ADVERTISEMENT

ഇരുകരകളിലും പ്രകൃതി ഒരുക്കിയിരിക്കുന്നത് മനോഹരദൃശ്യങ്ങൾ. യാത്രയ്ക്കിടെ സമയം പോകുന്നതറിയില്ല. ആംസ്റ്റർഡാമിലെയും വെനിസിലെയും ജലയാത്രകളുടെ കാഴ്ചകൾകണ്ട് അദ്ഭുതംകൂറുന്ന മലയാളിക്ക് പക്ഷേ, സ്വന്തം നാട്ടിലെ ഈ കാഴ്ചകൾ അന്യമാകുന്നു. അതിനു വഴിയൊരുക്കേണ്ട കോവളം– ബേക്കൽ ജലപാതഅടഞ്ഞുകിടക്കുന്നു

∙ 2017 ഓഗസ്റ്റ് 8, തിരുവനന്തപുരം

കേരളത്തിലെ ജലപാത വികസനത്തിന്റെ സാധ്യതകളെക്കുറിച്ചു ‘മലയാള മനോരമ’ പ്രസിദ്ധീകരിച്ച ‘കുതിക്കാൻ ജലപാത’ എന്ന പരമ്പരയുടെ തുടർച്ചയായി സംഘടിപ്പിച്ച ആശയക്കൂട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു: കോവളം മുതൽ കാസർകോട് വരെയുള്ള ജലപാതയുടെ വികസനം മൂന്നു വർഷത്തിനകം പൂർത്തിയാക്കും.  

∙ 2021 ഫെബ്രുവരി 15, വേളി 

കോവളം– ബേക്കൽ പശ്ചിമതീര ജലപാതയുടെ ഒന്നാം ഘട്ട സമർപ്പണവും രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും നടന്ന വേദിയിൽ മുഖ്യമന്ത്രി  പ്രഖ്യാപിച്ചു: പദ്ധതിയുടെ രണ്ടാംഘട്ടം 2022ലും മൂന്നാംഘട്ടം 2025ലും പൂർത്തിയാക്കും.  

ഇപ്പോഴത്തെ വേഗത്തിലാണു നിർമാണം മുന്നോട്ടുനീങ്ങുന്നതെങ്കിൽ ജലപാതയെന്ന സ്വപ്നം യാഥാർഥ്യമാകാൻ ഇനിയും ഏറെ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. കോവളം മുതൽ ബേക്കൽ വരെയുള്ള 620 കിലോമീറ്റർ നീളമുള്ള ജലപാതയുടെ 520 കിലോമീറ്റർ ഗതാഗത യോഗ്യമാണെന്നാണു സർക്കാരിന്റെ അവകാശവാദം. മറ്റിടങ്ങളിൽ നിർമാണം ദ്രുതഗതിയിൽ മുന്നേറുകയാണെന്നും. എന്നാൽ, യഥാർഥചിത്രം അതല്ലെന്നു മനോരമ ലേഖകർ ജലപാതയിലൂടെയും സമീപപ്രദേശങ്ങളിലൂടെയും നടത്തിയ യാത്രയിൽ വ്യക്തമായി. 

തുടക്കം, മുടക്കം 

കേരളത്തിന്റെ തെക്കുമുതൽ വടക്കുവരെ നീളുന്ന  ജലപാതയുടെ തുടക്കം കോവളത്തുനിന്നാണ്. കോവളം മുതൽ ആക്കുളം വരെ പാർവതി പുത്തനാർ കനാൽ. കയ്യേറ്റവും മാലിന്യം തള്ളലും മൂലം അഴുക്കുചാലായി മാറിയ പാർവതി പുത്തനാർ പുനർജനിക്കുകയാണിപ്പോൾ. മൂന്നു വർഷത്തോളമായി ശുചീകരണം നടക്കുന്നുണ്ട്. കനാലിന്റെ ആഴം കൂട്ടി 2019ൽ ആക്കുളം മുതൽ വള്ളക്കടവ് വരെയുള്ള 6 കിലോമീറ്ററിൽ ബോട്ട് ഓടിച്ചു. ഇപ്പോൾ അതുവഴി ബോട്ട് ഓടുന്നുണ്ടോ? ഇല്ല. പാർവതി പുത്തനാറിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ് ? ബോട്ടോടിക്കണമെങ്കിൽ ഇനിയും മുടക്കണം കോടികൾ. 

കോവളം മുതൽ ആക്കുളം വരെ 25 മീറ്റർ വീതിയിലാണു പാർവതി പുത്തനാർ വികസിപ്പിക്കുന്നത്. ഇരുവശങ്ങളിലും 5 മീറ്റർ വീതിയിൽ സർവീസ് റോഡുകളുമുണ്ടാകും.

ആക്കുളം മുതൽ വർക്കല വരെ യാത്ര സുഗമം. വേളി മുതൽ കഠിനംകുളം വരെയുള്ള ജലപാത  വീതി കൂട്ടി മനോഹരമാക്കിയിരിക്കുന്നു. വലിയ ബോട്ടുകൾക്കു പോകണമെങ്കിൽ ചിലയിടങ്ങളിൽ ആഴം കൂട്ടണം. ഇരുവശവുമുള്ള മനോഹര കാഴ്ചകൾ കണ്ടിരുന്നാൽ സമയം പോകുന്നതറിയില്ല. കഠിനംകുളം കായലിലേക്കു പ്രവേശിക്കുന്നതോടെ ജലപാത എക്സ്പ്രസ് ഹൈവേ ആയി മാറും. സ്പീഡ് ബോട്ട് ആണെങ്കിൽ പരമാവധി വേഗത്തിൽ വെള്ളത്തിനു മുകളിലൂടെ പറക്കാം. വശങ്ങളിലെ തുരുത്തുകളിൽ ദേശാടനപ്പക്ഷികളുടെ അപൂർവ കാഴ്ചകൾ.

മുതലപ്പൊഴി ഹാർബർ വഴി പോകുമ്പോൾ തുറമുഖവും പൊഴിയും വമ്പൻ മത്സ്യബന്ധന ബോട്ടുകളും ഇരുവശത്തും കാണാം. അഞ്ചുതെങ്ങ് കോട്ടയും ലൈറ്റ് ഹൗസും കേരള ചരിത്രത്തിലേക്കു കൂടിയുള്ള കാഴ്ചകൾ. വർക്കലയ്ക്കു തൊട്ടുമുൻപുള്ള ജലപാതയുടെ ആകാശദൃശ്യം കണ്ടാൽ നമ്മൾ കേരളത്തിലാണോയെന്ന് ഒരുവേള സംശയിക്കും. ജലപാത കടന്നു പോകുന്നതു കടൽത്തീരത്തിനു സമാന്തരമായി. 

ആദ്യഘട്ടം ഉദ്ഘാടനം ചെയ്തപ്പോൾ വേളി മുതൽ വർക്കല വരെ ബോട്ട് സർവീസ് തുടങ്ങുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു. സോളർ ബോട്ടും 5 സ്പീഡ് ബോട്ടുകളും ഉപയോഗിച്ചു മാർച്ച് മുതൽ സർവീസ് തുടങ്ങാനായിരുന്നു പദ്ധതി. എന്നാൽ, നടന്നില്ല. സോളർ ബോട്ട് മുസിരിസ് പദ്ധതിക്കു കൈമാറുകയും ചെയ്തു. 

ഒഴിപ്പിക്കലിന് 247 കോടി

കോവളം മുതൽ വർക്കല വരെയുള്ള ഭാഗത്തെ 1275 കുടുംബങ്ങളെ ഒഴിപ്പിക്കാനും നഷ്ടപരിഹാരം നൽകാനും കിഫ്ബിയിൽനിന്ന് ആദ്യഘട്ടമായി 247 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കോവളം മുതൽ ആക്കുളം വരെ പാർവതി പുത്തനാറിന്റെ ഇരുകരകളിലുമുള്ള 803 കുടുംബങ്ങളുടെ പുനരധിവാസത്തിന് 201 കോടിയാണു വേണ്ടത്. വേളി– കഠിനംകുളം ഭാഗത്തു 100 കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാനും പുനരധിവാസത്തിനും 9 കോടിയും വർക്കല ഭാഗത്ത് 372 കുടുംബങ്ങളുടെ പുനരധിവാസത്തിന് 37.2 കോടിയുമാണു കണക്കാക്കിയിരിക്കുന്നത്. 

വർക്കലയിലെത്തുമ്പോൾ യാത്ര മുടങ്ങും. രണ്ടു തുരങ്കങ്ങളാണു തടസ്സം.  കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ജലപാതയുടെ ആഴം കൂട്ടൽ പുരോഗമിക്കുകയാണ്. 370 കുടുംബങ്ങളെയാണ് ഒഴിപ്പിക്കേണ്ടത്. ഇതിൽ 60 കുടുംബങ്ങൾ ഒഴിഞ്ഞു. ചെങ്കുത്തായ വശങ്ങളിലെ ചെളി നീക്കുന്നതാണു വെല്ലുവിളി. തുരങ്കങ്ങളുടെ ഉൾഭാഗം വൃത്തിയാക്കി. 1870ൽ തുടങ്ങി 1876ൽ നിർമാണം പൂർത്തിയായ തുരങ്കങ്ങളാണിത്. 140 കൊല്ലം മുൻപ് ഇങ്ങനെയുള്ള തുരങ്കങ്ങൾ നിർമിച്ചതെങ്ങനെയെന്ന് അതിശയം തോന്നും. ശിവഗിരിക്കു സമീപമുള്ള 700 മീറ്റർ തുരങ്കത്തിൽ ശ്രീനാരായണഗുരുവിന്റെ ജീവിതം ലൈറ്റ് ആൻഡ് സൗണ്ട് ഷോ രൂപത്തിൽ അവതരിപ്പിക്കാനുള്ള പദ്ധതിക്കും രൂപം നൽകുന്നുണ്ട്. ശിവഗിരി തുരങ്കത്തിനു ശേഷമുള്ള കുറച്ചു ഭാഗത്തെ ചെളി നീക്കിയാൽ കൊല്ലം വരെ യാത്ര സുഗമം. 

river-1
വർക്കലയ്ക്കു സമീപം ജലപാതയുടെ നിർമാണം നടന്നപ്പോൾ. (ഫയൽചിത്രം)

മനോഹരം, ഈ കാഴ്ചകൾ

കൊല്ലം മുതൽ ആലപ്പുഴ വരെ ജലമാർഗം യാത്ര ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ നമ്മുടെ നാടിന്റെ അതിമനോഹര ദൃശ്യങ്ങൾ നമുക്കു നഷ്ടമാകും. അഷ്ടമുടിക്കായലിലൂടെ പോകുമ്പോൾ വഞ്ചിയാത്രയ്ക്ക് ഇത്ര സൗന്ദര്യമോ എന്നു തോന്നും. 

മൂന്നാം നമ്പർ ദേശീയ ജലപാതയാണിത്. കൊല്ലം ബോട്ട് ജെട്ടിയിൽനിന്നു പുറപ്പെട്ടു കുറെദൂരം പിന്നിടുമ്പോൾതന്നെ ജലപാതയുടെ മനോഹാരിത തെളിയും. സാമ്പ്രാണിക്കോടിക്കടുത്ത് എത്തുമ്പോൾ, ജലപാതയുടെ ആഴം കൂട്ടാൻ ഡ്രജിങ് നടത്തി മാറ്റിയിട്ട ചെളി കായലിന്റെ നടുക്ക് പച്ചത്തുരുത്തായി മാറിയതു കാണാം. ദേശാടനപ്പക്ഷികളും അപൂർവ ജീവികളും നിറഞ്ഞ അതിമനോഹര തുരുത്ത്.   

ഇനിയങ്ങോട്ട് യാത്രയിൽ കല്ലുകടിയാണ്. പലയിടങ്ങളിലും ആഴം കുറവ്. സാമ്പ്രാണിക്കോടി മുതൽ പള്ളിക്കോടി പാലം വരെയുള്ള ഭാഗം ബോട്ടിലെ ജീവനക്കാരുടെ നെഞ്ചിടിപ്പു കൂട്ടും. വേലിയേറ്റത്തിനും വേലിയിറക്കത്തിനും അനുസരിച്ച് ഈ ഭാഗത്ത് ആഴത്തിനു വ്യത്യാസമുണ്ടാകും. കൃത്യമായ പാതയിലൂടെ ബോട്ട് ഓടിച്ചില്ലെങ്കിൽ ചെളിയിൽ തട്ടി യാത്ര മുടങ്ങും.  

ചവറ തോടിന്റെ ഭാഗത്തും ആഴക്കുറവ് പ്രശ്നമാണ്. കോവിഡ് മൂലം ബോട്ട് യാത്ര നിലച്ചപ്പോൾ ഡ്രജിങ്ങും ഏതാണ്ടു നിന്നു. ഈ ഭാഗത്ത് ഡ്രജറുകൾ കേടായി തുരുമ്പുപിടിച്ചു കിടക്കുന്നതു യാത്രയുടെ സൗന്ദര്യം കെടുത്തും. എന്തുകൊണ്ട് ഇവ ലേലം ചെയ്തു വിൽക്കുന്നില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല. മാതാ അമ‍ൃതാനന്ദമയിയുടെ ആശ്രമമായ അമൃതപുരിയുടെ മുന്നിലൂടെയാണു ജലപാത കടന്നുപോകുന്നത്. അമ‍ൃതപുരി മുതൽ കായംകുളം വരെ ചീന വലകൾ നയനാനന്ദകരമായ കാഴ്ചയാണു സമ്മാനിക്കുന്നത്. 

കോവിഡിനു മുൻപു കൊല്ലത്തുനിന്ന് എറണാകുളം വരെ സർവീസ് നടത്തിയിരുന്ന യാത്രാ ബോട്ടുകളിൽ സഞ്ചരിക്കാൻ സ്വദേശ, വിദേശ ടൂറിസ്റ്റുകളുമുണ്ടായിരുന്നു. കൊല്ലത്തുനിന്ന് ആലപ്പുഴയിലേക്കോ എറണാകുളത്തേക്കോ തുച്ഛമായ ടിക്കറ്റിൽ യാത്ര ചെയ്യാം. കൊല്ലത്തുനിന്ന് ആലപ്പുഴ വരെ ജലഗതാഗത വകുപ്പിന്റെ ടൂറിസ്റ്റ് ബോട്ടുകളുമുണ്ടായിരുന്നു. രാവിലെ 10നു കൊല്ലത്തുനിന്നു പുറപ്പെട്ടാൽ ആറിന് ആലപ്പുഴയിലെത്തും. ഒരാൾക്ക് 600 രൂപ. 12 വയസ്സിൽ താഴെയുള്ളവർക്ക് പകുതിച്ചാർജ്. ബോട്ടിൽ കുടുംബശ്രീയുടെ   ഭക്ഷണം. ഓളപ്പരപ്പിൽ ഒരു പകൽ സുഖവാസം. ജലപാത പൂർണമായി സജ്ജമായാൽ ടൂറിസം എത്രമേൽ വളരും എന്നതിന്റെ സാധ്യതയിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്. 

കൊല്ലത്തുനിന്ന് ചവറ, ആലുംകടവ്, അമൃതപുരി, അഴീക്കൽ ഹാർബർ, തോട്ടപ്പള്ളി എന്നിവിടങ്ങളിലൂടെയാണ് ആലപ്പുഴയ്ക്കുള്ള ജലപാത. അഷ്ടമുടിക്കായൽ, കായംകുളം കായൽ, പുന്നമടക്കായൽ, ചവറ, കരുമാടി തോടുകൾ. അങ്ങനെ കണ്ണെത്തുംദൂരത്ത് പച്ചപ്പിന്റെ സമൃദ്ധി. 

ആലപ്പുഴ ജില്ലയിലെ ജലപാത വികസനത്തിന്റെ ഭാഗമായി തൃക്കുന്നപ്പുഴയിലും തണ്ണീർമുക്കത്തും രണ്ടു ടെർമിനലുകൾ നിർമിച്ചിട്ടുണ്ട്. ബാർജുകളിൽ കൊണ്ടുവരുന്ന സാധനങ്ങൾ ഇവിടെ സൂക്ഷിക്കും. 

തൃക്കുന്നപ്പുഴ പാലത്തിന്റെ അടിയിലൂടെയാണു ബാർജുകൾ പോകേണ്ടത്. പാലത്തിനടിയിലെ ചീപ്പിന്റെ പുനർനിർമാണം നടക്കുകയാണ്. അതു പൂർത്തിയാക്കിയ ശേഷമേ പാലം പൊളിക്കൂ. ചീപ്പിനു രണ്ടു ചാനലുകളുണ്ട്. ഇതിൽ 6 മീറ്റർ വീതിയുള്ള കിഴക്കേ ചാനൽ 15 മീറ്ററാക്കും. വെള്ളപ്പൊക്കക്കാലത്ത് കിഴക്കൻ വെള്ളം കൂടുതൽ വേഗത്തിൽ കായംകുളം അഴിയിലേക്ക് ഒഴുകിമാറാൻ ഇതു സഹായകമാകും. ഇവിടെനിന്ന് എറണാകുളം വരെ കാര്യമായ തടസ്സങ്ങളില്ല. 

ചരക്കുനീക്കം: കൊല്ലം– കൊച്ചി പാത സജ്ജം

കൊച്ചി മുതൽ കൊല്ലം വരെ ദേശീയ ജലപാത ചരക്കുഗതാഗതത്തിന് ഏതാണ്ടു സജ്ജമാണ്. 200 ടൺ വാഹകശേഷിയുള്ള ബാർജുകൾ കൊണ്ടുപോകാൻ സർക്കാർ ഇടയ്ക്കു ശ്രമം നടത്തിയിരുന്നു. വെസ്റ്റ് കോസ്റ്റ് കനാലിന്റെ കൊല്ലം – കോട്ടപ്പുറം (കൊടുങ്ങല്ലൂർ) പാതയും ചമ്പക്കര– ഉദ്യോഗമണ്ഡൽ (ആലുവ) കനാലുകളും ചേർന്ന ഭാഗത്തെ ജലപാതയിലൂടെയാണ് ആദ്യഘട്ടമെന്ന നിലയിൽ ചരക്കുനീക്കം നടത്തുന്നത്. കൊല്ലം ചവറ കെഎംഎംഎൽ പ്ലാന്റിലേക്കുള്ള ഹൈഡ്രോക്ലോറിക് ആസിഡ്, ഫർണസ് ഓയിൽ എന്നിവയുടെ കണ്ടെയ്നറുകൾ കൊച്ചിൻ റിഫൈനറിയിൽനിന്നു ബാർജിൽ എത്തിക്കാനാണു ശ്രമം. ഇപ്പോൾ കൊച്ചിയിൽനിന്നു റോഡുമാർഗം 20 ടാങ്കർ ലോറികൾ ദിവസവും ഇതിനായി ഓടുന്നുണ്ട്. ചരക്കുനീക്കം ബാർജുകളിലൂടെ ആകുമ്പോൾ ചെലവു മൂന്നിലൊന്നായി കുറയും. 

പണം കിട്ടിയെങ്കിലും പണി ഇഴയുന്നു

കേരളത്തിലെ ദേശീയജലപാത(3)യുടെ വികസനത്തിന് 38 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചെങ്കിലും പദ്ധതി ഇഴഞ്ഞു നീങ്ങുന്നു. ജലവിഭവ വകുപ്പിനാണു ചുമതല. ഇതുവരെ പദ്ധതിയുടെ 45% മാത്രമാണു പൂർത്തിയായിട്ടുള്ളത്. ദേശീയ ജലപാതയിലൂടെ 24 മണിക്കൂറും ഗതാഗതം സാധ്യമാക്കുമെന്നാണു കേന്ദ്ര സർക്കാർ പറയുന്നത്. 

km-panickar
സർദാർ കെ.എം.പണിക്കർ

കെ.എം.പണിക്കരുടെ കോവഞ്ചി യാത്ര

ആലപ്പുഴയിൽനിന്ന് കാർമാർഗം തിരുവനന്തപുരത്തെത്താൻ ഇപ്പോൾ മൂന്നു മണിക്കൂർ മതി. എന്നാൽ ഒരു നൂറ്റാണ്ടിനപ്പുറം ഇത് ആഴ്ചകൾ നീണ്ട ജലയാത്രയായിരുന്നു. അന്ന് തിരുവനന്തപുരം മുതൽ ഷൊർണൂർ വരെ നീളുന്നതായിരുന്നു ജലപാത. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ സർദാർ കെ.എം. പണിക്കർ കോവഞ്ചിയിൽ നടത്തിയ യാത്രയെക്കുറിച്ച് ആത്മകഥയിൽ വിവരിക്കുന്നതിൽനിന്ന്: 

ആലപ്പുഴയിൽനിന്നു കൊല്ലത്തേക്കു തീബ്ബോട്ടു നടപ്പുണ്ടായിരുന്നുവെങ്കിലും ഞങ്ങളുടെ യാത്ര സ്വന്തം വഞ്ചിയിലായായിരുന്നു. പന്നകം കൊണ്ടുമൂടിയ വള്ളത്തിൽ വേലക്കാരും അരി വെച്ചുണ്ണുന്നതിനു വേണ്ടതും കിടക്കയും മറ്റു സാമാനങ്ങളുമായുള്ള പുറപ്പാട് ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട്. പ്രഭാതത്തിൽ കാവാലത്തുനിന്നു തിരിച്ച ഞങ്ങൾ ഉച്ചയ്ക്കുണ്ണുന്നതിന് അമ്പലപ്പുഴയിൽ എത്തി. അമ്പലപ്പുഴ കണ്ണനെ തൊഴുതാണ് ലോകയാത്രയിൽ ആദ്യം കാലൂന്നിയതെന്നു പറയാം.  രണ്ടു മണിയോടുകൂടി അമ്പലപ്പുഴയിൽനിന്നു തിരിച്ചു സന്ധ്യയോടെ തൃക്കുന്നപ്പുഴ അമ്പലക്കടവിൽ എത്തിച്ചേർന്നു. അവിടെ വള്ളമടുപ്പിച്ചു കൂടെയുള്ള വേലക്കാർ അത്താഴം തയാറാക്കി ഊണുകഴിച്ചാൽ  വള്ളത്തിൽ കയറി ഉറങ്ങിക്കൊള്ളണം എന്നായിരുന്നു അമ്മാവന്റെ നിയമം.

നേരം വെളുക്കുമ്പോൾ പൊന്മനയെത്തിക്കഴിയും. അവിടെ സർക്കാർവക സത്രത്തിൽ ഇറങ്ങി നിത്യകർമങ്ങൾ കഴിച്ചു കഞ്ഞിയും കുടിച്ചു കൊല്ലത്തേക്കുള്ള പുറപ്പാടായി. വർക്കലത്തുരങ്കത്തിൽ എത്തിയപ്പോൾ ഞാൻ കിടന്നുറങ്ങുകയായിരുന്നു. പന്നകത്തിന്റെ മുകളിൽ ഇടവിടാതെ വീഴുന്ന വെള്ളത്തിന്റെ ശബ്ദം കേട്ടു മഴയാണെന്നു പേടിച്ചു ഞാൻ ഞെട്ടിയുണർന്നു. മല തുരന്നുണ്ടാക്കിയിട്ടുള്ള ഒരു തുരങ്കമാണെന്നും മലയ്ക്കടിയിലൂടെയാണു വള്ളം പോകുന്നതെന്നും ജ്യേഷ്ഠൻ പറഞ്ഞെങ്കിലും എനിക്കു തീരെ വിശ്വാസം വന്നില്ല. പിറ്റേദിവസം ഉച്ചതിരിഞ്ഞതോടുകൂടി ഞങ്ങൾ തിരുവനന്തപുരത്തെത്തി.

bony
ബോണി തോമസ്

‘‘എഴുപതുകളുടെ അവസാനം വരെ എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്കും കോട്ടപ്പുറത്തേക്കും ബോട്ടുകളുണ്ടായിരുന്നു. ആലപ്പുഴയിലേക്കുള്ള ബോട്ട് വൈകിട്ട് ആറരയ്ക്കായിരുന്നു. രാവിലെ ആലപ്പുഴയിലെത്തും. വരാപ്പുഴ, പൊന്നാരിമംഗലം, പനമ്പുകാട്, ചാത്തനാട്, കോട്ടപ്പുറം എന്നിവിടങ്ങളിലേക്കെല്ലാം അന്ന് ബോട്ടുണ്ടായിരുന്നു. പെരിയാർ വീരൻപുഴ എന്ന പേരിൽ കായലിൽ േചരുന്നതും ഈ ദ്വീപുകൾക്കിടയിലാണ്. പോഞ്ഞിക്കര എന്ന ദ്വീപിലായിരുന്നു ഞാൻ ജനിച്ചത്. പിന്നീട് ആ പ്രദേശം മുഴുവൻ ബോൾഗാട്ടി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

 പലചരക്കും പച്ചക്കറിയും കെട്ടുകണക്കിനു കയറ്റിയായിരുന്നു അന്നു ബോട്ട് യാത്ര. ലോഡ് ഹാരി (Lord Harry), ചാമ്പച്ചൻ, ജോൺ മത്തായി എന്നൊക്കെയായിരുന്നു ബോട്ടുകളുടെ പേരുകൾ. ലോഡ് ഹാരിയെ നാട്ടുകാർ ലോഡ് ഹരിയെന്നാണു വിളിച്ചിരുന്നത്. 2 ബോട്ടുകളിൽ ചായക്കടകളുണ്ടായിരുന്നു. ദ്വീപുകളുടെ സൗന്ദര്യം ഇന്നും അതുപോലെയുണ്ട്. നമ്മുടെ ജലപാതകളിൽ വേഗം കൂടിയ ബോട്ടുകൾ കൊണ്ടുവന്നാൽ അതു ടൂറിസം വികസനത്തിനു മുതൽക്കൂട്ടാകും.’’ 

ബോണി തോമസ് (എഴുത്തുകാരൻ,ചിത്രകാരൻ) 

നാളെ: വിലങ്ങിട്ട് പാലങ്ങൾ

English Summary: Kovalam-Bekal waterway project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com