ADVERTISEMENT

രണ്ടു വർഷമപ്പുറത്തുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ദിശാസൂചിക എന്നു വിശേഷിപ്പിക്കപ്പെടുന്ന അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ മൂന്നു കാര്യങ്ങളാണ് അടയാളപ്പെടുത്തുന്നത്: അധികാരത്തിലുള്ള ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നിവിടങ്ങളിൽ ബിജെപി കൈവരിച്ച അഭിമാനാർഹമായ വിജയം, പഞ്ചാബിൽ ആം ആദ്മി പാർട്ടി (എഎപി) നേടിയ ഉജ്വലവിജയം, പഞ്ചാബിലടക്കം കോൺഗ്രസിനുണ്ടായ ദയനീയ പരാജയം. തിരഞ്ഞെടുപ്പുകളിലെ പേടിസ്വപ്നമായ ഭരണവിരുദ്ധ വികാരം ബിജെപിയെ തൊടാതെ പോയപ്പോൾ പഞ്ചാബിൽ അതു കോൺഗ്രസിന്റെ പരാജയകാരണങ്ങളിലൊന്നായി മാറി. എഎപിയുടെ പഞ്ചാബ് വിജയമാകട്ടെ, ഒരു സംസ്ഥാനത്തിന്റെ ഭാഗധേയനിർണയത്തിനപ്പുറമുള്ള പാഠവും തിരിച്ചറിവുമാകുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കു നൽകുന്ന സൂചന വ്യക്തമാണ്: ബിജെപിയുടെ അനിഷേധ്യത. കഴിഞ്ഞ രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പുകളിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും യുപിയിൽ മോദിതരംഗം എതിർകക്ഷികളെ തകർത്തെറിയുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവും ഹിന്ദുത്വ രാഷ്ട്രീയത്തിനു യുപിയിൽ ആഴത്തിലുള്ള വേരോട്ടവും ഇത്തവണയും ആ പാർട്ടിക്കു വോട്ടായിമാറി. പലരും കരുതിയിരുന്നതുപോലെ, കർഷകസമരവും അതിനോടുള്ള ബിജെപി വിരുദ്ധനിലപാടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തുടർഭരണത്തിനു കാര്യമായ ആഘാതമുണ്ടാക്കിയതുമില്ല. 

കഴിഞ്ഞ വർഷം നടന്ന യുപി തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയതിന്റെ ആത്മവിശ്വാസവുമായി അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനിറങ്ങിയ സമാജ്‌വാദി പാർട്ടിക്ക് അധികാരത്തിലേറാനായില്ലെങ്കിലും, നില ഏറെ മെച്ചപ്പെടുത്താൻ കഴിഞ്ഞു. കഴിഞ്ഞ തവണത്തെ സീറ്റിന്റെ (47) രണ്ടരമടങ്ങിലേറെ അവർ ഇത്തവണ നേടി. അതേസമയം, ഒരിക്കൽ ഉത്തർപ്രദേശിലെ നിർണായക ശക്തിയായിരുന്ന മായാവതിയുടെ ബിഎസ്പി ഇപ്പോഴത്തെ വൻ പരാജയം ചോദിച്ചുവാങ്ങിയതുതന്നെയാണ്. നിലപാടില്ലായ്മകൊണ്ട് സ്വന്തം അസ്തിത്വം കളഞ്ഞുകുളിച്ച ആ പാർട്ടിയുടെ പതനത്തിൽ അതുകൊണ്ടുതന്നെ അദ്ഭുതമേയില്ല. 

bhagwant-mann-aap-punjab-election-3

ആം ആദ്മി പാർട്ടി ഡൽഹിക്കുപുറത്ത് പഞ്ചാബിന്റെകൂടി ഭരണം നേടുമ്പോൾ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ ആത്മാർഥമായി മനസ്സിലാക്കുകയും കൃത്യമായ പരിഹാരം കണ്ടെത്തുകയും തന്നെയാണു ഭരണത്തിലേക്കുള്ള മികച്ച വഴിയെന്ന് ഒരിക്കൽകൂടി തെളിയുകയാണ്. രാജ്യത്തിന്റെ തലസ്ഥാനനഗരം ഉൾപ്പെടുന്ന ഡൽഹി സംസ്ഥാനത്ത് അരവിന്ദ് കേജ്‌രിവാളും എഎപിയും 2020ൽ നേടിയ തുടർവിജയത്തിലുള്ളതും ഇപ്പോൾ പഞ്ചാബിൽ വിളംബരംചെയ്യുന്നതും അതുതന്നെ. വാഗ്ദാനങ്ങളെക്കാൾ ചെയ്ത കാര്യങ്ങളെ ആധാരമാക്കി, ഡൽഹി മാതൃക മുന്നിൽവച്ചാണ് ആ പാർട്ടി പഞ്ചാബിൽ വോട്ടുചോദിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, വെള്ളം, വൈദ്യുതി എന്നീ മേഖലകളിൽ ഡൽഹിയിൽ കേജ്‌രിവാൾ നടപ്പാക്കിയ ഭരണപരിഷ്കാരങ്ങൾ പഞ്ചാബിലും വോട്ടായിമാറി. ഇത്തവണ ഗോവയിൽ എഎപി അക്കൗണ്ട് തുറന്നിട്ടുമുണ്ട്. 

ക്യാപ്റ്റൻ അമരിന്ദർ സിങ് എന്ന വൻമരത്തെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു വെട്ടിമാറ്റി, പകരം ചരൺജിത് സിങ് ഛന്നിയെ പ്രതിഷ്ഠിച്ച കോൺഗ്രസിന്റെ പരീക്ഷണം അമ്പേ പാളിപ്പോയി. പിസിസി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദുവും ഛന്നിയും തമ്മിലുള്ള തുറന്നപോര് കാര്യങ്ങൾ കൂടുതൽ വഷളാക്കി. ഈ പറഞ്ഞ മൂന്നുപേരും പരാജയപ്പെടുകയും ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിർണായകമായ ദശാസന്ധിയാണു തീർക്കുന്നത്. ലോക്സഭയിൽ പ്രതിപക്ഷ നേതൃപദവിക്കുള്ള അംഗബലം പോലുമില്ലാത്ത പാർട്ടിക്ക്, പഞ്ചാബ് കൂടി നഷ്ടപ്പെട്ടതോടെ രാജ്യത്തു രണ്ടിടത്തു മാത്രമാണിപ്പോൾ സ്വന്തം മുഖ്യമന്ത്രിയുള്ളത്. ഈ നിലയിൽനിന്നു ദേശീയതലത്തിൽ ശക്തിയുള്ള പാർട്ടിയായിത്തീരണമെങ്കിൽ ചെറിയ ശസ്ത്രക്രിയയൊന്നുമല്ല വേണ്ടിവരിക. 

Punjab Congress president Navjot Singh Sidhu (R) with Punjab chief minister Charanjit Singh Channi waves towards the supporters during a rally ahead of the Punjab legislative assembly elections, in Amritsar on December 6, 2021. (Photo by NARINDER NANU / AFP)
Punjab Congress president Navjot Singh Sidhu (R) with Punjab chief minister Charanjit Singh Channi waves towards the supporters during a rally ahead of the Punjab legislative assembly elections, in Amritsar on December 6, 2021. (Photo by NARINDER NANU / AFP)

ഗ്രൂപ്പുപോരും പടലപിണക്കവും ഏകോപനമില്ലായ്മയുമൊക്കെ പഞ്ചാബിലെ കോൺഗ്രസിന്റെ മാത്രം രോഗങ്ങളല്ല. അവയ്ക്കു ദശാബ്ദങ്ങളുടെ പഴക്കംതന്നെയുണ്ട്. പരാജയകാരണങ്ങൾ അന്വേഷിക്കുമെന്ന പതിവുപ്രഖ്യാപനം ജനങ്ങൾക്കു മടുത്തുവെന്ന് പാർട്ടി ഇനിയെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്. കോൺഗ്രസ് പാർട്ടിക്ക് ഇപ്പോൾ വേണ്ടത് അറ്റകുറ്റപ്പണിയോ അഴിച്ചുപണിയോ അല്ല; ദീർഘകാലത്തേക്കു ഗുണകരമാവേണ്ട സമൂല നവീകരണം തന്നെയാണ്. ഇപ്പോഴത്തെ നാണംകെട്ട തോൽവിയുടെ ഉത്തരവാദിത്തം ആർക്കാണെന്ന ചോദ്യത്തിനു സത്യസന്ധമായ മറുപടി നേതൃത്വത്തിൽനിന്ന് ഉണ്ടാകേണ്ടതുണ്ട്; ആ പാർട്ടിക്കു സുദൃഢമായൊരു  നേതൃത്വം ഇപ്പോഴും ഉണ്ടെങ്കിൽ.

Content highlights: Assembly election 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com