ADVERTISEMENT

കർഷകസമരവും തൊഴിൽ മേഖലയിൽ കോവിഡുണ്ടാക്കിയ സമ്മർദവും മറ്റും കാരണം കേന്ദ്ര ബജറ്റ് കൃഷിയെ കാര്യമായി പരിഗണിക്കും എന്നായിരുന്നു പ്രതീക്ഷ. ഏതാനും പരിഷ്കാരങ്ങളും വകയിരുത്തലുകളിലുള്ള ചെറിയ വർധനയുമൊഴിച്ചാൽ കൃഷിയെയും കർഷകരെയും ധനമന്ത്രി അവഗണിച്ചു. രാസവള സബ്സിഡിയിൽ വലിയ കുറവാണു വരുത്തിയത്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പതിവുപ്രഖ്യാപനം പോലുമുണ്ടായില്ല

ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ കൃഷി മേഖലയ്ക്കായി കാര്യമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷ വളരെ ശക്തമായിരുന്നു. സാമ്പത്തിക സർവേയിൽ കൃഷിരംഗത്തെപ്പറ്റി ഉണ്ടായിരുന്ന പരാമർശങ്ങൾ, കർഷക സംഘടനകൾ നടത്തിയ മാരത്തൺ സമരവും അതെത്തുടർന്ന് സുപ്രധാന കൃഷിനിയമങ്ങൾ പിൻവലിക്കേണ്ടിവന്നതും, നഗരങ്ങളിൽനിന്നു ഗ്രാമങ്ങളിലേക്കു തൊഴിലാളികൾ കൂട്ടമായി തിരികെപ്പോയതുവഴി ഗ്രാമീണ തൊഴിൽലഭ്യതയിലുണ്ടായ സമ്മർദം എന്നിങ്ങനെ വളരെ പ്രകടമായ കാരണങ്ങളാണ് ആ പ്രതീക്ഷയ്ക്ക് അടിസ്ഥാനമായത്. 

എന്നാൽ, ബജറ്റ് ആ ദിശയിൽ ഒന്നും മുന്നോട്ടുവച്ചില്ല. ചില പരിഷ്കാരങ്ങൾ, ഡിജിറ്റൽ ആകാനുള്ള ഊന്നൽ, ചില പദ്ധതികളുടെ തുടർച്ച, ചില വകയിരുത്തലുകളിൽ വരുത്തിയ ചെറിയ വർധന– കഴിഞ്ഞു, ബജറ്റിൽ കൃഷിമേഖലയ്ക്കുള്ള സ്ഥാനം. വിപണിക്കു വേണ്ടുന്ന പരിഷ്കാരങ്ങളോ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പതിവു പ്രഖ്യാപനം പോലുമോ ബജറ്റിൽ ഇടം കാണാത്തതു ദുരൂഹം. അവ ഇനി സർക്കാരിന്റെ മുൻഗണനയല്ലെന്നാണോ കരുതേണ്ടത്? എന്നിരുന്നാലും, കൃഷിരംഗത്തോടുള്ള സമീപനത്തിൽ കാതലായ മാറ്റം കാണാനുണ്ട്. എന്തൊക്കെയാണു ബജറ്റിലെ മുഖ്യ ഘടകങ്ങളെന്നുനോക്കാം. 

കാർഷികോൽപന്നങ്ങൾ താങ്ങുവിലയ്ക്കു സംഭരിക്കുന്ന രീതി തുടരുമെന്ന് അക്കാര്യത്തിനു നൽകിയ ഊന്നൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം അതിനു നീക്കിവച്ചത് 2,86,469 കോടി രൂപ ആയിരുന്നത് ഇക്കുറി 2,06,831 കോടി ആയിട്ടുണ്ട്. എന്നാൽ, ഏകദേശം 80,000 കോടി രൂപയുടെ കുറവു കാണുന്നതിനർഥം സംഭരണത്തോത് കുറയുമെന്നല്ല. മറിച്ച്, കോവിഡ് സ്പെഷൽ ഭക്ഷ്യ സബ്സിഡി അവസാനിപ്പിക്കുന്നതോടെ വിതരണത്തിൽ കുറവുണ്ടാകുമെന്നാണ്. 

രാസവളങ്ങളുടെ വില ഉയരുന്ന വേളയാണെങ്കിലും രാസവള സബ്സിഡി 1,40,122 കോടിയിൽനിന്ന് 1,05,222 കോടിയായി കുറച്ചിരിക്കുകയാണ്. കാരണം വ്യക്തമല്ല. ‘രാസരഹിത പ്രകൃതിസൗഹൃദ കൃഷി’ക്ക് ഊന്നൽ‌ നൽകിയുള്ള പ്രഖ്യാപനത്തിന്റെ ഭാഗമായി ഇതു പറഞ്ഞിട്ടുമില്ല. സബ്സിഡി ഇനത്തിൽ ലാഭിക്കുന്ന തുക നാച്വറൽ ഫാമിങ്ങിനായി വകയിരുത്തുമെന്ന വ്യക്തമായ ലക്ഷ്യവും ബജറ്റിൽ കാണുന്നില്ല. ആവശ്യത്തിൽ കുറഞ്ഞ വകയിരുത്തൽ എന്നേ ഇതിനെ കാണാനാകൂ. പോഷക സമൃദ്ധമായ മിലെറ്റുകളുടെ (തിന, ചാമ പോലെയുള്ളവ) കാര്യത്തിൽ പ്രത്യേക പരാമർശമുണ്ട്; എന്നാൽ അവിടെയും വ്യക്തമായ തുക വകയിരുത്തൽ കാണാനില്ല. 

എണ്ണക്കുരു ഉൽപാദനം വർധിപ്പിക്കുന്നതിനു തുക വകയിരുത്തിയത്, ഭക്ഷ്യഎണ്ണ ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് (വർഷം 13–14 ദശലക്ഷം ടണ്ണാണ് ഇപ്പോൾ വാർഷിക ഇറക്കുമതി). എണ്ണപ്പനയ്ക്കു കൂടുതൽ പ്രാമുഖ്യം കൈവരും. 

പൊതുമേഖലയിലെ ഗവേഷണ– വികസന കേന്ദ്രങ്ങളുടെ പങ്കാളിത്തത്തോടെ കർഷകർക്കു ഡിജിറ്റലും ഹൈ–ടെക്കുമായ സേവനങ്ങൾ നൽകുമെന്നതു ബജറ്റിലെ മുഖ്യപ്രഖ്യാപനങ്ങളിലൊന്നാണ്. ഇതും പ്രകൃതിദത്ത, സീറോ ബജറ്റ്, ജൈവകൃഷിക്ക് ഊന്നൽ നൽകി കാർഷിക സർവകലാശാലകളുടെ സിലബസ് പരിഷ്കരിക്കുന്നതും രാസരഹിത ജൈവകൃഷിയിലേക്കു ക്രമേണയുള്ള മാറ്റത്തിനു ചവിട്ടുപടികളാകും. ഈ പരിശ്രമത്തിന് ഐസിഎആറും കൃഷിവകുപ്പും ചേർന്നാകും ചുക്കാൻ പിടിക്കുക. ദീർഘകാല പദ്ധതി ഈ വർഷം ആരംഭിക്കുമെന്നു കരുതാം. 

farmer-budget

സ്റ്റാർട്ടപ്പുകൾക്കു മൂലധനം മികച്ച തീരുമാനം

കിസാൻ ഡ്രോണുകളെപ്പറ്റി പ്രധാന പരാമർശമുണ്ട്. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ഇതിനെ ഒരുപാടുപേർ സ്വാഗതം ചെയ്തിട്ടുമുണ്ട്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഡ്രോണുകൾക്കു പരിമിതമായ ഉപയോഗമേയുണ്ടാകൂ എന്നു മനസ്സിലാക്കണം. എന്തായാലും, ആവശ്യത്തിനു ഡ്രോൺ വാടകയ്ക്കെടുക്കാവുന്ന ‘ഡ്രോൺ– ആസ്– എ – സർവീസ്’ രീതിയാണു പരാമർശിക്കപ്പെട്ടത്. പോഷകങ്ങളോ കീടനാശിനികളോ തളിക്കാൻ ഡ്രോൺ ഉപയോഗിക്കുന്ന രീതി വലിയ തോതിൽ നടപ്പാക്കാനാകുമോ എന്നെനിക്കു സംശയമുണ്ട്; അതു പല പ്രശ്നങ്ങൾക്കും ഇടയാക്കുമെന്നതിനാൽ. എന്നാൽ, വിളകളുടെ പോഷണനില ഉൾപ്പെടെയുള്ള കാര്യങ്ങളറിയാനുള്ള സർവേ, ഇൻഷുറൻസ് സംബന്ധമായ വിലയിരുത്തലുകൾ, വരൾച്ച– വെള്ളപ്പൊക്ക നിലയുടെ സർവേ തുടങ്ങിയവയ്ക്കു ഡ്രോൺ കാര്യക്ഷമമായി ഉപയോഗിക്കാനാകും. 

നബാർഡിന്റെ പ്രത്യേക സംവിധാനത്തിലൂടെ സ്റ്റാർട്ടപ്പുകൾക്കു മൂലധനം നൽകുമെന്നത്, പുതുതലമുറ അഗ്രി– ടെക് സ്റ്റാർട്ടപ്പുകളെയും ഫാർമർ പ്രൊഡ്യൂസർ സംഘടനകളെയും സഹായിക്കാനുതകുന്ന മികച്ച തീരുമാനമാണ്. പുതിയ സഹകരണ മന്ത്രാലയം വഴി, പ്രാഥമിക കൃഷി സഹകരണസംഘങ്ങളെ ഡിജിറ്റൈസ് ചെയ്യുന്നതു ഗ്രാമീണ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തും. 

കാര്യമായ ഫണ്ട് നീക്കിവച്ചിട്ടുള്ള 2 വകുപ്പുകളാണു മൃഗസംരക്ഷണവും മത്സ്യബന്ധനവും. ഇവ രണ്ടും അതിവേഗവളർച്ചയുള്ള മേഖലകളാകയാൽ ഈ വലിയ വകയിരുത്തൽ തികച്ചും നീതിയുക്തം. മൃഗസംരക്ഷണത്തിൽ ഊന്നൽ കൊടുത്തിരിക്കുന്നതു കുളമ്പുരോഗം, ബ്രൂസെലോസിസ് എന്നിവ ഇല്ലാതാക്കുന്നതിനാണ്. എല്ലാ മൃഗങ്ങളെയും എല്ലാ വർഷവും സമയത്തു വാക്സിനേഷൻ നടത്താമെങ്കിൽ ഈ 2 രോഗങ്ങളും അടുത്ത 5 വർഷം കൊണ്ട് ഇല്ലാതാക്കാം.

ശരിക്കും ഘടനാപരമായ മാറ്റം എന്നു പറയാവുന്നത് രാഷ്ട്രീയ കൃഷി വികാസ് യോജനയിലേക്കുള്ള (ആർകെവിവൈ) തിരിച്ചുപോക്കാണ്. ഒട്ടേറെ ചെറു പദ്ധതികൾ സംയോജിപ്പിച്ച് 2007–08ൽ രൂപം നൽകിയ ഈ പദ്ധതി, ഓരോ സംസ്ഥാനത്തിനും സ്വന്തം ആവശ്യങ്ങളും മുൻഗണനാനയവും അനുസരിച്ചു പദ്ധതികൾ നടപ്പാക്കാൻ പ്രത്യേക കേന്ദ്ര സഹായം ലഭ്യമാക്കുന്ന ഒന്നായിരുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു സമിതിക്ക്, വിശാലമാനദണ്ഡങ്ങളനുസരിച്ച്, പദ്ധതികൾ അംഗീകരിക്കാനാകുമായിരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ പദ്ധതിയുടെ പ്രാധാന്യം കുറഞ്ഞുകുറഞ്ഞു വന്ന്, ഒടുവിൽ ബജറ്റ് വിഹിതം വെറും 2000 കോടി രൂപയായി കുറഞ്ഞു. ഈ ബജറ്റിൽ അത് 10,433 കോടിയായി ഉയർത്തി. ഇതു സംസ്ഥാനങ്ങൾക്കു കൃഷിവരുമാനം വർധിപ്പിക്കുന്ന നൂതനാശയങ്ങൾ ആവിഷ്കരിക്കാൻ അവസരം തുറക്കും. 

ഇതൊക്കെയാണ് ഇത്തവണത്തെ ബജറ്റിൽ കൃഷിമേഖലയ്ക്കായി കൊണ്ടുവന്നിരിക്കുന്ന പദ്ധതികൾ. ഗ്രാമീണ തൊഴിലുറപ്പുപദ്ധതിക്കും ജലവിഭവകാര്യത്തിനുമുള്ള വകയിരുത്തലുകളും കാർഷിക മേഖലയെ സ്വാധീനിക്കും. അവ ഇവിടെ ചർച്ച ചെയ്തിട്ടില്ല. കർഷകർക്കു സന്തോഷിക്കാൻ കാര്യമായി ഒന്നുമില്ല. പുതുതായി ഒന്നും അവർക്കുവേണ്ടി കൊണ്ടുവന്നിട്ടില്ല. പക്ഷേ, ഒന്നും നഷ്ടപ്പെട്ടില്ലെന്നു സമാധാനിക്കാം. 

farmer-budget

കേരളം ചെയ്യേണ്ടത്; ശ്രീലങ്കയുടെ അബദ്ധം പാഠമാകണം

രാസരഹിത ജൈവകൃഷി’ കേരളം ഒരു വെല്ലുവിളിയായിത്തന്നെ ഏറ്റെടുക്കണം. ശ്രീലങ്കയ്ക്കു പറ്റിയ അബദ്ധം പിണയുകയുമരുത്. ജൈവരീതിയിലേക്കുള്ള മാറ്റം പതുക്കെയും കൃത്യമായ ചുവടുകളോടെയുമാകണം. കൃഷിച്ചെലവു കുറയുകയും വില ഉയരുകയും ചെയ്യുന്നതു വഴി കർഷകരുടെ അസ്സൽ വരുമാനം ഉയരുമെന്നുണ്ടെങ്കിൽ മാത്രമേ ജൈവകൃഷിയിലേക്കുള്ള മാറ്റം സുഗമമാകൂ. ഇതിന്, പരമ്പരാഗത കൃഷി വികസന സേവനങ്ങളി‍‍ൽ വലിയ അഴിച്ചുപണി വേണം, കാർഷികോൽപന്നങ്ങളിൽ മെച്ചപ്പെട്ട ഏകോപനം വേണം, വിപണനത്തിനു സംഘടിത സ്വഭാവം വേണം. 

ഒരു തറവില നിശ്ചയിക്കലും പൊതുമേഖലാ സ്ഥാപനം രൂപീകരിക്കലുമായി ചാടിയിറങ്ങരുത്; അബദ്ധമാകും. അനുഭവസമ്പത്തുള്ള കർഷകരുടെയും (മനോരമ കർഷകശ്രീ അവാർഡ് ജേതാവ് ഉദാഹരണം) കാർഷിക സർവകലാശാലകളുടെയും വിജ്ഞാനശേഖരം പ്രയോജനപ്പെടുത്താനുള്ള നൂതന ഫീൽഡ് ഗവേഷണ–വികസന പദ്ധതിയിലൂടെയേ ജൈവകൃഷിയിലേക്കുള്ള പരിവർത്തനം കുറ്റമറ്റതാക്കാനാകൂ. (ഓരോ പ്രദേശത്തെയും സൂക്ഷ്മ കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്തുള്ള പ്രകൃതിസൗഹൃദ കൃഷി മാതൃകകൾ ഉണ്ടാകട്ടെ). കർഷകർക്ക് ഉയർന്ന മൂല്യം കിട്ടുന്നു എന്നുറപ്പാക്കാൻ ഫണ്ടിങ്ങല്ല, നയങ്ങളും കർഷകരുടെ കൂട്ടായ്മകളുമാണ് (സഹകരണസംഘങ്ങൾ, കർഷകരുടെ കമ്പനികൾ) കൂടുതൽ ഉപയോഗപ്പെടുത്തേണ്ടത്. 

നബാർഡ‍ിന്റെ പ്രത്യേക പണലഭ്യതാസംവിധാനം അഗ്രി–സ്റ്റാർട്ടപ്പുകളെ സഹായിക്കാനും ഫാർമർ പ്രൊഡ്യൂസർ കമ്പനികളെ (എഫ്പിഒ) ശക്തിപ്പെടുത്താനും ഉപയോഗപ്പെടുത്താനാകും. സ്റ്റാർട്ടപ്പുകളുടെ സേവനം പ്രയോജനപ്പെടുത്തി എഫ്പിഒകളെ സുസ്ഥിര വികസനപാതയിലെത്തിക്കാനാണു ശ്രമിക്കേണ്ടത്. കുറെ ചെറിയ എഫ്പിഒകൾ ഉണ്ടാക്കിയതുകൊണ്ടു പ്രയോജനം ഒന്നുമില്ല. അമുലിനെപ്പോലെ വലിയ കമ്പനികളാണു നമുക്കാവശ്യം. മത്സ്യബന്ധനമേഖലയ്ക്കുള്ള വർധിച്ച വകയിരുത്തൽ പ്രയോജനപ്പെടുത്തി കേരളം ആ വ്യവസായത്തിനായി സമഗ്ര അടിസ്ഥാനസൗകര്യ വികസനമാണു നടപ്പാക്കേണ്ടത്. വെറ്ററിനറി സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്നതടക്കമുള്ള വിപുലമായ പരിപാടികളിലൂടെ കന്നുകാലിരംഗത്തും കേരളം ബജറ്റ് പ്രയോജനപ്പെടുത്തണം. 

രാഷ്ട്രീയ കൃഷി വികാസ് യോജന സംസ്ഥാനത്തിനു തികച്ചും നൂതനമായ ഒരു പ്ലാറ്റ്ഫോം ആയി പ്രയോജനപ്പെടുത്താനാകും. വിവിധ വകുപ്പുകളുടെ കീഴിൽ, പരസ്പര ബന്ധമില്ലാത്ത കുറെ പദ്ധതികളുണ്ടാക്കുന്ന പരമ്പരാഗത രീതിമാറ്റണം; വിള, കന്നുകാലി സംരക്ഷണം, ഫിഷറീസ് എന്നിങ്ങനെ സകല കാർഷിക മേഖലകളും സമഗ്രമായി സ്പർശിക്കുന്ന ഇടക്കാല പദ്ധതി വ്യക്തമായ ആസൂത്രണത്തോടെ തയാറാക്കണം. സംസ്ഥാന സർക്കാരിന്റെ കുറെ പദ്ധതികളും ഇതിന്റെ ഭാഗമാക്കാം. കർഷകന്റെ വരുമാനം വർധിപ്പിക്കുക എന്നതാകണം കൃത്യമായ ഫോക്കസ്. ഇതു പിന്നീട് വാർഷിക പദ്ധതികളായി മാറ്റി നടപ്പാക്കണം. 

ലാൻഡ് മാപ്പിങ്ങും ഡിജിറ്റൈസേഷനും വെള്ളപ്പൊക്ക മുന്നറിയിപ്പും വിള വിലയിരുത്തലുമൊക്കെ സാധ്യമാക്കാൻ ഉതകുന്ന ഡ്രോൺ നയമാണു സംസ്ഥാനം സ്വീകരിക്കേണ്ടത്. ഓരോ വകുപ്പും സ്വന്തമായി ഡ്രോൺ വാങ്ങുന്നതു കർശനമായി തടയുകയും കേന്ദ്രീകൃത സംവിധാനം വഴി ഡ്രോണുകൾ ആവശ്യത്തിനു ലഭ്യമാക്കാൻ പദ്ധതി ആവിഷ്കരിക്കുകയും വേണം. ഇതുവഴി അഭ്യസ്തവിദ്യരായ ഒരുപാടു യുവാക്കൾക്കു തൊഴിലവസരങ്ങൾ ഉണ്ടാക്കാനും സാധിക്കും. കേരള കാർഷിക മേഖലയുടെ പരമ്പരാഗത ശക്തി ചോരാതെതന്നെ വേണം ഇതൊക്കെ നടപ്പാക്കാൻ. സുഗന്ധവ്യഞ്ജനങ്ങളും റബറും തേയിലയും കാപ്പിയും പിന്നെ നമ്മുടെ പ്രത്യേക പരിസ്ഥിതിസാഹചര്യവും അവഗണിക്കപ്പെടരുത്. 

(കേന്ദ്ര കൃഷി– ഭക്ഷ്യവകുപ്പ് മുൻ സെക്രട്ടറിയും നാഷനൽ ഡെയറി ഡവലപ്മെന്റ് ബോർഡ് മുൻ ചെയർമാനുമാണ് ലേഖകൻ)

English Summary: Union budget neglected farm sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com