തെരുവുനായ്ക്കളുടെ ഭീഷണിയിലാണ് കേരളം ഇപ്പോൾ. കടിയേൽക്കുന്നവർ ഒട്ടേറെ. പേവിഷ ബാധയേറ്റുള്ള മരണങ്ങൾ സ്ഥിതി ഗൗരവമാണെന്നു തെളിയിക്കുന്നു.
തെരുവുനായ്ക്കളെ എന്തുചെയ്യണമെന്ന കാര്യത്തിൽ സമൂഹത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങളും നിലവിലുണ്ട്. അവയെ കൊല്ലുന്നതിനെതിരെ മൃഗസ്നേഹികൾ ശബ്ദമുയർത്തുന്നു.ഇൗ പശ്ചാത്തലത്തിലാണു കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതായി ഉത്തരേന്ത്യയിലും മറ്റും വ്യാപകമായ പ്രചാരണം നടക്കുന്നത്. സമൂഹമാധ്യമങ്ങളിൽ കേരളത്തിലേതെന്ന പേരിൽ നായ്ക്കളെ കൊന്നു കൂട്ടിയിട്ടിരിക്കുന്നതിന്റെയും മറ്റും അനേകം ചിത്രങ്ങളാണു പ്രചരിപ്പിക്കുന്നത്. ഇതിൽ പല ചിത്രങ്ങളും കേരളത്തിൽനിന്നുള്ളതല്ല. ഉദാഹരണത്തിന്, ഇതോടൊപ്പം ചേർത്തിട്ടുള്ള ട്വീറ്റിലെ ചിത്രം നോക്കുക. പാക്കിസ്ഥാനിലെ കറാച്ചിയിൽനിന്നുള്ള 2016ലെ ചിത്രമാണിത്.
വർഷങ്ങളായി രൂക്ഷമായ തെരുവുനായ പ്രശ്നമുള്ള രാജ്യമാണു പാക്കിസ്ഥാൻ. കറാച്ചിയിലാണ് അത് ഏറ്റവും രൂക്ഷം. അവിടെ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതു പുതുമയല്ല. കേരളത്തിലേത് എന്ന പേരിൽ ഇപ്പോൾ പ്രചരിക്കുന്ന ചിത്രങ്ങളിൽ മിക്കതും കറാച്ചിയിൽനിന്നുള്ളതാണെന്നതാണു വസ്തുത. കണ്ടാൽ ഇന്ത്യൻ നഗരമാണെന്നു തോന്നുമെന്നതുകൊണ്ടു കേരളമാണെന്നു പറഞ്ഞാൽ ആളുകൾ പെട്ടെന്നു വിശ്വസിക്കുകയും ചെയ്യും!
ഇപ്പറഞ്ഞതിന്റെ അർഥം, കേരളത്തിൽ തെരുവുനായ്ക്കളെ കൊല്ലുന്നേയില്ല എന്നല്ല. പലയിടത്തും അതു നടക്കുന്നുണ്ട്. പക്ഷേ, കറാച്ചിയിലേതു പോലെ വ്യാപകമല്ലെന്നു മാത്രം.
∙ എഫ്എസിടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരു പോത്തിനെ തെരുവുനായ്ക്കൾ കടിച്ചു തിന്നുന്ന കാഴ്ച എന്ന പേരിൽ വാട്സാപ്പിൽ പ്രചരിക്കുന്ന വിഡിയോയും നമ്മളിൽ പലരും ഇതിനകം കണ്ടുകഴിഞ്ഞിരിക്കും. സ്ഥലം കേരളമല്ലെന്നു വിഡിയോയിൽനിന്നു വ്യക്തമാണ്. വിഡിയോയിൽ നായ്ക്കൾക്കൊപ്പം മനുഷ്യരെയും കാണാം. തെരുവുനായ്ക്കളെ പാർപ്പിക്കുന്ന ഏതോ ഷെൽറ്ററിൽനിന്നുള്ള കാഴ്ചയാണിത്. വിഡിയോ എവിടെനിന്നുള്ളതാണെന്നു വ്യക്തമല്ല.

∙ ഇതിനിടെ, തെരുവുനായ്ക്കൾ മനുഷ്യരെ കടിച്ചാൽ ആ നായയ്ക്കു ഭക്ഷണം കൊടുക്കുന്നയാൾ ഉത്തരവാദിയായിരിക്കുമെന്നും നഷ്ടപരിഹാരം നൽകണമെന്നും സുപ്രീം കോടതി വിധിച്ചെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളെ ഇളക്കിമറിച്ചു. സുപ്രീംകോടതിയിൽനിന്ന് അത്തരമൊരു വിധി വന്നിട്ടില്ല.
കേരളത്തിലെ തെരുവുനായ പ്രശ്നം ഉന്നയിച്ചുകൊണ്ടുള്ള ഹർജികളിൽ സുപ്രീം കോടതിയിൽ നടക്കുന്ന കേസ് തുടരുകയാണ്. കഴിഞ്ഞ ദിവസം ഇതു പരിഗണിക്കുമ്പോൾ ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജെ.കെ. മഹേശ്വരിയും ഉൾപ്പെട്ട ബെഞ്ച് വാക്കാൽ നടത്തിയ ചില നിരീക്ഷണങ്ങളാണ് തെറ്റിദ്ധാരണ പരക്കാൻ കാരണം.
‘‘തെരുവുനായകളെ പരിപാലിക്കണമെന്നു തോന്നുന്നവർക്ക് അതു ചെയ്യാം. തടസ്സമില്ല. ആ നായ്ക്കൾക്കു വാക്സീൻ എടുക്കുന്നതിന്റെയും അത് ആരെയെങ്കിലും കടിച്ചാൽ അവരുടെ ചികിത്സയുടെയും ഉത്തരവാദിത്തം കൂടി പരിപാലിക്കുന്ന ആൾക്കായിരിക്കും’’ എന്നായിരുന്നു ജസ്റ്റിസ് ഖന്ന പറഞ്ഞത്. ഇതു വാക്കാലുള്ള നിരീക്ഷണമാണ്. എല്ലാവർക്കും ബാധകമായ കോടതിവിധിയല്ല. ഇൗ കേസിൽ 28ന് ആണ് സുപ്രീം കോടതി ഇടക്കാല വിധി പറയാൻ തീരുമാനിച്ചിട്ടുള്ളത്. അന്നു നൽകുന്ന വിധിയാണു പ്രസക്തം.
English Summary: Vireal on stray dog attack