ADVERTISEMENT

സാമൂഹികവും ജാതീയവുമായ വിവേചനങ്ങളെ മറികടക്കാനുള്ള നമ്മുടെ നിശ്‌ചയദാർഢ്യത്തിന് അടിവരയിട്ടുകൊണ്ട് രാഷ്‌ട്രപതി പദവിയിലേക്കു ദ്രൗപദി മുർമു പദമൂന്നുമ്പോൾ കൈകൂപ്പുകയാണു ചരിത്രം. സ്വാതന്ത്ര്യത്തിന്റെ 75–ാം വർഷത്തിലാണു രാഷ്ട്രപതിയായി ഗോത്ര വർഗത്തിൽനിന്നൊരാൾ തിരഞ്ഞെടുക്കപ്പെടുന്നത്. സ്വാതന്ത്യ്രത്തിന്റെ 50–ാം വർഷമാണ് ദലിത് ശാക്തീകരണത്തിന് ആക്കം കൂട്ടി കെ.ആർ.നാരായണൻ രാഷ്ട്രപതിയായത്.

പിന്നാക്ക ഗ്രാമത്തിൽ ജനിച്ച്, ജീവിതത്തോടു പോരാടി മുന്നിലെത്തിയ നേതാവ് രാഷ്ട്രത്തിന്റെ പരമോന്നത പദവിയിലെത്തുമ്പോൾ അത് ഇന്ത്യയുടെയാകെ അഭിമാനമാകുന്നു. രാജ്യത്തെ ആദ്യത്തെ ഗോത്ര വർഗ വനിതാ ഗവർണർ എന്ന സവിശേഷത നേരത്തേ തന്നെ ദ്രൗപദി സ്വന്തമാക്കിയിട്ടുണ്ട്. തദ്ദേശ ജനപ്രതിനിധിയായി തുടങ്ങിയ രാഷ്ട്രീയജീവിതമാണ് രാഷ്ട്രപതിഭവൻവരെ എത്തുന്നത്. രണ്ടു തവണ എംഎൽഎ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി, ജാർഖണ്ഡ് ഗവർണർ തുടങ്ങിയ സ്ഥാനങ്ങളിലെല്ലാം ശ്രദ്ധേയമുദ്രകൾ പതിപ്പിക്കാനായിട്ടുണ്ട് ഇതിനകം ദ്രൗപദിക്ക്. സാമൂഹിക സേവനത്തിലും നിർധന ശാക്തീകരണത്തിലും താൽപര്യമെടുക്കുന്ന ദ്രൗപദി, ഗവർണർ പദവിയിലുൾ‍പ്പെടെ ഭരണപരമായ മികവു തെളിയിച്ചിട്ടുണ്ടെന്നും മികച്ച രാഷ്ട്രപതിയായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പറഞ്ഞത് ഓർമിക്കാം. അവരുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച വേളയിലായിരുന്നു അത്. 

പ്രതികൂല സാഹചര്യങ്ങളോടു പടപൊരുതിയാണ് ദ്രൗപദി ഉയരങ്ങളിലെത്തിയത്. അതുകൊണ്ടുതന്നെ, ഭാരതത്തിന്റെ പുതിയ രാഷ്‌ട്രപതി, മണ്ണിൽ തൊട്ടുനിന്നുതന്നെയാവും തീരുമാനങ്ങളെടുക്കുക എന്നാണു രാജ്യത്തിന്റെ പ്രതീക്ഷ. പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ദുർബല വിഭാഗങ്ങളുടെയും ശബ്ദം ദ്രൗപദിയിലൂടെ ഇനി കൂടുതൽ മുഴങ്ങുമെന്നും വിശ്വസിക്കാം. 

ദ്രൗപദിയുടെ ജന്മനാടായ ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഉപർബേദയിൽ അടിസ്ഥാന സൗകര്യങ്ങളെത്തിയതുതന്നെ രണ്ടായിരാമാണ്ടിനു ശേഷമാണ്. ഉപർബേദയിലെ നദി കരകവിഞ്ഞൊഴുകുമ്പോൾ കുട്ടിക്കാലത്ത് സ്കൂളിൽ പോകാനാകാതെ ദിവസങ്ങളോളം വീട്ടിൽ കഴിയേണ്ടിവന്നിട്ടുണ്ട് അവർക്ക്. അതുകെ‍‌ാണ്ടുതന്നെ, നദിയിൽ പാലം നിർമിക്കാനുള്ള പദ്ധതിയാണ് മന്ത്രിയായപ്പോൾ ദ്രൗപദി സ്വന്തം ഗ്രാമത്തിൽ ആദ്യം നടപ്പാക്കിയത്. തന്റെ ഗ്രാമത്തിലും സമീപഗ്രാമങ്ങളിലും ഒട്ടേറെ റോഡുകൾ നിർമിക്കാനും മുൻകയ്യെടുത്തു. കുടുംബവീടിരിക്കുന്ന മേഖലയിൽ വൈദ്യുതിയെത്തിക്കാനുള്ള ശ്രമങ്ങൾ വനമേഖലയാണെന്ന കാരണത്താൽ പക്ഷേ, യാഥാർഥ്യമായില്ല. രാഷ്ട്രപതിസ്ഥാനാർഥിയായതിനു പിന്നാലെ സംസ്ഥാന സർക്കാർ നേരിട്ടിടപെട്ട് വീട്ടിലേക്കു വൈദ്യുതിയെത്തിക്കുകയായിരുന്നു. 

ഗ്രാമീണരിൽ ഭൂരിഭാഗവും സന്താൾ ഗോത്ര വിഭാഗക്കാരാണ്. അവരുടെ പ്രതിസന്ധി ഘട്ടങ്ങളിൽ ഇവിടെനിന്നുള്ള വഴികളെല്ലാം ദ്രൗപദിയിലേക്കാണു നീളുക. വിഷമഘട്ടങ്ങളിൽ ഉപർബേദക്കാർ പതിവായി ഉപയോഗിക്കുന്നൊരു വാചകമുണ്ട് – ‘നമുക്ക് ദീദിയോടു പറയാം’. രണ്ടു പതിറ്റാണ്ടിലേറെയായി താങ്ങും തണലുമായി ഒപ്പമുള്ള അവരുടെ ദ്രൗപദി ദീദി ഇനി രാഷ്ട്രത്തിന്റേതുകൂടിയായി മാറുന്നു. 

‘ദലിത് സമൂഹത്തിൽ നിന്നൊരാൾ രാഷ്ട്രപതി സ്ഥാനത്ത് എത്തുന്ന ദിവസം മാത്രമേ ഇന്ത്യയ്ക്ക് പൂർണസ്വാതന്ത്ര്യം ലഭിച്ചതായി കണക്കാക്കാൻ കഴിയുകയുള്ളൂ’– രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഈ സ്വപ്നം 1997 ൽ കെ.ആർ.നാരായണനിലൂടെയാണു യാഥാർഥ്യമായത്. 20 വർഷത്തിനുശേഷം റാം നാഥ് കോവിന്ദിലൂടെ രണ്ടാമതെ‍ാരു ദലിത് നേതാവു കൂടി ഭാരതത്തിന്റെ പ്രഥമപൗര പദവിയിലേക്കെത്തി. ഇപ്പോൾ ഗോത്ര വർഗത്തിൽനിന്നൊരാൾ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുമ്പോൾ മഹാത്മജി കണ്ട ആ സ്വപ്നത്തിന്റെ സാക്ഷാത്കാരം കൂടുതൽ പ്രകാശമാനമാകുന്നു. 

ഇതു ദ്രൗപദി മുർമുവിനു ലഭിച്ച സൗഭാഗ്യമല്ല; കഷ്‌ടപ്പാടുകളുടെ കനലടുപ്പിൽ വേവുന്ന ഇന്ത്യൻ സ്‌ത്രീത്വത്തിനു രാജ്യത്തിന്റെ ആദരമുദ്രയാണ്. ജനപ്രതിനിധിസഭകളിലടക്കം ജീവിതത്തിന്റെ സർവ മേഖലകളിലും വനിതകൾക്കു മതിയായ പ്രാതിനിധ്യവും വേണ്ടത്ര സംവരണവും ഉറപ്പാക്കാൻ രാഷ്‌ട്രീയ നേതൃത്വം മടിച്ചുകൂടാ എന്നൊരു ഓർമപ്പെടുത്തലുമാകുന്നു ഈ ആരോഹണം. ഈ പരമോന്നത സ്ഥാനത്തിന്റെ പവിത്രത നിലനിർത്തുകയും അന്തസ്സ് പാലിക്കുകയും ഭരണഘടനയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കുകയും രാഷ്ട്രത്തിന്റെ മതേതരസ്വഭാവം സംരക്ഷിക്കുകയും ചെയ്യുന്ന രാഷ്ട്രപതിയാകട്ടെ ദ്രൗപദി മുർമു എന്ന് ആശംസിക്കാം. 

 

Content Highlight: Draupadi Murmu 15th President of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com