ADVERTISEMENT

കക്ഷിരാഷ്ട്രീയത്തിന് അതീതമായി നമ്മുടെ യുവജന, വിദ്യാർഥി സംഘടനകൾ ലഹരിക്കെതിരെ ഒരേസ്വരത്തിൽ മുഴക്കിയ പ്രഖ്യാപനത്തിൽ കേരളം പ്രതീക്ഷയർപ്പിക്കുന്നു. നാട്ടിലും വീട്ടിലും ക്യാംപസിലും ലഹരിക്കെതിരെ കണ്ണുകൾ തുറന്നുവയ്ക്കാൻ യുവത തീരുമാനിച്ചത് ഈ കാലത്തിന്റെ മുഖ്യ ആവശ്യത്തിനുള്ള ഉചിത മറുപടിതന്നെയാണ്.

നാം ഇപ്പോൾ നേരിടുന്ന ഏറ്റവും കെ‍ാടിയ സാമൂഹികവിപത്തായ ലഹരിക്കെതിരെയുള്ള ജനകീയ പോരാട്ടത്തിലാണ് കേരളം. കുടുംബവും വിദ്യാർഥികളും അധ്യാപകരും സമൂഹവും സർക്കാരും ചേർന്നുവേണം ഈ യുദ്ധം ചെയ്യേണ്ടത് എന്നതിനാൽ വിവിധ തലങ്ങളിലാണു നമ്മുടെ ലഹരിവിരുദ്ധദൗത്യം. ലഹരിയാത്രയെ തടഞ്ഞുനിർത്താനുള്ള ഉത്തരവാദിത്തം യുവതകൂടി ഏറ്റെടുക്കുമ്പോൾ ഈ കഠിനദൗത്യത്തിനു കൂടുതൽ കരുത്തുണ്ടാകുന്നു. 

മലയാള മനോരമ സംഘടിപ്പിച്ച ‘അരുത് ലഹരി’ യുവ ജാഗ്രതാ കൂട്ടായ്മയിലാണ് യുവനേതാക്കൾ ഒരേ മനസ്സോടെ ലഹരിക്കെതിരെ കൈകോർത്തത്. എല്ലാ വിദ്യാർഥി, യുവജന സംഘടനകളും പ്രാദേശികതലം മുതൽ ജാഗ്രതാ സമിതി രൂപീകരിക്കാനാണു തീരുമാനം. ലഹരിവിരുദ്ധ സേനയായി സംഘടനകളെ പരിവർത്തനം ചെയ്യുമെന്നാണു നേതാക്കൾ വ്യക്തമാക്കിയത്. ലഹരിക്കേസിൽ കുടുങ്ങുന്നവരെ ഒരുതരത്തിലും സഹായിക്കില്ലെന്നും ലഹരി വിധേയത്വമുള്ളവരെ യൂണിറ്റ് തലത്തിൽപോലും ഭാരവാഹിയാക്കില്ലെന്നും അവർ പ്രഖ്യാപിക്കുകയും ചെയ്തു. ‘അരുത് ലഹരി’ കൂട്ടായ്മയുടെ തുടർപ്രചാരണത്തിനായി പൊതുവേദി രൂപീകരിക്കുന്നുണ്ട്. ലഹരിക്കെതിരെ ഒരു സംഘടന നടത്തുന്ന പ്രചാരണപരിപാടിയിൽ മറ്റൊരു സംഘടന അണിചേരുന്നതിൽ അയിത്തമില്ലെന്നും ഇവർ വ്യക്തമാക്കുന്നു.

എങ്ങനെ മുറിച്ചുമാറ്റിയാലും ഭയാനകമായ കരുത്തോടെ വീണ്ടും ആഴത്തിലും വ്യാപ്തിയിലും വേരുപടർത്തുന്ന ലഹരിസംഘങ്ങൾ കേരളത്തിന്റെ മുന്നിലുള്ള ഏറ്റവും അപകടകരമായ പ്രശ്നങ്ങളിലൊന്നായിക്കഴിഞ്ഞു. നഗരങ്ങൾ മുതൽ ഗ്രാമങ്ങൾവരെ ലഹരിമരുന്നുകളുടെ ഉപയോക്താക്കളെയും വിൽപനക്കാരെയും കെ‍ാണ്ടുനിറയുന്നുണ്ട്. വലിയ നഗരങ്ങൾ വലിയ ലഹരിക്കയത്തിൽ മയങ്ങിക്കിടക്കുന്നു. ലഹരിക്കടത്തിന്റെ പുതുവഴികൾ കേരളം കേട്ടുകെ‍ാണ്ടിരിക്കുകയുമാണ്. ലഹരിയുടെ വലകൾ നാം ഇതുവരെ ചിന്തിക്കാൻപോലുമാവാത്തവിധം സങ്കീർണവും ഭയാനകവുമായി മാറുന്നു.

അതുകെ‍ാണ്ടുതന്നെ, ലഹരിയോട് അനുഭാവം കാട്ടുന്ന വിദ്യാർഥി–യുവജന വിഭാഗത്തെ ബോധവൽക്കരിക്കാൻ പരമ്പരാഗത രീതികൾ വെ‍ടിഞ്ഞ്, പുതിയ ഭാഷയും ശൈലിയും പ്രയോഗിക്കണമെന്ന് യുവ ജാഗ്രതാ കൂട്ടായ്മ ഉറപ്പിച്ചുപറയുന്നു. ലഹരിവിമുക്ത ക്യാംപസുകൾ എന്ന ദൗത്യം ഏറ്റെടുക്കുകയാണെന്നും  ജനകീയ യുദ്ധത്തിനാണു തുടക്കമിടുന്നതെന്നും കേരളത്തിന്റെ ചെറുപ്പം ഒന്നിച്ചു വ്യക്തമാക്കുമ്പോൾ ഈ വലിയ ദൗത്യത്തിനു കൈവരുന്ന ആത്മവിശ്വാസം ചെറുതല്ല. സിനിമ ഉൾപ്പെടെയുള്ള ജനകീയ കലാരൂപങ്ങളിൽ ലഹരിയെ മഹത്വവൽക്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും സംഘടനകൾ ഒറ്റശബ്ദത്തിൽ ആവശ്യപ്പെടുകയുണ്ടായി.

ലഹരിക്കെതിരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്നതു നാടിന്റെയും സമൂഹത്തിന്റെയും നിലനിൽപിനും അതിജ‍ീവനത്തിനും വേണ്ടിയുള്ള പോരാട്ടമാണെന്നാണു ‘നോ ടു ഡ്രഗ്സ്’ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ബഹുതലങ്ങളിൽ, ഇടർച്ചയില്ലാതെ നീങ്ങേണ്ട ദൗത്യം തന്നെയാണു ലഹരിവിരുദ്ധ പോരാട്ടം. അതുകെ‍ാണ്ടുതന്നെ, ലഹരിയുടെ വേരുകളെല്ലാം പിഴുതെറിയുംവരെ ഇതിന്റെ തുടർച്ച ഉറപ്പുവരുത്തിയേതീരൂ.  

ലഹരിയുടെ ഇരുൾക്കയങ്ങളിലേക്ക് ഇനിയുമാരും പതിച്ചുകൂടെന്ന നിശ്ചയദാർഢ്യത്തോടെ തുടങ്ങിയ ഈ യുദ്ധം തോൽക്കാനുള്ളതല്ല. സർക്കാരിന്റെയും പെ‍ാതുസമൂഹത്തിന്റെയും പോരാട്ടത്തിനു കൂടുതൽ കരുത്തു പകർന്നു പുതിയ തലമുറ കൈകോർക്കുമ്പോൾ അതിലുണ്ട്, ലക്ഷ്യബോധത്തോടെയുള്ള ഒരുമയുടെ ശക്തിവിളംബരം. ‘ലഹരിക്കെതിരെയുള്ള യുദ്ധത്തിൽ ഞാനും നീയും ഇല്ല, നമ്മളേയുള്ളൂ’ എന്ന പ്രഖ്യാപനത്തിന്റെ വേദിയായി ‘അരുത് ലഹരി’ കൂട്ടായ്മ മാറിയപ്പോൾ അതിൽ യുവകേരളത്തിന്റെ ഹൃദയകാഹളമുഴക്കം നാം കേൾക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com