ADVERTISEMENT

ബക്കിങ്ങാം കൊട്ടാരത്തിലെ പുതിയ രാജാവ് കാലാവസ്ഥാമാറ്റത്തിനെതിരായ നടപടികളിൽ നിർണായക മുന്നേറ്റങ്ങൾ ആഗ്രഹിക്കുന്ന പരിസ്ഥിതിസ്നേഹിയാണ്. ജൈവകൃഷി പ്രോത്സാഹിപ്പിച്ചു തുടങ്ങിയ കാലത്ത് ചാൾസിനെ പലരും പരിഹസിച്ചിരുന്നു. എന്നാലിപ്പോൾ ലോകമെങ്ങും അതു ജനകീയമായിക്കഴിഞ്ഞു. പരിസ്ഥിതി പ്രവർത്തനങ്ങളിൽ വിവിധ മേഖലകളുടെ കൂട്ടായ്മ ഉറപ്പാക്കാൻ രാജാവെന്ന നിലയിൽ ചാൾസിനു കഴിയും. കിരീടാവകാശിയായ മകൻ വില്യമിനു വഴിയൊരുക്കാനുള്ള തയാറെടുപ്പുകൾ കൂടിയാണ് അദ്ദേഹത്തിനു നിർവഹിക്കാനുള്ളത്. 

ചാൾസ് രാജാവിന്റെ മാനസ പദ്ധതികൾ ലോകം മുഴുവൻ പടർന്നു പന്തലിച്ചു കിടക്കുന്നു. 2വർഷം മുൻ‍പ് ഇന്ത്യയിൽ വന്നപ്പോൾ അദ്ദേഹം നട്ട ചമ്പകത്തൈ ഈ പരിസ്ഥിതി സ്നേഹത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും തണൽ വിരിച്ചാണു വളരുന്നത്. ബെംഗളൂരുവിലെ സൗഖ്യ ഹോളിസ്റ്റിക് സെന്ററിൽവച്ചാണ് 2 വർഷം മുൻപു ചാൾസ് രാജകുമാരനെയും ഭാര്യ കാമിലയെയും കണ്ടതും സംസാരിച്ചതും. സൗഖ്യ ഫൗണ്ടേഷൻ സമുച്ചയത്തിൽ അന്നദ്ദേഹം നട്ട ചമ്പകത്തൈ വരുംതലമുറയ്ക്കുവേണ്ടി മാത്രമല്ല, ഇന്നത്തെ തലമുറയ്ക്കു കൂടിയാണ്. വിവേകപൂർണമായ ജീവിതരീതിയുടെയും അതിനായുളള ചാൾസിന്റെ സമർപ്പണത്തിന്റെയും പ്രതീകമായി ആ ചമ്പകം. സുസ്ഥിര വികസനത്തിനു കൈകോർക്കാനാണ് ബിസിനസ് രംഗത്തെ പ്രമുഖരോട് അന്നദ്ദേഹം ആഹ്വാനം ചെയ്തതും. ഒപ്പം മറ്റൊന്നു കൂടി ചൂണ്ടിക്കാട്ടി: മലിനീകരണമെന്ന വിപത്തിനെ ഇല്ലാതാക്കണം.

ഇന്ത്യയിൽ വരുമ്പോഴുള്ള സ്വന്തം അനുഭവം കൂടി ചേർത്തുവച്ചാണ് ചാൾസ് മലിനീകരണത്തെപ്പറ്റി ആശങ്കപ്പെടാറുള്ളത്. ഒരിക്കൽ ഡൽഹി സന്ദർശിച്ചത് വായുമലിനീകരണം രൂക്ഷമായിരുന്ന സമയത്തായിരുന്നു. അന്ന് ഒരു സ്കൂൾ സന്ദർശനപരിപാടി അദ്ദേഹത്തിനു റദ്ദാക്കേണ്ടി വന്നു. 2 വർഷം മുൻപു ഡൽഹിയിൽ വന്നപ്പോഴും ചരിത്രം ആവർത്തിച്ചു. ഡൽഹിയിൽനിന്നു ബെംഗളൂരുവിൽ വന്നിറങ്ങിയപ്പോൾ തെക്കേ ഇന്ത്യ പല കാര്യങ്ങളിലും വടക്കേ ഇന്ത്യയെക്കാൾ വ്യത്യസ്തമാണല്ലോ എന്ന് അദ്ദേഹം വിസ്മയിച്ചതോർക്കുന്നു. പക്ഷേ, മലിനീകരണത്തിന്റെ കാര്യത്തിൽ ഭേദപ്പെട്ടതെന്നു പറയാനും വയ്യ. കാരണം, മലിനീകരണം ആഗോളപ്രശ്നമാണ്.  

ചാൾസ് അടിയുറച്ച പരിസ്ഥിതിവാദിയാണ്. സുസ്ഥിര വികസനം ലോകത്തിന്റെ ജീവമന്ത്രമാക്കണമെന്നാണ് അദ്ദേഹം എല്ലായ്പ്പോഴും പറയാറ്. ദക്ഷിണേഷ്യയ്ക്കു വേണ്ടി 2007ൽ അദ്ദേഹം രൂപം നൽകിയ ദ് ബ്രിട്ടിഷ് ഏഷ്യൻ ട്രസ്റ്റ് ദാരിദ്ര്യവും അസമത്വവും ഇല്ലാതാക്കാനുള്ള പ്രയത്നങ്ങളിൽ സജീവമാണ്. വനവൽക്കരണവും പരമ്പരാഗത രീതിയിലുള്ള മഴവെള്ള സംഭരണവും  ജൈവകൃഷിയും മറ്റും അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു. ഈ ഹോളിസ്റ്റിക് കാഴ്ചപ്പാട് ചാൾസുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പ്രതിഫലിക്കുന്നു. ആയുർവേദവും യോഗയും പോലെ ഇന്ത്യയുടെ പൗരാണിക ചികിത്സാസമ്പ്രദായങ്ങളോട് അദ്ദേഹത്തിനും പത്നി കാമിലയ്ക്കും ഏറെ  മതിപ്പുണ്ട്. ലണ്ടനിലെ സെന്റ് ചാൾസ് ഹോസ്പിറ്റലിൽ ആയുഷ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. 

സൗഖ്യയിലെ കൂടിക്കാഴ്ചയ്ക്കിടെ, ചാൾസിന്റെ മാതാപിതാക്കളായ എലിസബത്ത് രാജ്ഞിയും ഫിലിപ് രാജകുമാരനും  1997ൽ കേരളം സന്ദർശിച്ച കാര്യം ഞാൻ സൂചിപ്പിച്ചു. ദ് വീക്ക് വാരികയുടെയും മലയാള മനോരമ പത്രത്തിന്റെയും ഇന്റർനെറ്റ് പതിപ്പ് ഉദ്ഘാടനം ചെയ്തതു ഫിലിപ് രാജകുമാരനാണെന്ന് ഞാൻ ഓർമിപ്പിച്ചു.  കേരളത്തിലെ ഭക്ഷണം ഇഷ്ടമാണെന്നു കാമില പറഞ്ഞപ്പോൾ ആ രുചികൾ അറിയാൻ ചാൾസും ആഗ്രഹം പ്രകടിപ്പിച്ചു. നേരത്തേ കേരളത്തിൽ വന്നിട്ടുണ്ടെങ്കിലും ഇവിടത്തെ ഭക്ഷണം പരീക്ഷിക്കാൻ നേരം കിട്ടിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ സങ്കടം. അടുത്ത തവണയാകാമെന്ന പ്രതീക്ഷയും പങ്കുവച്ചു.

Manorama Online website launch
മനോരമ ഓൺലൈൻ വെബ്‌സൈറ്റിന്റെ പ്രകാശനം കൊച്ചിയിൽ ഫിലിപ് രാജാവ് നിർവഹിച്ചപ്പോൾ. – ഫയൽ ചിത്രം.

 

കാലം മാറുന്നു, കഥയും 

ചാൾസ് രാജാവ് അഞ്ഞൂറിലേറെ സംഘടനകളുടെയും ജീവകാരുണ്യ സ്ഥാപനങ്ങളുടെയും രക്ഷാധികാരിയാണ്. കാർഡിഫ്, എ‍ഡിൻബറ, ബെൽഫാസ്റ്റ് എന്നീ തലസ്ഥാന നഗരികളിലെ ഔദ്യോഗിക പര്യടനത്തിനുശേഷമാകും വെസ്റ്റ്മിൻസ്റ്റർ ആബിയിലെ കിരീടധാരണം. കിരീടധാരണം കഴിഞ്ഞ് ചാൾസ് ഔദ്യോഗികമായി രാജാവായിക്കഴിയുമ്പോൾ ഒപ്പം ബ്രിട്ടിഷ് കറൻ‍സിയിൽ രാജ്ഞിയുടേതിനു പകരം രാജാവിന്റെ ചിത്രം വരും. ‘ഗോഡ് സേവ് ദ് ക്വീൻ’ എന്ന ദേശീയ ഗാനം ‘ഗോഡ് സേവ് ദ് കിങ്’ എന്നാകും. ബ്രിട്ടന്റെ മേൽക്കോയ്മയിൽനിന്നു മാറി സ്വതന്ത്ര റിപ്പബ്ലിക്കാകാൻ കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നുള്ള സമ്മർദം ഏറിവരുന്ന കാലമാണിത്. ഓസ്ട്രേലിയ ഇക്കാര്യത്തിൽ തുറന്ന നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. മറ്റു രാജ്യങ്ങളും ആ വഴി പിന്തുടരുമെന്നു കരുതണം. അതോടെ ആഗോളരംഗത്തു  ബ്രിട്ടിഷ് രാജാവിന്റെ കരുത്തിനും പ്രസക്തിക്കും കോട്ടം തട്ടിയേക്കാം.

 

Content Highlight: King Charles III, Environmentalist 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com