ADVERTISEMENT

കോടിയേരി ബാലകൃഷ്ണനു മുൻപ് ഇടതുപക്ഷം അനുഭവിച്ച ഒരു വലിയ വിയോഗം കെ.ആർ.ഗൗരിയമ്മയുടേതാണ്. പാർട്ടി ബന്ധം വീണ്ടും വിളക്കിച്ചേർക്കാഞ്ഞ ഗൗരിയമ്മയ്ക്കു പുന്നപ്ര– വയലാ‍ർ സ്മൃതികുടീരമുള്ള ആലപ്പുഴ വലിയ ചുടുകാട്ടിൽ അന്ത്യനിദ്ര കൊള്ളണമെന്ന ആഗ്രഹം സാധിച്ചുകൊടുത്തതു കോടിയേരിയാണ്.

മരിക്കും മുൻപ് ആ ആഗ്രഹം അവർ പങ്കുവച്ചതു കോടിയേരിയോടാണ്. ടി.വി.തോമസ് അടക്കം അന്ത്യനിദ്ര കൊള്ളുന്ന വിപ്ലവ മണ്ണിലേക്കു സഹയാത്രിക കൂടി അങ്ങനെയെത്തി. സിപിഎമ്മിൽ ചർച്ച ചെയ്തശേഷം സിപിഐയുടെ കൂടി സമ്മതം വാങ്ങി ആ അവസാന അഭിലാഷം മാത്രമല്ല കോടിയേരി നിറവേറ്റിക്കൊടുത്തത്; പാർട്ടി അംഗമല്ലാത്ത വിപ്ലവനായികയുടെ ചേതനയറ്റ ശരീരത്തിൽ ചെങ്കൊടി പുതപ്പിക്കാൻ മുൻകയ്യെടുത്തതും മറ്റാരുമല്ല.

ഗൗരിയമ്മയും പാർട്ടിയും തമ്മി‍ലുണ്ടായ വിടവ് മരണശേഷം വാർത്തകളിലും വിവാദങ്ങളിലും കടന്നുവരരുതെന്ന നിർബന്ധം കോടിയേരിക്കുണ്ടായിരുന്നു. മക്കളുമായി ബന്ധപ്പെട്ട കേസുകളും പരാതികളും അദ്ദേഹത്തെ വിവാദങ്ങളിലാക്കി എന്നതു വസ്തുതയാണ്. പക്ഷേ, 17–ാം വയസ്സിൽ പാർട്ടി അംഗമായ കോടിയേരി 68–ാം വയസ്സി‍ൽ മരിക്കുന്നതുവരെ ഒരുതരത്തിലുമുള്ള പാർട്ടി അച്ചടക്കനടപടിക്കും വിധേയനായില്ല. ‘കോടിയേരിയെ സിപിഎം തിരുത്തി’ എന്ന വാർത്തപോലും വന്നിട്ടില്ല. അങ്ങനെ വ്യക്തിപരമായി വിവാദരഹിതനായ കോടിയേരിയുടെ വിടവാങ്ങൽ വിവാദങ്ങളിലേക്കു വഴിതുറന്നത് എന്തുകൊണ്ടാകും? അരനൂറ്റാണ്ട് അദ്ദേഹത്തിന്റെ കർമരംഗമായിരുന്ന തിരുവനന്തപുരത്തു കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരം ഒരുക്കേണ്ടതായിരുന്നില്ലേ? ഗൗരിയമ്മയുടെ ആഗ്രഹം പൂർത്തീകരിക്കാൻ കോടിയേരി ഉണ്ടായിരുന്നെങ്കിൽ അതേ കോടിയേരി പറയാതെ മനസ്സിലാക്കി ചെയ്യേണ്ടവരായിരുന്നില്ലേ അദ്ദേഹത്തിന്റെ ഉറ്റ സഖാക്കൾ?

നീറ്റലായി വീണ്ടുവിചാരങ്ങൾ

ഈ ചോദ്യങ്ങൾ സിപിഎമ്മിൽ നീറിനിൽക്കുന്നു എന്നതിനർഥം കോടിയേരിയുടെ ശൂന്യത പാർട്ടി അനുഭവിച്ചു തുടങ്ങുന്നു എന്നു കൂടിയാണ്. ഔചിത്യം എന്ന ഗുണം കോടിയേരി എന്ന നേതാവിനോട് എക്കാലവും സഖാക്കളും സഹപ്രവർത്തകരും ചേർത്തു വയ്ക്കാറുണ്ട്. വാക്കിൽ, പെരുമാറ്റത്തിൽ, തീരുമാനങ്ങളിൽ എല്ലാം തികഞ്ഞ ഔചിത്യം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഗൗരിയമ്മയുടെ അന്ത്യയാത്രയുടെ കാര്യത്തിൽ അദ്ദേഹം സ്വീകരിച്ച നടപടികളിലും അതു മാത്രമാണു കലർന്നത്.

വീണ്ടുവിചാരത്തിൽ, രണ്ടു സാധ്യതകളുണ്ടായിരുന്നത് ഇപ്പോൾ നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്. എയർ ആംബുലൻസിൽ തിരുവനന്തപുരത്തെത്തിച്ചു പൊതുദർശനത്തിനു വച്ച ശേഷം അതേ എയർ ആംബുലൻസിൽ കണ്ണൂരിലേക്കു കൊണ്ടുപോകാൻ കഴിയുമായിരുന്നില്ലേ? തലശ്ശേരി ടൗൺ ഹാളിലെ എട്ടു മണിക്കൂറോളം നീണ്ട പൊതുദർശനത്തിനു പകരം തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്കു വിലാപയാത്ര ആലോചിക്കാവുന്നതായിരുന്നില്ലേ? രോഗം ശരീരത്തെ വല്ലാതെ ബാധിച്ചതു ചൂണ്ടിക്കാട്ടി ദീർഘയാത്ര ഒഴിവാക്കണമെന്ന ഡോക്ടർമാരുടെ അഭിപ്രായത്തിനാണു പാർട്ടി മുൻഗണന നൽകിയത്. പക്ഷേ, മരിച്ചശേഷം 44–ാമത്തെ മണിക്കൂറിലാണ് പയ്യാമ്പലത്ത് അദ്ദേഹത്തെ സംസ്കരിച്ചത്. അത്രയും സമയം പിന്നീടെടുക്കാം എന്നുണ്ടായിരുന്നെങ്കിൽ തന്റെ പ്രിയ നഗരത്തെ ഒരിക്കൽകൂടി അവസാനമായി തൊടാമായിരുന്നില്ലേ കോടിയേരിക്ക്? ഒരു മാസം മുൻപുവരെ സംസ്ഥാന സെക്രട്ടറിയായി പാർട്ടിയെ നയിച്ച നേതാവ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിനു പകരം എകെജി സെന്ററിൽ റെഡ് സല്യൂട്ട് അർഹിച്ചിരുന്നില്ലേ?

കുടുംബം ഇതു രണ്ടും ആഗ്രഹിച്ചിരുന്നു. എന്നാൽ, തീരുമാനങ്ങൾ പാർട്ടിക്കു വിടുകയാണ് അവർ ചെയ്തത്. ഡോക്ടർമാരുടെ അഭിപ്രായവും പാർട്ടിയിലെയും പൊതുസമൂഹത്തിലെയും വികാരവും ഒരുപോലെ മുന്നിൽവച്ച് ഔചിത്യത്തോടെ തീരുമാനം എടുക്കുന്നതിൽ എവിടെയോ പാളിച്ച സംഭവിച്ചു. തനിക്കു തുല്യനായ മറ്റൊരു സഖാവിന്റെ വേർപാടുവേളയിൽ കോടിയേരി സ്വീകരിക്കാമായിരുന്ന തീരുമാനം അദ്ദേഹത്തിന്റെ കാര്യത്തിൽ ഉണ്ടായില്ല.

മുഖ്യമന്ത്രി അനുഭവിക്കുന്ന നഷ്ടം

ഇതെല്ലാം സൃഷ്ടിച്ച വിവാദങ്ങളുമായി വിമാനം കയറിയപ്പോൾ ആ വേർപാടുണ്ടാക്കുന്ന നഷ്ടബോധം മുഖ്യമന്ത്രി പിണറായി വിജയനെ കൂടുതലായി ഗ്രസിച്ചിരിക്കാനാണ് എല്ലാ സാധ്യതയും. ഒക്ടോബർ ഒന്നിനു യാത്ര തിരിക്കാനിരുന്ന അദ്ദേഹം നാലിനാണു പോയത് എന്നിരിക്കെ, തലസ്ഥാനത്തെ പൊതുദർശനം ഉപേക്ഷിച്ചതും സംസ്കാരത്തിനു സമയം തീരുമാനിച്ചതും മുഖ്യമന്ത്രിയുടെ യാത്രത്തിരക്കു മൂലമാണെന്ന് ആരോപിക്കുന്നതിൽ അനൗചിത്യമുണ്ട്. സഹോദരതുല്യനായ ഉറ്റ സഖാവിനോട് അങ്ങനെയൊരു അനീതി കാട്ടുന്ന ആളല്ല, പിണറായി വിജയൻ.

പക്ഷേ, ഉമിത്തീപോലെ പുകയുന്ന വിമർശനങ്ങളുടെ ചൂട് പിണറായി അനുഭവിക്കുന്നു. അതിനൊന്നും ‘ഷോക്ക് അബ്സോർബർ’ ആകാൻ ഇനി കോടിയേരി ബാലകൃഷ്ണൻ ഇല്ല. പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിലെ ചൂടുപിടിച്ച ചർച്ചകൾക്കിടയിൽ മുഖത്തോടു മുഖം നോക്കുമ്പോൾതന്നെ തങ്ങൾ ഉദ്ദേശിക്കുന്നതു പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പരസ്പരം മനസ്സിലാകുമായിരുന്നു. പാർട്ടിയെയും സർക്കാരിനെയും ഒരേ ചരടിൽ കോർത്തതും അതുവഴി തുടർഭരണം ഉറപ്പാക്കിയതും ഇവർ തമ്മിലുള്ള രസതന്ത്രമാണ്.

പിണറായിയുടെ ആജ്ഞാശക്തിയിലും കോടിയേരിയുടെ അനുനയത്തിലും ആയിരുന്നു സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും കെട്ടുറപ്പ്. ഇക്കാലയളവിൽ ഉയർന്നുവന്ന രാഷ്ട്രീയ– സംഘടനാ പ്രശ്നങ്ങളിൽ ഒന്നിലും രണ്ടു നേതാക്കൾക്കും ഭിന്നനിലപാടുകൾ ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ, കേരള കോൺഗ്രസ്(എം) ഇടതുമുന്നണിയിൽ ഉണ്ടാകുമായിരുന്നില്ല.

പിണറായി വിജയന്റെ ചുണ്ടുകൾ വിറയ്ക്കുകയും മുഖം കണ്ണീരണിയുകയും ചെയ്തതിൽനിന്നു കേരളം മനസ്സിലാക്കേണ്ടത് ആ നഷ്ടം അദ്ദേഹത്തിനും പാർട്ടിക്കും എത്രമേൽ വലുതാണ് എന്നതു തന്നെയാണ്. അപ്പോൾ, ആ ചിതയിലെ തീ അണയും മുൻപ് ആരംഭിച്ച ഒരു വിദേശയാത്രയിൽ, സംഘാംഗം അല്ലാത്ത മന്ത്രിയുടെ ഭാര്യ കൂടിയായ മകളും കൊച്ചുമകനും അംഗങ്ങളായതിന്റെ പേരിലെ വിമർശനങ്ങളുടെ കാഠിന്യവും കൂടും. പ്രിയപ്പെട്ട മറ്റു സഖാക്കളിൽനിന്ന് ഔചിത്യം ആണല്ലോ കോടിയേരി ബാലകൃഷ്ണൻ എക്കാലവും പ്രതീക്ഷിച്ചിരുന്നത്.

Content Highlight: Demise of CPM leader Kodiyeri Balakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com