ADVERTISEMENT

വിദ്യാഭ്യാസ മേഖലയിൽ മുൻപ് എതിർത്തവ നടപ്പാക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം. പക്ഷേ, അതുകൊണ്ടുമാത്രം  കേരളത്തിലെ വിദ്യാഭ്യാസരംഗം നന്നാകില്ല. പരിഷ്കാരങ്ങളോടുള്ള മനോഭാവം മാറുകയും രാഷ്ട്രീയ പാർട്ടികളിൽ ആശയൈക്യം സൃഷ്ടിക്കുകയും വേണം

യുക്രെയ്നിലെ യുദ്ധക്കെടുതിയിൽ നട്ടംതിരിയുന്ന ഇന്ത്യൻ വിദ്യാർഥികളുടെ കദനകഥ കണ്ടുകൊണ്ടിരിക്കുമ്പോഴാണു സ്വകാര്യ സർവകലാശാലകൾ അനുവദിക്കാനുള്ള കേരള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ചറിഞ്ഞത്. യുക്രെയ്നിൽ ജീവൻപൊലിഞ്ഞ നവീൻ എന്ന വിദ്യാർഥിയുടെ മരണം ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ്. പഠനസൗകര്യങ്ങൾ വേണ്ടത്ര വികസിച്ചിട്ടില്ലാത്ത നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസപരിഷ്കാരം അനിവാര്യമായിരിക്കുന്നു.

കേരളത്തിലെ സ്ഥിതി പരിതാപകരമാണെന്ന വസ്തുത പരക്കെ അംഗീകരിക്കപ്പെട്ടിരുന്നതാണെങ്കിലും, സമ്പൂർണ പരിഷ്കാരം നിർദേശിച്ചത് 2011ലെ കേരള വിദ്യാഭ്യാസ കൗൺസിലാണ്. അടിസ്ഥാനസൗകര്യം അധ്യാപക പരിശീലനം, സാങ്കേതിക വിദ്യയുടെ ഉപയോഗം, സ്വയംഭരണം, ഗവേഷണം, ആഗോളവൽക്കരണം മുതലായ കാര്യങ്ങളിൽ പതിനാറോളം നിർദേശങ്ങൾ കൗൺസിൽ മുന്നോട്ടുവച്ചെങ്കിലും അതിൽ പലതും പ്രാബല്യത്തിൽ വന്നില്ല. അമിതമായ രാഷ്ട്രീയവൽക്കരണവും മുൻവിധിയോടെയുള്ള സമീപനവുമാണു കാരണം. 

പ്രതിപക്ഷത്തുനിന്നും ഭരണപക്ഷത്തിലെ ചിലരിൽനിന്നും ഉന്നതവിദ്യാഭ്യാസ വകുപ്പിൽനിന്നുമെല്ലാം എതിർപ്പുണ്ടായി. 2016 ജനുവരിയിൽ സംഘടിപ്പിച്ച ആഗോള സമ്മേളനം ഉന്നതവിദ്യാഭ്യാസത്തെ തകർക്കുമെന്ന പ്രചാരണവുമുണ്ടായി. വിദ്യാർഥികളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിലേക്കു നയിച്ചു. അതിനിടയിലാണ്, കൗൺസിൽ ചെയർമാനായിരുന്ന എനിക്കെതിരെ ആക്രമണമുണ്ടായത്. സ്വകാര്യ സർവകലാശാലകൾ വഴി വിദ്യാഭ്യാസ കച്ചവടം നടത്തുകയാണെന്നതായിരുന്നു പ്രധാന ആരോപണം. അക്രഡിറ്റേഷൻ കൗൺസിലിന്റെ രൂപീകരണം, സ്വയംഭരണ സ്ഥാപനങ്ങളുടെ വികസനം, സ്വകാര്യ സർവകലാശാലകൾക്കുള്ള അനുമതി തുടങ്ങി ഇപ്പോൾ കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങൾ സ്വാഗതാർഹമായ തിരുത്തൽ നടപടികളാണ്. ഇവയൊക്കെ കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയത്തിൽ(2020) ഉൾപ്പെടുത്തിയിട്ടുള്ളതുമാണ്.

ഈ പുതിയ പരിഷ്കാരങ്ങൾകൊണ്ടുമാത്രം കേരളത്തിലെ വിദ്യാഭ്യാസരംഗം മെച്ചപ്പെടില്ല. പരിഷ്കാരങ്ങളോടുള്ള ഇന്നത്തെ മനോഭാവം മാറുകയും രാഷ്ട്രീയ പാർട്ടികളിൽ ആശയൈക്യം സൃഷ്ടിക്കുകയും വേണം. എല്ലാവരും ഡ‍ോക്ടർമാരാകണമെന്ന പൊതുവേയുള്ള ആഗ്രഹം മനസ്സിലാക്കി സമർഥരായ കുട്ടികൾക്കുവേണ്ടി സൗകര്യങ്ങളൊരുക്കുകയും അതോടൊപ്പംതന്നെ മറ്റു ജോലികൾക്ക് ഉതകുന്ന കോഴ്സുകൾ ആരംഭിക്കുകയും ചെയ്താലേ നമ്മുടെ കുട്ടികളെ നാട്ടിൽതന്നെ നിലനിർത്താ‍ൻ കഴിയൂ. 

യുക്രെയ്നിൽനിന്നു മടങ്ങിവരുന്ന മെഡിക്കൽ വിദ്യാർഥികൾക്കുവേണ്ടി ഒരു ആരോഗ്യ സർവകലാശാല സ്വകാര്യമേഖലയിൽ തുടങ്ങേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അവരുടെ പണവും ജീവിതവും തന്നെ പാഴായിപ്പോകും. അവർ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ രക്തസാക്ഷികളാകാൻ പാടില്ല. വിദേശ യുദ്ധഭൂമികളിൽ നമ്മുടെ കുട്ടികൾ ബലിയാടുകളാകാതിരിക്കട്ടെ. അതിനുള്ള നടപടികൾ കേന്ദ്ര–കേരള സർക്കാരുകൾ ഉടൻ സ്വീകരിക്കേണ്ടതുണ്ട്.

(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്നു ലേഖകൻ)

English Summary: TP Sreenivasan welcomes foreign universities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com