ADVERTISEMENT

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി ഒഴിയുമ്പോൾ നഷ്ടം ദക്ഷിണേന്ത്യയ്ക്ക്. ഡൽഹിയെയും തെക്കൻ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച പാലമായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയെ ഇത്രയേറെ പരിഗണിച്ചിരുന്ന രാഷ്ട്രീയ നേതാക്കൾ അപൂർവം

എം.വെങ്കയ്യ നായിഡു ഓഗസ്റ്റ് 10ന് ഉപരാഷ്ട്രപതി സ്ഥാനം ഒഴിയുമ്പോൾ, 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഡൽഹിയിലെ അധികാരകേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിരുന്ന ശക്തമായ ഒരു കണ്ണിയാണു വിടവാങ്ങുന്നത്. ദക്ഷിണേന്ത്യയിലെ ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും മാത്രമല്ല, വിദ്യാഭ്യാസം, കൃഷി, വ്യവസായം, സാമൂഹിക സേവനം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർക്കും ഡൽഹിയുമായുള്ള പാലമായിരുന്നു നായിഡു. ബിജെപി ദേശീയ അധ്യക്ഷൻ, പാർലമെന്റ് അംഗം, എ.ബി.വാജ്പേയിയുടെയും നരേന്ദ്ര മോദിയുടെയും സർക്കാരിലെ മുതിർന്ന മന്ത്രി, ഒടുവിൽ ഉപരാഷ്ട്രപതി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം എന്നും ആന്ധ്ര, തെലങ്കാന, തമിഴ്നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങൾക്കു പ്രത്യേക പരിഗണന നൽകിയിരുന്നു. ദക്ഷിണേന്ത്യയ്ക്ക് ഇത്രയേറെ പരിഗണന നൽകിയ രാഷ്ട്രീയ നേതാക്കൾ അപൂർവമാണ്.  

1980ൽ ബിജെപി സ്ഥാപിതമായ കാലം മുതൽ അദ്ദേഹം പാർട്ടി പ്രചാരണത്തിനു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജില്ലകളും പട്ടണങ്ങളും ഒന്നൊന്നായി സന്ദർശിച്ചു. ഈ പര്യടനങ്ങൾക്കിടെ മിക്കപ്പോഴും പാർട്ടി പ്രവർത്തകരുടെ വീടുകളിലായിരുന്നു താമസം. യാത്രയാകട്ടെ പാർട്ടി നേതാക്കളുടെ വാഹനങ്ങളിലും. 

2002ലെ ഗുജറാത്ത് കലാപത്തിനുശേഷം വാജ്പേയിയും നരേന്ദ്ര മോദിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായ കാലത്ത് നായിഡുവായിരുന്നു പാർട്ടി അധ്യക്ഷൻ. മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മോദിയെ മാറ്റണമെന്നാവശ്യപ്പെട്ടു പാർട്ടിക്കുള്ളിലെ ഒരു വിഭാഗം ഉയർത്തിയ വികാരത്തെ തണുപ്പിച്ചതു നായിഡുവാണ്. വാജ്പേയിയുടെയും അഡ്വാനിയുടെയും വിശ്വസ്തനായിരുന്ന നായിഡുവിനു പിന്നീടു നരേന്ദ്ര മോദി– അമിത് ഷാ അധികാരകേന്ദ്രത്തോടും ഒത്തുപോകാനായി. പാർലമെന്ററികാര്യ മന്ത്രി എന്ന നിലയിൽ നായിഡുവിന്റെ പ്രകടനം മോദിയുടെ പ്രീതി പിടിച്ചുപറ്റിയതോടെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്കു വഴിതെളിഞ്ഞത്. ബിജെപിക്കു ഭൂരിപക്ഷമില്ലാത്ത രാജ്യസഭ  നിയന്ത്രിക്കാൻ നായിഡുവിന്റെ പാർലമെന്ററി മികവ് ഗുണം ചെയ്യുമെന്നു മോദി കണക്കുകൂട്ടി. അനുനയവും കണിശതയും കൂടിക്കലർന്ന സ്വതസിദ്ധ ശൈലിയിലൂടെ നായിഡു, കേന്ദ്ര സർക്കാർ ബില്ലുകളെല്ലാം യഥാസമയം പാസാക്കുന്നത് ഉറപ്പാക്കുകയും ചെയ്തു.

കർണാടകയിൽനിന്നുള്ള ജഗന്നാഥ് റാവു ജോഷിയും തമിഴ്നാട്ടിൽനിന്നുള്ള ജന കൃഷ്ണമൂർത്തിയും ഭാരതീയ ജനസംഘത്തിലെ പ്രമുഖ നേതാക്കളായിരുന്നു. ജന കൃഷ്ണമൂർത്തി ബിജെപി അധ്യക്ഷനായും പ്രവർത്തിച്ചു. എന്നാൽ, ഇവരെക്കാൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ വിപുലമായ ശൃംഖല രൂപപ്പെടുത്തിയതു നായിഡുവായിരുന്നു. അദ്ദേഹത്തിന്റെ ബഹുഭാഷാ പരിജ്ഞാനവും ഇതിനു സഹായകമായി. മാതൃഭാഷ തെലുങ്ക് ആണെങ്കിലും നന്നായി തമിഴ് സംസാരിക്കാൻ പഠിച്ചു. അവിഭക്ത ആന്ധ്രയിൽ സംസ്ഥാന ഭാരവാഹിയും എംഎൽഎയുമായിരുന്ന ഹൈദരാബാദ് വാസകാലത്ത് ഉറുദുവിലും ഹിന്ദിയിലും പരിജ്ഞാനം നേടി. വാജ്പേയി, എൽ.കെ. അഡ്വാനി എന്നിവരടക്കം പ്രമുഖ നേതാക്കളുടെ പ്രസംഗങ്ങൾ തെലുങ്കിലേക്കു പരിഭാഷപ്പെടുത്തിയിരുന്നത് നായി‍ഡുവായിരുന്നു. കർണാടകയെ പ്രതിനിധീകരിച്ചു രാജ്യസഭാംഗമായപ്പോൾ കന്നഡയും പഠിച്ചു. വിവിധ ഭാഷകൾ അറിയാമെന്നതിനാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകാലത്തു നായിഡുവിനായിരുന്നു ഡിമാൻഡ്. 

രാമജന്മഭൂമി പ്രസ്ഥാനത്തിനു പിന്നാലെ ബിജെപിയുടെ വളർച്ച തുടങ്ങിയ കാലത്താണു നായിഡുവിനെ വാജ്പേയി ഡൽഹിയിലേക്കു വിളിക്കുന്നത്. പാർട്ടി വക്താവ് എന്ന നിലയിൽ അദ്ദേഹം ഡൽഹി മാധ്യമങ്ങളുമായി നല്ല സൗഹൃദമുണ്ടാക്കി. ഡൽഹിയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർട്ടി ചുമതല അദ്ദേഹത്തിനായിരുന്നു. ഡിഎംകെ, അണ്ണാ ഡിഎംകെ, തെലുങ്കുദേശം തുടങ്ങി ശക്തമായ ദക്ഷിണേന്ത്യൻ പ്രാദേശിക കക്ഷി നേതാക്കളുമായും അദ്ദേഹം നല്ല ബന്ധമുണ്ടാക്കി. ബിജെപിയുടെ കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയം, പ്രാദേശികകക്ഷികളുടെ കോൺഗ്രസ് വിരുദ്ധതയുമായി ചേർന്നു പോകുന്നതാണെന്ന വാദമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. എൻ.ടി.രാമറാവു, ജയലളിത, എം.കരുണാനിധി തുടങ്ങിയ പ്രബലരുമായി പലതവണ കൂടിക്കാഴ്ചകൾ നടത്തി. 

വിവിധ കക്ഷിനേതാക്കളുമായുള്ള അടുപ്പം രാജ്യസഭാംഗമായിരുന്ന കാലത്തു ദൃഢമായി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നു യുവനേതാക്കളെ കണ്ടെത്തി വളർത്തുന്നതിലും അവരെ ഉത്തരേന്ത്യൻ നേതാക്കൾക്കു പരിചയപ്പെടുത്തുന്നതിലും നായിഡു പ്രത്യേകം ശ്രദ്ധിച്ചു. കർണാടകയിൽനിന്നുള്ള ശക്തനായ ബിജെപി നേതാവ് അനന്ത്കുമാർ പാർട്ടി പാർലമെന്ററി ബോർഡ് അംഗമായും കേന്ദ്ര മന്ത്രിയായും തിളങ്ങിയെങ്കിലും അദ്ദേഹം കർണാടകയുടെ പുറത്തേക്കു ശ്രദ്ധിച്ചില്ല. കർണാടക മുഖ്യമന്ത്രിയും പിന്നീടു റെയിൽവേയടക്കം സുപ്രധാന വകുപ്പുകളിൽ കേന്ദ്രമന്ത്രിയുമായിത്തീർന്ന ഡി.വി.സദാനന്ദഗൗഡയ്ക്കും കർണാടക വിട്ടു പ്രവർത്തിക്കാൻ താൽപര്യമില്ലായിരുന്നു. കേന്ദ്രമന്ത്രിയായിരിക്കെ, അദ്ദേഹം വെള്ളിയാഴ്ച തോറും ഡൽഹിയിൽനിന്നു സ്വന്തം മണ്ഡലമായ ബെംഗളൂരുവിലേക്കു പറക്കും. ഞായറാഴ്ച തിരികെ ഡൽഹിക്കും. ഡിഎംകെ, അണ്ണാ ഡിഎംകെ മന്ത്രിമാരും ഇതേപോലെ കൂട്ടത്തോടെ വെള്ളിയാഴ്ച വൈകിട്ടു ചെന്നൈയ്ക്കു പറക്കുന്നവരായിരുന്നു. ഔദ്യോഗിക സന്ദർശനങ്ങൾക്കല്ലാതെ ഇവരാരും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു പോകാറില്ലായിരുന്നു.  

മോദി മന്ത്രിസഭയിൽ നഗരവികസന മന്ത്രിയായിരിക്കെ, നായിഡു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു പുതുപദ്ധതികളും ഫണ്ടുകളും ഉദാരമായി നൽകി. ഉപരാഷ്ട്രപതി പദവിയിലേക്ക് ഉയർന്നശേഷം പാർട്ടി അംഗത്വം ഉപേക്ഷിച്ചെങ്കിലും നിരന്തരയാത്രകൾ മുടക്കിയില്ല. രാജ്യത്തെ വിവിധ നഗരങ്ങളിൽനിന്നുള്ള ക്ഷണങ്ങളെല്ലാം സ്വീകരിച്ച് ഒട്ടേറെ ചടങ്ങുകളിൽ പങ്കെടുത്തു. 

രാജ്യസഭാ അധ്യക്ഷൻ എന്ന നിലയിൽ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങളെ തന്ത്രപൂർവം കൈകാര്യം ചെയ്ത നായിഡു, അച്ചടക്കം ഉറപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല. പ്രതിപക്ഷ രോഷപ്രകടനങ്ങളെ നർമത്തോടെ നേരിട്ടു തണുപ്പിച്ചു. എന്നാൽ, പ്രസംഗങ്ങളിൽ സമയപരിധി ലംഘിക്കുന്നതു കർശനമായി തട‍ഞ്ഞു. മുതിർന്ന അംഗങ്ങൾക്കു പലപ്പോഴും പരിഭവമുണ്ടാക്കിയ ഈ കാർക്കശ്യം,  സഭയ്ക്കു പുറത്തുള്ള സൗഹൃദസംഭാഷണങ്ങളിലൂടെ പരിഹരിച്ചു. 

രാജ്യസഭാധ്യക്ഷനായി കണിശത കാട്ടിയെങ്കിലും നായിഡുവിന്റെ കാലഘട്ടത്തെ ‘ക്രിയാത്മകം’ എന്നാണു കോൺഗ്രസ് ചീഫ് വിപ് ജയ്റാം രമേശ് വിശേഷിപ്പിച്ചത്. 

ഡൽഹിയിൽ വിശ്രമജീവിതത്തിനായി വെങ്കയ്യ നായിഡു ഒരുങ്ങുമ്പോഴും യാത്രകൾ അവസാനിക്കുന്നില്ല. നായിഡു രാഷ്ട്രപതിയായില്ലെന്നതാണ് അദ്ദേഹത്തിന്റെ ആരാധകരുടെ സങ്കടം. താൻ രാഷ്ട്രപതിയാകാൻ ആഗ്രഹിക്കുന്നില്ല, തനിക്ക് ഉഷാപതി ആയാൽ മതിയെന്നാണു നായിഡു പ്രതികരിച്ചത്. നായിഡുവിന്റെ ഭാര്യയാണ് ഉഷ. 

ഒഡീഷയിൽനിന്നുള്ള ദ്രൗപദി മുർമുവും രാജസ്ഥാനിൽനിന്നുള്ള ജഗ്ദീപ് ധൻകറും രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാപദവികളിലേക്ക് എത്തുമ്പോൾ, ദക്ഷിണേന്ത്യയ്ക്കും ഡൽഹിക്കുമിടയിലെ ഒരു പാലം ഇല്ലാതാകുന്നു. ജനങ്ങളുടെ രാഷ്ട്രപതിമാർ ഉണ്ടായിരുന്നതുപോലെ, നായിഡു ജനങ്ങളുടെ ഉപരാഷ്ട്രപതി എന്നാകും ഓർമിക്കപ്പെടുക.

Content Highlights: venkaiah Naidu, Vice president of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com