വാചകമേള
Mail This Article
∙ എം.ടി.വാസുദേവൻ നായർ: ഭാഷയും പ്രമേയവും ആകർഷകമായാലേ വായന മുന്നോട്ടുപോകൂ. ഭാഷകൊണ്ടു വായനക്കാരനെ അടുപ്പിക്കണം. ഇപ്പോൾ അകറ്റുന്ന രീതിയാണു കാണുന്നത്. വ്യക്തിപരമായ അനുഭവവും ഉള്ളിൽക്കൊള്ളുന്ന അനുഭവങ്ങളും നഷ്ടപ്പെടുന്നതുകൊണ്ടാണ് ഭാഷയുടെ സൗന്ദര്യം ഇല്ലാതാകുന്നത്.
∙ എം.മുകുന്ദൻ: നിഷ്കളങ്കമായി തിയറ്ററിൽ പോയി സിനിമ കണ്ട് കഥാപാത്രത്തോടൊപ്പം ചിരിച്ച്, കരഞ്ഞ്, ഹൃദയത്തിൽ തറച്ച് സിനിമ അനുഭവിച്ച് തിരിച്ചുവരുന്ന കാലം കഴിഞ്ഞുപോയി. ഒരുപാട് പ്രത്യയശാസ്ത്രങ്ങളും സിദ്ധാന്തങ്ങളും ആശയങ്ങളും സിനിമയ്ക്കുമേൽ പതിക്കപ്പെട്ടുകഴിഞ്ഞു.
∙ സച്ചിദാനന്ദൻ: നാത്‌സി ജർമനി സന്ദർശിച്ച വിദേശിയോട് ജർമൻകാരൻ ചോദിച്ചു, ആരാണ് ഇന്ന് ജർമനി ഭരിക്കുന്നതെന്ന് അറിയാമോ? വിദേശി പറഞ്ഞു, ഭയം എന്ന്. ഒരുപക്ഷേ ഇന്ത്യയെക്കുറിച്ചും ഇന്നു പറയാവുന്ന പ്രസ്താവനയാണിത്.
∙ ടി.പത്മനാഭൻ: മലയാളത്തിൽ പതിനായിരക്കണക്കിന്, ലക്ഷക്കണക്കിന് എന്നുതന്നെ പറയാം, കഥാകൃത്തുക്കളുണ്ട്. ടി.പത്മനാഭന്മാർ അധികമൊന്നുമില്ല. ആയിരക്കണക്കിനു സംവിധായകരുമുണ്ട്. ഇന്നേവരെ ഒരു സിനിമാക്കാരനോടും എന്റെ കഥ സിനിമയാക്കൂ എന്നുപറഞ്ഞ് ഞാൻ സമീപിച്ചിട്ടില്ല.
∙ പ്രഫ. എം.കുഞ്ഞാമൻ: ഭയവും സ്വാതന്ത്ര്യവും വിപരീതദിശയിൽ സഞ്ചരിക്കുന്നവയാണ്. ഏറ്റവും കൂടുതൽ ഭയമുള്ളത് വളരെ ശക്തരായ ഭരണാധികാരികൾക്കാണ്. അവരുടെ സുരക്ഷാവലയം ഇത്രയ്ക്കു ശക്തമാകുന്നത് അതുകൊണ്ടാണ്.
∙ സത്യൻ അന്തിക്കാട്: സംവിധായകന്റേതാണ് സിനിമ, സാഹിത്യത്തിന്റെ ട്രൂകോപ്പിയല്ല. പുതിയ കഥയുണ്ടാക്കുന്നതിനെക്കാളും ബാധ്യതയും ഉത്തരവാദിത്തവും കൂടുതലാണ് എസ്റ്റാബ്ലിഷ്ഡ് ആയ ഒരു കഥ സിനിമയാക്കുമ്പോൾ. ചോദ്യങ്ങൾ അനവധിയുണ്ടാകും. ചോദ്യമുനകളിൽനിന്നു രക്ഷപ്പെടണമെങ്കിൽ നമ്മൾ വേറെ പുതിയ കഥയുണ്ടാക്കുന്നതാണു നല്ലത്.
∙ സക്കറിയ: സിനിമയ്ക്ക് അക്ഷരംകൊണ്ടു നിർമിക്കുന്ന ലോകം പോരാ. ആത്യന്തികമായി അത് ദൃശ്യമാണ്. എന്റെ സൃഷ്ടികൾ സിനിമയാക്കാൻ വരുന്നവരോട് അഭ്യർഥിക്കാനുള്ളത് അടിസ്ഥാനപരമായി അതൊരു ആർഎസ്എസ് സിനിമ ആക്കാതിരുന്നാൽ മതി എന്നുമാത്രമാണ്.
∙ കെ.ജയകുമാർ: അടുത്തിടെ പാട്ടു ചോദിച്ചു വന്ന ഏറെപ്പേരും ശുദ്ധ മലയാളികളായിരുന്നെങ്കിലും ഭാഷയുമായി പുലബന്ധം ഇല്ലാത്തവരായിരുന്നു. സംവിധായകനും സംഗീതസംവിധായകനും ഭാഷയെപ്പറ്റി പിടിപാടില്ല. അടുത്തിടെ ഒരു കൂട്ടർ വന്നിട്ട് പല്ലവി വേണ്ടെന്നും അനുപല്ലവി മാത്രം മതിയെന്നും ആവശ്യപ്പെട്ടു. പല്ലവി എന്താണെന്ന് ചോദിച്ചപ്പോൾ പാടിക്കേൾപ്പിച്ചു. ‘ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും കുതിര’ ഇതാണ് പൊതുവേയുള്ള സ്ഥിതി.
∙ എം.എൻ.കാരശ്ശേരി: നല്ല കഴിവുള്ള ചെറുപ്പക്കാർ പലരും നാട് ഉപേക്ഷിച്ചുപോകുന്നു. ഇംഗ്ലണ്ടിലോ ഓസ്ട്രേലിയയിലോ പോകുന്നതാണു നല്ലതെന്ന് അവർക്കു തോന്നുന്നു. വ്യക്തിജീവിതത്തിലേക്ക്, സ്വകാര്യതയിലേക്ക് ആരും അതിക്രമിച്ചുകടക്കാത്ത, നീതിയും നിയമവ്യവസ്ഥയും ഭദ്രമായി നിലനിൽക്കുന്ന രാജ്യങ്ങളിലേക്കു കുടിയേറണമെന്ന് അവർ ആഗ്രഹിക്കുന്നു.