ADVERTISEMENT

നാലുവശവും ഉയരമുള്ള മതിലുകെട്ടി മറച്ച തോട്ടം കണ്ടപ്പോൾ കുറുക്കന് ഉള്ളിൽ എന്താണെന്നറിയാൻ താൽപര്യം തോന്നി. ഭിത്തിയിലെ ചെറിയ ദ്വാരത്തിൽക്കൂടി നോക്കിയപ്പോൾ കണ്ടതു വിളഞ്ഞുപാകമായ മുന്തിരിക്കുലകൾ. ദ്വാരത്തിലൂടെ അകത്തുകടക്കാൻ ശ്രമിച്ചെങ്കിലും തല മാത്രമേ കടക്കുന്നുള്ളൂ. ബുദ്ധിമാനായ കുറുക്കൻ ഒരാഴ്ച ഭക്ഷണം ഉപേക്ഷിച്ച് വണ്ണംകുറച്ച് അകത്തുകടന്നു. ദിവസങ്ങൾ തോട്ടത്തിൽ കഴിഞ്ഞ് കൊതിതീരുംവരെ മുന്തിരി കഴിച്ച് തടിച്ചുകൊഴുത്തു. പുറത്തുകടക്കാൻ നോക്കിയപ്പോൾ പറ്റുന്നില്ല. വീണ്ടും ഒരാഴ്ച ഭക്ഷണം ഉപേക്ഷിച്ച് വണ്ണംകുറച്ച് പുറത്തുചാടി. എന്നിട്ടു മുന്തിരിത്തോപ്പിനെ നോക്കി പറഞ്ഞു: നീ എത്ര സമ്പന്നയാണെങ്കിലും എനിക്കെന്തു പ്രയോജനം; ഞാൻ രണ്ടുതവണ ഉപവസിച്ചു തിരിച്ചുപോന്നു.

പ്രലോഭനങ്ങളിലെ ഏറ്റവും വലിയ ദുരന്തം അവയ്ക്കടിപ്പെട്ടതുമൂലമുണ്ടാകുന്ന ദുരിതങ്ങളല്ല; അടിമയായി എന്നു മറ്റുള്ളവർക്കു മനസ്സിലാകാതിരിക്കാൻ വേണ്ടി നടത്തുന്ന അലങ്കാരപ്പണികളാണ്. ആരുമറിയാതെ കാര്യം ചെയ്യാനും ചെയ്തശേഷം ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാനും നടത്തുന്ന കുത്സിതപ്രവർത്തനങ്ങൾക്കു ചെലവഴിക്കുന്ന സമയവും സ്വത്തുമാണ് ആ കാര്യം ചെയ്തപ്പോൾ ലഭിച്ച ആനന്ദത്തിനു നൽകുന്ന വില. ഏതു കർമത്തെയും സ്വയം വിലയിരുത്തേണ്ടതു മൂന്നു ചോദ്യങ്ങളിലൂടെയാണ്. അത് അനുവദനീയമാണോ, അർഹതയുള്ളതാണോ, അഭിവൃദ്ധി നൽകുന്നതാണോ. 

ആകർഷകമായതുകൊണ്ടും ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതുകൊണ്ടും അന്യന്റെയൊപ്പം എത്താൻ ഉപകരിക്കുന്നതുകൊണ്ടും ചെയ്യുന്ന കർമങ്ങൾ ആയുഷ്കാല ബാധ്യതയാകും. ഏത് അടിമത്തവും ആരംഭിക്കുന്നതു താൽക്കാലിക സംതൃപ്തിക്കുവേണ്ടി തുടങ്ങിയ ഏതെങ്കിലും കർമത്തിലൂടെയാണ്. ഒരിക്കലും പിൻവാങ്ങാൻ കഴിയാത്തവിധം അതിൽ അകപ്പെടാനാണു പലരുടെയും വിധി. ഒളിഞ്ഞിരുന്നു ചെയ്യുന്ന ഒരു പ്രവൃത്തിയുടെയും അനന്തരഫലം പുറത്തു കാണിക്കാനാകില്ല. ചെയ്യുന്ന കർമങ്ങളുടെ പരിപൂർണാനന്ദം പരസ്യമായി അനുഭവിക്കാൻ കഴിയുന്നില്ലെങ്കിൽ ആ കർമങ്ങളിൽ അനാരോഗ്യത്തിന്റെ വിഷവിത്തുകളുണ്ട്.

English Summary: Subhadinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com