വാചകമേള
Mail This Article
∙ ഡോ.ബി.ഇക്ബാൽ: ഇന്റർനെറ്റിന്റെ അതിശക്തമായ സാന്നിധ്യം വായനയുടെ അന്ത്യംകുറിക്കുമെന്നു ഭയപ്പെട്ടവരുണ്ട്. എന്നാലിപ്പോൾ ഇന്റർനെറ്റ് ഒരു വായനാ മാധ്യമമാണെന്ന തിരിച്ചറിവും പുസ്തകവും ഇന്റർനെറ്റുമെല്ലാം വായിക്കാനും വിജ്ഞാനം ആർജിക്കാനുമുള്ള വിവിധ സ്രോതസ്സുകളാണെന്ന കണ്ടെത്തലും വായനയുടെ മരണത്തെപ്പറ്റിയുള്ള നിരാശകലർന്ന പ്രവചനങ്ങളെ അപ്രസക്തമാക്കിയിട്ടുണ്ട്
∙ രാംമോഹൻ പാലിയത്ത്: കഴുത കാമം കരഞ്ഞുതീർക്കും എന്നുപറയുന്നതു മനുഷ്യർക്കും ബാധകമായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ! നിർഭാഗ്യവശാൽ മനുഷ്യർ എല്ലാക്കാലത്തും അവരുടെ കാമം കരഞ്ഞു മാത്രമല്ല; കരയിപ്പിച്ചും ആണ് തീർക്കാൻ ശ്രമിക്കുന്നത്. ഭാഗ്യവശാൽ ഇരകൾ ഇതെല്ലാം കരഞ്ഞു സഹിച്ചിരുന്ന കാലം സമൂഹമാധ്യമങ്ങളുടെയും മീ ടൂ പോലെയുള്ള ക്യാംപെയ്നുകളുടെയും വരവോടെ മെല്ലെ മെല്ലെ ഇല്ലാതാവുകയാണ്.
∙ സുരാജ് വെഞ്ഞാറമൂട്: എനിക്കു മിമിക്രി കിട്ടിയത് അമ്മയിൽനിന്നാണ്. സിനിമാതാരങ്ങളെ ഒന്നുമല്ല അമ്മ അനുകരിച്ചിരുന്നത്. ബന്ധുക്കളെയും അയൽക്കാരെയുമാണ്. ഞാൻ ‘തള്ളേന്ന്’ വിളിച്ച് ആദ്യമായി തല അറഞ്ഞു ചിരിച്ചത് അമ്മയുടെ മിമിക്രി കണ്ടാണ്.
∙ കെ.ജയകുമാർ: ബുക്കർ പ്രൈസിനും നൊബേൽ സമ്മാനത്തിനും പരിഗണിക്കാതിരിക്കാൻ സാധിക്കാത്ത സാന്നിധ്യമായി വളരാൻ വേണ്ട ആന്തരികചൈതന്യംകൊണ്ട് സമ്പന്നവും അനുഗൃഹീതവുമാണല്ലോ മലയാള സാഹിത്യം. നാളെ ഒരു മലയാളകൃതിയെത്തേടി നൊബേൽ സമ്മാനം വരും. അതു ലക്ഷ്യബോധവും സമർപ്പണബോധവും അഭിമാനബോധവുമുള്ള പരിഭാഷാപ്രയത്നത്തിന്റെ മധുരഫലമായിരിക്കും.
∙ കെ.പി. നിർമൽകുമാർ: പുതിയ നോവൽഭാഷ പതിവ് സാഹിത്യഭാഷയിൽനിന്നു വിമോചനം നേടി. കോപ്പി എഡിറ്റ് ചെയ്ത പത്രഭാഷ പോലെ കാര്യമാത്രപ്രസക്തമായ രചനാരീതി സർഗാത്മകരചനയിൽ രൂപപ്പെടുന്നെങ്കിൽ ആശങ്കയല്ല, പ്രത്യാശയാണു തോന്നേണ്ടത്.
∙ സി.കെ.ജാനു: പാർട്ടി ആദിവാസികളെ ചൂഷണം ചെയ്യുന്നതിനെതിരെ ഞാൻ പറഞ്ഞപ്പോൾ, ഇവിടെനിന്നു തീരുമാനം എടുക്കാൻ പറ്റില്ലെന്നും മേൽ കമ്മിറ്റി തീരുമാനിക്കണമെന്നും സഖാക്കൾ പറഞ്ഞു. ആളുകളെ ചൂഷണം ചെയ്യുന്ന മേൽ കമ്മിറ്റിയുടെ തീരുമാനത്തെ അംഗീകരിക്കാൻ പറ്റില്ല എന്നുപറഞ്ഞ് 1987ൽ ഞാൻ കമ്യൂണിസ്റ്റ് പാർട്ടി വിട്ടു.
Content Highlights: Vachaka mela