ADVERTISEMENT

സംസ്ഥാനങ്ങളുടെ അവകാശത്തിനു വേണ്ടി സ്വാതന്ത്ര്യത്തിനു മുൻപും ശേഷവും തമിഴ്നാട് ശബ്ദമുയർത്തിയിട്ടുണ്ട്. 1962ൽ അണ്ണാദുരൈ രാജ്യസഭയിൽ നടത്തിയ കന്നിപ്രസംഗം തന്നെ സംസ്ഥാനങ്ങൾക്കു സ്വയംഭരണാവകാശം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു.

സംസ്ഥാനങ്ങൾക്കു കൂടുതൽ അവകാശങ്ങൾ വേണമെന്നത് പുതിയൊരാവശ്യമല്ല. സ്വാതന്ത്ര്യത്തിനു തൊട്ടുമുൻപത്തെ വർഷം ബ്രിട്ടിഷ് പ്രധാനമന്ത്രി അയച്ച കാബിനറ്റ് മിഷൻ മുൻപാകെ അന്നത്തെ കോൺഗ്രസ് അധ്യക്ഷൻ മൗലാന അബുൽ കലാം ആസാദ് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇന്ത്യ പോലെ വ്യത്യസ്ത ഭൂമിശാസ്ത്ര സവിശേഷതകളുള്ള വിശാലമായൊരു രാജ്യത്ത് ഏകീകൃതമായൊരു ഭരണസംവിധാനത്തിന് വിജയസാധ്യതയില്ലെന്നായിരുന്നു കോൺഗ്രസ് നിലപാട്. ഓരോ പ്രാദേശിക ഭരണകൂടത്തിനും പരമാവധി സ്വയംഭരണാധികാരം ഉറപ്പു വരുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാന ഭരണകൂടങ്ങൾക്കു മേൽ യൂണിയൻ സർക്കാർ ആധിപത്യ മനോഭാവം കാണിക്കരുതെന്നു ഭരണഘടനാ അസംബ്ലിയിലെ ചർച്ചകളിൽ ഡോ. ബി.ആർ.അംബേദ്കറും വ്യക്തമായി ചൂണ്ടിക്കാണിച്ചിരുന്നു.

സംസ്ഥാനങ്ങളുടെ സ്വയംഭരണം ഒരു സുപ്രധാന ചർച്ചാവിഷയമാക്കിയതും അധികാരത്തിന്റെ കേന്ദ്രീകരണത്തിനെതിരെ ശബ്ദമുയർത്തിയതും ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ആയിരുന്നു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പഞ്ചാബ്, ബംഗാൾ, ജമ്മു–കശ്മീർ, കേരളം എന്നിവിടങ്ങളിൽ നിന്നും പിന്നീട് ശബ്ദമുയരാൻ തുടങ്ങി. അണ്ണാദുരൈയ്ക്കു ശേഷം തമിഴ്നാട് മുഖ്യമന്ത്രിയായ എം. കരുണാനിധി, കേന്ദ്ര– സംസ്ഥാന ബന്ധം പഠിക്കാൻ റിട്ട. ജസ്റ്റിസ് രാജമന്നാരുടെ അധ്യക്ഷതയിൽ കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി.

Leaders
ഡോ. ബി.ആർ.അംബേദ്കർ, മൗലാന അബുൽ കലാം ആസാദ്, അണ്ണാദുരൈ, എം. കരുണാനിധി.

കേന്ദ്ര സർക്കാർ നിലവിൽ പുലർത്തുന്ന കേന്ദ്രീകൃത സമീപനം ഫെഡറലിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾക്കു വിരുദ്ധവും സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കു നേരെയുള്ള വെല്ലുവിളിയുമാണ്. ബിജെപിഇതര കക്ഷികളുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളെ ഗവർണർ മുഖേന വെല്ലുവിളിക്കുന്നതു ജനാധിപത്യത്തോടുള്ള പരിഹാസമാണ്. ജനങ്ങൾ തിരഞ്ഞെടുത്ത സംസ്ഥാന സർക്കാരുകളെ, ജനപ്രതിനിധിയല്ലാത്ത ഗവർണർമാരിലൂടെ ബുദ്ധിമുട്ടിക്കുന്നതു ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടുന്നതിനു തുല്യവുമാണ്.

വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുടെ സൗഹാർദപൂർണമായ സഹവർത്തിത്വമാണ് ഇന്ത്യയുടെ വൈവിധ്യത്തിന്റെ മുഖമുദ്ര. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുൾപ്പെട്ട 22 ഭാഷകളും, ഇനി ഉൾപ്പെടുത്താനിരിക്കുന്ന ഭാഷകളും സംരക്ഷിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും വേണം. ഭാഷകൾക്കിടയിൽ വിവേചനം ഉണ്ടായിക്കൂടാ. ഇതിനു വിരുദ്ധമായി ഹിന്ദിക്കും സംസ്കൃതത്തിനും മാത്രം പ്രാധാന്യം നൽകുകയും അവയെ അടിച്ചേൽപിക്കുകയും ചെയ്യുന്നതു നിശ്ശബ്ദമായ വംശഹത്യകളിലേക്കാണു നയിക്കുക. ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരെ ജീവൻകൊടുത്തും സമരം ചെയ്ത ചരിത്രമാണു ദ്രാവിഡ പ്രസ്ഥാനത്തിന്റേത്. ഇന്ത്യയെ ‘ഹിന്ദ്യ’യാക്കി മാറ്റാനുള്ള നീക്കങ്ങൾക്കെതിരെ തമിഴ്നാടിനു പിന്നാലെ മറ്റു പല സംസ്ഥാനങ്ങളും മുന്നോട്ടു വന്നിട്ടുണ്ട്. ഭാഷാപ്രശ്നത്തിൽ എരിതീയിൽ എണ്ണയൊഴിക്കാതെ, തമിഴടക്കം എല്ലാ ദ്രാവിഡ ഭാഷകളെയും, ഭരണഘടനയുടെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ മറ്റെല്ലാ ഭാഷകളെയും തുല്യപദവിയോടെ ഔദ്യോഗിക ഭാഷകളായി പ്രഖ്യാപിക്കുകയാണു വേണ്ടത്.

India

അടിച്ചേൽപിച്ച നികുതികളായിരുന്നു ബ്രിട്ടിഷ് ഭരണത്തിനെതിരായ പ്രാദേശിക പോരാട്ടങ്ങൾക്കിടയാക്കിയ പ്രധാന കാരണങ്ങളിലൊന്ന്. ബ്രിട്ടിഷ് മാതൃകയിൽ സംസ്ഥാനങ്ങളുടെ നികുതിയവകാശങ്ങൾ ജിഎസ്ടി വഴി കേന്ദ്രം കവർന്നെടുത്തിരിക്കുന്നു. പാവപ്പെട്ടവരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ തകർക്കുന്ന ‘നീറ്റ്’ പോലുള്ള പരീക്ഷകളും, സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരുന്ന ദേശീയ വിദ്യാഭ്യാസ നയവും ഫെഡറലിസത്തിന്റെ അന്തഃസത്തയ്ക്കെതിരാണ്. വിദ്യാഭ്യാസത്തെ സംസ്ഥാന ലിസ്റ്റിലേക്കു തിരിച്ചെത്തിക്കാനും, കവർന്നെടുക്കപ്പെട്ട സാമ്പത്തിക അവകാശങ്ങൾ തിരിച്ചുപിടിക്കാനും, ഗവർണർമാരുടെ സമാന്തര ഭരണം അവസാനിപ്പിക്കാനും സംസ്ഥാനങ്ങൾ ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്.

എല്ലാ മുഖ്യമന്ത്രിമാർക്കും സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർ‌ത്താനുള്ള അവകാശം സ്ഥാപിച്ചെടുത്തത് എം. കരുണാനിധിയുടെ നേതൃത്വത്തിലായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷ വേളയിൽ, ആ പതാകയുടെ ചുവട്ടിൽ കൈകോർത്തു നിന്നുകൊണ്ട്, ഫെഡറലിസം ഉയർത്തിപ്പിടിക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം.

 

English Summary: MK Stalin on 75 years of Indian Independence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com