ADVERTISEMENT

അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല എന്ന അദ്ഭുതം മാത്രം ബാക്കിയാക്കിയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 20–ാം പാർട്ടി കോൺഗ്രസ് സമാപിച്ചത്. പ്രതീക്ഷിച്ചപോലെ, മാവോ സെദുങ്ങിനു ശേഷമുള്ള ഏറ്റവും പ്രബലനായ നേതാവായി ഷി ചിൻപിങ് മാറി. ഷി ചിൻപിങ്ങിന്റെ ചിന്തയിൽ ഉരുത്തിരിഞ്ഞ ‘പുതിയ യുഗത്തിനായുള്ള, ചൈനീസ് സവിശേഷതകളോടു കൂടിയ സോഷ്യലിസം’ 19–ാം പാർട്ടി കോൺഗ്രസിൽതന്നെ പാർട്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നു. പാർട്ടി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളിലെ 3 പ്രധാന ഘടകങ്ങളിലൊന്നായി ഇതു മാറിയിരിക്കുന്നു. മുൻ പ്രസിഡന്റ് ഹു ജിന്റാവോയെ സമ്മേളന ഹാളിനു പുറത്തേക്കു നയിച്ച അപ്രതീക്ഷിത സംഭവം മാത്രമാണ് സമ്മേളനത്തിനു നാടകീയത നൽകിയത്.

ഭാവി വികസന മാതൃകകൾ ഉൾപ്പെടുത്തി ഷി ചിൻപിങ് അവതരിപ്പിച്ച റിപ്പോർട്ടിൽ തന്റെ ഭരണകാലമായ 2012– 2022 ‘പുതിയ യുഗം’ ആയാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. കൈവരിച്ച 10 സുപ്ര‌ധാന നേട്ടങ്ങളിൽ 7 എണ്ണം ആഭ്യന്തര കാര്യങ്ങളാണ്. പാർട്ടിയെയും നേതൃത്വത്തെയും ശക്തിപ്പെടുത്തുക, പുതിയ ആശയങ്ങൾ നടപ്പാക്കി ദാരിദ്ര്യം അകറ്റി പുരോഗതിയുള്ള സമൂഹത്തെ സൃഷ്ടിക്കുക, പരിസ്ഥിതി സംരക്ഷണം ഉൾപ്പെടുത്തി സോഷ്യലിസ്റ്റ് സംസ്കാരം വളർത്തുക, സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുക, മനുഷ്യജീവനാണ് പ്രധാനം എന്ന ആശയം ഉയർത്തിപ്പിടിച്ചു മഹാമാരികളെ നേരിടുക എന്നിവ അതിലുൾപ്പെടുന്നു. റിപ്പോർട്ടിലെ രാജ്യാന്തര പരാമർശങ്ങളിൽ സിംഹഭാഗവും തയ്​വാൻ വിഷയത്തെക്കുറിച്ചാണ്. രാജ്യം കടന്നുപോകുന്ന ‘ചരിത്രപരമായ ഉയർച്ച താഴ്ച’കളിൽ നിന്നുള്ള മോചനത്തിന് പാർട്ടിയിലെ ‘സ്വയം നവീകരണം’ ആണ് മാർഗമെന്നാണു റിപ്പോർട്ട് പറയുന്നത്.

ഇടം നേടിയത് ഇഷ്ടക്കാർ മാത്രം

പൊളിറ്റ്ബ്യൂറോയിലെ 7 സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചപ്പോൾ നേരിയ എതിരഭിപ്രായമുള്ളവർ പോലും ഇടംപിടിച്ചില്ല. ബാക്കി 6 അംഗങ്ങളും ദീർഘകാലമായി ഷിയുമായി അടുത്തു പ്രവർത്തിക്കുന്നവരാണ്. ഷാങ്ഹായിൽ നിന്നുള്ള പാർട്ടി നേതാവ് ലി ചിയാങ് പാർട്ടിയിലെ രണ്ടാമനും അടുത്ത പ്രധാനമന്ത്രിയാകാൻ സാധ്യതയുള്ളയാളുമാണ്. അഴിമതി വിരുദ്ധ വിഭാഗം തലവൻ ഷാവോ ലെജി, പാർട്ടി ആസ്ഥാനത്തെ നേതാവ് വാങ് ഹുനിങ്, ബെയ്ജിങ്ങിലെ പാർട്ടി അധ്യക്ഷൻ കായ് ക്വി, ഷിയുടെ പ്രധാന ഉപദേശകരിലൊരാളായ ഡിങ് ഷുഷിയാങ്, ഗ്വാങ്ടോങ് പ്രവിശ്യ മേധാവി ലി ഷി എന്നിവരാണ് അംഗങ്ങൾ. കഴിഞ്ഞ കാൽനൂറ്റാണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി പൊളിറ്റ്ബ്യൂറോയിൽ ഒരു വനിതയും ഇടംപിടിച്ചില്ല.

20–ാം പാർട്ടി കോൺഗ്രസ് നടന്ന സന്ദർഭം പ്രധാനമാണ്. 2017ൽ ഷി രണ്ടാം തവണ പാർട്ടി സെക്രട്ടറിയായത് ഉത്സാഹ അന്തരീക്ഷത്തിലായിരുന്നെങ്കിൽ ഇത്തവണ അന്തരീക്ഷം കൂടുതൽ ശാന്തമായിരുന്നു. സാമ്പത്തിക തകർച്ച, കോവിഡ് നൽകിയ സമ്മർദങ്ങൾ, രാജ്യാന്തര വെല്ലുവിളികൾ എന്നിവയ്ക്കിടയിലാണ് നേട്ടങ്ങളുടെയും ഭാവി ഉത്തരവാദിത്തങ്ങളുടെയും റിപ്പോർട്ട് ഷി അവതരിപ്പിച്ചത്. തന്നോടു കൂറുപുലർത്തുന്നവരെ മാത്രമാണു നേതൃത്വത്തിൽ കൊണ്ടുവന്നതെങ്കിലും പാർട്ടിക്കുള്ളിലെ വ്യത്യസ്ത ആശയങ്ങളെ അഭിപ്രായ ഐക്യത്തിലൂടെ നേരിടാനാണു മൂന്നാമൂഴത്തിൽ ഷി കരുതുന്നതെന്നാണു സൂചന. 2035നു മുൻപ് രാജ്യത്തിന്റെ ജിഡിപി ഇരട്ടിയാക്കണമെന്നായിരുന്നു കോവിഡ് ആരംഭത്തിനു തൊട്ടുമുൻപ് ഷി മുന്നോട്ടുവച്ച ആശയം. ഈ നേട്ടം കൈവരിക്കാൻ അഭിപ്രായസമന്വയം നിർണായകമാണ്.

ഏറെയുണ്ട് വെല്ലുവിളികൾ

സമൂഹത്തിലെ അസമത്വം ഇല്ലാതാക്കാൻ സ്വകാര്യ മേഖലയിലെ സർക്കാർ നിയന്ത്രണം കർശനമാക്കുമെന്നതാണു മറ്റൊരു സൂചന. സാമ്പത്തിക മേഖലയിലെ ഏറ്റവും ഊർജസ്വലമായ ഈ മേഖലയിൽ നിയന്ത്രണം കൊണ്ടുവരിക ബുദ്ധിമുട്ടേറിയതാവും. ഐടി രംഗത്തെ അമേരിക്കൻ ഉപരോധമാണു നേരിടേണ്ട മറ്റൊന്ന്. ശാസ്ത്ര, സാങ്കേതിക മേഖലയിലെ നവീകരണത്തിൽ ചൈന അത്ര ശക്തമല്ലെന്നാണു റിപ്പോർട്ടിൽ ഷി തന്നെ ചൂണ്ടിക്കാട്ടിയത്.

ഷിയുടെ കാഴ്ചപ്പാടിൽ അമേരിക്കയിൽ നിന്നുള്ള വെല്ലുവിളി കനത്തതാണ്. ഏറ്റവും വലിയ നയതന്ത്ര വെല്ലുവിളിയായി അതു മാറുകയും ചെയ്യുന്നു. വിദേശ നയത്തിൽ അടുത്തൊന്നും ആശ്വസിക്കാവുന്ന സാഹചര്യം കാണുന്നുമില്ല. രാജ്യം നേരിടുന്ന ഗുരുതര വെല്ലുവിളികളും അമേരിക്കയിൽനിന്ന് നേരിടുന്ന കടുത്ത പ്രകോപനങ്ങളും കാരണം സുരക്ഷ ഷിയുടെ പ്രസംഗത്തിന്റെ മുഖ്യഭാഗമായി മാറി.

ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിൽ ചൈനയെ നയിക്കാൻ ഷിയെപ്പോലെ അമിതാധികാരമുള്ള, ശക്തനായ നേതാവിന്റെ ആവശ്യമുണ്ടോ? അതോ അതു തിരിച്ചടിയാവുമോ? ഈ ചോദ്യങ്ങൾക്കു ലളിതമായ ഉത്തരങ്ങളില്ല. ചൈന മാറ്റത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണ്. വളർച്ച മന്ദഗതിയിലാവുകയും ആഗോളവൽക്കരണത്തിന്റെ അലകൾ പിൻവാങ്ങിത്തുടങ്ങുകയും ചെയ്യുന്ന ഘട്ടത്തിൽ ആഭ്യന്തര വെല്ലുവിളികൾ ശക്തമാണ്. ഉറച്ച പാർട്ടിനേതൃത്വം ഉറപ്പുവരുത്തുകയാണ് ഈ ഘട്ടത്തിൽ ഷി ചെയ്യേണ്ടത്.

അപ്രിയ തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ മടിച്ചുനിന്നിട്ടുള്ളയാളല്ല ഷി. ശക്തമായ – മോശം എന്നുപോലും പറയാവുന്ന– തീരുമാനങ്ങളെടുത്തിട്ടുണ്ട്. അഴിമതി നിർമാർജന നീക്കങ്ങൾ എതിരാളികളെ ലക്ഷ്യമിട്ടുള്ളതാണെന്നു വിമർശകർ പറയുമ്പോഴും, അതു സാധാരണക്കാരിലുണ്ടാക്കിയ ചലനങ്ങൾ കാണാതിരുന്നുകൂടാ. ‘ദേശീയ പുനരുജ്ജീവനം’ എന്ന സ്വപ്നത്തിനു വ്യക്തമായ രൂപം നൽകാൻ ഈ ചരിത്ര മുഹൂർത്തത്തിൽ ഷി ഉറച്ച നിലപാടെടുക്കാൻ തന്നെയാണു സാധ്യത. 

(ജെഎൻയു സ്കൂൾ ഓഫ് ഇന്റർനാഷനൽ സ്റ്റഡീസ് പ്രഫസറും ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ് സ്റ്റഡീസ് മുൻ ഡയറക്ടറുമാണ് ലേഖിക)

English Summary: Historic third term for Xi Jinping

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com