ADVERTISEMENT

പനജി∙ കണ്ടുകണ്ടങ്ങിരിക്കും നേതാവ് ഇനിയേതു പാർട്ടിയിലേക്കു പോകുമെന്നു സംശയിച്ചു നിൽക്കുകയാണ് ഗോവയിലെ വോട്ടർമാർ. കഴിഞ്ഞതവണ തിരഞ്ഞെടുക്കപ്പെട്ട 40 എംഎൽഎമാരിൽ 24 പേരും അഞ്ചു വർഷത്തിനിടെ കൂറുമാറി. അതായത് 60%. മറുകണ്ടംചാട്ടത്തിൽ ഇതു രാജ്യത്തെ റെക്കോർഡാണെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആർ) റിപ്പോർട്ടിലുണ്ട്. കൂറുമാറി സ്ഥാനമുറപ്പിച്ചവർ ഉദ്ദേശിച്ച സീറ്റ് കിട്ടാതെ പിന്നെയും മറുകണ്ടം ചാടുന്നു. അവസാനിക്കാത്ത കസേരകളി കണ്ട് അസ്വസ്ഥരായി നിൽക്കുന്ന വോട്ടർമാരുടെ മുന്നിലേക്കാണ് തിരഞ്ഞെടുപ്പു വന്നെത്തുന്നത്. എറണാകുളം ജില്ലയെക്കാൾ അൽപം കൂടി വലുപ്പവും അതിന്റെ പകുതിയോളം മാത്രം ജനസംഖ്യയുമുള്ള ഒരു സംസ്ഥാനത്താണ് ഇതെല്ലാം അരങ്ങേറുന്നത്. 

ആകെ 11.6 ലക്ഷം വോട്ടർമാർ. മുപ്പതിനായിരത്തിൽ താഴെയാണ് മിക്ക മണ്ഡലങ്ങളിലെയും വോട്ടർമാരുടെ എണ്ണം. അതുകൊണ്ടു തന്നെ പാർട്ടിയേക്കാളുപരി വ്യക്തിബന്ധങ്ങളാണ് മിക്ക മണ്ഡലങ്ങളിലും ജയപരാജയങ്ങൾ നിർണയിക്കുന്നത്. പ്രലോഭനങ്ങളിൽപെട്ടുള്ള കൂറുമാറ്റങ്ങൾക്കു വേഗം കൂട്ടുന്നതും ഇതുതന്നെ.

ഭരണവിരുദ്ധവികാരത്തിലും അഴിമതി ആരോപണങ്ങളിലും വിയർക്കുന്ന ബിജെപിക്ക് തൃണമൂലിന്റെയും ആംആദ്മി പാർട്ടിയുടെയും വരവ് ആശ്വാസമാണ്. കോൺഗ്രസിന്റെ വോട്ട് ഇവർ ഭിന്നിപ്പിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു. എൻസിപി– ശിവസേന സഖ്യം പിടിക്കുന്ന ചെറിയ ശതമാനം വോട്ടുകളും കോൺഗ്രസിനെ ബാധിച്ചേക്കും. വിശാലമുന്നണിയാകാമെന്ന ഇരുപാർട്ടികളുടെയും നിർദേശം കാര്യമായ വേരോട്ടമില്ലാത്തവരെന്നു പറഞ്ഞ് കോൺഗ്രസ് തള്ളുകയായിരുന്നു. വെവ്വേറെ മത്സരിച്ച കഴിഞ്ഞതവണ മൂന്നു ശതമാനത്തിൽ താഴെ വോട്ടാണ് ഇരുപാർട്ടികൾക്കും ലഭിച്ചത്. 

പ്രതിപക്ഷ വോട്ടുകളിലെ ഭിന്നിപ്പ് കോൺഗ്രസിനെ ബാധിക്കുമ്പോൾ ഏതാണ്ട് അതിനു തുല്യമായി ഭരണവിരുദ്ധ വികാരം ബിജെപിയെയും ബാധിച്ചേക്കാം. ജയം ഉറപ്പായിരുന്ന അഞ്ചു മണ്ഡലങ്ങളിൽ ബിജെപിക്ക് വിമതർ ഭീഷണിയാണ്. ചുരുക്കത്തിൽ കോൺഗ്രസും ബിജെപിയും ഒരുപോലെ വെല്ലുവിളി നേരിടുന്നു. 

ബിജെപിക്ക് കടമ്പകളേറെ

സർക്കാർ ജോലിക്ക് 25 ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉൾപ്പെടെ നേരിട്ടു വിയർക്കുകയാണ് ബിജെപി. ലൈംഗിക പീഡന ആരോപണത്തെത്തുടർന്നു രാജിവച്ച മന്ത്രി മിലിന്ദ് നായിക്കിനു പാർട്ടി വീണ്ടും സീറ്റ് നൽകിയതും വിവാദമായി. കോൺഗ്രസിൽ നിന്നടക്കം പുറത്തുനിന്നു വന്നവർക്ക് സീറ്റ് നൽകാൻ പഴയ നേതാക്കളെ അവഗണിച്ചതിലെ അസ്വസ്ഥതയും പുകയുന്നു. മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ അടക്കമുള്ളവർ സീറ്റ് ലഭിക്കാത്തതിനാൽ വിമതരായി മത്സരിക്കുന്നതും ക്ഷീണം. പരീക്കറെപ്പോലെ പൊതുസ്വീകാര്യതയുള്ള മുഖമില്ലെന്നതും പ്രതിസന്ധിയാണ്. 

ജനസംഖ്യയുടെ 66% വരുന്ന ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാനാണു ബിജെപിയുടെ ശ്രമം. കോൺഗ്രസിനു ലഭിക്കാൻ സാധ്യതയുള്ള ന്യൂനപക്ഷ വോട്ടുകൾ 12 ക്രിസ്ത്യൻ സ്ഥാനാർഥികളെ ഇറക്കി ഭിന്നിപ്പിക്കാനും ശ്രമിക്കുന്നു. ജനസംഖ്യയുടെ 25 % ആണു ക്രൈസ്തവർ. 

പരീക്ഷണത്തിന്റെ ‘പുതിയ മുഖം’

2017ൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി 17 സീറ്റ് നേടിയിട്ടും ഭരണം പിടിക്കാൻ പറ്റാതെ പോയതിന്റെ ക്ഷീണം കോൺഗ്രസിന് ഇനിയും മാറിയിട്ടില്ല. ഇതിൽ 15 പേരും പല ഘട്ടങ്ങളിലായി പാർട്ടി വിട്ടു. ശേഷിക്കുന്ന രണ്ടു പേരും മുൻമുഖ്യമന്ത്രിമാരാണ്. പ്രതാപ് സിങ് റാണെയും (83) ദിഗംബർ കാമത്തും (67). 

റാണെയ്‌ക്കെതിരെ ബിജെപി മരുമകളെ രംഗത്തിറക്കിയതോടെ അദ്ദേഹം മത്സരരംഗത്തുനിന്നു പിന്മാറി. ഒരേയൊരു സീനിയർ മുഖം ഇതോടെ കാമത്ത് മാത്രമായി. കഴിഞ്ഞ തവണ പരാജയപ്പെട്ടവരും തഴക്കമുള്ളവരുമായ പ്രാദേശിക നേതാക്കൾ കളത്തിലുണ്ടെങ്കിലും സ്ഥാനാർഥികളിൽ നല്ലൊരു ശതമാനവും പുതുമുഖങ്ങളാണ്. 

ജയിക്കുന്നവർ പാർട്ടി വിടുമെന്ന പ്രചാരണം വ്യാപകമായപ്പോൾ എല്ലാ സ്ഥാനാർഥികളെയും ആരാധനാലയങ്ങളിലെത്തിച്ചു സത്യം ചെയ്യിക്കേണ്ട അവസ്ഥയിലെത്തി കോൺഗ്രസ്. മന്ത്രിസ്ഥാനം ഉപേക്ഷിച്ചു ബിജെപിയിൽനിന്നു കോൺഗ്രസിൽ ചേർന്ന മൈക്കിൾ ലോബോയുടെ സാന്നിധ്യം കോൺഗ്രസിന്റെ ആത്മബലം ഉയർത്തിയിട്ടുണ്ട്. 

7 സീറ്റുകളുള്ള ബർദേസ് താലൂക്കിൽ സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം. ഗോവ ഫോർവേഡ് പാർട്ടിയുമായുള്ള സഖ്യത്തിലും പാർട്ടി പ്രതീക്ഷ പുലർത്തുന്നു. 

goa-election-2022-aap-congress

ചിറകു വിടർത്താൻ എഎപി, തൃണമൂൽ

ഗോവയുടെ ഓരോ മുക്കിലും മൂലയിലും മമത ബാനർജിയുടെയും അരവിന്ദ് കേജ്‌രിവാളിന്റെയും ചിത്രങ്ങളുമായി പ്രചാരണബോർഡുകൾ നിറഞ്ഞുനിൽക്കുന്നു. എന്നാൽ, തൃണമൂലും ആം ആദ്മി പാർട്ടിയും ‘ഗോവൻ’ അല്ല എന്ന എതിർപ്രചാരണവും ശക്തമാണ്. തൃണമൂൽ ഇത്ര ആവേശത്തോടെ ഗോവയിൽ എത്തിയിരിക്കുന്നത് എന്തിനെന്ന ചോദ്യം വോട്ടർമാരുടെ മനസ്സിലുമുണ്ട്. 

മനോഹർ പരീക്കർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പരിസ്ഥിതി പ്രശ്‌നങ്ങളുടെ പേരിൽ നിർത്തിവച്ച ഇരുമ്പയിര്, മാംഗനീസ് ഖനനം പുനരാരംഭിക്കുമെന്നാണു മിക്ക പാർട്ടികളുടെയും തിരഞ്ഞെടുപ്പു വാഗ്ദാനം. രണ്ടു ലക്ഷത്തിലേറെപ്പേർ പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്തിരുന്ന ഖനിമേഖലയുടെ അടച്ചുപൂട്ടൽ വൻതോതിൽ തൊഴിൽ നഷ്ടവും സർക്കാരിനു വരുമാനനഷ്ടവുമുണ്ടാക്കി. തൊഴിലില്ലായ്മ വലിയ തിരഞ്ഞെടുപ്പു പ്രശ്‌നമായി ഉയർന്നുവന്നിരിക്കുകയാണ്. 

തിരഞ്ഞെടുപ്പു വിഷയങ്ങൾ എന്തു തന്നെയായാലും ആരു ജയിക്കും എന്നതല്ല, ആരു ഭരിക്കും എന്നതായിരിക്കും ഗോവയിലെ പ്രസക്തമായ ചോദ്യം. ഫലം പുറത്തുവന്നാലും കരുനീക്കങ്ങൾ അവസാനിക്കില്ല. കാസിനോകളിലെപ്പോലെ കളികൾ പിന്നെയും ബാക്കി. 

2017ലെ തിരഞ്ഞെടുപ്പ് ഫലം

പാർട്ടി        സീറ്റ്    ശതമാനം

ബിജെപി      13       32.5% 

കോൺഗ്രസ് 17    28.4%

എംജിപി       3    11.3% 

ജിഎഫ്പി     3    3.5%

എഎപി        0    6.3%

എൻസിപി     1    2.3% 

സ്വതന്ത്രർ      3   11.1% 

മറ്റുള്ളവർ       0   3.6%

ആകെ സീറ്റ്  - 40

പ്രതീക്ഷകൾ, വെല്ലുവിളികൾ

പഞ്ചകോണ മത്സരമാണെങ്കിലും പ്രധാന പോരാട്ടം ബിജെപിയും കോൺഗ്രസും തമ്മിൽ തന്നെ. ഓരോ കൂട്ടരുടെയും പ്രതീക്ഷകളും വെല്ലുവിളികളും ഇങ്ങനെ:

ബിജെപി

∙ 10 വർഷമായി ഭരിക്കുന്ന ബിജെപിക്കെതിരെ ഭരണവിരുദ്ധവികാരവും അഴിമതി 

ആരോപണവും ശക്തം.

∙ പരീക്കറുടെ അസാന്നിധ്യം ക്ഷീണമാകുന്നു. 

∙ ഫണ്ടും സംഘടനാ സംവിധാനങ്ങളും ബലം. 

കോൺഗ്രസ്–ജിഎഫ്പി സഖ്യം

∙ ശക്തരായ നേതാക്കൾ പാർട്ടിവിട്ടതിനാൽ കോൺഗ്രസ് രണ്ടാംനിരയെയും പുതുമുഖങ്ങളെയുമാണു രംഗത്തിറക്കിയിരിക്കുന്നത്. 

∙ പരമ്പരാഗത വോട്ടിലും ഭരണവിരുദ്ധ വികാരത്തിലും ഗോവ ഫോർവേഡ് പാർട്ടിയുമായുള്ള (ജിഎഫ്പി) സഖ്യത്തിലുമാണു കോൺഗ്രസിന്റെ പ്രതീക്ഷ.

∙ ഫണ്ടിന്റെ അപര്യാപ്തത . സംഘടനാ ദൗർബല്യങ്ങളുമുണ്ട്. 

തൃണമൂൽ– എംജിപി സഖ്യം

∙ തൃണമൂലിന് ആദ്യമുയർത്തിയ ആവേശം നിലനിർത്താനായിട്ടില്ല. 

∙ കോൺഗ്രസിൽ നിന്നടക്കം അടർത്തിമാറ്റിയവരിൽ ചിലർ വോട്ടുപിടിച്ചേക്കും.

∙ വലിയ തോതിൽ പണമിറക്കുന്നു.

∙ മുൻപു ശക്തമായ വേരോട്ടമുണ്ടായിരുന്ന എംജിപിക്ക്  2–3 സീറ്റ് നേടാമെന്നു പ്രതീക്ഷ.

ആം ആദ്മി പാർട്ടി 

∙ കഴിഞ്ഞ തവണത്തെ 6.3% വോട്ട് ഇത്തവണ ഇരട്ടിയാക്കാമെന്നു പ്രതീക്ഷ. 

∙ ഇത്തവണ അക്കൗണ്ട് തുറന്നേക്കും

എൻസിപി–ശിവസേന സഖ്യം 

∙ ഇരുപാർട്ടികൾക്കും വലിയ വോട്ട് ബാങ്കില്ല.  

∙ ശിവസേനയടങ്ങുന്ന ഗോവ സുരക്ഷാ മഞ്ചിന് 2017ൽ ലഭിച്ചത് 10,745 വോട്ടുകൾ

∙ എൻസിപിക്ക് 2017ൽ ലഭിച്ചത് 20,916 വോട്ടുകൾ

English Summary: Goa Assembly election special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com