ADVERTISEMENT

പാഠങ്ങൾ കാണാതെ പഠിച്ച് പരീക്ഷയെഴുതി മാർക്ക് നേടുന്ന പ്രക്രിയയാണു പഠനമെന്ന തെറ്റിദ്ധാരണ നാം കുട്ടികളിൽ ഊട്ടിയുറപ്പിച്ചുവച്ചിട്ടുണ്ട്. വിവേചനശേഷിയും മൂല്യബോധവുമുള്ള ഭാവിയുടെ സമൂഹമായി വിദ്യാർഥികളെ വാർത്തെടുക്കേണ്ട അധ്യാപകർ ആ ചുമതല തിരിച്ചറിയുന്നുണ്ടോ? തിരിച്ചറിയുന്നവർക്ക് പോലും ആഗ്രഹിക്കുംപോലെ അതു നിറവേറ്റാനാകുന്നുണ്ടോ ? പരിശീലന രീതികൾ മുതൽ അവബോധം വരെയുള്ള കാര്യങ്ങളിൽ കാര്യമായൊരു തിരുത്ത് അത്യാവശ്യം. ലൈംഗിക വിദ്യാഭ്യാസം മുതൽ ശുചിത്വ അവബോധം വരെയുള്ള കാര്യങ്ങൾ സിലബസിൽ ഉൾപ്പെടുത്തേണ്ടതിനെക്കുറിച്ച് ഡോ. എസ്.എസ്.ലാലും അധ്യാപന പരിശീലനരീതികളിൽ വേണ്ട മാറ്റത്തെക്കുറിച്ചു ഡോ. റോസമ്മ ഫിലിപ്പും പറയുന്നു 

നാണിക്കേണ്ട, പഠിക്കട്ടെ

ഡോ. എസ്.എസ്.ലാൽ

ലൈംഗിക വിദ്യാഭ്യാസം അപകടം പിടിച്ച കാര്യമാണെന്നാണ് ഇപ്പോഴും പലരുടെയും ധാരണ. ലൈംഗിക ബന്ധത്തിന്റെ പ്രക്രിയയാണു കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നു തെറ്റിദ്ധരിക്കുന്നവർ പോലുമുണ്ട്. ലൈംഗിക വിദ്യാഭ്യാസം പലപ്പോഴും ബയോളജി പഠനം മാത്രമായി ചുരുങ്ങിപ്പോകുകയും ചെയ്യുന്നു.

മറ്റുള്ളവരോടു ലൈംഗിക കാര്യങ്ങളിൽ മര്യാദയോടെ പെരുമാറേണ്ടതെങ്ങനെയെന്നാണു പഠിപ്പിക്കേണ്ടത്. ലൈംഗികതയ്ക്കുള്ളിലെ ജനാധിപത്യം പഠനവിഷയമാകണം. ഇക്കാര്യത്തിൽ വാക്കും പ്രവൃത്തിയും മറ്റൊരാളുടെ മനസ്സിനെയോ ശരീരത്തെയോ ആക്രമിക്കരുതെന്നും വേദനിപ്പിക്കരുതെന്നും പഠിപ്പിക്കണം. ശരിയായ ലൈംഗിക വിദ്യാഭ്യാസമില്ലെങ്കിൽ പെൺകുട്ടികൾ ലൈംഗികാവകാശങ്ങൾ കുറഞ്ഞവരും ആൺകുട്ടികൾ അപകടകരമായ ലൈംഗികാധിപത്യം സ്ഥാപിക്കുന്നവരുമായി പരിണമിക്കാമെന്നു ലോകാരോഗ്യ സംഘടന ഓർമിപ്പിക്കുന്നു.

ആർത്തവത്തെ നാണക്കേടെന്നു കരുതി ഒളിച്ചുവയ്ക്കുന്ന രീതി ഇപ്പോഴുമുണ്ട്. ഇതു കാരണം പെൺകുട്ടികൾക്കുണ്ടാകുന്ന മാനസിക, സാമൂഹിക, പ്രശ്നങ്ങൾ അനീതിയാണെന്ന് ആൺകുട്ടികളും പഠിക്കണം. ഗർഭവും പ്രസവവും ശാസ്ത്രീയമായി പറഞ്ഞുകൊടുക്കണം. മൃഗങ്ങളുടെ ഇണചേരലിന്റെയും പ്രസവത്തിന്റെയും വിഡിയോ കാണിച്ചു ശാസ്ത്രതത്വങ്ങൾ പഠിപ്പിക്കുന്ന നാടുകളുണ്ട്. പണ്ടു നമ്മുടെ ഗ്രാമങ്ങളിൽ ഇത്തരം പഠനം സ്വാഭാവികമായി നടന്നിരുന്നു.

ലൈംഗിക താൽപര്യങ്ങളേ തെറ്റാണെന്നു കുട്ടികൾ തെറ്റിദ്ധരിക്കുന്ന സാഹചര്യവുമുണ്ട്. ഭക്ഷണം കഴിക്കുക, ശ്വസിക്കുക, വിസർജിക്കുക തുടങ്ങിയവ പോലെ തന്നെ സ്വാഭാവികമാണ് ലൈംഗികതയുമെന്നു മനസ്സിലാക്കണം. ആരോഗ്യപരവും ശരിയായ ദിശയിലുള്ളതുമായ ലൈംഗിക ജീവിതം വേണമെന്ന തിരിച്ചറിവാണു വേണ്ടത്. 

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു പ്രായപൂർത്തിയാകണമെന്നു പറയുന്നതിന്റെ കാരണം കുട്ടികൾ അറിയണം. ഗർഭമുണ്ടായാൽ പ്രസവിക്കാനും പ്രസവിച്ചാൽ കുഞ്ഞിനെ വളർത്താനും ശാരീരിക– മാനസിക പക്വത വേണമെന്നത് അവരെ ബോധ്യപ്പെടുത്തണം. മനുഷ്യരെന്നാൽ പെണ്ണും ആണും മാത്രമല്ലെന്നതും പഠിപ്പിക്കണം. ജെൻഡർ വിവേചനം ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ഇങ്ങനെ എളുപ്പത്തിൽ പഠിപ്പിക്കാം. ഗുണനിലവാരമുള്ള ലൈംഗിക വിദ്യാഭ്യാസം മനുഷ്യാവകാശത്തിന്റെ ഭാഗമാണെന്നു കുട്ടികളുടെ അവകാശങ്ങൾക്കുള്ള യുഎൻ സമിതി പറഞ്ഞിട്ടുണ്ട്. 

ss-lal-rosamma
ഡോ.എസ്.എസ്. ലാൽ, ഡോ. റോസമ്മ ഫിലിപ്പ്

ഇക്കാര്യങ്ങളും പഠിപ്പിക്കണം

∙ വ്യക്തിശുചിത്വം / പരിസരശുചിത്വം. ശരീര ഭാഗങ്ങളും കൈകളും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം നമ്മൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. ടോയ്‌ലറ്റ് വൃത്തിയായി സൂക്ഷിക്കാനും ഉപയോഗിക്കാനും സ്കൂളിൽ തന്നെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. നല്ല ടോയ്‌ലറ്റ് ലഭ്യമാക്കാൻ സ്കൂൾ അധികൃതർ ബാധ്യസ്ഥരാകുകയും ചെയ്യും.

∙ സാംക്രമിക രോഗങ്ങൾ; അവ പകരുന്ന വിധം. വാക്സീനുകളുടെ പ്രാധാന്യം.

∙ മൃഗങ്ങളുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; വളർത്തുമൃഗങ്ങളുടെ കാര്യത്തിലുള്ള ഉത്തരവാദിത്തങ്ങൾ.

∙ ബോധക്ഷയം, അപസ്മാരം, അപകടം എന്നിവയുണ്ടായാലുള്ള പ്രഥമശുശ്രൂഷ; ചെയ്തുകൂടാത്ത കാര്യങ്ങൾ.

∙ നല്ല ഭക്ഷണ ശീലങ്ങൾ.

∙ വ്യായാമം, ശരീരക്ഷമത അനുവദിക്കുന്ന കളികൾ, നീന്തൽ.

(ആഗോള പൊതുജനാരോഗ്യ വിദഗ്ധനും യുഎൻ കൺസൽറ്റന്റുമാണ് ലേഖകൻ) 

അടിമുടി മാറണം, അധ്യാപക പഠനം

ഡോ. റോസമ്മ ഫിലിപ്പ്

വിദ്യാഭ്യാസത്തിന്റെ മികവ് ഉറപ്പാക്കാൻ ഗുണമേന്മയുള്ള അധ്യാപക പരിശീലനവും വേണം. രണ്ടു തലത്തിൽ ഇതു പരിഗണിക്കേണ്ടിവരും. 

∙ അധ്യാപക വിദ്യാർഥി പരിശീലനം (ഡിഎൽഎഡ്, ബിഎഡ് എന്നിങ്ങനെയുള്ള കോഴ്സുകളിൽ)

∙ അധ്യാപക പരിശീലനം (ജോലിയിൽ ചേർന്ന ശേഷമുള്ളത്)

രണ്ടിലും കാലാനുസൃത മാറ്റങ്ങൾ അനിവാര്യം. 

അധ്യാപക വിദ്യാർഥി പരിശീലനം

∙ സ്കൂളുകളിൽ പഠിപ്പിക്കേണ്ടതെങ്ങനെ എന്നാണ് അധ്യാപക പരിശീലന സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്നത്. എന്നാൽ ഈ അധ്യാപക വിദ്യാർഥികളെ പഠിപ്പിക്കുന്നവർക്ക് സ്കൂൾ അധ്യാപന പരിചയം വേണമെന്നു നിർബന്ധമല്ലതാനും. പരിഹാരമെന്ന നിലയിൽ, സ്കൂളുകളിൽ ദീർഘകാലം പഠിപ്പിച്ചവരുമായി സംവദിക്കാൻ കൂടി അധ്യാപക വിദ്യാർഥികൾക്ക് അവസരമൊരുക്കുക.

∙ സ്കൂളിൽ പരിശീലനത്തിനെത്തുമ്പോൾ ആദ്യ രണ്ടാഴ്ച അധ്യാപകരുടെ ക്ലാസുകളും മറ്റു  പ്രവർത്തനങ്ങളും നിരീക്ഷിച്ചറിയുക. 

∙ പുസ്തകം നോക്കിയെഴുതുന്ന ലെസൺ പ്ലാനുകൾ ‘ലെസൺലെസ് പ്ലാനു’കളാകുന്ന സ്ഥിതി ഒഴിവാക്കണം. സ്കൂളിന്റെയും വിദ്യാർഥികളുടെയും സവിശേഷതകളും ആവശ്യങ്ങളും കണ്ടെത്തി, അതിനനുസരിച്ചുള്ള ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടുണ്ടോ എന്നാണ് അപഗ്രഥിക്കേണ്ടത്. വിദ്യാർഥികളുടെ പഠന വെല്ലുവിളികൾക്കു പരിഹാരം കണ്ടെത്തി സ്കൂൾ അധ്യാപകരോടു ചേർന്ന് അതു നടപ്പാക്കുന്ന തരത്തിൽ ഗവേഷണാധിഷ്ഠിത പരിശീലനം നിർബന്ധമാക്കണം.

∙ കേരള സിലബസ് സ്കൂളുകളിൽ മാത്രമാണ് ടീച്ചിങ് പ്രാക്ടിസ് അനുവദിക്കുന്നത്.  ഇതര സിലബസ് സ്കൂളുകളിൽ എന്തു നടക്കുന്നുവെന്നും അറിയാനാകും വിധമാകണം ടീച്ചിങ് പ്രാക്ടിസ്.

∙ കലാവിദ്യാഭ്യാസം, ആരോഗ്യ വിദ്യാഭ്യാസം, ലൈംഗികവിദ്യാഭ്യാസം, തൊഴിൽ വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ യോജ്യമായ ഘടകങ്ങൾ ഉൾപ്പെടുത്തി  ഫ്ലെക്സിബിൾ കരിക്കുലം രൂപപ്പെടുത്താൻ അധ്യാപക വിദ്യാർഥികളെ പ്രാപ്തരാക്കണം.

∙ എത്രമാത്രം എഴുതിക്കാണിക്കുന്നു എന്നതാണ് ഇന്ന് അധ്യാപക വിദ്യാഭ്യാസ പരിശീലനത്തിന്റെ അളവുകോൽ. ‘ക്വാണ്ടിറ്റി’ നോക്കി ‘ക്വാളിറ്റി’ നഷ്ടപ്പെടുത്തുന്ന സമീപനം  പുനഃപരിശോധിക്കണം.

അധ്യാപക പരിശീലനം

∙ സർവീസിലുള്ള അധ്യാപകർക്കു ലഭിക്കുന്ന പരിശീലനം മുന്നൊരുക്കമോ പിന്തുടർച്ചയോ ഇല്ലാത്തതാണ്.  ഇൻഡക്‌ഷൻ കോഴ്സ്, എൻറിച്ച്മെന്റ് കോഴ്സ്, സ്കിൽ എൻഹാൻസ്മെന്റ് കോഴ്സ് എന്നിങ്ങനെ വിവിധതരം ഷോർട് ടേം കോഴ്സുകൾ തുടങ്ങണം. ആവശ്യവും താൽപര്യവുമനുസരിച്ചു തിരഞ്ഞെടുക്കാവുന്ന മൊഡ്യൂളുകൾ വേണം. 

∙ ദേശീയ വിദ്യാഭ്യാസ നയം സൂചിപ്പിക്കുന്ന തരത്തിൽ സമീപ സ്കൂളുകളെ ഒരുമിപ്പിക്കുന്ന സ്കൂൾ കോംപ്ലക്സുകൾ രൂപീകരിച്ച് എസ്‌സിഇആർടി നേരിട്ടു പരിശീലനം നൽകുന്നത് ഉത്തമം. 

∙ പരിശീലന വിദഗ്ധരെ അധ്യാപകരുടെ ഫീഡ്ബാക്ക് മുഖേന തിരഞ്ഞെടുക്കുക. അതു രാഷ്ട്രീയ പ്രേരിതമാകരുത്.

∙ അധ്യാപക മികവ് നിർണയിക്കാൻ സ്വന്തം ക്ലാസിലെ കുട്ടികൾക്കുണ്ടായ ചിന്താപരവും സർഗപരവുമായ പുരോഗതി, സ്കൂളിന്റെ വളർച്ചയിൽ വഹിച്ച പങ്ക്,  നാടിന്റെ വികസനത്തിലെ പങ്കാളിത്തം ഇവ അടിസ്ഥാന ഘടകങ്ങളായി മാറുമ്പോൾ അധ്യാപകർക്കു നൈപുണികൾ പൂർണമായും ഉപയോഗപ്പെടുത്താനാകുന്ന സാഹചര്യമുണ്ടാകും. 

(കൊല്ലം പത്തനാപുരം മൗണ്ട് താബോർ ട്രെയിനിങ് കോളജ് പ്രിൻസിപ്പലാണു ലേഖിക)

 

English Summary: Debate series on education reforms-3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com