ADVERTISEMENT

വിഭജനത്തിനു ശേഷം പാക്കിസ്ഥാൻ മതരാജ്യമായി സ്വയം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യ തേടിയത് ബഹുസ്വരതയുടെ വാതിലുകളായിരുന്നു. എന്നാൽ 75 വർഷങ്ങൾക്കു ശേഷം ഇന്ന് വിദ്വേഷവും അസഹിഷ്ണുതയും രാജ്യ പൊതുബോധത്തിൽ പിടിമുറുക്കുന്നുവോ?

സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷത്തിന്റെ അത്യാവേശത്തിലായിരുന്നു ഈ ആഴ്ചയുടെ തുടക്കം. തീർച്ചയായും നമുക്ക് ആഘോഷിക്കാൻ ഒരുപാടു കാര്യങ്ങളുണ്ട്. പിറന്നു വീണപ്പോൾ വെറും 13% സാക്ഷരതയും 27 എന്ന ശരാശരി ആയുർദൈർഘ്യവും 1900 മുതൽ 0.01 ശതമാനത്തിൽ താഴെത്തന്നെ നിൽക്കുന്ന സാമ്പത്തിക വളർച്ചയും ദാരിദ്ര്യരേഖയ്ക്കു താഴെ 90 % പൗരൻമാരും ഉണ്ടായിരുന്ന നമ്മുടെ രാജ്യം ഇന്ന് ലോകത്തെ വികസ്വര രാജ്യങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നു. സാക്ഷരത 82 ശതമാനത്തിൽ എത്തി. ആയുർദൈർഘ്യം ബൈബിളിൽ പറയുന്ന കടമ്പയായ ‘ഏഴു പതിറ്റാണ്ടുകൾ’ (70) കടന്നിരിക്കുന്നു. സാമ്പത്തിക വളർച്ചാ നിരക്ക് ഈ വർഷം 6 % കവിയും. ഇപ്പോഴും ദരിദ്രരുടെ എണ്ണം ഏറെക്കൂടുതലാണെങ്കിലും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ 20% മാത്രമാണ്, പഴയ 90% അല്ല. എല്ലാ ഇന്ത്യക്കാരുടെയും സ്വപ്നങ്ങൾ ഫലവത്താക്കാൻ ഒരുപാടു പരിശ്രമിക്കേണ്ടതുണ്ട്, എന്നാലും നാം കൈവരിച്ച നേട്ടങ്ങൾ നിഷേധിക്കാനാവാത്തതാണ്. 

എങ്കിലും, 75 വർഷം മുൻപത്തെ ആ ആർധരാത്രിയിലെ നിമിഷത്തെപ്പറ്റി ആലോചിക്കുമ്പോൾ ആ മുഹൂർത്തം പിറന്നത് കൊടിയ ഭീതിയുടെയും മനുഷ്യപീഡകളുടെയും നടുവിലാണെന്നതു മറക്കാനാവില്ല. ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന ബ്രിട്ടിഷ് തന്ത്രത്തിന്റെ അന്ത്യഘട്ടമായി നടപ്പാക്കിയ ‘ഭിന്നിപ്പിച്ചു സ്ഥലംവിടുക’ എന്ന നാണംകെട്ട നീക്കത്തിന്റെ ഫലമായുണ്ടായ വിഭജനത്തിൽ ഇന്ത്യയും പാക്കിസ്ഥാനും പിറന്നു. അതെത്തുടർന്ന് 10 ലക്ഷം ആൾക്കാർ അവരുടെ മതത്തിന്റെ മാത്രം പേരിൽ ക്രൂരമായി കശാപ്പുചെയ്യപ്പെട്ടു, 1.3 കോടി ജനങ്ങൾക്കു പലായനം ചെയ്യേണ്ടി വന്നു. ലക്ഷക്കണക്കിനു കോടി രൂപയുടെ വസ്തുവകകൾ നശിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യം ഒരേസമയം ഒരു ജനനവും ഒരു ഗർഭഛിദ്രവുമായി മാറി. 75 വർഷമായി തുടരുന്ന പാക്കിസ്ഥാനോടുള്ള ശത്രുത നാലു യുദ്ധങ്ങൾ സ‍ൃഷ്ടിച്ചു. വാക്കും പ്രവൃത്തിയും കൊണ്ടുള്ള ആക്രമണങ്ങൾ ദിനവും തുടരുന്നു. ഇന്ത്യയെ ‘ആയിരം വെട്ടുവെട്ടി കൊല്ലുക’ എന്ന ലക്ഷ്യത്തോടെ ഭീകരരെയും തീവ്രവാദികളെയും പാക്കിസ്ഥാൻ അതിർത്തി കടത്തി വിട്ടുകൊണ്ടേയിരിക്കുന്നു. തിളച്ചു മറിയുന്ന ഈ വെറുപ്പിന്റെ ലാവ അടുത്ത കാലത്തായി രാജ്യത്തിനുള്ളിലേക്കും പരന്നൊഴുകുകയാണ്.

ഇതു വലിയൊരു വിരോധാഭാസമാണ്. 75 വർഷം മുൻപ് ഇന്ത്യൻ മുസ്‌ലിംകളുടെ മാതൃരാജ്യം എന്ന നിലയിൽ പാക്കിസ്ഥാൻ സൃഷ്ടിക്കപ്പെട്ടപ്പോൾ അത് സ്വയം ഒരു ഇസ്‌ലാമിക് സ്റ്റേറ്റ് ആയി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യയാകട്ടെ, മതനിരപേക്ഷതയിൽ ഉറച്ചുവിശ്വസിക്കുന്ന ഒരു ബഹുസ്വര രാജ്യമായി–എല്ലാ മതവിശ്വാസങ്ങളുടെയും ജാതികളുടെയും ഭാഷകളുടെയും വർഗങ്ങളുടെയും സ്വന്തം ഭവനമായി. പാക്കിസ്ഥാൻ ഇക്കാലം കൊണ്ട് ആ രാജ്യത്തെ ഭൂരിപക്ഷം അമുസ്‌ലിംകളെയും പുറത്താക്കിയപ്പോൾ ( ഇപ്പോൾ അവിടെ അവർ 3 ശതമാനത്തിൽ കുറവേയുള്ളൂ), ഇന്ത്യ ഇത്തരം വർഗീയ ക്ഷുദ്രപ്രവൃത്തികളിൽ നിന്നു മാറി നിൽക്കുകയും ഇവിടുത്തെ ന്യൂനപക്ഷങ്ങൾ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഉന്നതിയിലേക്കെത്തുകയും ചെയ്തു. ഇന്ന്, 75 വർ‌ഷം തികയുമ്പോൾ, സത്യസന്ധമായി നമുക്ക് അംഗീകരിച്ചേ പറ്റൂ...നാം നമ്മുടെ അയൽക്കാരുടെ വഴികൾ പിന്തുടരാൻ തുടങ്ങിയിരിക്കുന്നു. ഭരണപക്ഷ പാർട്ടിയുടെയും സഹയാത്രികരുടെയും മുസ്‌ലിം വിരുദ്ധതയുടെ ആവനാഴിയിൽ ഭൂരിപക്ഷ അസഹിഷ്ണുത ഒരു ആയുധമായി മാറിയിരിക്കുന്നു. 

1248-shashi-tharoor-mp
ശശി തരൂർ

ഒരു മതനിരപേക്ഷ രാജ്യത്തിനു ചേരാത്ത പ്രവൃത്തികളുടെ അടുത്ത കാലത്തെ പട്ടിക വളരെ നീണ്ടതാണ്. അത് മുസ്‌ലിം പീഡനങ്ങളുടെ നിലയ്ക്കാത്ത രോദനമായി മുഴങ്ങുന്നു. സംസ്ഥാനങ്ങളും കേന്ദ്രവും ഈ വഴിക്കു നീങ്ങുകയാണ്. ബീഫ് നിരോധിക്കപ്പെട്ടു, ഹലാൽ ഇറച്ചിക്കടകൾ അടപ്പിക്കുകയും നടത്തിപ്പുകാർ പീഡിപ്പിക്കപ്പടുകയും ചെയ്തു, അധികാരപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിലൊഴിച്ച് നിസ്കാരം തടയപ്പെട്ടു, ഹിജാബ് ധരിക്കുന്നതു വിലക്കി, വംശഹത്യയ്ക്കു പ്രേരിപ്പിക്കുന്ന ‘ധർമ സംസദു’കൾക്കു നേരെ കണ്ണടച്ചു. എവിടെയെങ്കിലും വർഗീയ കലാപമുണ്ടായാൽ ഒരു വിഭാഗത്തിനെതിരെ ഭരണാധികാരികളും പൊലീസും നഗ്നമായ വിവേചനം കാണിക്കുന്നു. 

ഇപ്പോൾ ‘ബുൾഡോസർ നീതി’യും നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു. ഭരണകൂടങ്ങളുടെ ഈ ഏകപക്ഷീയ നിലപാടിനെ ജുഡീഷ്യറിക്കും തിരുത്താനാവുന്നില്ല.പുരാതന മസ്ജിദുകളും മോസ്കുകളും കുഴിച്ചു പരിശോധിക്കാനുള്ള അപേക്ഷകൾ കോടതികളിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ ഇന്ത്യയിൽ മുസ്‌ലിംകളുടെ സിവിൽ സർവീസ്, രാഷ്ട്രീയ, ജനപ്രതിനിധിസഭാ പ്രാതിനിധ്യം വളരെ കുറവും ജയിലുകളിലെ സംഖ്യ ഏറെ കൂടുതലുമാണ്. 

ഇതിനിടയിൽ, ഉന്നത രാഷ്ട്രീയ നേതാക്കൾ തന്നെ ദേശീയ വേദികളിൽ ഇന്ത്യൻ മുസ്‌ലിംകളുടെ വേഷത്തെയും ശീലത്തെയും വിധേയത്വത്തെയും ചോദ്യംചെയ്യുന്നു.

അവരെ ജോലിക്കെടുക്കുന്നതിലും വാടകവീടുകൾ നൽകുന്നതിലും കച്ചവടമേഖലയിലും വിവേചനം വർധിക്കുന്നു. ടെലിവിഷനിലും സമൂഹമാധ്യമങ്ങളിലും വിദ്വേഷത്തിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുന്നു. മതംമാറ്റം ദുഷ്പ്രവൃത്തിയായി വ്യാഖ്യാനിച്ച് അതിനെ പല സംസ്ഥാനങ്ങളും നിയന്ത്രിക്കുകയോ നിയമം തന്നെ കൊണ്ടുവരികയോ ചെയ്തിരിക്കുന്നു. മതങ്ങൾക്കതീതമായ പ്രണയമോ സൗഹൃദമോ ‘ലവ് ജിഹാദ്’ ആയി ആക്ഷേപിക്കപ്പെടുന്നു. 

ഈ മുദ്രകുത്തൽ ഒരു പ്രധാന ചോദ്യം ഉയർത്തുന്നുണ്ട്: 75 വർഷം മുൻപുണ്ടായ വിഭജനത്തെയോർത്ത് നാമെല്ലാവരും ഖേദിക്കുകയും പ്രധാനമന്ത്രി തന്നെ ഓഗസ്റ്റ് 14 നെ ‘വിഭജന ഭീകരതയുടെ ഓർമദിവസ’മായി കണക്കാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമ്പോഴും നമ്മുടെ അടുത്ത കാലത്തെ പ്രവൃത്തികൾ ജിന്നയുടെ മതാധിഷ്ഠിതമായ ദ്വിരാഷ്ട്ര വാദത്തെ ന്യായീകരിക്കുകയല്ലേ? നാം അപലപിക്കുന്ന വിഭജനത്തെ സാധൂകരിക്കുകയല്ലേ? അങ്ങനെയെങ്കിൽ നമുക്ക് ആത്മാർഥമായും സത്യസന്ധമായും അവകാശപ്പെടാനാകുമോ, നമ്മുടേത് ഗാന്ധിജി പോരാടി സ്വതന്ത്രമാക്കിയ രാജ്യമാണെന്ന്? 

ഉൾപ്പെടുത്തണം, ക്രിസ്ത്യൻ പേരുകളും

സർക്കാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇടയ്ക്കിടെ ഉദ്ധരിക്കുന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ മിക്കപ്പോഴും കൂടുതലും ഹിന്ദു, സിഖ് പേരുകളായിരിക്കും. ഇടയ്ക്ക് മുസ്‌ലിം, ദലിത്, പാഴ്സി പേരുകളും വിരലിലെണ്ണാവുന്ന ബ്രിട്ടിഷുകാരും വരെ കാണും. എന്നാൽ ഇന്ത്യൻ ക്രിസ്ത്യാനികളുടെ പേരുകൾ ഈ പട്ടികകളിൽ ഇല്ലെന്നു തന്നെ പറയാം. ക്രിസ്തുവിനു ശേഷം ഒന്നാം നൂറ്റാണ്ടുമുതൽ ക്രിസ്ത്യൻ പാരമ്പര്യമുള്ള നാം കേരളീയരെ സംബന്ധിച്ച്, ഈ രേഖകൾ പരിഷ്കരിക്കപ്പെടണം. നമ്മുടെ സ്വന്തം സ്വാതന്ത്ര്യ സമരനായകരെ അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതുണ്ട്. 

  ഗാന്ധിജിക്കൊപ്പം ദണ്ഡി യാത്രയിൽ അണിചേർന്ന മാരാമൺ തേവർതുണ്ടിയിൽ ടൈറ്റസ്( മഹാത്മാ ഗാന്ധി ഇദ്ദേഹത്തിനു നൽകിയ പേര് ടൈറ്റസ്ജി എന്നായിരുന്നു), തിരു–കൊച്ചി മുഖ്യമന്ത്രിയും പിന്നീട് മദ്രാസ് ഗവർണറുമായ എ.ജെ.ജോൺ, ഉശിരൻ പ്രഭാഷണങ്ങൾകൊണ്ട് ധീരതയുടെ മുദ്രയായി മാറുകയും പിന്നീട് തിരുവിതാംകൂർ നിയമസഭാംഗമാകുകയും ചെയ്ത ആനി മസ്ക്രീൻ, ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപകരിലൊരാളായ ടി.എം.വർഗീസ്, ഹോം റൂൾ പ്രസ്ഥാനം ഇംഗ്ലണ്ടിൽ സ്വാതന്ത്ര്യപ്പോരാട്ടത്തിനയയ്ക്കുകയും പിന്നീട് വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കുകയും ചെയ്ത ജോർജ് ജോസഫ്, കൊളോണിയൽ ഭരണത്തിനെതിരെ തിരുവിതാംകൂറിൽ‌ പ്രക്ഷോഭം നയിച്ച വിദ്യാർഥിനേതാവ് പി.ടി. ചാക്കോ, ദേശീയവാദിയായ എഴുത്തുകാരനും പ്രസാധകനുമായിരുന്ന ഡി.സി.കിഴക്കേമുറി തുടങ്ങി എത്രയോ പേർ! സ്വാതന്ത്ര്യ സമര സേനാനിയും തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭയിലെ ഗംഭീര പ്രഭാഷകനുമായിരുന്ന, മഹാനായ മലയാള മനോരമ പത്രാധിപർ കെ.സി.മാമ്മൻ മാപ്പിളയെ എങ്ങനെ വിസ്മരിക്കാനാകും?

Content Highlights: Tharoor line, Indepence day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com