ADVERTISEMENT

കാസർകോട് ഗവ. കോളജിൽ വിദ്യാർഥി പ്രിൻസിപ്പലിന്റെ കാലുപിടിച്ച കഥയുണ്ടായതു കഴിഞ്ഞയാഴ്ചയാണ്. കാലുപിടിക്കാൻ പ്രിൻസിപ്പൽ പറഞ്ഞതുകൊണ്ടാണ് പിടിച്ചതെന്നു വിദ്യാർഥിയും വിദ്യാർഥി വന്നു കാലിൽ വീഴുകയായിരുന്നുവെന്നു പ്രിൻസിപ്പലും വിശദീകരിച്ചതോടെ സംശയത്തിന്റെ പൊടി കാലിൽനിന്നിറങ്ങി നടന്നു.

കാലുപിടിക്കുന്നതിനു ഭാരതീയമായൊരു ശാസ്ത്രമുണ്ട് എന്നതിനാൽ ആ ശാസ്ത്രം പാലിക്കപ്പെട്ടോ എന്നാണു പരിശോധിക്കേണ്ടതെന്ന് അപ്പുക്കുട്ടൻ കരുതുന്നു. ചരണസ്പർശം എന്നു പേരുള്ള ഒരു കാലുപിടിക്കൽ ക്രമം നമ്മുടെ ഭാരതഭൂമിയിൽ വേദകാലം മുതൽ നിലവിലുണ്ടായിരുന്നു എന്ന് ആരുടെ കാലിലും നോക്കാതെ പറയാൻ കഴിയും. അതുകൊണ്ടാണു മുതിർന്നവരുടെ കാലിൽ തൊട്ടുവന്ദിക്കാൻ നമ്മുടെ പൂർവികർ കുഞ്ഞുങ്ങളെ പഠിപ്പിച്ചുപോന്നത്. ആചാര വിധിപ്രകാരം കാലുപിടിച്ചാൽ ചരണസ്പർശത്തിൽനിന്ന് അനുഗ്രഹങ്ങളുടെ മഹാപ്രവാഹമാണുണ്ടാവുക.

മുട്ടു മടക്കാതെ ശരീരത്തിന്റെ മുകൾഭാഗം വളച്ചു കുനിയുക എന്നതാണു ശാസ്ത്രവിധിയുടെ ആദ്യഭാഗം. പിന്നെ, രണ്ടു കയ്യും ഒരേ സമയം നീട്ടണം. ഇടതു കൈവിരലുകളുടെ അറ്റം കാലുടമയുടെ വലതു കാൽപാദത്തിൽ തൊടണം; വലതു കൈവിരലുകൾ ഇടതു പാദത്തിലും. കാലുടമ വലതു കൈകൊണ്ടു തലയിൽ തൊട്ട് അനുഗ്രഹിക്കുന്നതോടെ ചരണസ്പർശക്രമം പൂർത്തിയാകുന്നു. ശരീരത്തിന്റെ ഇടതുവശത്തുള്ളതു പ്രതികൂല ഊർജവും വലതു വശത്തുള്ളത് അനുകൂല ഊർജവുമായതിനാൽ കൈകളുടെ ഇടതു–വലതു സ്പർശത്തിലൂടെയാണ് ഊർജപ്രവാഹചക്രം പൂർത്തിയാവുക. 

കയ്യായാലും കാലായാലും വിരലഗ്രങ്ങളിലാണു ഞരമ്പുകൾ അവസാനിക്കുന്നതെന്നു നമുക്കറിയാം. കൈവിരലുകൾ കാലുടമയുടെ പാദങ്ങളിൽ സ്പർശിക്കുമ്പോൾ രണ്ടു ശരീരങ്ങളിലെയും ഊർജപ്രവാഹങ്ങൾ കൂട്ടിമുട്ടുന്നു; പ്രവാഹവൃത്തം പൂർണമാകുമ്പോൾ ഊർജം ഒന്നുചേരുന്നു. 

മറ്റൊരാളുടെ കാലിൽ തൊടുമ്പോൾ നമ്മിൽനിന്നു ഞാനെന്ന ഭാവം ഒഴിഞ്ഞു പോകുകയാണ്. എളിമയുടെ ആ പ്രവാഹമുണ്ടാകുമ്പോൾ കാലുടമയുടെ മനസ്സും ഹൃദയവും നിറഞ്ഞ് നന്മ പുറത്തേക്കൊഴുകുന്നു. അതിനെയാണു നാം അനുഗ്രഹം എന്നു വിളിക്കുന്നത്. 

ഹസ്തദാനത്തിലും ആലിംഗനത്തിലുമൊക്കെയുണ്ടു സമാന ഊർജപ്രവാഹങ്ങൾ. നമുക്കു തൽക്കാലം കാലി‍ൽത്തന്നെ പിടിക്കാം. കാലുപിടിക്കലിൽനിന്ന് അനുഷ്ഠാനങ്ങൾ മാറ്റിവച്ചാൽ കാലുവാരൽ എന്ന ആയോധന കലയിലെത്താം. ഒറ്റവാരലിൽ വീഴ്ത്തുന്നതാണു സർജിക്കൽ സ്ട്രൈക്ക്. ഈ അറ്റകയ്യിലേക്കുള്ള യാത്രയിൽ കാലൊച്ച കേൾപ്പിക്കാത്ത ഒരു സുകുമാരകലയുടെ പോക്കുവരവുണ്ട്: കാൽനക്കൽ. അതിനു ശാസ്ത്രവും വേണ്ട; അനുഷ്ഠാനവും വേണ്ട. 

മനുഷ്യകാൽപാദം എൻജിനീയറിങ് മികവാർന്ന ഒരു കലാശിൽപമാണെന്നു വിശ്വകലാകാരന്മാരിലെ മഹാ എൻജിനീയറായിരുന്ന ലിയനാഡോ ഡ വീഞ്ചി പറഞ്ഞിട്ടുണ്ട്. 

ഏതുനേരവും തൊഴി ഏറ്റുവാങ്ങാനുള്ള സമ്മതത്തിന്റെ നക്കൽ തയാറാക്കിവച്ചുവേണം ഈ കലാപ്രകടനത്തിനിറങ്ങിത്തിരിക്കാൻ എന്നുമാത്രം.

 

English Summary: Kasaragod government college principal forced student to fall at her feet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com