ADVERTISEMENT

നേതാവും അനുയായികളും കൂടി കാട്ടിലൂടെ നടക്കുകയാണ്. കുറച്ചുദൂരം ചെന്നപ്പോൾ മരത്തിന്റെ മുകളിൽ ഒരു സ്വർണപ്പക്ഷി ഇരിക്കുന്നത് അവരിലൊരാൾ കണ്ടു. ആ പക്ഷിയെ പിടിക്കണമെന്ന് അവർക്കാഗ്രഹം തോന്നി. വളരെ ഉയരമുള്ള മരമായതുകൊണ്ട് ആരും കയറാൻ തയാറായില്ല. അവസാനം നേതാവ് പറഞ്ഞു: നിങ്ങൾ പരസ്പരം തോളിൽ കയറി നിന്നാൽ ഞാൻ അതിന്റെ ഏറ്റവും മുകളിൽ കയറി പക്ഷിയെ പിടിക്കാം. അവർ സമ്മതിച്ചു. വലിയ ഗോവണി പോലെയായി അവർ. നേതാവ് മുകളിലെത്താറായപ്പോൾ താഴെയുള്ളവർ പലരും വിശപ്പുകൊണ്ടും വേദനകൊണ്ടും മടുത്തു. ഏറ്റവും താഴെനിന്നവർ പതിയെ പിന്മാറി. നേതാവ് താഴെ വീണു. 

അടിത്തറയില്ലെങ്കിൽ മേൽക്കൂരയില്ല. അസ്തിവാരത്തിന് ആഴമില്ലെങ്കിൽ പിന്നെ മോന്തായത്തിലെന്തിനു ദീപപ്രഭ. ആകർഷകമാക്കാൻ നടത്തുന്ന ചിത്രപ്പണികളുടെ പാതി അധ്വാനമെങ്കിലും അടിസ്ഥാന കാര്യങ്ങൾ പൂർത്തിയാക്കുന്നതിൽ നടത്തിയിരുന്നെങ്കിൽ ദൃഢതയുള്ള സമൂഹവും വ്യവസ്ഥിതിയും രൂപപ്പെട്ടേനെ. പുറംഭാഗം അലങ്കരിച്ച് ഉള്ളറകൾ അലങ്കോലമാക്കുന്നവരും വായ് കൊണ്ട് സുകൃതമോതി കൈകൊണ്ട് ഹിംസ ചെയ്യുന്നവരും കൊടിക്കൂറകളെ മാത്രം ആശ്രയിക്കുന്നവരാണ്. വേരിന് ആഴമില്ലെങ്കിൽ എത്ര വലിയ വൃക്ഷമായാലും ചെറിയ മണ്ണൊലിപ്പിൽ കടപുഴകും. 

ആരെ മറന്നാലും ആധാരശിലകളെ മറക്കരുത്. അടിസ്ഥാനമാകുന്നവരെ ആകർഷണീയതയോ അധികതേജസ്സോ ഇല്ലാത്തതുകൊണ്ടും പ്രദർശനശാലകളിൽ ഇടം ലഭിക്കാത്തതുകൊണ്ടും അധികം പേരും അവഗണിക്കും. മുന്നേറ്റനിരയിലുള്ളവർക്കു ലഭിക്കുന്ന അത്രയും ബഹുമതിയും അംഗീകാരവും പിന്നാക്ക നിരയിലുള്ളവർക്കു ലഭിക്കുമോ? അരങ്ങത്തു നിൽക്കുന്നവരോടു തോന്നുന്ന ആരാധന അണിയറയിൽ പ്രവർത്തിക്കുന്നവരോടുണ്ടാകുമോ? 

പിന്നാമ്പുറങ്ങളിൽനിന്നു മാത്രം പണിയെടുക്കുന്ന ചില നിശ്ശബ്ദ ജന്മങ്ങളുണ്ട്. മുൻനിരയിൽ പ്രത്യക്ഷപ്പെടാനുള്ള ആത്മധൈര്യം അവർക്കുണ്ടാകില്ല. പക്ഷേ, അദൃശ്യമായ നെടുംതൂണുകളായി അവരങ്ങനെ നിലകൊള്ളും. വിളവു നശിച്ചാലും വിത്തിനുള്ളിൽ പിന്നെയും സാധ്യതകളുണ്ട്. വിത്തു നശിച്ചാലോ. 

അടിത്തട്ടിൽ നിൽക്കുന്നവരുടെ മനോഭാവവും മനോബലവും ആരോഗ്യകരമായി നിലനിർത്തുക എന്നതാണു മുകളിൽ നിൽക്കുന്നവരുടെ ഉത്തരവാദിത്തം. ആദ്യപടിയെ വേണം അധികം ബഹുമാനിക്കാൻ.

Content Highlights: Subhadinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com