ADVERTISEMENT

ബിജെപി–ആർഎസ്എസ് എന്ന യഥാർഥ ശത്രുവിനെ നേരിടാൻ കരുത്താർജിക്കണമെന്ന ആഹ്വാനത്തോടെയാണു സിപിഎമ്മിന്റെ 23–ാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ സമാപിച്ചത്. കേരളത്തിൽ മാത്രം പ്രബലവും കേരളത്തിൽ മാത്രം ഭരണവും എന്ന സ്ഥിതിയിലേക്കു ശക്തി ശോഷിച്ചിരിക്കെയാണ്, ദേശീയ പ്രസക്തിയോടെ‍ാപ്പം ബംഗാളിലും ത്രിപുരയിലും മാത്രമല്ല, ഹിന്ദി സംസ്ഥാനങ്ങളിൽകൂടി സ്വാധീനവുമുണ്ടാക്കാനുള്ള സിപിഎം ശ്രമം.

മൂന്നാം വട്ടവും സീതാറാം യച്ചൂരി ജനറൽ സെക്രട്ടറിയാകുന്നതിനോടെ‍ാപ്പം, സംഘടനാസമിതികളെ ചെറുപ്പമാക്കാനും അവയെ വനിതാ– ദലിത് പ്രാതിനിധ്യങ്ങളിലൂടെ പരിഷ്കരിക്കാനും പാർട്ടി തുടക്കം കുറിക്കുകയുമാണ്. പൊളിറ്റ്ബ്യൂറോയിൽ (പിബി) ഉൾപ്പെടെ പ്രായപരിധി വ്യവസ്ഥ നടപ്പാക്കിയും യുവാക്കളെ കൂടുതലായി ഉൾപ്പെടുത്തിയുമാണു പാർട്ടിയെ ചെറുപ്പമാക്കുന്നത്. കേരളത്തിൽനിന്ന് കെ.എൻ.ബാലഗോപാലും പി.രാജീവും കേന്ദ്ര കമ്മിറ്റിയിൽ (സിസി) എത്തുന്നത് ഈ പരീക്ഷണത്തിന്റെകൂടി ഭാഗമാണ്. പി.സതീദേവിയെയും സി.എസ്.സുജാതയെയും ഉൾപ്പെടുത്തുന്നതിൽ വനിതാ പ്രാതിനിധ്യ വർധനയ്ക്കുള്ള താൽപര്യവും വ്യക്തമാകുന്നു. 

പാർട്ടി രൂപീകരിച്ച് അരനൂറ്റാണ്ടു കഴിഞ്ഞിട്ടും പിബിയിൽ ദലിത് വിഭാഗത്തിൽനിന്ന് ഒരാൾപോലുമില്ലെന്നതു വലിയ പോരായ്മയെന്നു പാർട്ടി പഴികേട്ടിരുന്നു.  ദലിത് വിഭാഗത്തിൽനിന്നൊരാളെ പിബിയിൽ കൊണ്ടുവരാൻ യച്ചൂരി കഴിഞ്ഞ പാർട്ടി കോൺഗ്രസിലും ശ്രമിച്ചിരുന്നു. എന്തായാലും, ബംഗാളിൽനിന്നുള്ള സിസി അംഗം രാമചന്ദ്ര ദോമിനെ പിബിയിൽ ഉൾപ്പെടുത്തുകവഴി ഇത്തവണ ആ ശ്രമം വിജയിച്ചു.

രാഷ്ട്രീയമായി, ബിജെപി–ആർഎസ്എസിനെ ചെറുക്കുകയെന്ന അജൻഡ ശക്തമായി നടപ്പാക്കാൻ ശ്രമിക്കുമെന്നാണു സിപിഎം വ്യക്തമാക്കുന്നത്. ബിജെപി ഉയർത്തുന്ന ഭീഷണി പാർട്ടിയിൽ പലർക്കും മനസ്സിലാവുന്നില്ല എന്ന ഏറ്റുപറച്ചിലും സിപിഎം പരസ്യമായിത്തന്നെ നടത്തുന്നുണ്ട്. ബിജെപി സുപ്രധാന ശക്തിയായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സാന്നിധ്യമുണ്ടാക്കാനുള്ള സിപിഎം ശ്രമം എങ്ങുമെത്തിയിട്ടുമില്ല.

ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ ഒരുമിച്ചുനിൽക്കേണ്ടവർക്കുള്ള മുഖ്യ യോഗ്യത അ‍ചഞ്ചലമായ മതനിരപേക്ഷതയും വർഗീയതയോടു തികഞ്ഞ സന്ധിയില്ലായ്മയുമാണെന്നാണു സിപിഎം പറയുന്നത്. രാജ്യത്തെ മതനിരപേക്ഷ രാഷ്ട്രീയത്തിൽ കോൺഗ്രസ് വഹിച്ചിട്ടുള്ള പങ്ക് വിസ്മരിക്കാത്തപ്പോഴും, തിരഞ്ഞെടുപ്പിൽ ആ പാർട്ടിയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കുന്നതിൽ സിപിഎമ്മിനു താൽപര്യമില്ല. തിരഞ്ഞെടുപ്പിനുമുൻപു ദേശീയ തലത്തിൽ മുന്നണി സാധ്യമല്ലെന്നും സംസ്ഥാനങ്ങളിലെ പ്രാദേശികകക്ഷികളുമായി ചേർന്നാണു ബിജെപി വിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കേണ്ടതെന്നുമാണു സിപിഎം നിലപാട്. ഭരണകക്ഷിയായോ മുഖ്യപ്രതിപക്ഷമായോ കോൺഗ്രസ് പ്രബലമായിട്ടുള്ള സംസ്ഥാനങ്ങളിൽ എന്തായിരിക്കും സിപിഎമ്മിന്റെ സമീപനം എന്നതിൽ വ്യക്തതയില്ല. ഓരോ സംസ്ഥാനത്തും പ്രാദേശിക സഖ്യമെന്നാണെങ്കിൽ, തിരഞ്ഞെടുപ്പിനു മുൻപ് എന്തു ദേശീയ ബദലാണു മുന്നോട്ടുവയ്ക്കുക എന്ന ചോദ്യവുമുണ്ട്. 

സിപിഎം പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിൽ സൗഹൃദ
സംഭാഷണത്തിലേർപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും.
കോടിയേരി ബാലകൃഷ്ണൻ, ബിമൻ ബസു എന്നിവർ സമീപം.  ചിത്രം : സമീര്‍ എ ഹമീദ് ∙ മനോരമ
സിപിഎം പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിൽ സൗഹൃദ സംഭാഷണത്തിലേർപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും. കോടിയേരി ബാലകൃഷ്ണൻ, ബിമൻ ബസു എന്നിവർ സമീപം. ചിത്രം : സമീര്‍ എ ഹമീദ് ∙ മനോരമ

േകരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ നയങ്ങളെ നിലവിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള ദേശീയ ബദലായി ഉയർത്തിക്കാട്ടുമെന്നാണു സിപിഎം വിശദീകരിക്കുന്നത്. എന്നാൽ, കേന്ദ്ര സർ‍ക്കാരിനെതിരെയുള്ള സമരത്തിന്റെ ഭാഗമായ വാദം എന്നതിനപ്പുറം, കേരളത്തിലെ ഇടതു ഭരണമാതൃകയെ ദേശീയ ബദലായി ഏതൊക്കെ പാർട്ടികൾ‍ അംഗീകരിക്കുമെന്ന ചോദ്യം പ്രസക്തമാണ്. േകന്ദ്രത്തിലെ ബിജെപിക്കെതിരെ കേന്ദ്ര – സംസ്ഥാന ബന്ധത്തിന്റെ കാര്യത്തിലുൾപ്പെടെ നിലപാടെടുക്കാൻ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ കൂട്ടായ്മയുണ്ടാക്കാൻ സിപിഎം മുൻകയ്യെടുക്കുകയാണ്. കണ്ണൂരിലെ പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ പങ്കെടുപ്പിച്ചു സിപിഎം നടത്തിയ സെമിനാർ ഈ ദിശയിലുള്ള ചുവടുവയ്പാണ്. 

സിപിഎം പാർട്ടി കോൺഗ്രസ് സമ്മേളന വേദിയിൽ നിന്നുള്ള ദൃശ്യങ്ങൾ. ചിത്രം : ഇ വി ശ്രീകുമാര്‍ ∙ മനോരമ
സിപിഎം പാർട്ടി കോൺഗ്രസ് സമ്മേളന വേദിയിൽ നിന്നുള്ള ദൃശ്യങ്ങൾ. ചിത്രം : ഇ വി ശ്രീകുമാര്‍ ∙ മനോരമ

കേരളത്തിനു പുറത്ത് നഷ്ടപ്പെട്ട ശേഷി വീണ്ടെടുക്കുകയെന്നതാണ് ഇപ്പോൾ സിപിഎമ്മിന്റെ മുഖ്യലക്ഷ്യം. കേരള ഭരണം മാത്രംകൊണ്ട് ദേശീയ പ്രാധാന്യമുള്ള പാർട്ടിയായി നിലനിൽക്കാനാവില്ലെന്ന ബോധ്യവും പുതിയ സമീപനത്തിനു പിന്നിലുണ്ട്. എന്നാൽ‍, തിരഞ്ഞെടുപ്പു രാഷ്ട്രീയ വേദിയിൽ സിപിഎമ്മിനെ ജനം വിശ്വസിക്കണമെങ്കിൽ‍, രാഷ്ട്രീയ കൂട്ടുകെട്ടുകളുടെ കാര്യത്തിൽ ദേശീയ സമീപനം ആവശ്യമാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പാർട്ടി കോൺഗ്രസിനു സാധിച്ചിട്ടില്ല. സിൽവർലൈൻ പദ്ധതി നടപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധത പാർട്ടി കോൺഗ്രസ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിവരയിട്ടു പറഞ്ഞിരുന്നു. എന്നാൽ, പരിസ്ഥിതിപരമായ കാര്യങ്ങളിലുൾപ്പെടെ പദ്ധതി പാർട്ടിയുടെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാകുമെന്നാണു മറ്റു നേതാക്കൾ  സൂചിപ്പിച്ചിട്ടുള്ളത്. ഈ വൈരുധ്യവും പാർട്ടി കോൺഗ്രസിന്റെ ബാക്കിപത്രത്തിലുണ്ട്. 

Content Highlights: CPM Party congress 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com