലാണു കണ്ണ്. പ്രിയതമയെ സന്തോഷിപ്പിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? 

കണ്ണൂർ സർവകലാശാലയിൽ അതിന് അവസരം കണ്ടു. പക്ഷേ, യുജിസിയുടെ നെറികെട്ടൊരു നിയമം ദാ മുന്നിൽ! അസോഷ്യേറ്റാകാൻ അധ്യാപക ജോലിയിൽ 8 വർഷം അനുഭവജ്ഞാനം വേണമത്രേ. പ്രിയതമയ്ക്കു 4 വർഷം കഷ്ടിയേയുള്ളൂ. സെക്രട്ടറിയുടെ മോഹം സഫലമാകില്ലേ? കിങ്കരമൂർത്തികൾ ദിക്കേഴും അലഞ്ഞു. യോഗ്യതയിൽ വെള്ളം ചേർത്താലും അതു കലങ്ങാതങ്ങനെ കിടക്കും. ഒടുവിൽ കവടി നിരത്തി. അതാ കാലടി ഭാഗത്തു നിന്നൊരു വെളിച്ചം. നിയമസഭാ നിയന്ത്രകന്റെ ഭാര്യയ്ക്കു നിയമനം ഉറപ്പിക്കാൻ റാങ്ക് പട്ടികയെ ശീർഷാസനത്തിൽ നിർത്തിയ വിദഗ്ധ അവിടെ ഉണ്ട്. സഖാക്കൾക്കു വേണ്ടി, അവരുടെ കുടുംബത്തിനുവേണ്ടി എന്തും ചെയ്യും. മണിക്കൂറുകൾക്കകം കണ്ണൂരിലെ നിയമന ബോർഡിൽ വിദഗ്ധ ഹാജർ. രേഖകളെല്ലാം അടുക്കിയെടുത്തു വച്ചശേഷം വിദഗ്ധ വിധിച്ചു, ഗവേഷണത്തിനു പോയ 4 വർഷം കൂടി അനുഭവജ്ഞാനത്തിൽ ചേർത്തേക്കൂ. പ്രായത്തിൽ ഒരു വയസ്സു കുറവാണെങ്കിൽ ഗർഭകാലം കൂടി ചേർത്ത് ആ കുറവു നികത്താനുള്ള വൈദഗ്ധ്യം പോലും ഉണ്ടത്രേ അവർക്ക്. സംഗതി ജോർ. അഭിമുഖ നാടകാന്ത്യത്തിൽ പ്രിയതമയുടെ നിയമന ഉത്തരവു തയാർ.

ഗവേഷണകാലം സർവീസായി പരിഗണിക്കരുതെന്നു യുജിസി നിയമം ഇല്ലേ? കേസും വഴക്കുമൊക്കെ ആകില്ലേ? ഭരണഘടനയിലൊക്കെ ചില്ലറ വിശ്വാസം ഉള്ളൊരു സഖാവധ്യാപകന്റേതാണു ചോദ്യങ്ങൾ. കേസിനു പോകേണ്ടതു രണ്ടാം റാങ്കുകാരനല്ലേ? അഥവാ പോയാലും എത്ര നാൾ? എന്നിട്ടും സംശയിച്ച അധ്യാപകനോടു സഖാക്കൾ പറഞ്ഞു, ഒരു കഥ സൊല്ലുട്ടുമാ? കൊച്ചി സർവകലാശാലയിൽ അസി.പ്രഫസർ തസ്തിക കണ്ടപ്പോൾ അവിടെ ഒരു അത്യുന്നത സഖാവിന്റെ മിഴികൾ വിടർന്നു. മാസം രണ്ടു കഴിഞ്ഞില്ല, നിയമന ഉത്തരവു ഭാര്യയുടെ കയ്യിൽ. കേസും വയ്യാവേലിയുമായി കുറെനാൾ നടന്നു രണ്ടാം റാങ്ക് നേടിയ ആൾ. ഇപ്പോൾ കോടതിയെന്നു കേട്ടാൽ കുളിരും പനിയുമാണത്രേ!

സ്റ്റോപ് പ്രസ്

തനിക്കുനേരെയുള്ള സൈബർ ആക്രമണങ്ങൾക്കുപിന്നിൽ നേതാക്കളുമായി ബന്ധമുള്ളവരെന്ന് വി.ഡി.സതീശൻ.

ജനങ്ങളുമായി ബന്ധമുണ്ടോ എന്നാണ് അറിയേണ്ടത്. 

English Summary: Political developments in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com