ADVERTISEMENT

വിമാനത്താവളങ്ങളിൽ ചില കസ്റ്റംസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടെങ്കിൽ സ്വർണം കൊണ്ടുവരാൻ ഒട്ടും പേടിക്കേണ്ടെന്നു കള്ളക്കടത്തുകാർ പറയുന്നു.

കണ്ണൂർ വിമാനത്താവളത്തിൽ ചില പ്രത്യേക ദിവസങ്ങളിൽ പ്രത്യേക സമയത്ത്, ഡ്യൂട്ടിയിലുള്ള ചില കസ്റ്റംസ് ഉദ്യോഗസ്ഥർക്കു ‘കാഴ്ചശക്തി’ നഷ്ടപ്പെടും. മെറ്റൽ ഡിറ്റക്ടറും സ്‌കാനറുകളുമെല്ലാം അന്നേരം കണ്ണും വായയും മൂടും. ആ സമയത്തു ഡ്യൂട്ടിയിലുള്ള ചില ഉദ്യോഗസ്ഥർ ‘സെറ്റിങ്ങിലായിരിക്കും’ എന്നാണു കള്ളക്കടത്തു സംഘത്തിന്റെ തലവൻ മിസ്റ്റർ എം പറഞ്ഞത് (കസ്റ്റംസുകാർ കള്ളക്കടത്തുകാരുമായി ധാരണയുണ്ടാക്കുന്നതിനെയാണു സെറ്റിങ് എന്നു വിളിക്കുന്നത്). 

ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ കള്ളക്കടത്തുകാരുമായി ഒത്തുകളിക്കുന്ന ആ ദിവസങ്ങളിൽ വിമാനത്താവളംവഴി കടന്നുപോകുന്ന സ്വർണത്തിനു കണക്കില്ല. കണ്ണൂരിൽ സ്വർണക്കടത്തിനു സഹായിക്കുന്ന ഒരു ഉദ്യോഗസ്ഥനെപ്പറ്റി ‘മനോരമ’യ്ക്കു വ്യക്തമായ വിവരം ലഭിച്ചു. ഇക്കാര്യം കണ്ണൂരിലെ എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരോടു തിരക്കിയപ്പോൾ അവരും ശരിവച്ചു. 

ഇയാളുടെ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടന്നുവരുന്നതായും അവർ പറഞ്ഞു. 1.416 കിലോഗ്രാം സ്വർണമിശ്രിതം ഒളിപ്പിച്ച ‘നീ ക്യാപ്’ (കാൽമുട്ടിനു ബലം നൽകുന്ന ആവരണം) ധരിച്ചെത്തിയ കാരിയർ ഓഗസ്റ്റ് 14നു കണ്ണൂർ വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) വിഭാഗത്തിന്റെ പിടിയിലായിരുന്നു. ‘സെറ്റിങ്’ ഇല്ലാതെ ഈ രീതിയിൽ ഒന്നര കിലോഗ്രാമോളം സ്വർണം കടത്താൻ ഒരു സംഘവും തയാറാകില്ല. അതേസമയം, ആരാണു സെറ്റിങ്ങിലുള്ള ഉദ്യോഗസ്ഥരെന്നു കാരിയർക്ക് അറിയില്ലതാനും. ആരോപണ വിധേയനായ അതേ ഉദ്യോഗസ്ഥൻ തന്നെയാണ് ഈ കാരിയറെ സഹായിച്ചതെന്നാണു കസ്റ്റംസ് ഇന്റലിജൻസ് സംശയിക്കുന്നത്. (ഡിആർഐ എത്തിയിരുന്നില്ലെങ്കിൽ സ്വർണവുമായി കാരിയർ നിഷ്പ്രയാസം പുറത്തുകടക്കുമായിരുന്നു).

പ്രതിസന്ധികളല്ല, സുവർണാവസരങ്ങൾ

മുംബൈ, ഡൽഹി വിമാനത്താവളങ്ങൾ വഴി ‘സെറ്റിങ്’ വളരെ എളുപ്പമാണെന്നു സ്വർണക്കടത്തു സംഘങ്ങൾ പറയുന്നു. കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് അധികം വിമാനങ്ങളില്ലാത്തതിനാൽ, തുടർച്ചയായി കടത്തുന്നതു റിസ്‌ക് ആണ്. മുംബൈയിൽ അങ്ങനെയല്ല. വലിയ തിരക്കാണ്; ആരും ശ്രദ്ധിക്കില്ല. പണി എളുപ്പത്തിൽ നടക്കും. പ്രതിസന്ധിവേളകളും തിക്കും തിരക്കുമുള്ള സമയവുമാണ് കള്ളക്കടത്തിന് ഏറ്റവും പറ്റിയ സാഹചര്യമെന്ന് ഏജന്റ് ഷബീർ വ്യക്തമാക്കുന്നു. കോവിഡ്കാല ചാർട്ടേഡ് വിമാനങ്ങളിൽ സ്വർണം കടത്തി കേരളത്തിലെ സംഘങ്ങൾ അതു തെളിയിച്ചതുമാണ്.

പരസ്പരം സഹകരിച്ചും പാരവച്ചും മുന്നേറുന്ന പ്രത്യേകതരം ബന്ധമാണു കള്ളക്കടത്തുകാരും ചില കസ്റ്റംസുകാരും തമ്മിലുള്ളത്. ലഭ്യമായ വിവരമനുസരിച്ച്, ‘സെറ്റിങ്ങിന്’ കള്ളക്കടത്തുകാർ മാത്രമല്ല ചില കസ്റ്റംസ് ഉദ്യോഗസ്ഥരും മുൻകയ്യെടുക്കാറുണ്ട്. ഏതെങ്കിലും കേസിൽ പിടിയിലാകുന്ന കാരിയർ വഴിയാണ്, സെറ്റിങ്ങിൽ തൽപരകക്ഷിയായ ഉദ്യോഗസ്ഥൻ കള്ളക്കടത്തു സംഘത്തെ സമീപിക്കുക. ഉദ്യോഗസ്ഥരുടെ താൽപര്യം മനസ്സിലാക്കി, അതൊക്കെ സംഘടിപ്പിച്ചു നൽകി വലയിൽ വീഴ്ത്തുകയാണ് മറ്റൊരു രീതി. വിമാനത്താവളത്തിനടുത്തുള്ള ഏജന്റ് വഴിയാണ് ഉദ്യോഗസ്ഥരെ സമീപിക്കുക. വഴങ്ങുമെന്നു കണ്ടാൽ, പിന്നെ ദുബായിലെ കള്ളക്കടത്തു സംഘം തന്നെ നേരിട്ടു വിളിച്ച് തുക നിശ്ചയിച്ചു കരാറുറപ്പിക്കും. ഡ്യൂട്ടി സമയവും മറ്റും ഉദ്യോഗസ്ഥൻ കള്ളക്കടത്തുസംഘത്തെ അറിയിക്കും. ഇയാൾ മുൻകയ്യെടുത്തു കീഴുദ്യോഗസ്ഥരിൽ ചിലരെയും കണ്ണിയാക്കും. ലാഭത്തിന്റെ നിശ്ചിത ശതമാനമാണു പ്രതിഫലം. പക്ഷേ, ഇവിടെയും കള്ളക്കടത്തുകാർ അവരുടെ തനിനിറം കാണിക്കും. ഉദ്യോഗസ്ഥനോട് അരക്കിലോയെന്നു പറയും. ഒരു കിലോയോ അതിലധികമോ കടത്തും. അര കിലോഗ്രാമിന്റെ സെറ്റിങ് തുക അങ്ങനെ ലാഭിക്കും. കാരിയർ പിടിയിലാകുമ്പോഴാണു പലപ്പോഴും സെറ്റിങ്ങുകാരെപ്പോലും കബളിപ്പിക്കുന്ന കാര്യം വെളിച്ചത്താവുക. ഉദ്യോഗസ്ഥരും മോശമല്ല. പത്തോ ഇരുപതോ കടത്ത് കഴിയുമ്പോൾ, ഒരു തവണ അവർതന്നെ സ്വന്തം സംഘത്തിന്റെ കാരിയറെ പിടിക്കും. 

gold
ചിത്രം 1: ഈമാസം 14ന് കണ്ണൂർ വിമാനത്താവളത്തിൽ ഡിആർഐയും കസ്റ്റംസും ചേർന്നു പിടികൂടിയ 1.416 കിലോഗ്രാം സ്വർണമിശ്രിതം. നീ ക്യാപ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. ചിത്രം 2. മിശ്രിതത്തിൽ നിന്നു വേർതിരിച്ചെടുത്ത 1.196 കിലോഗ്രാം സ്വർണം.

ഉന്നത ഉദ്യോഗസ്ഥരുംസഹായിക്കാനുണ്ട്

ഷബീർ പറയുന്നു: മുംബൈ വിമാനത്താവളമാണ് ഇപ്പോൾ സെറ്റിങ്ങിന് ഏറ്റവും നല്ലത്. ഉയർന്ന ചില ഉദ്യോഗസ്ഥന്മാരും സെറ്റിങ്ങിലുണ്ട്. ഫുൾ ബാച്ച് സെറ്റിങ് ആണ്. മൂന്നു കിലോ വരെ ഒറ്റയടിക്കു കടത്താം. കാസർകോട്ടുകാരനായ ഏജന്റ് ഹനീഫ്ക്കയുടെ ടീമാണ്. കിലോയ്ക്ക് 1.20 ലക്ഷം രൂപ മുതൽ 1.30 ലക്ഷം രൂപ വരെ നൽകേണ്ടി വരും. വലിയ ഉദ്യോഗസ്ഥരുള്ളതുകൊണ്ടാണു കൂടിയ നിരക്ക്. കാരിയറുടെ ചെലവ് വേറെ വരും. ചെലവു കൂടുതലാണെങ്കിലും വളരെ സേഫ് ആണ്. അവർ ഉള്ളിൽനിന്നു തന്നെ സേഫ് ആക്കും. പോക്കറ്റിലിട്ടു വന്നാലും പ്രശ്നമില്ല.

കാസർകോട് ടീമിനും കൊടുവള്ളിക്കാർക്കും മുംബൈയിൽ സെറ്റിങ് ഉണ്ട്. പാർട്ണർഷിപ്പിനും അവർ തയാറാണ്. നമുക്കു റിസ്‌ക് കുറയും. കിലോഗ്രാമിന് 1.10 ലക്ഷം രൂപയാണ് അവരുടെ സെറ്റിങ് നിരക്ക്. കാരിയറുടെ ചെലവടക്കം കിലോയ്ക്ക് 1.50 ലക്ഷം രൂപ ചെലവാകും. ഒന്നോ രണ്ടോ മൂന്നോ കിലോ വരെ ഒറ്റയടിക്കു പോകും. ദിവസം രണ്ടോ മൂന്നോ തവണ ഈസിയായി കടത്താം. കൊടുവള്ളി സംഘങ്ങൾ ഇപ്പോൾ മുംബൈ വഴിയാണു കടത്തുന്നത്.

ഡൽഹിയിലാണെങ്കിൽ, കാർഗോ കോംപ്ലക്സിലെ ഒരു സൂപ്രണ്ടുണ്ട്. പണ്ട് സെറ്റിങ്ങിലുണ്ടായിരുന്നയാളാണ്. പിന്നീട് അവിടെനിന്നു മാറിപ്പോയി. ഇപ്പോൾ തിരികെവന്നിട്ടുണ്ട്. വളരെ സേഫ് ആയ ആളാണ്. നമ്മളെ നന്നായി സംരക്ഷിക്കും. അതു ശരിയായാൽ, പിന്നെ വേറൊന്നും നോക്കണ്ട. 

കേരളത്തിലെ വിമാനത്താവളങ്ങളിലെ ‘സെറ്റിങ്’ സ്ഥിതിയെക്കുറിച്ച് ഷബീർ വിവരിക്കുന്നത് ഇങ്ങനെ

തിരുവനന്തപുരം

ഒരുദ്യോഗസ്ഥനുണ്ട്. ഡ്യൂട്ടി സമയം കഴിഞ്ഞാൽപിന്നെ മദ്യപാനമാണ്. അപ്പോൾ, പറഞ്ഞതെല്ലാം മാറ്റിപ്പറഞ്ഞെന്നു വരാം. വേണമെങ്കിൽ ബന്ധപ്പെടാമെന്നേയുള്ളൂ. ആ സമയത്ത്, അത്രയ്ക്കങ്ങു വിശ്വസിക്കാൻ പറ്റില്ല. കാസർകോട് വിലാസമുള്ള പാസ്പോർട്ട് വച്ച് ആരെയും വിടരുതെന്നാണു പറഞ്ഞിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട വിലാസക്കാരായ  കാരിയറെ കിട്ടുമെങ്കിൽ നോക്കാം. പക്ഷേ, സെറ്റിങ് ഒത്തുകിട്ടിയാൽ സേഫ് ആണ്. ചതിക്കില്ല. നല്ല ആളാണ്. എളുപ്പത്തിൽ പണി കഴിയും. 

കോഴിക്കോട്

സെറ്റിങ് ഏതു സമയത്തും റെഡിയാണ്. 

കണ്ണൂർ

സെറ്റിങ് വഴി 750 ഗ്രാം സ്വർണം കടത്താൻ 70,000 രൂപ നൽകണം. ഇത് ഒരു കിലോഗ്രാം വരെയാക്കാം. വിവരം പറഞ്ഞ്, കുറച്ചു തുക കൂടി നൽകിയാൽ മതി. 3 ലക്ഷം രൂപയൊക്കെ ലാഭമുണ്ടായിരുന്നപ്പോൾ, ഇവർക്ക് 60,000 ആയിരുന്നു പ്രതിഫലം. ഇപ്പോൾ ലാഭം കൂടിയതുകൊണ്ട് അവർ പ്രതിഫലവും കൂട്ടി. കണ്ണൂരിൽ യാത്രക്കാർ കുറവായതിനാൽ ശ്രദ്ധിക്കണം. തുടർച്ചയായി കടത്താൻ കഴിയില്ല. 

കൊച്ചി

സെറ്റിങ് നടക്കും. കുടുംബത്തിന്റെ കയ്യിൽ കൊടുത്തുവിടാവുന്നതേയുള്ളൂ. ഭർത്താവിനൊപ്പം 3 മാസം താമസിച്ചു തിരിച്ചു പോകുന്ന സ്ത്രീകളുണ്ടാകും. അവരുടെ കയ്യിൽ കൊടുത്തുവിടാം

കപ്പലിലുമുണ്ട് കള്ളൻ

കാരിയറെ ആവശ്യമില്ലാത്ത സ്വർണക്കടത്തും നടക്കുന്നുണ്ടൈന്നു ഷബീർ പറയുന്നു.  ‘‘116.64 ഗ്രാമിന്റെ തോല ബാറുകൾ 24 എണ്ണം ഒന്നിച്ചാണു കടത്തുക. ചില വിദേശ എയർ ലൈനുകളുടെ, വിമാനങ്ങളിൽ ജോലി ചെയ്യുന്നവരും മുംബൈ എയർപോർട്ടിലുള്ളവരുമടക്കമുള്ള ജീവനക്കാരാണ്  സഹായിക്കുക. 

ദുബായ് വിമാനത്താവളത്തിനു പുറത്ത് വിമാനക്കമ്പനി ജീവനക്കാരുടെ മുറിയിലെത്തിച്ചു കൊടുത്താൽ മതി. പിറ്റേന്നു രാവിലെ മുംബൈയിൽ തിരിച്ചേൽപിക്കും. പണി അൽപം റിസ്‌കുള്ളതായതിനാൽ പ്രതിഫലവും കൂടുതലാണ്. വിമാനത്തിലെ ജീവനക്കാർക്ക് 10,000 ദിർഹം (2.2 ലക്ഷം രൂപ) നൽകണം. മുംബൈയിൽ തിരിച്ചേൽപിക്കുന്നവർക്ക് ഒരു തോല ബാറിന് 12,000 രൂപ നിരക്കിലും (ആകെ 2.88 ലക്ഷം രൂപ) പ്രതിഫലം നൽകണം. ആകെ ചെലവ്, 5.08 ലക്ഷം രൂപ. കടത്തുന്നത് 2.784 കിലോഗ്രാം സ്വർണമായതിനാൽ, എല്ലാ ചെലവും കഴിച്ച് 10 ലക്ഷത്തോളം രൂപ ലാഭം. 

ഇതേ വിമാനക്കമ്പനിയുടെ ജീവനക്കാരുടെ സഹായത്തോടെ തന്നെ മറ്റൊരു തരം പണിയുമുണ്ട്.  കാരിയർ വിമാനത്തിനകത്തെ ശുചിമുറിയിൽ ടിഷ്യു പേപ്പറുകൾക്കടിയിലോ വേസ്റ്റ് ബിന്നിലോ സ്വർണം ഒളിപ്പിക്കും. വിമാനം ലാൻഡ് െചയ്ത ശേഷം അവിടെനിന്നു വിമാന ജീവനക്കാർ സ്വർണം പുറത്തെത്തിക്കും. ഏതാണു വിമാനമെന്ന് അവസാന നിമിഷമേ പറയാൻ പറ്റൂ. 5 കിലോഗ്രാം വരെ ഈ രീതിയിൽ കടത്താൻ കഴിയും. വലിയ വിമാനക്കമ്പനികളായതിനാൽ അതിലൊന്നും ഉദ്യോഗസ്ഥർ കയറി പരിശോധിക്കില്ല’’. 

നാളെ:  ഹവാലയും റിവേഴ്സ് ഹവാലയും

English Summary: Gold smuggling through Kerala airports continues unabated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com