ADVERTISEMENT

വിചിത്രങ്ങളായ പേരുകളുള്ള ഒട്ടേറെ ഹോട്ടലുകളാണ് കോവിഡിനു പിന്നാലെ കേരളത്തിൽ പൊന്തിവന്നത്. ഈ ഹോട്ടലുകളിൽ നിന്നിറങ്ങുന്ന മലയാളികൾ മൃഷ്ടാന്നമായി കഴിയാനല്ലെങ്കിൽ മറ്റെന്തിനാണ് ജീവിതമെന്നു ചോദിച്ചുകൊണ്ടിരിക്കുന്നു. മലയാളിയുടെ ഭക്ഷണശൈലിയിലും ഘട്ടംഘട്ടമായി കോവിഡ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. തീ പുകയാത്ത വീട് പണ്ട് ദാരിദ്യ്രത്തിന്റെ അടയാളമായിരുന്നെങ്കിൽ ഇന്നത് അഭിമാനത്തിന്റെ ചിഹ്നമായിരിക്കുന്നു

കോവിഡനന്തര കേരളത്തിലെ മുഖ്യകാഴ്ച മുഴത്തിനു മുഴത്തിനു പൊന്തിവന്ന, വിചിത്രങ്ങളായ പേരുകളുള്ള ഭക്ഷണശാലകളാണ്. ഇത്ര ചെറിയ ഭൂപരിധിയിൽ ഇത്രയധികം ഹോട്ടലുകൾ മഹാനഗരങ്ങളിൽപ്പോലും കാണില്ല. കേരളത്തിന്റെ നഗരവൽക്കരണം ത്വരിതഗതിയിൽ പൂർത്തിയാക്കാനുള്ള ചുമതല ഹോട്ടൽ വ്യവസായമാണ് ഏറ്റെടുത്തിരിക്കുന്നതെന്നു തോന്നുന്നു. വിനോദസഞ്ചാര കേരളത്തിലേക്കുള്ള നടപ്പാതയുടെ ഇരുവശത്തുമായി ദിവസേന പൊന്തിവന്നുകൊണ്ടിരിക്കുന്ന ഹോട്ടലുകളിൽ നിന്നിറങ്ങിവരുന്ന ഏമ്പക്കം വിടുന്ന മലയാളികൾ മൃഷ്ടാന്നമായി കഴിയാനല്ലെങ്കിൽ മറ്റെന്തിനാണു ജീവിതമെന്നു ചോദിച്ചുകൊണ്ടിരിക്കുന്നു. സാക്ഷരകേരളം എന്നോ പെൺമലയാളം എന്നോ ഒക്കെയുള്ള കാമ്പില്ലാത്ത അവകാശവാദങ്ങൾ ഉപേക്ഷിച്ച് കേരളം ‘ഉപഭോഗകേരളം’ എന്ന ബോർഡ്‌ ലോകത്തിലെവിടെ നിന്നും വായിക്കാവുന്ന വിധത്തിൽ വലുതാക്കി വച്ചിരിക്കുന്നു. സാക്ഷരതയുടെ ഉപയോഗം ഹോട്ടൽ ബോർഡുകൾ വായിക്കുന്നതിലേക്കു നിജപ്പെട്ടിരിക്കുന്നു. അതുകൊണ്ടു കൂടിയായിരിക്കാം ഭക്ഷണം മുന്നിലെത്തുന്നതു വരെ ചിരിക്കാവുന്ന വിചിത്രപ്പേരുകൾ.

കോവിഡ്, കിട്ടിയ രണ്ടു കൊല്ലം ചുറുചുറുക്കോടെ ജോലി ചെയ്തു. സ്വേച്ഛാധിപതികൾക്കു കരിനിയമങ്ങൾ നടപ്പിലാക്കാൻ രാപകലില്ലാതെ കൂടെനിന്നു. ഒരു പൊലീസിങ്ങിനും പ്രതിഷേധങ്ങളെ ഈ വിധത്തിൽ നിർവീര്യമാക്കാൻ സാധിക്കുമായിരുന്നില്ല. ചില്ലറ വിൽപനക്കാരെ വീടിനുപുറത്തു കണ്ടുപോകരുതെന്നു ചട്ടം കെട്ടി വൻകിട വിതരണക്കമ്പനികളെ വീട്ടിൽ കയറ്റിയിരുത്തി. കൂട്ടത്തിൽ അതുചെയ്ത മറ്റൊരുപണിയാണു മലയാളികളുടെ ഭക്ഷണശൈലിമാറ്റൽ. അതു പല ഘട്ടങ്ങളിലായുള്ള പ്രവർത്തനത്തിലൂടെയാണു സാധിച്ചത്. സന്നദ്ധ സംഘങ്ങൾ ഭക്ഷണപ്പൊതി വീട്ടിലെത്തിച്ചു യഥാസമയം ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പുവരുത്തി. തിന്നാനുള്ളതു തന്നിട്ടും നന്ദികേട് കാണിക്കുന്നോ എന്ന വലിയ ചോദ്യത്തിന് അവസരമുണ്ടാക്കി തിരഞ്ഞെടുപ്പുകാലത്ത് അധികാരത്തിനു ശക്തി പകർന്നു. 

INDIA-ECONOMY-FOOD-DELIVERY-TECHNOLOGY

രണ്ടാം ഘട്ടത്തിൽ പാഴ്സലിനായി പാതിമാത്രം തുറന്ന് ഹോട്ടലിനോടുള്ള കാമം വർധിപ്പിച്ചു. തീ പുകയാത്ത വീട് ദാരിദ്ര്യത്തിന്റെ തീവ്രത കാട്ടുന്ന പ്രയോഗമായിരുന്നു ഒരിക്കലെങ്കിൽ തീ പുകയാത്ത വീടിനെ അത് അഭിമാനചിഹ്നമാക്കി. ഏറെക്കാലം വീട്ടുതടങ്കലിലിട്ട് വീടിനോടുള്ള മമത നശിപ്പിച്ചു. ഇപ്പോൾ തന്നെ നോക്കൂ, വീട്ടുപറമ്പിനു മാർക്കറ്റ് വിലയുടെ രണ്ടിരട്ടിയോ മൂന്നിരട്ടിയോ വാങ്ങി ആളുകൾ നിശ്ശബ്ദരാവുന്നു. 

covid-hotel

എവിടെ താമസിച്ചാലെന്താ, തിന്നുന്നതു ഹോട്ടലിൽ, ഇരിക്കുന്നതു ക്ലബ്ബിലോ ബാറിലോ, എവിടെയാണെങ്കിലും യഥാർഥത്തിലിരിക്കുന്നതു മൊബൈൽ സ്ക്രീനിനു മുന്നിൽ, ചാകുന്നതു മുന്തിയ സൗകര്യങ്ങളുള്ള ആശുപത്രിയിൽ.  ഇരുന്നിടം രണ്ടുവർഷത്തിനകം നഗരമായില്ലേ? അടുത്തടുത്തു താമസിക്കുന്നവർ അയൽക്കാരല്ലാതായില്ലേ? അപരവിദ്വേഷം ആനന്ദമായില്ലേ? അപരിചിതർ കൂടിയിരുന്നു ഭക്ഷണം കഴിക്കുന്ന ഇടമായി ഏറ്റവും സ്വാദിഷ്ടവും ആഹ്ലാദകരവുമായ ഇടം. ഭക്ഷണം കഴിക്കുമ്പോൾ ഓരോരുത്തനും അവനവൻ മാത്രമാണല്ലോ.

നേരാണ്, അടുക്കളയിൽനിന്നു വീടിനെ മോചിപ്പിച്ചപ്പോൾ നരകത്തിൽ നിന്നെന്നോണം മോചിതരായവർ കുറച്ചാണോ? അതുവരെയുള്ള കഠിനാധ്വാനം ഭക്ഷണത്തിന്റെ സ്വാദിനെ വരെ അപഹരിച്ചിരുന്നില്ലേ? വിസിബിലിറ്റി ഉണ്ടായിരുന്നില്ലെങ്കിലും വീട്ടിലെ ചൂഷണവും അടിമത്തവും ചെറുതായിരുന്നുവോ? ചെന്നിരുന്ന് ഓർഡർ ചെയ്താൽ മതി ഏതിഷ്ടഭക്ഷണവും മേശപ്പുറത്തെന്നത് ഒരുമോശം കാര്യമാണോ? ഓർഡർ ചെയ്തു കൈ കഴുകുമ്പോൾ ഭക്ഷണം കോളിങ് ബെല്ലടിക്കുന്നതു മോശം കാര്യമാണോ? പണമാണു സ്വാതന്ത്ര്യം എന്നതത്ര നല്ലതല്ലെങ്കിലും അതുണ്ടായിട്ടും ഭക്ഷണസ്വാതന്ത്ര്യമില്ലാത്ത അവസ്ഥ ദുഃഖകരമായിരുന്നില്ലേ? 

അതെ, മെച്ചങ്ങളുണ്ടെന്നതു തന്നെയാണ് ഈ ഹോട്ടൽ വസന്തം നീണ്ടുനിൽക്കുമെന്നും തോന്നിക്കുന്നത്. ഈ കോവിഡ്കാലത്ത് മറ്റെല്ലാ കച്ചവട സ്ഥാപനങ്ങളുടെയും ആശയറ്റു. ഭക്ഷണം കൊടുക്കുന്ന പണി രക്ഷപ്പെടാനിടയുണ്ട് എന്നല്ലേ ഈ ഹോട്ടലുകൾ പറയുന്നത്. സ്റ്റാർട്ടപ്പെല്ലാം കൊണ്ട് ചുട്, നമുക്കൊരു കിണ്ണൻ ഹോട്ടൽ തുടങ്ങാം. വീട് വീട്ടിൽനിന്ന് ആഹ്ലാദപൂർവം പുറത്തിറങ്ങുന്നതു നോക്കി വഴിയോരങ്ങളിൽ വിനീതമായി അവ കാത്തുനിൽക്കുന്നു.

കോവിഡ് 19നെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഹോട്ടലുകളില്‍ അകത്തിരുന്ന് ഭക്ഷണം കഴിക്കാനുളള അനുമതി നല്‍കിയതോടെ
തോപ്പുംപടി പാലത്തിന് സമീപത്തെ ഹോട്ടലില്‍ എത്തിയവർ.
കോവിഡ് 19നെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഹോട്ടലുകളില്‍ അകത്തിരുന്ന് ഭക്ഷണം കഴിക്കാനുളള അനുമതി നല്‍കിയതോടെ തോപ്പുംപടി പാലത്തിന് സമീപത്തെ ഹോട്ടലില്‍ എത്തിയവർ.

രുചി എന്ന സവിശേഷാനുഗ്രഹമുള്ള മനുഷ്യന്റെ ഏറ്റവും നല്ല ഇരിപ്പ് ഭക്ഷണത്തിനു മുന്നിലെ ഇരിപ്പുതന്നെയാണ്. ഭക്ഷണത്തിന്റെ അഭാവം ഏറ്റവും വലിയ അഭാവവും. ‘‘ഇല്ല ദാരിദ്ര്യാർഥിയോളം വലുതായിട്ടൊരാർത്തിയും’’. ഓരോരുത്തർക്കും അവനവന്റെ സാമ്പത്തിക നിലയ്ക്കുള്ള ഭക്ഷണശാലകൾ സമൂഹഅടുക്കളയുടെ രൂപത്തിലും സ്റ്റാൻഡേഡ് ഹോട്ടലിന്റെ രൂപത്തിലും ഭക്ഷണത്തെ വിലപിടിപ്പുള്ളതാക്കുന്ന ഊക്കൻ മണിമന്ദിരങ്ങളുടെ രൂപത്തിലും കേരളത്തിൽ ആയിക്കൊണ്ടിരിക്കുന്നു. 

ഭക്ഷണ പരമാധികാരം  ഹോട്ടലുകൾക്കു പൂർണമായി കൈമാറുന്നതിൽ ഭയപ്പെടാനൊന്നുമില്ലേ? വീട്ടിലേക്കു പച്ചക്കറിയും മീനും ഇറച്ചിയും വാങ്ങുമ്പോൾ വിഷമുക്തമായവ തിരഞ്ഞെടുക്കാൻ നാം ഒരു പരിധിവരെയെങ്കിലും നിഷ്കർഷിച്ചിരുന്നു. ഇരട്ടിവില കൊടുത്താണെങ്കിലും ജൈവ പച്ചക്കറി കുറച്ചൈറ്റമെങ്കിലും വാങ്ങിയിരുന്നു. അടുക്കളത്തോട്ടത്തിലുണ്ടാക്കി വല്ലപ്പോഴും നല്ല ഒറിജിനൽ സ്വാദുള്ള പച്ചക്കറി കഴിച്ചിരുന്നു. മറ്റുള്ളവർക്കു കൊടുക്കാൻ മാത്രം പറ്റുന്ന ബ്രോയ്‌ലർ ചിക്കൻ വർജിച്ചിരുന്നു. ഇപ്പോൾ മറ്റുള്ളവരായി സ്വയം മാറി, മായം കലർത്തി സ്വാദിഷ്ടമാക്കിയ ഭക്ഷണം ഓർഡർ ചെയ്തു കഴിക്കുന്നു. 

Hotel-dining-1248

ഭക്ഷ്യവിഷബാധകൊണ്ടാണു മറ്റേതു രോഗത്തിന്റെ പേരിലുള്ള മരണവും നമ്മുടെ നാട്ടിൽ നടക്കുന്നതെന്ന യഥാർഥധാരണയും മുൻപു നമുക്കുണ്ടായിരുന്നു. രുചിയും ആരോഗ്യവും വീടിന്റെ പരിഗണനകളായിരുന്നു. ഇവിടെ പരിഗണനകൾ ലാഭവും രുചിയും മാത്രമാണ്. വിഷമയമായ ഭക്ഷ്യവസ്തുക്കളാണു കലവറയിൽ നിറയെ. നിങ്ങൾ ഹോട്ടലിൽ കയറുമ്പോൾ തൊട്ടടുത്ത പടുകൂറ്റൻ ആശുപത്രി കണ്ണിറുക്കുന്നു. ഈ പടികൾ ആശുപത്രിയിലേക്കുള്ള പടികളുമാണ്. 

‘‘ ഭക്ഷണമല്ലാതൊന്നും ഭക്ഷിക്കാനില്ലിവിടെ’’ എന്ന കുഞ്ഞുണ്ണിയുടെ വരിയുടെ പൊരുൾ ഈ ഹോട്ടൽകേരളത്തിലാണ് അന്വർഥമായത്. ഇവിടെ പഠിക്കുന്നതു പഠിക്കാ ൻ വേണ്ടിയല്ല തൊഴിലിനു വേണ്ടിയാണ്, തൊഴിൽ ചെയ്യുന്നതു തൊഴിലിലുള്ള താൽപര്യം കൊണ്ടല്ല; വാങ്ങൽശേഷിക്കു വേണ്ടിയാണ്, പള്ള നിറച്ചു തിന്നുവാനാണ്. പല്ലു മുറിയെ തിന്നാം എന്നതിനാൽ മാത്രം എല്ലുമുറിയെ പണിയെടുക്കുന്നവരാണെല്ലാവരും. സ്കൂൾപടികൾ പോലും വിദൂരത്തുള്ള ഹോട്ടലിലേക്കുള്ള ചവിട്ടുപടികൾ. ആഡംബര ഹോട്ടലിനു മുന്നിൽനിന്നു പിടിച്ചുവലിച്ചിട്ടും വരാത്ത കുഞ്ഞിനോട് അച്ഛൻ പറയുന്നു: നന്നായി പഠിച്ചോ, നിനക്കു നല്ല പണികിട്ടും, നല്ല പണി കിട്ടിയാൽ നല്ല ശമ്പളം കിട്ടും, നിനക്കിവിടെ നിത്യവും മൂന്നുതവണയെങ്കിലും വരാം. കുഞ്ഞ് ഓടിപ്പോയി ചുടുവെള്ളത്തിൽ കഴുകിത്തുടച്ച പ്ലേറ്റിനു മുന്നിലെന്നപോലെ പാഠപുസ്തകത്തിനു മുന്നിലിരിക്കുന്നു. ഭൂമിയിലെ ഏറ്റവും വലിയ തീറ്റക്കാരുടെ നാടായി പരിണമിക്കുകയാണു കേരളം. ഒന്നും ഉൽപാദിപ്പിക്കാത്ത, എല്ലാം വിറ്റഴിക്കുന്ന നാട്ടിലെ ഹോട്ടലുകൾ പെട്രോൾ പമ്പുകൾ പോലെ.

പിൻവെളിച്ചം 

ഏതു സംഘർഷത്തിലും കൊല്ലപ്പെടുന്നതു ഞങ്ങളാണ് എന്നു നിലവിളിക്കുന്ന പാർട്ടിയെ എനിക്കു സമാധാനിപ്പിക്കണമെന്നുണ്ട്. അഥവാ സമാധാനിച്ചില്ലെങ്കിലോ എന്ന പേടിയുമുണ്ട്.

Content highlights: Vellivelicham, Kalpatta Narayanan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com