ADVERTISEMENT

നമ്മുടെ മുഖ്യമന്ത്രി ഇപ്പോൾ അമേരിക്കയിലായതിനാൽ ഒരു അമേരിക്കൻ കഥ പറയുന്നതു ന്യായമാകുന്നു. അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്താണു കഥ നടക്കുന്നത്. ന്യൂജെൻ ആഹാരപ്രേമികളുടെ വായിൽ കപ്പലോടിക്കുന്ന കെഎഫ്‌സി എന്ന കെന്റക്കി ഫ്രൈഡ് ചിക്കനിലെ അതേ കെന്റക്കി. കേണൽ ഹാർലൻഡ് സാൻഡേഴ്‌സാണ് കെന്റക്കി ഫ്രൈഡ് ചിക്കനു തുടക്കമിട്ടത് എന്ന് ഓർക്കുകയോ ഓർക്കാതിരിക്കുകയോ ചെയ്യാം.ഇവിടെപ്പറയുന്ന കെന്റക്കി കഥയിൽ പക്ഷേ, ചിക്കനോ കോഴിയോ ഇല്ല.

കെവിൻ ബർലിങ് എന്നയാളാണു നായകൻ. ഗ്രാവിറ്റി ഡയഗ്‌നോസ്റ്റിക്സ് എന്നൊരു ലാബിലായിരുന്നു കക്ഷിക്കു ജോലി. ജോലിക്കാരുടെ പിറന്നാൾ ആഘോഷിക്കുന്ന കീഴ്‌വഴക്കമുണ്ട് ഗ്രാവിറ്റിയിൽ. ഓഗസ്റ്റ് ഏഴിനാണു ബർലിങ്ങിന്റെ ജന്മദിനം. 

തനിക്കു പിറന്നാൾ ആഘോഷങ്ങളൊന്നും വേണ്ടെന്ന് അദ്ദേഹം നേരത്തേ പറഞ്ഞു. മാതാപിതാക്കളുടെ വിവാഹമോചനത്തെപ്പറ്റിയാണ് ഇത്തരം ആഘോഷങ്ങൾ ഓർമിപ്പിക്കുന്നതെന്നും ആ ഓർമ ഇരച്ചുകയറി വരുമ്പോൾ താൻ മാനസികമായി തകർന്നുപോകുമെന്നും ബർലിങ് മുന്നറിയിപ്പും നൽകി.

2019 ഓഗസ്റ്റ് ഏഴിന് ഉച്ചഭക്ഷണ സമയത്ത് ചിലർ ‘ഹാപ്പി ബർത്ഡേ’ ആശംസിച്ചു. ബർലിങ്ങിനു ജന്മദിനാശംസകൾ നേരുന്ന വലിയ ബാനർ ആരോ ഓഫിസിൽ ഉയർത്തുകയും ചെയ്തു. ഇതൊന്നും സഹിക്കാനാവാതെ അദ്ദേഹം ഓഫിസിൽ നിന്നിറങ്ങി പുറത്തു പാർക്ക് ചെയ്ത കാറിൽപ്പോയിരുന്നു. മാനസിക പിരിമുറുക്കത്തിൽ തന്റെ ഞരമ്പുകൾ പൊട്ടിപ്പോകുമെന്നു തോന്നി എന്നാണ് അദ്ദേഹം പിന്നീടു പറഞ്ഞത്.

പിറ്റേന്ന് ഓഫിസിലെത്തിയ ബർലിങ് സഹപ്രവർത്തകരെ ഊടുപാടു ചീത്ത പറഞ്ഞു. ഫലമോ? സ്ഥാപനം കെവിൻ ബർലിങ്ങിനെ പിരിച്ചുവിട്ടു.

അദ്ദേഹം കേസിനു പോയി. തനിക്കു വേണ്ടാത്ത പിറന്നാൾ ആഘോഷം തന്റെമേൽ അടിച്ചേൽപിച്ചതിനും അതുവഴി കടുത്ത മാനസികാഘാതമുണ്ടായതിനുമായിരുന്നു കേസ്.

ഒരാൾക്കു വേണ്ടാത്ത കാര്യം അദ്ദേഹത്തിനുമേൽ അടിച്ചേൽപിക്കുന്നതു വലിയ പാതകമാണെന്നു കോടതിക്കു ബോധ്യപ്പെട്ടു. ഗ്രാവിറ്റി ലാബിനു പിഴശിക്ഷയും വിധിച്ചു. ജോലിയിൽനിന്നു പിരിച്ചുവിട്ടതിനു പിഴ ഒന്നര ലക്ഷം ഡോളർ. വേണ്ടാത്ത പിറന്നാൾ ആഘോഷം അടിച്ചേൽപിച്ചു പീഡിപ്പിച്ചതിനു പിഴ 3 ലക്ഷം ഡോളർ. മൊത്തം നാലര ലക്ഷം ഡോളർ. മൂന്നു കോടിയിലേറെ രൂപ.

സിൽവർലൈൻ വേണ്ടാത്ത ജനങ്ങളുടെ മേൽ അത് അടിച്ചേൽപിക്കുന്നതു കെവിൻ ബർലിങ്ങിനു വേണ്ടാത്ത പിറന്നാൾ അദ്ദേഹത്തിനുമേൽ അടിച്ചേൽപിച്ചതുപോലെ തന്നെയല്ലേ എന്ന് അമേരിക്കയിലിരിക്കുമ്പോൾ മുഖ്യമന്ത്രിക്കു വേണമെങ്കിൽ ആലോചിക്കാം. അദ്ദേഹത്തിനു തോന്നിയില്ലെങ്കിലും സിൽവർലൈൻ അടിച്ചേൽപിക്കപ്പെടുന്നവർക്കു തീർച്ചയായും തോന്നും. അവരുടെ മനോവിഷമം കെ റെയിൽ കുറ്റികൊണ്ട് അളക്കാവുന്നതല്ല.

വേണ്ടാത്ത കാര്യങ്ങൾ അടിച്ചേൽപിക്കുന്നതിനെതിരെയും നിയമമുണ്ടെന്നു മനസ്സിലാക്കിയാവും മുഖ്യമന്ത്രിയുടെ മടക്കം എന്ന് അപ്പുക്കുട്ടൻ വിചാരിക്കുന്നു.

മറുനാടൻ വിധികൾ നമ്മുടെ കോടതികളുടെ ശ്രദ്ധയിൽവരുന്നുണ്ടോ എന്തോ? 

Content Highlights: Tharangangalil panachi, Silverline project

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com