ADVERTISEMENT

രാജാവിന്റെ സന്താനസൗഭാഗ്യത്തിനായി രാജഗുരു നിർദേശിച്ചത് കൗമാരക്കാരനെ ബലികഴിക്കാനാണ്. ദരിദ്രകുടുംബത്തിലെ ഗൃഹനാഥൻ മകനെ വിട്ടുനൽകാൻ തയാറായി. കാരണം, ആ മകനെക്കൊണ്ട് ഒരു ഗുണവും ആ കുടുംബത്തിനില്ലായിരുന്നു. അവർക്കു ധാരാളം പണവും കിട്ടി. ബലിക്കുള്ള സമയമായപ്പോൾ എന്തെങ്കിലും അന്ത്യാഭിലാഷമുണ്ടോയെന്നു രാജാവ് ചോദിച്ചു. അവൻ തൊട്ടടുത്തുകിടന്ന മണ്ണുപയോഗിച്ചു നാലു കൂനകളുണ്ടാക്കി. അതിനുശേഷം മൂന്നു കൂനകൾ തകർത്തുകളഞ്ഞു. എന്നിട്ടു പറഞ്ഞു: ആദ്യത്തെ മൺകൂന എന്റെ മാതാപിതാക്കളായിരുന്നു. ഏതാപത്തിലും എന്നെ രക്ഷിക്കുമെന്നു കരുതിയ അവർ എന്നെ കൈവിട്ടു. രണ്ടാമത്തേത് സുഹൃത്തുക്കളും മൂന്നാമത്തേത് എന്റെ രാജാവുമായിരുന്നു. അവരും തുണച്ചില്ല. നാലാമത്തേത് ഈശ്വരന്റേതാണ്. അതു ഞാൻ തകർക്കില്ല. രാജാവ് ചിന്തിച്ചു: ഇവനെങ്ങനെ ഇത്രയും ജ്ഞാനം കിട്ടി. എനിക്കു കുട്ടി ജനിച്ചാലും ഇത്രയും അറിവും വിവേകവും ഉണ്ടാകണമെന്നില്ല. അതുകൊണ്ട് ഇവനെ ദത്തെടുക്കാം. 

വാത്സല്യത്തിന്റെ മറുപുറം വരുമാനമാണ്. പണമായോ പെരുമയായോ മറ്റെന്തെങ്കിലും നേട്ടമായോ ആ വരുമാനം ലഭിക്കണം.  

പ്രയോജനങ്ങൾ അവസാനിക്കുന്നിടത്ത് പ്രിയങ്ങൾക്കും പൂർണവിരാമം സംഭവിക്കും. ഒരു ബന്ധവും ആകസ്മിക നിമിഷത്തിൽ അവസാനിക്കുന്നതല്ല. നാളുകളായി രൂപപ്പെടുന്ന നീരസത്തിന് ഒരു പ്രത്യേക സംഭവം കാരണമാകുന്നുവെന്നേയുള്ളൂ. ആരെക്കൊണ്ടാണ് എക്കാലവും ഒരുപോലെ പ്രയോജനമുണ്ടാകുക? ഓരോരുത്തരും പ്രദാനം ചെയ്യുന്ന നേട്ടങ്ങൾ അളക്കാൻ ഏത് ഏകകമാണുള്ളത്? ചിലർ എങ്ങനെ ഉപകരിച്ചു എന്നത് അവർ അപ്രത്യക്ഷരായശേഷം മാത്രമല്ലേ മനസ്സിലാകൂ. 

മുട്ടിലിഴഞ്ഞു നടക്കുന്ന കുഞ്ഞിന്റെയും പരസഹായമില്ലാതെ അനങ്ങാൻ പോലും കഴിയാത്ത മുതിർന്നവരുടെയും യഥാർഥപ്രയോജനം അവരുടെ സാന്നിധ്യം തന്നെയായിരുന്നു എന്നത് ആ കുട്ടിക്കാലവും വാർധക്യവും എന്നന്നേക്കുമായി അവസാനിച്ചു കഴിയുമ്പോഴല്ലേ പിടികിട്ടുക. ഉപേക്ഷിക്കാനുള്ള എല്ലാ കാരണങ്ങളുമുണ്ടായിട്ടും ചേർത്തു നിർത്തുന്നവരെ മാത്രമാണ് പ്രിയപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടത്.

English summary: Subhadinam column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com